Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഷ്ടപ്രണയത്തിന്റെ വിഹ്വലതകളിൽ മാധവിക്കുട്ടിയുടെ അവസാന നോവൽ

വണ്ടിക്കാളകൾ എന്ന നോവൽ മാധവിക്കുട്ടിയുടെ ഏറ്റവും ഒടുവിലത്തെ നോവലായി അടയാളപ്പെടുത്തുന്നു. വളരെ വൈകിയാണ് വണ്ടിക്കാളകൾ പുസ്തകമായി കയ്യിലെത്തുന്നത്, അതും പതിനൊന്നാം പതിപ്പ്. മതംമാറ്റത്തിന്റെയും നഷ്ടപ്പെട്ട പ്രണയത്തിന്റെയുമൊക്കെ സൂചനകളും സങ്കടങ്ങളും പേറുന്ന നോവൽ. പല നിരൂപകരുടെയും അഭിപ്രായത്തിൽ താരതമ്യ പഠനത്തിൽ മറ്റു പല മാധവിക്കുട്ടി നോവലുകൾ പോലെ ഹൃദയത്തിൽ തൊടാൻ മടിച്ചത്. ഒരു സാഹിത്യ മാസികയിൽ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ചിരുന്ന നോവൽ അവസാനിപ്പിച്ചത് വളരെ പെട്ടെന്നായിരുന്നു. നോവലിന്റെ ജനപ്രീതി കുറഞ്ഞതുകൊണ്ടാണെന്ന ആരോപണം വന്നുവെങ്കിലും രോഗബാധിതയായതിനാൽ എഴുതാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നതുകൊണ്ടാണ് വണ്ടിക്കാളകൾ നിർത്തുന്നതെന്നും എഴുത്തു തുടരുമെന്നും മാധവിക്കുട്ടിയുടെ മറുമൊഴി ഇതിൽ അന്നുണ്ടായി. പക്ഷേ ഈ നോവലിനെ കുറിച്ച് മാധവിക്കുട്ടി സ്വയം അടയാളപ്പെടുത്തുന്നത് നോക്കുക, "എന്റെ ഞരമ്പുകളെ മെടഞ്ഞ് താറുമാറാക്കിയ ഇതിലെ കഥാപാത്രങ്ങള്‍ വായനക്കാര്‍ക്ക് വെറും നിഴലുകളായി അനുഭവപ്പെട്ടു. അതുകൊണ്ടാവാം ഞാന്‍ തളര്‍ന്ന് രോഗശയ്യയില്‍ വീണത്!"

വണ്ടിക്കാളകൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഭാരമെടുത്തു തളരുന്ന മനുഷ്യരെ തന്നെയാണ്. സ്വന്തം ജീവിതവും സമയവും മറ്റു മനുഷ്യർക്കായി നൽകുന്ന പല പ്രഫഷനുമുണ്ട്, അതിലൊന്നാണ് ഡോക്ടർമാരുടേത്. ആരോഗ്യവും കുടുംബവും കളഞ്ഞിട്ടാണ് മിക്കപ്പോഴും പല ഡോക്ടർമാർക്കും അവരുടെ രോഗികളെ സ്വീകരിക്കേണ്ടത്, അങ്ങനെ വരുമ്പോൾ വണ്ടിക്കാളകളായി പോകുന്ന ജീവിതത്തെ അവർ നോക്കി കാണുന്നത് ഏറ്റവും നിസ്സംഗമായിട്ടാണ്. ഡോക്ടർ സൂര്യനാരായണ റാവു മിടുക്കനായ ഡോക്ടറാണ്. പക്ഷേ ഭാര്യയുടെ പ്രണയം ഒരിക്കലും ലഭിക്കാത്ത ഹതഭാഗ്യൻ. വളരെ സാധാരണക്കാരിയായ ഒരു സ്ത്രീ എന്നതിനപ്പുറം ഭർത്താവിന്റെ പ്രഫഷനെയും സ്നേഹത്തെയും പലപ്പോഴും പരിഗണിക്കാൻ ആകാത്തവൾ, അവർ ഏതൊരു കുടുംബിനിയെയും എന്ന പോലെ സാധാരണ ജീവിതം ജീവിച്ചു തീർക്കുന്നവളാണ്. 

vandikkalakal-madhavikutti

എന്തിനാണ് ഒരു വ്യക്തിയ്ക്ക് പ്രണയം? ആന്തരികമായ സംഘർഷങ്ങളിൽ നിന്നും മനുഷ്യനെ പുറത്തു കടത്തി തേജസ്സാർന്ന ആത്മീയ പ്രഭാവത്തോടെ നിർത്താൻ ഒരുവന് പ്രണയം കൂടിയേ കഴിയൂ എന്ന് സാദിഖ് ആലിയുടെ പ്രണയം കാണുമ്പൊൾ സൂര്യനാരായണ റാവുവിനും തോന്നുന്നുണ്ട്. അനസൂയ എന്ന ഗായിക സാദിഖ് ആലിയുടെ കാമുകിയായതോടെ അവൾ ചെന്നെത്തി നിൽക്കുന്ന അവസ്ഥകൾ പലപ്പോഴും കാട്ടി തരുന്നത് മാധവിക്കുട്ടി എന്ന എഴുത്തുകാരിയെ തന്നെയാണ്. ഭാര്യയും കുഞ്ഞുങ്ങളുമുള്ള സാദിഖ് ആലി ഡോക്ടറാണ്, പക്ഷേ ഇപ്പോഴും മുഖത്ത് പ്രസന്നതയുള്ളവൻ, ആ തേജസ്സിന്റെ പിന്നിൽ അനസൂയയുടെ പ്രണയമാണെന്ന് ലോകം മുഴുവൻ അറിയുകയും ചെയ്യാം. തന്റെ പ്രണയത്തെ ഒളിപ്പിച്ചു വയ്ക്കാൻ അയാൾ ശ്രമിക്കുന്നുമില്ല. പക്ഷേ ആശുപത്രിയിലെ മറ്റു പല ഡോക്ടർമാർക്കും എന്ന പോലെ അയാൾക്കും ലഭിക്കുന്ന ഭീഷണിക്കത്തുകൾ, മറ്റുള്ളവർ വായിച്ചത് ഒരു ഹിന്ദു സ്ത്രീയെ പ്രണയിച്ചതിന്റെ ബാക്കി പത്രമാണെന്നായിരുന്നു. സാദിഖ് ആലിയുടെ മതത്തിലേക്ക് മാറാനും അനസൂയ തയ്യാറായിരുന്നു. പക്ഷേ അയാൾ ഒരിക്കലും അവരെ സ്വന്തം മതത്തിലേക്ക് കൊണ്ട് പോകാൻ ശ്രമിച്ചില്ല. 

എഴുത്തു എന്നത് എഴുത്തുകാരിയുടെ മാത്രം സ്വാതന്ത്ര്യമാണ്. അവിടെ ചോദ്യങ്ങൾക്കോ അവരുടെ ജീവിതത്തിനോ പോലും പ്രസക്തിയില്ല. അതുകൊണ്ടു തന്നെ അനസൂയ നിങ്ങളല്ലേയെന്നു മാധവിക്കുട്ടിയോടു വായനക്കാർക്ക് ചോദിക്കാനാവില്ല. വായനക്കാർക്ക് അല്ലെങ്കിലും എല്ലായ്പ്പോഴും വായനയെ തങ്ങൾക്ക് പരിചിതമായ ഏതെങ്കിലുമൊരു മുഖവുമായി ചേർത്ത് വയ്ക്കുകയും വേണമല്ലോ, അല്ലെങ്കിൽ വായന ഒരിക്കലും പൂർണമാകുന്നുമില്ല. 

madhavikutty-bday

പല പല കഥകളുടെ കൂടാണ് വണ്ടിക്കാളകൾ. ഇതിൽ അനസൂയയുടെ കഥയുണ്ട്, സൂര്യനാരായണ റാവുവിന്റെയും മോഹിനിയുടെയും കഥയുണ്ട്, ചന്ദ്രിയുടെ വിങ്ങലുകളുണ്ട്, എന്ത് തന്നെയായാലും ഈ മൂന്നു ജീവിതങ്ങളുടെയും ഒടുവിൽ പ്രണയമെന്നത് നഷ്ടപ്പെടാൻ ഉള്ളതാണെന്നും ഒടുക്കം കരച്ചിലുകൾക്കുള്ളതാണെന്നും എഴുത്തുകാരി സ്ഥാപിക്കുന്നു.

"ഒടുവില്‍ സാദിഖ് ആലിക്കും കാമുകിക്കും ഒരു ഭാവി ലഭിച്ചുവോ? പ്രേമസാഫല്യം അവര്‍ നേടിയോ? ഇല്ല, മലയും മഞ്ഞും തകര്‍ന്ന് അവരും മരിച്ചു. ആരുടേയും സ്വപ്‌നം സഫലീകരിക്കുകയില്ല. അതാണ് ദൈവഹിതം. അതുകൊണ്ടാ ഞാന്‍ ദൈവത്തെ വിളിച്ച് സദാസമയവും പഴിക്കുന്നത്? ആര്‍ക്കറിയാം?", മാധവിക്കുട്ടി വണ്ടിക്കാളകളെ കുറിച്ചെഴുതുന്നത് ഇവിടെ സ്വന്തം ജീവിതത്തെ സാക്ഷ്യപ്പെടുത്തിക്കൊണ്ടല്ലെന്നു ആർക്കറിയാം!

എന്റെ ലോകം

മോഹിനിയോട് സൂര്യനാരായണ റാവുവിന് പ്രണയമുണ്ടായിരുന്നു, അതുകൊണ്ടു തന്നെയാണ് അയാൾ അവളുടെ സൗന്ദര്യം ഒരു അപകടത്തിൽ നഷ്ടപ്പെട്ടിട്ടും അവളുടെ ശരീരം പഴുത്തു ചീഞ്ഞിട്ടും അവൾക്ക് കാവലിരിക്കുന്നത്. എന്നാൽ അയാളെ തട്ടി മാറ്റി അവളെയും കൊണ്ട് പോകുന്നവർക്ക് അവളോട് പ്രണയമല്ല, എങ്ങനെയെങ്കിലും ഉത്തരവാദിത്തം തീർക്കുക എന്നതാണ് പ്രധാനം. ഇതുതന്നെയാണ് പ്രണയത്തിന്റെയും ദാമ്പത്യത്തിന്റെയും വ്യത്യാസം. ചന്ദ്രിയുടെ ജീവിതവും വ്യത്യസ്തമല്ല. നരേൻ അവളെ പ്രണയിച്ചിരുന്നപ്പോൾ അവൾ അവനെ അവഗണിച്ചിരുന്നു, എന്നാൽ മറ്റെല്ലാ വഴികളും അടഞ്ഞപ്പോൾ അവനെ തിരക്കി ഇറങ്ങി ചെന്ന അവൾക്ക് നരേനെ നഷ്ടപ്പെടുന്നു. വണ്ടിക്കാളകൾ നഷ്ടങ്ങളുടെ പുസ്തകമാണ്. പ്രണയ നഷ്ടങ്ങളുടെ തീവ്ര വേദനകൾ ഇതിൽ എല്ലാവരും പേറുന്നുണ്ട്.

മാധവിക്കുട്ടി എന്ന വിഖ്യാത എഴുത്തുകാരിയുടെ സ്വാഭാവിക രചനയാണ്‌ വണ്ടിക്കാളകൾ എന്ന് പറയാൻ വയ്യ. നീർമാതളം പൂത്തകാലവും എന്റെ കഥയും ഒക്കെ ചങ്കൂറ്റത്തോടെ എഴുതിയ കഥാനായികയുടെ ഹൃദയം വണ്ടിക്കാളകളിൽ എത്തുമ്പോൾ ആശങ്കകളാൽ മുഖരിതമാണ്. നഷ്ടപ്രണയത്തിന്റെ വിങ്ങലുകളാൽ വ്യഥിതമാണ്. 

"എനിക്ക് നിന്നെ സ്​പര്‍ശിക്കാമോ? നമ്മുടെ ശരീരങ്ങള്‍ ശ്വസിക്കുന്നുവോ? ജീവിക്കുന്നുവോ? അതോ ഈ രൂപം വെറുമൊരു വിഭ്രാന്തിയോ? സാദിഖ് അനസൂയയെ ആശ്ലേഷിച്ചു. മഞ്ഞിന്‍കീറുകള്‍ അവരെ മറ്റു നേത്രങ്ങളില്‍നിന്ന് മറച്ചു. ഒരു കഥയ്ക്കും അവസാനമില്ല. കഥാകാരനും കഥാകാരിക്കും ഒരന്ത്യമുണ്ട്. ശ്വാസം നിലയ്ക്കുന്ന നിമിഷം..."- എല്ലാം ഒരു ശ്വാസത്തിന്റെ ഇറങ്ങിപ്പോക്കിൽ അവസാനിക്കുന്നു....കഥയും കഥാകാരിയും ജീവിതവുമെല്ലാം.