Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് മുഖംമൂടികൾ ഊരിക്കളഞ്ഞ മനുഷ്യരുടെ കഥ

കഥയെ കാത്തിരിക്കുന്ന വലിയ ധന്യതകളിലൊന്നാണ് ഈ കഥയൊന്നു വായിക്കൂ എന്ന ശുപാർശ. പ്രിയപ്പെട്ടൊരാളോടാണ് അഭ്യർഥന. വായനയിൽ തനിക്കു ലഭിച്ച അതേ ആനന്ദം പ്രിയപ്പെട്ടയാൾക്കും ലഭിക്കണമെന്ന ആഗ്രഹമാണ് ശുപാർശയ്ക്കു പിന്നിൽ. തീർച്ചയായും ഇഷ്ടപ്പെടും എന്ന ഉറപ്പിന്റെ ബലം കൂടിയുണ്ട് ശുപാർശയ്ക്ക്. തന്നെപ്പോലെ മറ്റൊരാൾ കൂടി ആസ്വാദനത്തിന്റെ വേറിട്ട അനുഭൂതിയിലൂടെ കടന്നുപോകുമ്പോൾ സൃഷ്ടിക്കപ്പെടുന്നുണ്ട് അപൂർവമായൊരു ബന്ധുത്വം. ഇതാ എഴുത്തിന്റെ ദൈവം കൂടെയുള്ളൊരാൾ. ദൈവീകമായ നിമിഷങ്ങൾ കാത്തിരിക്കുന്നു ഈ കഥയിലൂടെ കടന്നുപോകുമ്പോൾ. പ്രിയ സുഹൃത്തേ, വായിക്കൂ....

അടുത്തകാലത്ത് പ്രിയപ്പെട്ടവരുടെ ശുപാർശ ഏറ്റവും കൂടുതൽ ലഭിച്ച എഴുത്തുകാരിൽ ഒരാളാണ് ഫ്രാൻസിസ് നൊറോണ. അശരണരുടെ സുവിശേഷം എന്ന നോവലും ഏതാനും കഥകളുമാണു നൊറോണയുടെ സംഭാവന. ഭാഷയുടെ വ്യത്യസ്തമായ ഒരു ശൈലി കണ്ടെടുത്ത് പുതിയൊരു ഭാവുകത്വം പകർന്നു അശരണരുടെ സുവിശേഷം. അരികുജീവിതങ്ങളുടെ അപരിചിത ആഖ്യാനം. വാക്കുകളിൽപോലും നിറയുന്ന ആത്മാർഥതയും പ്രതിബദ്ധതയും എഴുത്തിനുവേണ്ടിയുള്ള ഏകാഗ്രമായ ധ്യാനവും സമർപ്പണവും. ഭാഷയെ  തോറ്റിയുണർത്തിയെടുത്ത വന്യതയും വായനയിലെ ധന്യതയും. മഹത്തായ ഒരു കലാസൃഷ്ടി എന്നൊക്കെ വാഴ്ത്തിപറയുന്നതേക്കാൾ ഹൃദയത്തെ സ്പർശിച്ച എഴുത്തെന്നും മഹത്വത്തിലേക്കുള്ള വാഗ്ദാനം എന്നും നിസംശയം പറയാം നൊറോണയുടെ സുവിശേഷത്തെക്കുറിച്ച്. നോവലിനെത്തുടർന്നുവന്ന കഥകളാകട്ടെ വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നവ. പുതിയ കഥയുടെ പെരുന്നാൾക്കാലം. 

ആനുകാലികങ്ങളിൽ പ്രസിദ്ധികരിച്ചു പ്രശംസ നേടിയ നൊറോണയുടെ ഏഴു കഥകളുടെ സമാഹാരമാണ് തൊട്ടപ്പൻ. ഈ കഥകളും സുവിശേഷങ്ങൾ തന്നെ. അശരണരുടെ സുവിശേഷങ്ങൾ എന്നതിനേക്കാൾ, അരികുജീവിതങ്ങളുടെ ആഖ്യാനം എന്നതിനേക്കാൾ, ഇരുട്ടിൽനിന്ന് ഉരുവം കൊണ്ടവരുടെ കറുത്ത ഇടപാടുകൾ. പഞ്ഞിമരത്തിന്റെ മേലാപ്പിനു താഴെയുള്ള ഏറുമാടത്തിലും, പകൽക്കാറ്റ് വീശിയടിക്കുന്ന ഇളകിച്ചൂളുന്ന പലകച്ചുമരുകളുടെ ഉൾവശങ്ങളിലും, സുഷിരങ്ങളിലൂടെ വെളിപ്പെടുന്ന മറപ്പുരകളിലും, വെന്റിലേഷനുകളിലൂടെ കാണുന്ന കിടപ്പറകളിലും ചേമ്പിൻ കാട്ടിലും കല്ലറകളിലും കക്കു കളിക്കാൻ വരച്ചിട്ട കളങ്ങളിലും നടക്കുന്ന ഇടപാടുകൾ. തീരത്തു ദൂരെ മാറിനിൽക്കുന്ന കാഴ്ചക്കാരന്റെ കാലുകളെപ്പോലും ‍ജ്ഞാനസ്നാനം ചെയ്യിക്കുന്ന കടലലകളുടെ പതയും ആരവങ്ങളും. കടൽകാക്കകളുടെ ചിറകടി. കടൽക്കാറ്റേറ്റു കറുത്ത മനുഷ്യരാണ് ഇവിടെ കഥാപാത്രങ്ങൾ. അവരുടെ ഇരുൾരതികൾ. പുറമെ കാണപ്പെടുന്ന പരിശുദ്ധിയുടെയും പാവനത്വത്തിന്റെയും പിന്നിൽ ഒളിച്ചിരിക്കുന്ന പാപവും പൈശാചികതയും. സ്നേഹമെന്ന് ഓമനപ്പേരിട്ടുവിളിക്കുന്ന ആസക്തിയുടെ അഗ്നിനാളങ്ങൾ. സഹതാപത്തിന്റെയും അനുതാപത്തിന്റെയും വ്യാജക്കണ്ണീരിനുപകരം പ്രതികാരത്തിന്റെ രൂക്ഷതയും പകവീട്ടലിന്റെ ചോരയും. പരിചയിച്ച ബിംബങ്ങളല്ല ഇവിടെ രൂപങ്ങളെ വരയ്ക്കുന്നത്. പദസമുച്ചയങ്ങളാകട്ടെ ഉച്ചച്ചൂടിൽ പാദം പൊള്ളിക്കുന്ന കടൽകല്ലുകൾ പോലെ വന്യതയാർന്നവ. ഇവിടെ മനുഷ്യർക്കു മുഖംമൂടികളില്ല. മനുഷ്യർ‌ മനുഷ്യരായി തന്നെ വരുന്നു. സാഹിത്യഭാഷയ്ക്കു പകരം സഹജീവികളായി സംസാരിക്കുന്നു. ആഗ്രഹിക്കുന്ന പ്രവൃത്തികളിൽ ഏർപ്പെടുന്നു. പാപത്തിന്റെ ശമ്പളം മരണം എന്നു കേട്ടു ഞെട്ടാതെ പാപം ചെയ്യുകയും അനുഗ്രഹത്തിന്റെ നിമിഷങ്ങൾ ആസ്വദിച്ചു ജീവിക്കുകയും ചെയ്യുന്നു. ഉറപ്പിച്ചു പറയാം; നൊറോണയുടെ കഥകൾ മലയാളത്തിൽ പുതിയൊരു ചാലു കീറുകയാണ്. മടപൊട്ടി ഒഴുകുന്ന മലവെള്ളപ്പാച്ചിൽപോലെ മദം പൊട്ടിയൊഴുകുന്ന കാമനകളുടെ രൂക്ഷതൈലം. 

കണ്ണും കോപ്പും കാണാത്തവൻ എങ്ങനെയായിരിക്കും ഒരു പെണ്ണിനെ വിവരിക്കുക ? 

പിഎസ്‍സി പരീക്ഷാ പരിശീലനത്തിനു പങ്കെടുക്കുന്ന ഉദ്യോഗാർഥിയെ അസ്വസ്ഥനാക്കേണ്ട ചോദ്യമല്ല അത്. അതും രണ്ടു മക്കളുടെ തന്തയെ. കടലീന്നു മീൻ പിടിക്കുന്നതും കളഞ്ഞ് ചോദ്യമായ ചോദ്യങ്ങളും ഉത്തരങ്ങളും തൊള്ളതുറന്നു വായിക്കുന്നവനെ. മൂന്ന് അന്ധൻമാർ ആനയെ വിവരിക്കുന്ന കഥയെഴുതിയ എഴുത്തുകാരന്റെ പേര് മനസ്സിൽ പതിയാതെ വന്നപ്പോൾ കഥ തന്നെ വായിച്ചുതുടങ്ങിയതാണ്. എത്തിച്ചേർന്നതോ മൂന്ന് അന്ധൻമാർ ഒരു പെണ്ണിനെ വിവരിക്കുന്നതെങ്ങനെ എന്ന ചോദ്യത്തിലും. അതു കേൾക്കാൻ പൂതിയായി. ദാനിയേൽ എന്ന അന്ധനെ വേട്ടയാടിപ്പിടിച്ച് കൊണ്ടുവന്നപ്പോഴോ ഉത്തരത്തിനു പകരം അവൻ ഉന്നയിക്കുന്നതു മറുചോദ്യം. 

ചേട്ടാ, ഒരു പെണ്ണ് പുരുഷനിൽനിന്ന് എന്താണ് ആഗ്രഹിക്കുന്നത്? 

മനസ്സിൽ നൂറുകൂട്ടം കാര്യങ്ങൾ കിടന്നു പതഞ്ഞിട്ടും പൂതി പെരുത്ത് കാത്തിരുന്നു. അന്ധൻ‌ പെണ്ണിനെ വിവരിക്കുന്നതു കേൾക്കാൻ. പറഞ്ഞുപറ്റിക്കാനാണു ഭാവമെന്നു മനസ്സിലായപ്പോൾ ഏറുമാടത്തിൽനിന്ന് ഉരത്തിൽപിടിച്ചു തള്ളിയിട്ടു കൊല്ലാൻ നോക്കുന്ന ഇരുൾരതിയിലെ ചേട്ടായിയോട് വായനക്കാർക്കു തോന്നുന്ന വികാരമെന്തായിരിക്കും. വിദ്വേഷമോ. വെറുപ്പോ അറപ്പോ? സഹതാപമോ? 

ഒരന്ധൻ പെണ്ണിനെ വിവരിക്കുന്നതു കേൾക്കുന്ന ഭൂമിയിലെ ആദ്യത്തെയും അവസാനത്തെയും ആളായി മാറുന്ന ചേട്ടായിക്കൊപ്പം കാഴ്ചകളിൽ നിന്നു നിറങ്ങൾ വാർന്നുപോയ അവസ്ഥയിലെത്തുന്നു വായനക്കാരും. 

–പിന്നെ കറുപ്പും വെളുപ്പുമടർന്ന് കുട്ടികൾ സ്ലേറ്റിൽ കല്ലുപെൻസിലിനു കോറിയിട്ട പടം പോലെ കടൽ... അടിപ്പലകനൊത്ത് ഒരു ഉല്ലാസക്കപ്പൽ കടലിലേക്ക് ആണ്ടുപോകുന്ന കാഴ്ച... ഒടുക്കത്തെ ഒപ്രുശ്മ പോലെ കേട്ട അന്ധന്റെ പെണ്ണുവിവരണം... പിന്നെ പിന്നെ അതും നേർത്തു നേർത്തില്ലാതായി...

ഈ ചേട്ടായിയെ കഥയ്ക്കു മുമ്പും നാം കണ്ടിട്ടില്ലേ. തീരത്തോ തിരയിലോ പഞ്ഞിമരത്തിൽ കെട്ടിയുണ്ടായക്കിയ ഏറുമാടത്തിലോ അല്ല, ഉള്ളിന്റെ ഉള്ളിൽ. നൊറോണ ഇവിടെ കഥാപാത്രങ്ങളെ സൃഷ്ടിക്കുകയല്ല; മുഖംമൂടികൾ ഊരിക്കളഞ്ഞ് മനുഷ്യനെ  അവതരിപ്പിക്കുകയാണ്. ആസക്തിയുടെ അടങ്ങാത്ത പൂതിയുമായി പമ്മി നടക്കുന്ന ചേട്ടായിമാരുടേതാണ് ലോകം എന്നു കാണിച്ചുതരികയാണ്. അവർക്കു മരണജലം കൊടുക്കാനുള്ള നിയോഗം ദാനിയേലിനു മാത്രമോ...

ആണും പെണ്ണുമാണു നൊറോണയുടെ അസംസ്കൃത വസ്തുക്കൾ. ആഴക്കടലും ആകാശവുമാണ് ക്യാൻവാസ്. എല്ലാ നിറങ്ങളും കൂടിക്കലർന്നതോ ലയിച്ചുചേർന്നതോ ആയ ഒറ്റ നിറത്തിലാണു വരകളായ വരകളൊക്കെയും. കടവരാൽ എന്ന കഥയിലെ പ്രകാശന്റെ കാഴ്ച: 

കട്ടിലിൽ കിടന്ന തലയിണയെടുത്ത് ചുമരിലേക്കെറിഞ്ഞിട്ട് അയാൾ വയലറ്റുകെട്ടിടത്തിലേക്കു നോക്കി. അലക്കിയ വസ്ത്രങ്ങളുടെ കൂട്ടത്തിൽ, പാഷനിലകളുടെ പച്ചപ്പിനിടയിലൂടെ ഒരു ചുവപ്പു കാറ്റിലാടുന്നു. 

ആസക്തിയുടെ ചുവപ്പു തന്നെ നൊറോണയുടെ നിറം. കടവരാലിലെ പ്രകാശനെ ചിമിരി മനസ്സിലാക്കുന്നതുപോലെ ഏതെങ്കിലും പെണ്ണ് എന്നെങ്കിലും ഒരു പുരുഷനെ മനസ്സിലാക്കിക്കാണുമോ. ഭാര്യ ഭർത്താവിനെ മനസ്സിലാക്കിക്കാണുമോ...

അയലത്തെ ഇരുനില വീട്ടിലെ ബാങ്ക് മാനേജർ മരിച്ചത് അപ്രതീക്ഷിതമായി. മാനേജരുടെ ഭാര്യ വീട്ടിൽ ഒറ്റയ്ക്കാണ്. ചിമിരി തുണിക്കടയിൽ ജോലിക്കു പോയതോടെ പകൽ പ്രകാശനും വീട്ടിൽ ഒറ്റയ്ക്കായി. അപ്രാപ്യമായ കനിയെക്കുറിച്ചുള്ള അദമ്യചിന്തകൾ പ്രകാശന്റെ മനസ്സിൽ ആദ്യം വിതയ്ക്കുന്നത് ഭാര്യയായ ചിമിരി തന്നെ: നിങ്ങൾക്കാ ബാങ്ക് മാനേജരുടെ ഭാര്യയെ വളച്ചൂടെ...

പിന്നീടൊരിക്കൽ പ്രകാശൻ തന്നെ ചിമിരിയോടു ചോദിക്കുന്നുണ്ട്–‘ നീയെന്നാത്തിനാ അന്നങ്ങനെ പറഞ്ഞെതെന്ന് ? 

ചിമിരി അപ്പോഴേക്കും അതു മറന്നുപോയിരുന്നു. 

എന്തോന്ന് ? 

ആ ബാങ്ക് മാനേജരുടെ ഭാര്യയെ വളയ്ക്കാൻ. 

ഞാനതു കളിയാക്കിപറഞ്ഞതല്ലേ എന്നു ചിമിരി. 

പെരുമഴയിൽ കാട്ടുറവ പൊട്ടിയതുപോലെ ചിമിരി. 

ഇരുൾരതിയും കടവരാലും കടന്നു കക്കുകളിയും തൊട്ടപ്പനും. എലേടെ സുഷിരങ്ങളും ആദമിന്റെ മുഴയും പെണ്ണാച്ചിയും. ഭയാനക സൗന്ദര്യങ്ങൾ നിറഞ്ഞുനിൽക്കുന്ന അധോലോകമാണോ അതോ നമ്മുടെ സ്വന്തം ക്രൂര–കാരുണ്യ ലോകമാണോ നൊറോണ അവതരിപ്പിക്കുന്നത്? 

ഉത്തരം തേടലാണല്ലോ വായന; ജീവിതം പോലെ തന്നെ...

Books In Malayalam LiteratureMalayalam Literature NewsMalayalam Book Review