ADVERTISEMENT

പാതവക്കിലെ ഒരു തണൽ മരത്തിന്റെ ചുവട്ടിൽ ഏതാനും മനുഷ്യർ ഉടുതുണി മൂടിപ്പുതച്ച് കിടന്നുറങ്ങുന്നുണ്ടായിരുന്നു. ഞങ്ങളും ആ മരച്ചുവട്ടിലൊരിടത്തിരുന്ന് സിഗരറ്റിനു തീ കൊളുത്തി. രാവിന്റെ ഒരുതരം വിചിത്രമായ നിശ്ശബ്ദത എല്ലായിടത്തും പരന്നിരുന്നു. പക്ഷേ, അപ്പോഴും അകലെ എവിടെയോ നിന്ന്, എന്തെന്ന് വ്യക്തമാകാത്ത ഒരു ശബ്ദം ഇടവിട്ട് ഞങ്ങളുടെ കാതുകളിൽ വന്നലച്ചുകൊണ്ടിരുന്നു. എന്തൊക്കെയോ നിലംപൊത്തുന്ന ഒരു ശബ്ദം. അത്ഭുതകരമാം വിധം അത് ഒരു തകർച്ചയുടെ ദൈന്യമായ താളം ഉൾക്കൊണ്ടിരുന്നു. 

‘ശ്രദ്ധിക്കൂ’. 

പുക ഊതിവിട്ടുകൊണ്ട് അനസൂയ ആരോടെന്നില്ലാതെ ചോദിച്ചു: ‘അതെന്തിന്റെ ശബ്ദമാണ്’? 

‘അത് കിരീടങ്ങൾ നിലംപതിക്കുന്ന ശബ്ദമാണ്’. 

രജപുത് പറഞ്ഞു. ഞങ്ങളെല്ലാം ഇപ്പോൾ അതുമാത്രം ശ്രദ്ധിച്ചുകൊണ്ട് പുൽത്തകിടിയിൽ വൃക്ഷച്ചുവട്ടിൽ ആകാശത്തിലേക്കു തുറിച്ചുനോക്കി മലർന്നു കിടക്കുകയായിരുന്നു. 

‘പക്ഷേ, ആരുടെ കിരീടങ്ങൾ ?’ 

ദേവ് സന്യാൽ ചോദിച്ചു. ആരും ഉത്തരം പറഞ്ഞില്ല. 

 

1974 ലാണ് യു.പി. ജയരാജ് ‘കിരീടങ്ങൾ നിലംപതിക്കുന്ന ശബ്ദം’ എന്ന കഥയിൽ ആരുടെ കിരീടങ്ങളാണ് നിലംപതിക്കുന്നതെന്ന് ചോദിച്ചത്. വസന്തത്തിന്റെ ഇടിമുഴക്കത്തിനു കാതോർത്ത ഒരു തലമുറ സജീവമായിരുന്ന കാലത്ത്. ഇടിമുഴക്കം കേൾക്കാൻ കാതു കൂർപ്പിച്ച കാലത്ത്. വസന്തം ഒരു സ്വപ്നമല്ലെന്നും ഒന്നിച്ചുനിന്നാൽ സാക്ഷാത്കരിക്കാനാവുമെന്നും ആത്മാർഥമായി വിശ്വസിച്ച കാലത്ത്. വിപ്ലവത്തിനുവേണ്ടി സ്വന്തം ജീവിതം ഹോമിക്കാൻ തയാറായിരുന്ന കഥാകൃത്ത് അന്നവശേഷിപ്പിച്ച ചോദ്യം ഇന്ന് ചർച്ചയാകുന്നു. അന്നത്തേക്കാൾ തീവ്രമായി. ജയരാജിന്റെ കഥകളെ ഇന്നും പ്രസക്തമാക്കുന്നതും താൻ ജീവിച്ച കാലത്തിനപ്പുറം കാണാനുള്ള കഴിവ്. മറ്റു ഭാഷകളിൽ നിന്ന് അദ്ദേഹം  വിവർത്തനം ചെയ്ത കഥകളും ശ്രദ്ധേയമാണ്. വിപ്ലവം ഒരു മോഹം പോലുമല്ലാത്ത കാലത്തും വിമോചന ചർച്ചകളെ യാഥാർഥ്യമാക്കാൻ ജയരാജിന്റെ കഥകൾക്കു കഴിയുന്നു. അദ്ദേഹം എഴുതിയത് സ്വന്തം ജീവിതംകൊണ്ട്. രക്തവും മാംസവും ഉപയോഗിച്ച്. ലോകത്തിന്റെ രക്ഷയും സഹജീവികളുടെ മോചനവും വായിച്ച കഥകളോ എഴുതിയ അക്ഷരങ്ങളോ മാത്രമായിരുന്നില്ല ജയരാജ് എന്ന എഴുത്തുകാരന്. സ്വന്തം ജീവൻകൊടുത്ത് വളർത്തിയെടുത്ത പ്രസ്ഥാനത്തിന്റെ ഭാഗം. ജയരാജ് കൂടി ഉൾപ്പെട്ട സാംസ്കാരിക പ്രവർത്തനത്തിന്റെ ഭാഗം. 

 

ജയരാജിന്റെ വിവർത്തന കഥകൾക്കൊപ്പം ‘നിരാശാഭരിതനായ സുഹൃത്തിന് ഒരു കത്ത്’ ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ പ്രശസ്ത കഥകളും ഈ സമാഹാരത്തിൽ വായിക്കാം. കഥകളെല്ലാം ഉണരുന്നവരെക്കുറിച്ചാണ്. ഉറങ്ങുന്നവരെയും ഉറക്കം നടിക്കുന്നവരെയും ഉണർത്തുക എന്ന ലക്ഷ്യത്തോടെ എഴുതിയത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സദാ ഉണർന്നിരിക്കുന്നവർ അവർക്കും മറ്റുള്ളവർക്കും വേണ്ടി പോരാടുന്നുണ്ട് എന്ന് ഓർമിപ്പിക്കാൻ. ഉണരുന്നവരുടെ തലമുറ ഒരു കാലത്തിന്റെ മാത്രം പ്രത്യേകതയല്ലെന്നും എല്ലാക്കാലത്തും അവർ യാഥാർഥ്യമാണെന്നും ബോധ്യപ്പെടുത്താൻ. ചൈന, വിയറ്റ്നാം, പലസ്തീൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കഥകള്‍.  നഗുയെൻ ട്രുങ് താൻ, അബു റായീദ്, യെൻ സൂ യി, യാഹ്യാ യാഖ്‍ലെഫ്, നഗുയെൻ ചിൻ ട്രുങ് എന്നീ എഴത്തുകാരുടെ വിമോചന പ്രതീക്ഷ പങ്കുവയ്ക്കുന്ന കഥകൾ. 

 

അറുപതുകളിലും എഴുപതുകളിലും വിമോചന, സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നവർ ഏതാണ്ടെല്ലാവരും ഇന്ന് പിൻവലിഞ്ഞു. ചിലർ അവരെത്തന്നെ തള്ളിപ്പറഞ്ഞു; സുഹൃത്തുക്കളെയും. വ്യർഥസ്വപ്നങ്ങളെ പതിവഴയിൽ ഉപേക്ഷിച്ച് പുതിയ ജീവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിൽ. ഓർമകളെ വിറ്റു ജീവിക്കുന്നവരുണ്ട്. തീപ്പൊരി ഇനിയും അവശേഷിക്കുന്നുണ്ടെന്ന് സ്വയം വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നവരുണ്ട്. അങ്ങനെയും ഒരു കാലമോ എന്ന് അതിശയിക്കുന്ന പുതിയ തലമുറയുമുണ്ട്. അവർക്കുവേണ്ടിക്കൂടിയാണ് ജയരാജിന്റെ കഥകൾ ഉണരുന്നത്. ഉണർന്നിരിക്കുന്നത് തെറ്റല്ലെന്നും ജാഗ്രത മനുഷ്യത്വമാണെന്നും ഓർമിപ്പിച്ചുകൊണ്ട്. പുതിയ മുദ്രാവാക്യങ്ങൾക്കുള്ള ഇടം സൃഷ്ടിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട്. ഉണരാൻ, ഉയരാൻ, ഉയിർത്തെഴുന്നേൽക്കാൻ. 

 

English Summary: Unarunnavar book by U.P. Jayaraj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com