ADVERTISEMENT

സെലഹറ്റിന്‍ ഡെമിര്‍ടസ് എന്ന മനുഷ്യാവകാശ പോരാളിക്ക് തുര്‍ക്കി വിധിച്ചത് 183 വര്‍ഷത്തെ തടവ്. ഒന്നല്ല, ഒട്ടേറെ ജന്‍മങ്ങള്‍ അനുഭവിച്ചാലും തീരാത്ത തടവ്. 34 കേസുകളിലായി 102 അന്വേഷണങ്ങള്‍ നടത്തിയായിരുന്നു ലോകത്തെ നടുക്കിയ ശിക്ഷാവിധി. 

 

സ്വാതന്ത്ര്യത്തിനും സമാധാനത്തിനും നീതിക്കും വേണ്ടി ശബ്ദമുയര്‍ത്തി എന്നതാണ് കുറ്റം. ഒപ്പം നിന്നു പോരാടാന്‍ ജനങ്ങളെ പ്രേരിപ്പിച്ചെന്നും. 2016 നവംബറില്‍ എഡേണ്‍ ഹൈ സെക്യൂരിറ്റി ജയിലിന്റെ കവാടങ്ങള്‍ ഡെമിര്‍ടസിനു വേണ്ടി തുറന്നപ്പോള്‍ ആ ഭീഷണി അവസാനിച്ചുവെന്നു തന്നെ കരുതി അധികാരികള്‍. എന്നാല്‍ പോരാട്ടം തുടരാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം; ജയിലില്‍ നിന്ന്. പരിമിതമായ സൗകര്യങ്ങളില്‍, അധികാരികളുടെ കണ്ണുവെട്ടിച്ച് അദ്ദേഹം എഴുതി. ജയിലിനു പുറത്തെ ലോകത്തെക്കുറിച്ച്. ഇരുട്ടില്‍ ജീവിച്ചുകൊണ്ട് പ്രകാശത്തെക്കുറിച്ച്. തടവില്‍ കിടന്ന് സ്വാതന്ത്ര്യത്തെക്കുറിച്ച്. രാത്രിയില്‍ ഉണര്‍ന്നിരുന്ന് ഉദയത്തെക്കുറിച്ച്. തുര്‍ക്കിയില്‍ ഉദിച്ചുയരാന്‍ ആഗ്രഹിക്കുന്ന സമാധാന സൂര്യനെക്കുറിച്ച്. സ്വാതന്ത്ര്യത്തിന്റെ പ്രഭാതത്തെക്കുറിച്ച്. നീതിയും സമത്വവും എല്ലാ മനുഷ്യര്‍ക്കും ലഭിക്കുന്ന കാലത്തെക്കുറിച്ച്. 

 

ആയുധം അക്ഷരങ്ങള്‍. വാളിനേക്കാള്‍ മൂര്‍ച്ചയുള്ള വാക്കുകള്‍. ജയിലിന്റെ കവാടങ്ങള്‍ കടന്ന് ഡെമിര്‍ടസിന്റെ അക്ഷരങ്ങള്‍ ഇന്നു ലോകത്തിന്റെ പ്രിയം നേടുന്നു. ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടംപിടിച്ച് അദ്ദേഹത്തിന്റെ കഥാസമാഹാരം ‘ഡോണ്‍’  കൂടുതല്‍ കോപ്പി വിറ്റഴിയുമ്പോള്‍ ഡെമിര്‍ടസിന്റെ മോചനത്തിനുവേണ്ടിയുള്ള ശബ്ദത്തിനും കരുത്തു കൂടുന്നു. ഡോണ്‍ ഒരു പുസ്തകം മാത്രമല്ല,  അവകാശ പത്രിക കൂടിയാണ്. പുസ്തകത്തെ സ്പര്‍ശിക്കുന്നവര്‍ ഒരു ജനതയുടെ ആത്മാവിലാണു തൊടുന്നത്. സ്വാതന്ത്ര്യത്തിലേക്കുള്ള വഴി വെട്ടുന്നവര്‍ക്കൊപ്പം ചേരുകയാണ്. 

 

ജയിലില്‍നിന്നുള്ള കത്തുകള്‍ നിങ്ങള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നു ഞാന്‍ കരുതുന്നു. എന്നാലും ഇതു സ്വീകരിക്കുക. ജയിലില്‍ നിന്നാണ് ഞാന്‍ എഴുതുന്നത്. വായിക്കുക: ആമുഖത്തില്‍ ഡെമിര്‍ടസ് അഭ്യര്‍ഥിക്കുന്നു. 

 

ഒരു വര്‍ഷവും പത്തുമാസവും ജയിലില്‍ പൂര്‍ത്തിയാക്കിയപ്പോഴാണ്, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും രണ്ടു തവണ തുര്‍ക്കി  പ്രസിഡന്റ് തിര‍ഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയുമായിരുന്ന ഡെമിര്‍ടസ് തന്റെ കഥകള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് പുറത്തുകടത്തിയത്. രാഷ്ട്രീയ ലേഖനങ്ങളല്ല അദ്ദേഹത്തിന്റേത്. സമരത്തിനുള്ള ആഹ്വാനങ്ങളുമല്ല. തനിക്കു പരിചയമുള്ള സാധാരണ മനുഷ്യരുടെ കഥകള്‍. അവരുടെ ജീവിതാവസ്ഥകള്‍. താന്‍ കണ്ട ജീവിതം. ഹൃദയത്തെ സ്പര്‍ശിക്കുന്ന ഭാഷയില്‍ ഡെമിര്‍ടസ് എഴുതുമ്പോള്‍ തുര്‍ക്കിയിലെ സാധാരണക്കാരുടെ അരക്ഷിതാവസ്ഥയെക്കുറിച്ച് കൃത്യമായ ചിത്രം ലഭിക്കുന്നു. ഡെമിര്‍ടസ് ചെയ്ത കുറ്റം എന്താണെന്നും എന്തുകൊണ്ടാണ് അദ്ദേഹത്തെ അധികാരികള്‍ ഭയപ്പെടുന്നതെന്നും. 

 

രാഷ്ട്രീയക്കാര്‍ ഗംഭീര പ്രസംഗങ്ങളുടെ ആളുകളാണ്. ഉച്ചത്തില്‍ സംസാരിക്കുമ്പോള്‍ വലിയ സത്യങ്ങളാണ് വിളിച്ചുകൂവുന്നതെന്നാണ് അവരുടെ ധാരണ. അവര്‍ ആശയങ്ങള്‍ വിളിച്ചുപറയുന്നു. ആഹ്വാനങ്ങള്‍ നടത്തുന്നു. എന്നാല്‍ ഞാന്‍ പാവം ഒരെഴുത്തുകാരനാണ്. എനിക്കു പറയാനുള്ളതു കഥകളാണ്. സാധാരണക്കാരുടെ കഥകള്‍. നാലു ചുവരുകള്‍ക്കുള്ളില്‍ തടവിലാണെങ്കിലും എനിക്കറിയാം എന്നെപ്പോലെ ആയിരങ്ങള്‍ തുര്‍ക്കിയിലെ തടവുമുറികള്‍ നരകിക്കുന്നുണ്ടെന്ന്. ജയിലില്‍ മാത്രമല്ല. ഖനികളില്‍. ഫാക്ടറികളില്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍. സര്‍വകലാശാലകളില്‍. തെരുവില്‍. നിര്‍മാണ സ്ഥലങ്ങളില്‍. അവരെ  ജോലിയില്‍ നിന്നു പിരിച്ചുവിടുന്നു. മര്‍ദിക്കുന്നു. പട്ടിണിക്കിടുന്നു. അവരില്‍ സ്ത്രീകളുണ്ട്. കുട്ടികളുണ്ട്. പുരുഷന്‍മാരുണ്ട്. ട്രാന്‍സ്ജെന്‍ഡറുകളുണ്ട്. അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും അവര്‍ ഉയര്‍ത്തെഴുന്നേല്‍ക്കും. അവരുടെ ശബ്ദമാണ് എന്നിലൂടെ നിങ്ങള്‍ കേള്‍ക്കുന്നത്. ഈ തടവുമുറികളെ അതിലംഘിച്ച്. മര്‍ദകരെ അതിജീവിച്ച്.

 

രാഷ്ട്രീയത്തടവുകാരനായി ജീവിതം നയിക്കുന്ന ഡെമിര്‍ടസിന്റെ കഥകള്‍ ഹൃദയഹാരിയാണ്. ജീവിതം തുളുമ്പി നില്‍ക്കുന്ന ഈ കഥകള്‍ അത്ര  പെട്ടെന്നൊന്നും മറക്കാന്‍ കഴിയില്ല.  അവയുടെ സാഹിത്യ ഭംഗി വിസ്മരിക്കാനുമാവില്ല. പ്രത്യേകിച്ചും സെഹര്‍, അസ് ലോണ്‍സി അസ് ഹിസ്റ്ററി, ദ് മെര്‍മെയ്ഡ് എന്നീ കഥകള്‍. ഹൃദയത്തെ വശീകരിക്കുന്നതിനൊപ്പം നല്ല മനുഷ്യരാകാന്‍ കൂടി പ്രേരിപ്പിക്കുന്നുണ്ട് ഡോണിലെ ഓരോ കഥകളും. ഭാവനയല്ല, യാഥാര്‍ഥ്യങ്ങളാണ് ഈ കഥകളുടെ കരുത്ത്. അവയുടെ കൈ പിടിച്ചു നടക്കുമ്പോള്‍ മുന്നിലെ പാതയില്‍ കൂടുതല്‍ വെളിച്ചം. വെളിച്ചത്തിനുതന്നെ കൂടുതല്‍ വെളിച്ചം. വെളിച്ചത്തെ ഇതുവരെ അഗവണിച്ചല്ലോ എന്ന നേരിയ  വിഷാദവും. 

 

English Summary : Dawn book by Selahattin Demirtas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com