ADVERTISEMENT

‘കുസുമേ  കുസുമോൽപത്തി’ എന്ന  കാളിദാസ ശ്ലോകമാണ് ഫാ. ഏബ്രഹാം കോശി കുന്നുംപുറത്തിന്റെ ‘ജയപ്രകാശ് നാരായണന്റെ നിഴലായി ഒരാൾ’ എന്ന, ടി. എബ്രഹാമിന്റെ ജീവചരിത്രം വായിച്ചപ്പോൾ ഓർമയിൽ വന്നത്. ലോക്നായക് ജയപ്രകാശ് നാരായണന്റെ ബഹിശ്ച പ്രാണനായിരുന്നു പ്രൈവറ്റ് സെക്രട്ടറി എബ്രഹാമെന്ന് ഈ ഗ്രന്ഥത്തിലൂടെ കണ്ണോടിക്കുന്ന ആർക്കും നിസ്സംശയം ബോധ്യമാകും. പക്ഷേ ആരാണ് ഈ ടി. എബ്രഹാം?  സ്വന്തം നാട്ടുകാർക്ക് പോലും അപരിചിതനായി, അജ്ഞാതവാസം പോലൊരു ജീവിതം നയിക്കുന്ന മനുഷ്യൻ. 

 

അവസരങ്ങൾ വെട്ടിപ്പിടിക്കാൻ വെമ്പൽ പൂണ്ട് ഓടുന്നവരുടെ ലോകത്ത് പ്രശസ്തിക്കും പദവിക്കും പിന്തിരിഞ്ഞു നിൽക്കുന്ന ഒരു സാധാരണ മനുഷ്യൻ. ‘എനിക്ക് പൊക്കം കുറവാണെന്നെ പോക്കാതിരിക്കുക’ എന്ന കുഞ്ഞുണ്ണിക്കവിതയുടെ പൊരുൾ ജീവിതവ്രതമാക്കിയ ഈ കർമയോഗി ഭാരതരത്നം ജയപ്രകാശ് നാരായണന്റെ പ്രൈവറ്റ് സെക്രട്ടറി പദത്തിലെത്തിയത് യാദൃച്ഛികവും ദൈവം നിയോഗവുമെന്ന് വിശ്വസിക്കാനാണ് ഏറെ ഇഷ്ടപ്പെടുന്നത്.

 

ആലപ്പുഴ ജില്ലയിലെ മാന്നാറിലുള്ള കുട്ടംപേരൂർ ഗ്രാമത്തിൽ 1935 ഏപ്രിൽ 17ന് ഒരു പൗർണ്ണമി ദിനത്തിൽ ജനിച്ച്, മാന്നാർ നായർ സമാജം സ്കൂളിൽ എസ്എസ്എൽസി പാസായി, തൊഴിൽതേടി ഭോപ്പാലിൽ എത്തിയ എബ്രഹാം ജെപിയെ ആദ്യമായി കാണുന്നത് ഡൽഹിയിലെ ഓൾ ഇന്ത്യ പഞ്ചായത്ത് പരിഷത്തിൽ സ്റ്റെനോഗ്രഫർ ആയിരിക്കുമ്പോഴാണ്. പിൽക്കാലത്ത് ഇന്ത്യാചരിത്രത്തിന്റെ ഗതി തന്നെ തിരിച്ചുവിട്ട ജെപിയുടെ നിർണ്ണായകമായ എല്ലാ തീരുമാനങ്ങൾക്കും സാക്ഷിയും പങ്കാളിയുമാകുവാനുള്ള ചരിത്ര നിയോഗത്തിന്റെ മുഹൂർത്തമായിരുന്നു അതെന്ന് എബ്രഹാം അപ്പോൾ സ്വപ്നേപി നിരൂപിച്ചിരുന്നില്ല. 

 

1965 മുതൽ ജെപി മരിക്കുന്ന 1979 ഒക്ടോബർ 8 വരെ അദ്ദേഹം ജെപിയുടെ സെക്രട്ടറിയായി. പാർഥനു കൃഷ്ണനെപ്പോലെ, രാമനു ലക്ഷ്മണനെപ്പോലെ, കനവിലും നിനവിലും സുഖത്തിലും ദുഃഖത്തിലും എബ്രഹാം ജെപിയുടെ മുന്നിലും പിന്നിലും ഉണ്ടായിരുന്നു. ഇകാലത്തിനിടെ എത്രയെത്ര ചരിത്ര സംഭവങ്ങൾക്ക് എബ്രഹാം സാക്ഷിയായി. ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചുലച്ച അടിയന്തരാവസ്ഥയുടെ നാളുകളിലൂടെയാണ് അവസാനം അവർക്കു മുന്നേറേണ്ടിയിരുന്നത്. 

 

കാറ്റും കോളും കൊണ്ട് പ്രക്ഷുബ്ധമായ കടലിൽ അകപ്പെട്ട നൗക പോലെ ആടിയുലഞ്ഞ ഇന്ത്യൻ ജനാധിപത്യത്തെയും പൗരസ്വാതന്ത്ര്യത്തെയും  അമരക്കാരനൊപ്പം അണിയത്തുനിന്നു നയിക്കുവാൻ ഒരു അവസരം കിട്ടിയ സ്തോഭജനകമായ നാളുകൾ എബ്രഹാമിന്റെ സ്മരണയിൽ ഇന്നും ഒളിമങ്ങാത്ത ചിത്രങ്ങളാണ്. സ്വന്തം ജീവനും പ്രിയപ്പെട്ടവരുടെ ജീവിതവും ആ നിശ്ചയദാർഢ്യത്തിനും ആത്മസമർപ്പണത്തിനും മുന്നിൽ പ്രതിബന്ധമായിരുന്നില്ല. സംഭവബഹുലമായ ആ ജീവിതകഥയുടെ ചൂടും വെളിച്ചവും അല്പം പോലും നഷ്ടപ്പെടുത്താതെ ഗ്രന്ഥകർത്താവ് അക്ഷരങ്ങളിൽ ആവാഹിച്ചിരിക്കുന്നു.

 

ഒരു കാലഘട്ടത്തിന്റെ ഐതിഹാസിക ചരിത്രം എന്നതിലുപരി ഒരു അപൂർവ സൗഹൃദത്തിന്റെ കഥ കൂടിയാണ് ഈ പുസ്തകം. ലോകാരാധ്യനായ ഒരു ഭാരതപുത്രൻ ഈ മഹാരാജ്യത്തിന്റെ തെക്കേയറ്റത്തുള്ള ഒരു കൊച്ചു സംസ്ഥാനത്തെ കുഗ്രാമത്തിൽനിന്ന് തൊഴിൽ തേടിയെത്തിയ ചെറുപ്പക്കാരനെ സന്തതസഹചാരിയും മനഃസാക്ഷി സൂക്ഷിപ്പുകാരനുമായി കൂടെ നിർത്തി അധികാരത്തോടു പൊരുതിയ കഥയാണ് 166 പേജുള്ള ഈ പുസ്തകത്തിലൂടെ ഫാ. എബ്രഹാം കോശി കുന്നുംപുറത്ത് നമുക്കു മുന്നിൽ വരച്ചുകാട്ടുന്നത്. എബ്രഹാമിന്റെ ബാല്യകൗമാരങ്ങൾ, കൂട്ടംപേരൂർ ഗ്രാമത്തിന്റെ പശ്ചാത്തലം, തൊഴിൽ തേടിയുള്ള ഉത്തരേന്ത്യൻ യാത്ര, ജെപിയുമായുണ്ടായ സമാഗമം... തുടർന്ന് ജെപിയുടെയും എബ്രഹാമിന്റെയും കഥ സയാമീസ് ഇരട്ടകളുടേതു പോലെ ഒത്തുചേർന്നു പോകുന്നു.

 

ദേശീയപ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളി, ഗാന്ധിശിഷ്യൻ, ഇന്ത്യൻ സോഷ്യലിസ്റ്റ് പ്രസ്ഥാന നായകൻ, ബംഗ്ലദേശിന്റെ വിമോചന പ്രവർത്തകൻ, ചമ്പൽക്കൊള്ളക്കാരെ മാൻകുട്ടികളെപ്പോലെ വരുതിയിൽ ആക്കിയ ധീരൻ, സമ്പൂർണ്ണ വിപ്ലവത്തിനുള്ള ആഹ്വാനം, ബിഹാറിലെ വിദ്യാർഥിപ്രക്ഷോഭം, പട്ന മാർച്ച്, ധർമപത്നിയായ പ്രഭാവതിയുടെ അകാല വിയോഗം ഏൽപ്പിച്ച ആഘാതം, ഇന്ത്യൻ രാഷ്ട്രീയത്തിൽ കാർമേഘം പോലെ കാളിമ പരത്തിയ അഴിമതിക്കെതിരായ കുരിശുയുദ്ധം, ഒരിക്കൽ മകളെപ്പോലെ സ്നേഹിച്ച ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യത്തിനെതിരെ നടത്തിയ പ്രക്ഷോഭ നേതൃത്വം, ജയിൽവാസം, ജനതാപാർട്ടിയുടെ രൂപീകരണത്തിന് നടുനായകത്വം, കേന്ദ്രത്തിൽ സംഭവിച്ച അവിശ്വസനീയമായ രാഷ്ട്രീയ അധികാരമാറ്റം, രോഗവും ജസ്‌ലോക് ആശുപത്രിവാസവും തുടങ്ങി ജെപിയുടെ മരണം വരെയുള്ള സംഭവബഹുലമായ ജീവിതം എബ്രഹാമിന്റെ അനുഭവ വിവരണത്തിലൂന്നി നിന്നാണ് ലേഖകൻ എഴുതിയിട്ടുള്ളത്. ആ നിലയ്ക്ക് ജെപിയുടെ കഥയും എബ്രഹാമിന്റെ കഥയും ഈ പുസ്തകത്തിൽ അഭിന്നമായി നിലനിൽക്കുന്നു. അതുകൊണ്ടാണ് ആരംഭത്തിൽ സൂചിപ്പിച്ച ഉപമ ഇവിടെ പ്രസക്തമാകുന്നത്.

 

രാജ്യം ഒരു പുതിയ പന്ഥാവിലൂടെ അടിയന്തരാവസ്ഥയുടെ കാളരാത്രികളെ പിന്തള്ളി മുന്നേറാൻ തുടങ്ങിയപ്പോഴേക്കും ജെപി രോഗഗ്രസ്തനായി. ഒരു രാജ്യം മുഴുവൻ ജസ്‌ലോക് ആശുപത്രിയിലേക്ക് ഉറ്റുനോക്കിയ നാളുകളിൽ രോഗശയ്യയ്ക്കരികിൽ കണ്ണിമ പൂട്ടാതെ കാത്തിരുന്ന് എബ്രഹാം നൽകിയ പരിചരണവും കരുതലും ശുശ്രൂഷയും മനുഷ്യ മഹത്വത്തിന്റെയും നന്മയുടെയും മകുടോദാഹരണമാണ്.

 

ജെപിയും എബ്രഹാമുമായുള്ള ബന്ധത്തിന്റെ ദാർഢ്യം വെളിപ്പെടുത്തുന്നതും അവർ പരസ്പരം എഴുതിയതുമായ അസംഖ്യം കത്തുകൾ ഈ പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. അതോടൊപ്പം ആ മഹനീയ ഭൂതകാലം വായനക്കാർക്കു മുമ്പിൽ മലർക്കെ തുറന്നിടാൻ പാകത്തിൽ അത്യപൂർവവും അമൂല്യവുമായ ഫോട്ടോകളും ഈ പുസ്തകത്തെ ഏറെ ശ്രദ്ധേയമാകുന്നു.

 

ഫാ. എബ്രഹാം കോശി കുന്നുംപുറത്തിന്റെ അശ്രാന്ത പരിശ്രമം മൂലമാണ് ഈ പുസ്തകം ഇപ്പോൾ വെളിച്ചം കാണുന്നത്. കാലം വിസ്മൃതിയിലേക്കു തള്ളിയിട്ട ഒരു മനുഷ്യനെയും അദ്ദേഹത്തിന്റെ നിസ്വാർഥവും ത്യാഗപൂർണവുമായ ജീവിതത്തെയും വെളിച്ചത്തു കൊണ്ടുവരാൻ ഈ ഗ്രന്ഥരചനയിലൂടെ സാധ്യമായി. വളരെ കൂടുതൽ ക്ലേശവും ശ്രദ്ധയും അദ്ദേഹത്തിന് ഈ പുസ്തകരചനയ്ക്കു വേണ്ടി വന്നിട്ടുണ്ട്. ഋജുവും ലളിതവുമായ ഭാഷ ഈ പുസ്തകത്തെ ഏറെ പ്രിയതരവും പാരായണക്ഷമവുമാക്കുന്നു. എം.പി വീരേന്ദ്രകുമാർ എഴുതിയ അവതാരികയാണ് ഈ രചനയുടെ മറ്റൊരു പ്രത്യേകത.

 

English Summary: Jayaprakash Narayanante Nizhalayi Oral, Life story of T. Abraham

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com