കവിഹൃദയത്തിന്റെ ചില്ലയില്‍ ഒരു ചെറിയ വസന്തം
ഡിസി ബുക്സ്
വില : വില 110 രൂപ
Mail This Article
നഗരത്തിനും നാട്ടിന്‍പുറത്തിനിടുമിടയിലെ അനന്തമായ വെയിലില്‍ ഉയര്‍ന്ന ഒടുങ്ങാത്ത നിലവിളിയായി ജീവിതം മാറിയ നാളുകളില്‍ സച്ചിദാനന്ദന്‍ എഴുതിയ കവിതകളാണ് ഒരു ചെറിയ വസന്തം എന്ന പുതിയ സമാഹാരത്തില്‍. പേരും മുഖവുമുള്ള മനുഷ്യനായി ജന്‍മനാട്ടില്‍ മരിക്കാനുള്ള മനുഷ്യന്റെ നിലവിളി ഉയര്‍ത്ത കാലത്തില്‍ എഴുതിയ കവിതകള്‍. വസന്തത്തിന്റെ ഓര്‍മ പോലും ക്രൂരമായി നോവിപ്പിച്ചെങ്കിലും ഓര്‍മകളുടെ ആരോഹണം കവിയെ നാട്ടിന്‍പുറത്തെത്തിക്കുന്നു. നഷ്ടപ്പെട്ടെന്നു കരുതിയ ഓര്‍മകളില്‍. കവിതയുടെ നാട്ടുമണം കവി തിരിച്ചുപിടിക്കുന്നു. ഒപ്പം പ്രിയപ്പെട്ടവരെക്കുറിച്ചുള്ള ഓര്‍മകളും. വെയിലത്തുകൂടിയുള്ള
നീണ്ട നടത്തമായി അച്ഛന്‍. നിലാവിലുള്ള നീണ്ട കാത്തുനില്‍പായി അമ്മ. പൊള്ളിയ ഉപ്പൂറ്റികളുമായി നരകത്തില്‍ പ്രവേശിക്കുകയാണു മകന്‍.
ഞാന്‍ മണ്ണിന്നിടയിലാണ്
ഓര്‍മ വരുമ്പോള്‍ ഞാന്‍ മുളയ്ക്കുന്നു
സ്വപ്നം കാണുമ്പോള്‍ പൂക്കുന്നു
കായ്ച്ചുകൊഴിഞ്ഞുവീണ്
വീണ്ടും മുളയ്ക്കുന്നു,
മറ്റൊരു ചെടിയായി
മറ്റൊരു ഭാഷയില്‍,
എനിക്കുതന്നെ തിരിച്ചറിയാനാകാതെ.
ഒറ്റ എന്ന കവിതയില്‍ കോവിഡ് കാലത്തെ ഏകാന്തതയാണു കവിക്കു കൂട്ട്. മുറിയില്‍ ഒറ്റയ്ക്കിരുന്നു പുറത്തേക്കു നോക്കുന്നു; ലോകം പുറത്തില്ലേ എന്നറിയാന്‍.
ഒരു വാകമരത്തിന്റെ വളയിട്ട കൊമ്പ്
ജനലരികില്‍ വന്ന് എനിക്ക് ഒരു പൂങ്കുല നീട്ടുന്നു
അതിന്റെ കവരത്തില്‍ ഒരു കുട്ടിയുടെ ജീവന്‍ ഇരിപ്പുണ്ട്.
അത് എന്റെ ജീവനാണ്.
ആ പൂങ്കുല എന്റെ ജഡത്തില്‍ വന്നുവീഴുന്നു.
ഒരു ഇളങ്കാറ്റ് അതിനെ പതുക്കെ ഇളക്കുന്നു
അത് ഒരു ഊഞ്ഞാല്‍ ആണെന്നതുപോലെ.
കോവിഡ് കാല വേദനകള്‍ക്കൊപ്പം ഇരുണ്ട കാലത്തിന്റെ വിദ്വേഷം നിറഞ്ഞ അന്തരീക്ഷമാണു കവിയെ അലട്ടുന്ന മറ്റൊരു വിഷയം. അതിരുകളില്ലാത്ത മറ്റൊരു ലോകത്ത്, വിദ്വേഷം നായകവേഷമണിയാത്ത മറ്റൊരു കാലത്ത്, വീണ്ടും പിറക്കുവാന്‍, ശിരസ്സുയര്‍ത്തി നടക്കാന്‍ ആഗ്രഹിക്കുന്ന മനുഷ്യന്റെ ഇഛാശക്തി സച്ചിദാനന്ദന്റെ കവിതയ്ക്ക് കരുത്തേകുന്നു. ഓഗസ്റ്റ് 5 ന് എഴുതിയ അയോധ്യ: ഒരാത്മഗതം എന്ന കവിതയില്‍ അപരവിദ്വേഷ ശിലകളാല്‍ തീര്‍ത്ത തടവറ അല്ല തന്റെ ഭവനമെന്നു പറയുന്ന രാമനെ കാണാം. കാരുണ്യം, വ്യസനം, വാത്സല്യം എന്നിവ നിറഞ്ഞ ഹൃദയമാണു തന്റെ വീടെന്നാണ് രാമന്‍ പറയുന്നത്. ഇടറുന്ന തൊണ്ടയാല്‍ അങ്ങനെ പറഞ്ഞ് പെരുമഴയില്‍, മിന്നലായ് മറയുന്നു രാമന്‍.
കവി എന്നും തുടക്കക്കാരനാണ് എന്നു വിശ്വസിക്കുന്ന കവിയാണ് സച്ചിദാനന്ദന്‍. തന്റെ പ്രത്യയശാസ്ത്രം കവി വ്യക്തമാക്കുന്ന അഭിമുഖവും ഒരു ചെറിയ വസന്തത്തിലുണ്ട്.
തെറ്റു വരുത്താന്‍ കവിക്കു കഴിയണം. വഴി തെറ്റി സഞ്ചരിക്കാനും എന്‍.എന്‍.കക്കാട് പറഞ്ഞതുപോലെ പുതുവഴി വെട്ടാനും- അദ്ദേഹം വ്യക്തമാക്കുന്നു.
മറ്റൊരു കാലത്തുമില്ലാത്ത രീതിയില്‍ ലോകം തടവറയായിപ്പോയപ്പോഴും കവിതയിലൂടെ കതറുന്ന കവിയാണ് സച്ചിദാനന്ദന്‍. മുദ്രാവാക്യമായിപ്പോകാത്ത വരികളില്‍, സൗമ്യമെങ്കിലും തീക്ഷ്ണമായി, കാലത്തിനോടും ലോകത്തിനോടും പ്രതികരിക്കുന്ന കവി. സജീവമായ അദ്ദേഹത്തിന്റെ കവി മനസ്സിന്റെ പ്രതികരണങ്ങളാണ് ഒരു ചെറിയ വസന്തത്തിന്റെ ഉള്ളടക്കം. ഒരു കണ്ണാടിയിലെന്നപോലെ കാലത്തെ പ്രതിഫലിപ്പിക്കുന്ന കവിതയുടെ ഏറ്റവും പുതിയ മുഖം.
എന്റെ ഹൃദയത്തിന്റെ ഇല പൊഴിഞ്ഞ ചില്ലയില്‍
രണ്ടു കുഞ്ഞുജഡങ്ങള്‍ തൂങ്ങിയാടുന്നു
അവരുടെ കീറിയ ഉടുപ്പുകള്‍ കാറ്റില്‍
കീഴടക്കപ്പെട്ടവരുടെ കൊടികള്‍ പോലെ
നിറമറ്റു തളര്‍ന്നു കിടക്കുന്നു.
English Summary: Oru Cheriya Vasantham book by K Satchidanandan