ADVERTISEMENT

വ്യക്തമായ രാഷ്ട്രീയമുണ്ടെങ്കിലും നിഷ്കളങ്കമായും വായിക്കാവുന്ന ഒരു നോവലിലൂടെയാണ് അരുന്ധതി റോയി സാഹിത്യലോകത്തിലേക്കു കടന്നുവരുന്നത്. ബുക്കര്‍ സമ്മാനം നേടിയതോടെ നോവലും എഴുത്തുകാരിയും ലോകപ്രശസ്തമായി; കോട്ടയത്തെ അയ്മനം എന്ന ഗ്രാമവും. കഥകളും നോവലുകളും അരുന്ധതിയില്‍ നിന്ന് ലോകം വീണ്ടും പ്രതീക്ഷിച്ചെങ്കിലും ഇന്ത്യയിലെ ജനകീയ സമര പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട ആശയലോകത്താണ് ആ പേര് പിന്നീട് മുഴങ്ങിയത്. 

 

അസാധാരണമായ തീവ്രതയുണ്ടായിരുന്നു ആ ശബ്ദത്തിന്. രാജ്യത്തെക്കുറിച്ചും ലോകത്തെക്കുറിച്ചും കൃത്യമായി വായിച്ചും പഠിച്ചുമാണ് അവര്‍ എഴുതിയതും പ്രസംഗിച്ചതും. വ്യക്തമായിരുന്നു അവരുടെ രാഷ്ട്രീയം; മൂര്‍ച്ചയേറിയതും. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി നിര്‍ണായക സന്ദര്‍ഭങ്ങളില്‍ വാദഗതികള്‍ സമര്‍ഥമായി അവതരിപ്പിച്ച് ഒറ്റയാള്‍പ്പട്ടാളമായി അരുന്ധതി പട നയിച്ചു. ആ പോരാട്ടത്തിനിടെ നിലവില്‍ രാജ്യം ഭരിക്കുന്ന കക്ഷിയുടെയും അവരെ നയിക്കുന്ന ആശയ സംഹിതയുടെയും ശത്രുവായും അവര്‍ മാറി. അവര്‍ക്കൊപ്പമുണ്ടായിരുന്ന പലരും അറസ്റ്റ് ചെയ്യപ്പെടുകയും ഇപ്പോഴും തടവുജീവിതം തുടരുകയും ചെയ്യുമ്പോള്‍ മുന കൂര്‍പ്പിച്ച വാക്കുകളും സുദൃഡമായ ആശയങ്ങളുമായി അരുന്ധതി സമരത്തിന്റെ മുന്‍നിരയില്‍ തന്നെയുണ്ട്. ഇന്ത്യയ്ക്കു പുറമെ അമേരിക്ക ഉള്‍പ്പെടെ വിദേശ രാജ്യങ്ങളിലും അവര്‍ പ്രഭാഷണങ്ങള്‍ക്കു ക്ഷണിക്കപ്പെട്ടു. ലോകത്തെ മികച്ച പ്രസിദ്ധീകരണങ്ങള്‍ അവരുടെ ലേഖനങ്ങള്‍ക്കുവേണ്ടി കാത്തിരുന്നു. തളരാതെ, നിര്‍ഭയം, നിരന്തരം അരുന്ധതി പട നയിച്ചു. ഐതിഹാസികമായ ആ പോരാട്ടത്തിന്റെ രേഖകളാണ് ആസാദി എന്ന ലേഖന സമാഹാരം. ശത്രുക്കളെ വിറളി പിടിപ്പിക്കുകയും മിത്രങ്ങളെ ആവേശം കൊള്ളിക്കുകയും ചെയ്യുന്ന വിപ്ലവാഹ്വാനങ്ങള്‍. ചൂടൂം ചൂരും പോകാതെ അരുന്ധതിയുടെ വാക്കുകള്‍ മലയാളത്തിലാക്കിയത് ജോസഫ് കെ. ജോബ്. 

 

ആരെങ്കിലും എന്തെങ്കിലും ചെയ്തില്ലെങ്കില്‍ നമ്മുടെ അന്ത്യമാണു സംഭവിക്കുക എന്നു വിചാരിക്കുന്നവര്‍ ഇന്ത്യയിലെ തെരുവുകളിലേക്ക് എന്നെങ്കിലും ഇറങ്ങിവരുമെന്ന് പ്രത്യാശിക്കട്ടെ. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ അന്ത്യമടുത്തുവെന്നുതന്നെ മനസ്സിലാക്കിക്കൊള്ളുക. ഈ കാലഘട്ടത്തെ അനുഭവിച്ചറിഞ്ഞ ഒരാള്‍ നല്‍കുന്ന സൂചനയാണത്... ഒടുക്കത്തിന്റെ സൂചന. 

 

ഫാഷിസം ഇന്ത്യയില്‍ ഇനിയും എത്തിയിട്ടില്ലെന്നു വിചാരിക്കുന്നവരെ കുലുക്കിയുണര്‍ത്തി അടിയന്തരവും അനിവാര്യവുമായ പോരാട്ടത്തിന് ഇറങ്ങാന്‍ ആഹ്വാനം ചെയ്യുന്നവയാണ് അരുന്ധിയുടെ ഓരോ വാക്കും വാചകവും. ആ വാക്കുകള്‍ക്ക് ബയണറ്റുകളേക്കാള്‍ ശക്തിയുണ്ട്. വെടിയുണ്ടകളേക്കാള്‍ മാരകവും. ഉദാഹരണങ്ങള്‍ നിരത്തിയും ചരിത്രത്തിന്റെ പിന്‍ബലത്തോടെയും പ്രവചനാത്മകമായി അവര്‍  കലുഷിതമായ രാജ്യത്തിനും ലോകത്തിനും വേണ്ടി വാക്കുകളുടെ പോരാട്ടം നയിക്കുന്നു. 

 

ആദ്യത്തെ നോവലിലൂടെ വിശ്വപ്രസിദ്ധി നേടിയ അരുന്ധിതി രണ്ടാമത്തെ നോവലെഴുതാന്‍ എടുത്തത് 20 വര്‍ഷങ്ങള്‍. ആ രണ്ടു പതിറ്റാണ്ടിലൂടെ ഒരു രാഷ്ട്രീയ എഴുത്തുകാരിയായി അവര്‍ പരാവര്‍ത്തനം ചെയ്യപ്പെട്ടു. മിനിസ്ട്രി ഓഫ് അട്മോസ്റ്റ് ഹാപ്പിനെസ്സ് എന്ന നോവലിന്റെ ഓരോ പുറവും അതിന്റെ സാക്ഷ്യങ്ങളാണ്. എന്നാല്‍ ഫിക്‍ഷനും നോണ്‍ ഫിക്‍ഷനും അവരുടെ ഹൃദയത്തില്‍നിന്നു തന്നെയാണ് പുറപ്പെടുന്നത്; അനുവാചകരുടെ ഹൃദയങ്ങളിലേക്ക്. 

 

എഴുത്തുകാരും വായനക്കാരും ചേര്‍ന്നാണ് സാഹിത്യത്തിന്റെ ഇടം സൃഷ്ടിക്കുന്നത്. കുമിള പോലെ എളുപ്പത്തില്‍ പൊലിഞ്ഞുപോകാവുന്നതാണ് സാഹിത്യത്തിന്റെ ഇടം. എന്നാല്‍ അത് അവഗണിക്കാനുമാകില്ല. പൊട്ടിപ്പോയാല്‍ ഉടനെ അതു പുനര്‍നിര്‍മിക്കേണ്ടിവരും. സാഹിത്യം അഭയമാണ്- എല്ലാത്തരത്തിലുമുള്ള അഭയം. 

 

എന്നാല്‍ രണ്ടും ഒരുപോലെയല്ലെങ്കിലും ഫിക്‍ഷനെയും നോണ്‍ ഫിക്‍ഷനെയും രണ്ടു കള്ളികളില്‍പ്പെടുത്തി വേര്‍തിരിക്കുന്നതും അരുന്ധതി ഇഷ്ടപ്പെടുന്നില്ല. ഒന്നു മറ്റൊന്നിനേക്കാള്‍ സത്യസന്ധമാണെന്നോ യാഥാര്‍ഥ്യമാണെന്നോ കരുതേണ്ടതില്ല. ജോണ്‍ ബെര്‍ഗര്‍ എന്ന എഴുത്തുകാരന്‍ ഒരിക്കല്‍ അരുന്ധതിക്ക് എഴുതി: 

ഫിക്‍ഷനും നോണ്‍ ഫിക്‍ഷനും അരുന്ധതിക്ക് ഇരുകാലുകള്‍ പോലെയാണ്. അതു ലോകം മുഴുവന്‍ അരുന്ധിതിയോടൊപ്പം നടക്കും. 

 

സംശയമുള്ളവര്‍ ആസാദി വായിക്കുക. രാഷ്ട്രീയത്തെ, സാമൂഹിക സാഹചര്യങ്ങളെ എങ്ങനെ സാഹിത്യം പോലെ ആസ്വാദ്യമായി എഴുതാമെമെന്ന് അനുഭവിച്ചറിയുക. 

 

സമ്മര്‍ദമേറുകയും ജനാലകള്‍ ഓരോന്നായി അടയുകയും ചെയ്യുമ്പോള്‍ അതെല്ലാം ബലം പ്രയോഗിച്ച് തുറന്നിടാനാണ് അരുന്ധതിയുടെ എഴുത്തിന്റെ സിരാപടലങ്ങള്‍ ആഗ്രഹിക്കുന്നത്. വെറുക്കാന്‍ അറിയുന്നുവര്‍ക്കെതിരെ എങ്ങനെ ചിന്തിക്കണമെന്നറിയുന്നവരുടെ പോരാട്ടമാണിത്. വിദ്വേഷികള്‍ക്കെതിരെ സ്നേഹിക്കുന്നവരുടെ പോരാട്ടം. സ്നേഹം ഇന്ന് തെരുവുകളിലാണ്; അതു ദുര്‍ബലവുമാണ്. വിദ്വേഷവും തെരുവിലുണ്ട്. തെരുവിലെ വിദ്വേഷത്തെ പിന്താങ്ങിക്കൊണ്ട് ദുരത്തല്ലാതെ ഭരണകൂട യന്ത്രവുമുണ്ട്. എന്നാല്‍ പിന്‍വാങ്ങാന്‍ അവര്‍ തയാറല്ല. 

 

അവകാശസമരങ്ങള്‍ നേതൃത്വം കൊടുത്തതിന്റെ പേരില്‍ അപ്രിയമാകുമെങ്കില്‍ അതിനുപോലും തയാറുള്ള ജനങ്ങളെയാണു നമുക്കുവേണ്ടതെന്ന് അരുന്ധതി പറയുന്നു. ഏത് അപകടത്തെയും ധീരതയോടെ നേരിടാന്‍ തയാറുള്ളവരെയാണ് നമുക്ക് വേണ്ടത്. ധീരരായ മാധ്യമപ്രവര്‍ത്തകര്‍ക്ക് അതിനു കഴിയും. അങ്ങനെയുള്ളവര്‍ ഇവിടെയുണ്ട്. ധീരരായ അഭിഭാഷകര്‍ക്ക് അതിനുകഴിയും. അങ്ങനെയുള്ളവരും ഇവിടെയുണ്ട്. മിടുക്കരായ കലാകാരന്‍മാര്‍. ധീരരായ എഴുത്തുകാര്‍. കവികള്‍. സംഗീതജ്ഞര്‍. ചിത്രകാരന്‍മാര്‍. ചലച്ചിത്രപ്രവര്‍ത്തകര്‍. അവര്‍ക്കെല്ലാം അതിനു കഴിയും. സൗന്ദര്യം നമ്മുടെ ഭാഗത്താണ്. 

നമുക്ക് ഒരു വലിയ കര്‍ത്തവ്യമുണ്ട്. വിജയിക്കാന്‍ ഒരു ലോകവും. 

 

English Summary: Azadi Freedom Fascism Fiction, book by Arundhati Roy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com