ADVERTISEMENT

മല്ലി, സത്താർ, ശാലു ... ഈ മൂന്ന് പേരുകൾ ആർക്കൊക്കെ അറിയാം? ഒരു നേർരേഖയിലൂടെ സഞ്ചരിക്കുന്ന മൂന്നു പേരാണ് ഇവർ. എന്നാൽ ഇവർക്ക് മൂന്നുപേർക്കും ഒരേ മുഖമായിരിക്കും. മല്ലി എന്നാൽ ‘റാം കെയറോഫ് ആനന്ദി’ എന്ന, അഖിൽ പി. ധർമ്മജൻ എഴുതിയ ഏറ്റവും പുതിയ നോവലിലെ ട്രാൻസ്‌ജെൻഡർ കഥാപാത്രമാണ്. സത്താർ, തങ്കം എന്ന തമിഴ് സിനിമയിലെ ട്രാൻസ് ആയ കഥാപാത്രം, ശാലു കോഴിക്കോട് ജീവിച്ചിരുന്ന ഒരു യഥാർഥ ട്രാൻസ്ജെൻഡറും. ഇവരെ മൂന്നു പേരെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു വിഷയമുണ്ട്. അത് ഇവർ മൂവരും ഏതാണ്ട് ഒരേ രീതിയിൽ കൊല ചെയ്യപ്പെട്ടവരാണ് എന്നതാണ്. ഇതിൽ മറ്റു രണ്ടും ഏറ്റവും പുതിയതായി പുറത്തിറങ്ങിയ നോവലും സിനിമയും ആയതുകൊണ്ട് ശാലുവിന്റെ കാര്യം മാത്രം പറയാം. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ശാലു എന്ന ട്രാൻസ്‌ജെൻഡർ കോഴിക്കോട്ടു വച്ച് രാത്രിയിൽ കൊല ചെയ്യപ്പെടുന്നത്. വ്യക്തമായ തെളിവിന്റെ പുറത്ത്, കൊല ചെയ്തയാളെയും പൊലീസ് അറസ്റ്റ് ചെയ്തു. പക്ഷേ ശാലുവിന്റേത് ഒരു ഒറ്റപ്പെട്ട അനുഭവമല്ല. കേരളത്തിൽ ആദ്യമായല്ല ഒരു ട്രാൻസ് വ്യക്തി കൊല ചെയ്യപ്പെടുന്നത്. ഇതിനു മുൻപും സമാനമായ മരണങ്ങൾ നടന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ സത്യങ്ങളിലേക്കു നീളുന്ന പാലമാണ് നാം വായിച്ച് നിലത്തേക്ക് വയ്ക്കുന്ന പുസ്തകങ്ങളും കണ്ടു തീരുന്ന സിനിമകളുമെന്നത് ഒരു ഞെട്ടലാണ്. 

 

‘റാം കെയറോഫ് ആനന്ദി’ പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ റാമിന്റെയും അയാളുടെ ജീവിതത്തിൽ ഇടപെടുന്ന ചിലരുടെയും കഥകളാണ്. സ്വാഭാവികമായും ആനന്ദി എന്ന പേര് അതിൽ ആദ്യം തന്നെയുണ്ട്. അതുപോലെ മല്ലിയുടെയും. സിനിമ പഠിക്കാനും പറ്റിയാൽ ഒരു നോവലെഴുതാനും വേണ്ടിയാണ് ആലപ്പുഴക്കാരനായ ശ്രീറാം ചെന്നൈയിലേക്ക് വണ്ടി കയറുന്നത്. സുഹൃത്തിന്റെ വീട്ടിൽ താമസിച്ചു കൊണ്ട് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻ പോകുന്ന റാം അവിടെ വച്ചാണ് രേഷ്മയേയും വെട്രിയെയും ആനന്ദിയെയും കണ്ടെത്തുന്നത്. തുടർന്ന് അവന്റെ ജീവിതത്തിലേക്ക് മല്ലി ഒരു അപകടത്തിലൂടെ കയറി വരുന്നു. 

 

‘റാം കെയർ ഓഫ് ആനന്ദി’ ഒരു നോവലാണോ സിനിമയാണോ എന്ന ചോദ്യത്തിന് സിനിമാറ്റിക്ക് ആയ ഒരു നോവൽ എന്നാണുത്തരം. പുസ്തകത്തിന്റെ ആമുഖത്തിൽ നോവലിസ്റ്റ് തന്നെ പറഞ്ഞ കാര്യങ്ങളെ ഉദ്ധരിച്ചാൽ:

‘ഒരു സിനിമ കാണാനായി ടിക്കറ്റെടുത്ത അതേ മനസ്സോടെ ഈ നോവലിനെ നിങ്ങൾക്ക് കാണാം. ലക്ഷണമൊത്ത ഒരു നോവലാണ് താങ്കൾ പ്രതീക്ഷിക്കുന്നതെങ്കിൽ ദയവായി എന്നോട് ക്ഷമിക്കുക. കാരണം ഒരു എഴുത്തുകാരൻ എന്നതിനേക്കാൾ എനിക്ക് യോജിച്ച പേര് കഥപറച്ചിലുകാരൻ എന്നതാവും’.

 

സത്യമാണ്. ഒരു സിനിമ കാണുന്ന അതേ മാനസികാവസ്ഥയിലാണ് നോവലിനെയും വായിച്ചെടുക്കാനാവുക. അത്രമാത്രം സ്‌ക്രീൻ പ്രസൻസ് ഓരോ കഥാപാത്രത്തിനും കഥാ സന്ദർഭത്തിനും നൽകാൻ അഖിൽ ശ്രമിച്ചിട്ടുണ്ട്. ചെന്നൈ പശ്ചാത്തലമാക്കിയ ഈ നോവൽ എഴുതാൻ വേണ്ടി രണ്ടു വർഷത്തോളം ചെന്നൈയിൽ താമസിച്ച അനുഭവവും അഖിലിന് പറയാനുണ്ട്. ചെന്നൈയിലെ ടി നഗറും വീടുകൾ ഉൾപ്പെടുന്ന കോളനിയും നഗരവും തിരക്കുകളും അന്തരീക്ഷത്തിലെ പൊടിപടലങ്ങളും വരെ വായനയിൽ അനുഭവിക്കാൻ എളുപ്പമാണ് എന്നതാണ് സത്യം. എഴുത്തുകാരൻ അനുഭവിച്ച അതേ പരിസരങ്ങളെ വായനയിൽ സന്നിവേശിപ്പിച്ചതു കൊണ്ടാണ് ആ അനുഭവിക്കലിന്റെ സത്യസന്ധത അറിയാനാകുന്നതെന്ന് സംശയമില്ലാതെ പറയാം.

 

അഖിൽ പി. ധർമ്മജൻ എന്ന എഴുത്തുകാരൻ പല തവണ ചർച്ചാ വിഷയമായിട്ടുണ്ട്. തന്റെ ആദ്യത്തെ രണ്ടു നോവലുകൾ ‘ഓജോബോർഡ്’ ‘മെർക്കുറി ഐലൻഡ്’ എന്നിവ  പ്രകാശിപ്പിച്ച സ്ഥലങ്ങൾ, അതിനു പിന്നാലെ അതിന്റെ വിൽപനയുമായി ബന്ധപ്പെട്ടു നടന്ന വിവാദങ്ങൾ, പുസ്തകത്തിന്റെ പിഡിഎഫ് പൈറേറ്റ് ചെയ്യപ്പെട്ടതുമായി നടന്ന പോരാട്ടങ്ങൾ ഇവയെല്ലാം അഖിൽ നേരത്തെ തന്നെ വാർത്തകളിൽ ഇടം പിടിക്കാൻ കാരണമായിട്ടുണ്ട്. ആദ്യത്തെ പുസ്തകം ചുടലക്കാട്ടിൽ വച്ചും രണ്ടാമത്തെ പുസ്തകം കായൽത്തുരുത്തിൽ വച്ചുമാണ് പ്രകാശനം ചെയ്യപ്പെട്ടത്. മൂന്നാമത്തെ പുസ്തകം ‘റാം കെയറോഫ് ആനന്ദി’ ചെന്നൈ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് കഴിഞ്ഞയാഴ്ച പ്രകാശനം ചെയ്തത്. ആദ്യത്തെ രണ്ടു പുസ്തകങ്ങൾ അഖിൽ സ്വയം ഇറക്കിയതാണെങ്കിൽ മൂന്നാമത്തെ പുസ്തകം മലയാളത്തിലെ പ്രമുഖ പ്രസാധകരാണ് അച്ചടിച്ചിറക്കിയത്. ഒരുപാട് ആക്ഷേപങ്ങൾക്കും അപമാനങ്ങൾക്കും ഒന്നും സ്വയം വിട്ടു കൊടുക്കാതെ, തളർന്നു വീഴാതെ അഖിൽ എന്ന ചെറുപ്പക്കാരൻ നേടിയ നേട്ടം അത്ര ചെറുതുമല്ല. അയാളുടെ ഓരോ പുസ്തകത്തിലും ഉയരങ്ങളിലേക്ക് നടന്നു കയറുന്ന ഒരു എഴുത്തുകാരനുണ്ട്.

 

കേരളത്തിൽ തന്നെ നടന്ന പ്രമാദമായ  മനുഷ്യക്കടത്തുമായി ബന്ധപ്പെട്ടും ‘റാം കെയറോഫ് ആനന്ദി’ ചർച്ചയ്ക്ക് എടുക്കാം. കാര്യങ്ങളെ ഏറ്റവും ലളിതമായാണ് അവതരിപ്പിച്ചിരിക്കുന്നതെങ്കിലും ആ ഒരു വാർത്തയുമായി ബന്ധപ്പെട്ട് ഇത്തരമൊരു സാധ്യതയെ ഫിക്‌ഷനാക്കി അവതരിപ്പിക്കാൻ അഖിൽ ശ്രമിച്ചിരിക്കുന്നു എന്നതൊരു നല്ല കാര്യമാണ്. തുടക്കത്തിൽ പരസ്പരം വൈരികളെപ്പോലെ ഏറ്റു മുട്ടുന്ന റാമും ആനന്ദിയും എപ്പോഴാണ് പ്രണയിച്ച് തുടങ്ങുന്നത് എന്നത് വളരെ ദീപ്തമായി എഴുത്തുകാരൻ കൂട്ടി ചേർത്തിട്ടുണ്ട്. എന്നാൽ ഒരിക്കലും ഭാഷയോ ശൈലിയോ കൈവിട്ടു പോകാതെ, അതായത് പൈങ്കിളി എന്ന തരത്തിലേക്ക് മാറിപ്പോകാൻ സാധ്യതയുണ്ടായിരുന്ന ഒരു ആശയത്തെ വളരെയധികം നിയന്ത്രിച്ച് തുടക്കത്തിലുള്ള അതേടോണിൽ തന്നെ കൊണ്ടുപോകുന്നുണ്ട്. മെലോഡ്രമാറ്റിക് ആയ സീനുകൾ (അതേ, സീനുകൾ) വളരെ അപൂർവമാണ് നോവലിൽ. അതുകൊണ്ടുതന്നെ ഇടയ്ക്ക് ചിരിയും കരച്ചിലും വേദനയുമൊക്കെ കഥാപാത്രത്തിനേക്കാളധികം വായനക്കാരൻ അനുഭവിക്കുന്നുണ്ട്. കണ്ണുകൾ നിറയ്ക്കാതെ ഇതിലെ ഒടുവിലെ കഥകൾ വായിച്ചവസാനിപ്പിക്കാനാവില്ല. 

 

റാമും ആനന്ദിയും മനസ്സിൽ വേദനയായി നിറയുമെങ്കിലും ഒരിക്കലും മറക്കാനാവാത്തത് മല്ലി എന്ന ട്രാൻസ് കഥാപാത്രം തന്നെയാണ്. ഒരുപക്ഷേ ഇത്ര ദീപ്തമായ ഒരു ട്രാൻസ് കഥാപാത്രം ഒരു മലയാളം നോവലിൽ ആദ്യമായാണ് പ്രത്യക്ഷപ്പെടുന്നതും. ചെന്നൈയിൽ താൻ കണ്ട മുഖങ്ങളിലൊന്നാണ് അതെന്ന് അഖിൽ പറയുന്നു. ഒരുപക്ഷേ അവരുടെ യഥാർഥ കഥ മല്ലിക്കു സംഭവിച്ചത് പോലെ അല്ലെങ്കിൽപ്പോലും സമാനമായ അനുഭവങ്ങളിൽക്കൂടിയാണ് മിക്ക നാടുകളിലും ട്രാൻസ്ജെൻഡറുകൾ കടന്നു പോകുന്നത്. സാഹചര്യങ്ങൾ ഒരുപാട് മാറുന്നുണ്ടെങ്കിലും കേരളത്തിലും അപമാനിതരാകുന്നവരുടെ എണ്ണം ഒരുപാട് കൂടുതലാണ്. എന്നാലിന്ന് മല്ലിയെപ്പോലെ, സത്താറിനെപ്പോലെയുള്ള കഥാപാത്രങ്ങളെ നിർമിക്കാൻ സംവിധായകർക്കും നോവലിസ്റ്റുകൾക്കുമൊക്കെ ധൈര്യമുണ്ട്. 

 

എഴുതുന്ന ഓരോ പുസ്തകത്തിനും അതിനനുസരിച്ചുള്ള ഭാഷ ഉപയോഗിക്കാൻ അഖിൽ മിടുക്കനാണ്. ‘ഓജോ ബോർഡ്’, ‘മെർക്കുറി ഐലൻഡ്’ എന്നിവ കുട്ടികൾക്ക് വായിക്കാനുതകുന്ന ഭാഷയായിരുന്നെങ്കിൽ ‘റാം കെയറോഫ് ആനന്ദി’ യുവാക്കളുടെ ഭാഷയും ശൈലിയുമാണ്. മലയാളത്തിൽ അങ്ങനെ ഉപയോഗിക്കാത്ത ഒരു ഭാഷയും രീതിയുമാണിത്. അതുകൊണ്ടുതന്നെ പുതിയൊരു ട്രെൻഡ് ഇവിടെ സൃഷ്ടിക്കുകയാണ് അഖിൽ. ലളിതമായ ഭാഷ, ആകർഷകമായ കയ്യടക്കം, വൈകാരികമായി വായനക്കാരെ പിടിച്ചിരുത്താനുള്ള ശൈലി ഇതൊക്കെ പുസ്തകത്തിന്റെ പ്രത്യേകതയാണ്. അല്ലെങ്കിലും സിനിമാറ്റിക് നോവൽ എന്ന് പറയുമ്പോൾ ഒരു സിനിമ കാണുന്നതുപോലെ അത്രയും മികവോടെ കണ്ണിൽ നിന്നും മനസ്സിലേയ്ക്ക് പതിയുന്നതാകണമല്ലോ. ഒരു സംശയവും വേണ്ട, ഈ പുസ്തകം യുവാക്കളെ രസിപ്പിക്കുന്ന ഒരു രസമുള്ള സിനിമ തന്നെയാണ്. ഫാമിലിയും റൊമാൻസും യൗവനവും വേദനയും വിരഹവുമൊക്കെ ആ സിനിമയിൽ നിങ്ങളെ പിടിച്ചിരുത്തുന്നു. ഏറ്റവും അവസാനമായി ഇതും,

‘ചെന്നൈ ഉങ്കളൈ അൻപുടൻ വരവേർക്കിറേത്...!’

 

English Summary: Ram c/o Anandhi Book by Akhil P Dharmajan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com