ADVERTISEMENT

നിന്റെ മുഖം ഞാൻ ഓർമിക്കുന്നില്ലല്ലോ/ അസാന്നിധ്യത്തിൽ വായിക്കാൻ പോലും... 

അഗാധമായ പ്രണയത്തിലും അനുഭവപ്പെടുന്ന ആത്മവേദന പങ്കുവയ്ക്കുകയാണു കാമുകി. യഥാർഥ പ്രണയിനിക്കു മാത്രം അവകാശപ്പെടാവുന്ന വേദനകളും വൈരുധ്യങ്ങളും. 

ഓർമയുടെ മെഴുകുതിരി മങ്ങിക്കത്തുമ്പോൾ ഓർമിക്കാനുള്ള എല്ലാ ശ്രമങ്ങളും വൃഥാവിലാകുമ്പോൾ, പുറത്തറിയാത്ത വേദനയായി, ഒഴുകാത്ത കണ്ണീരായി, പറഞ്ഞറിയിക്കാത്ത

പരിഭവമായി പ്രണയവും അടുപ്പവും അകൽച്ചയും വാക്കുകളിൽ ആവിഷ്ക്കാരം തേടുന്നു. പ്രണയത്തിനും ഇഷ്ടത്തിനും വേദനയ്ക്കും കണ്ണീരിനും  ഏറ്റവും പ്രിയപ്പെട്ട 

കവിതയുടെ ചിറകു തേടുന്നു. വാക്കുകൾ വജ്രങ്ങളായി തിളങ്ങുന്നു. വികാരങ്ങൾ നിക്ഷത്രങ്ങളായി അനുഭൂതിയുടെ ലോകത്തെ തിളക്കമുള്ളതാക്കുന്നു. കവിത സൗന്ദര്യം 

വീണ്ടെടുക്കുന്ന ഈ അപൂർവതയാണ് ആബ്സൻസസ് ഓഫ് ഇന്റിമസി ആൻഡ് സോളിറ്റ്യൂഡ് എന്ന പുസ്തകത്തിന്റെ സവിശേഷത. അശ്വതി അരവിന്ദാക്ഷന്റെ ആദ്യ ഇംഗ്ലിഷ് കവിതാ സമാഹാരം. 

അടുപ്പവും ഒറ്റപ്പെടലും എന്ന വിരുദ്ധ ദിശകളിലേക്കെന്നു തോന്നാവുന്ന പ്രയാണമാണ് അശ്വതിയുടെ കവിതകൾ. അടുപ്പത്തിന്റെ നിമിഷങ്ങളിൽ തന്നെ ഏകാന്തതയും കൊതിക്കുന്ന ഹൃദയാഭിലാഷങ്ങളുടെ മാന്ത്രികത. അടുപ്പം അതിന്റെ തീവ്രതയിൽ ഏകാന്തതയിൽ എത്തിച്ചേരുന്നു എന്ന തിരിച്ചറിവും ഇതിനൊപ്പം വായിക്കാം. ഏതു വികാരവും അതിന്റെ അഗാധതയിൽ മനുഷ്യരെ ഒറ്റപ്പെടുത്തുകയാണു ചെയ്യുന്നതെന്ന യാഥാർഥ്യം സ്ത്രീയുടെ കണ്ണുകളിലൂടെ ആവിഷ്കരിക്കുന്ന കവിതകളാണിവ. ആദ്യ സമാഹാരങ്ങളിൽ പൊതുവെ കാണപ്പെടുന്ന പതർച്ചയോ ഇടർച്ചയോ ഇല്ലാതെ ജീവിതത്തെ സധൈര്യം നേരിടുന്ന കവിതകൾ. ഭാഷയെ പൂർണമായി നിയന്ത്രിച്ചുപയോഗിക്കുന്ന അശ്വതി പണിക്കുറവില്ലാത്ത ശിൽപങ്ങൾ പോലെ കവിതകളെ പരമാവധി പൂർണമാക്കാൻ ശ്രമിക്കുന്നതും ആഹ്ലാദിപ്പിക്കുന്ന കാഴ്ചയാകുന്നു. 

 

പ്രണയമായാലും ഏകാന്തതയായാലും ഒറ്റപ്പെടലായാലും തീവ്രമായ വികാരങ്ങൾ ഏറ്റവും തീഷ്ണമായി ഉൾക്കൊള്ളുന്നുണ്ട് ഈ കവിതകൾ. സാന്നിധ്യവും അസാന്നിധ്യവും 

സമാന്തരമായും ലയിച്ചും നടത്തുന്ന സഞ്ചാരം സമർഥമായി ആവിഷ്കരിക്കുന്നുമുണ്ട്. പെൺകുട്ടിയിൽ നിന്ന് 40 വയസ്സുള്ള മുതിർന്ന സ്ത്രീയിലേക്കുള്ള വളർച്ചയുടെ വിവിധ

ഘട്ടങ്ങളെ സവിശേഷ മാനസികാവസ്ഥയിൽ പരിചരിക്കാനും ആശ്വതിക്കു കഴിയുന്നു. പ്രണയം ഉൾപ്പെടെയുള്ള ലോല ഭാവങ്ങൾ മാത്രമല്ല ആബ്സൻസസിലെ പ്രമേയങ്ങളാകുന്നത്. വ്യക്തിയുടെ ആന്തരിക ലോകമായാലും സമൂഹത്തെക്കുറിച്ചുള്ള വിചാരങ്ങളായാലും സ്വന്തമായ കാഴ്ചയും കാഴ്ചപ്പാടും തന്നെയാണ് കവി ആശ്രയിക്കുന്നത്. ഉൾക്കാഴ്ചയുടെ അപൂർവതയാൽ അനുഗ്രഹിക്കപ്പെട്ട കവിതകൾ. ഏതു വികാരത്തെയും മുഖത്തോടു മുഖം നോക്കാനും കവിതയുടെ കണ്ണിലൂടെ വിചാരണ ചെയ്യാനുള്ള ധൈര്യം വാക്കുകളെ കരുത്തുറ്റതാക്കുന്നു. 

 

ജീവിതത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായ വൈരുധ്യത്തെ തിരിച്ചറിയാൻ കഴിയുന്നു എന്നതാണ് കവിയെന്ന നിലയിൽ അശ്വതിയെ ശ്രദ്ധേയയാക്കുന്നത്. ആബ്സൻസസിലെ

കവിതകളെ വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നതും. ഒന്നാമത്തെയോ രണ്ടാമത്തെയോ വായനയിൽ മാത്രം തെളിഞ്ഞു കിട്ടുന്ന സത്യങ്ങൾ നൈമിഷികതയുടെ ശാപത്തിൽനിന്ന് മോചനം നൽകുന്നു. അസാന്നിധ്യത്തിലും നിറയുന്ന സാന്നിധ്യമായി കവിത സത്വം വീണ്ടെടുക്കുമ്പോൾ കവിയെന്ന നിലയിൽ അശ്വതി നേടുന്നത് അപൂർവ വിജയം. ആ വിജയ സാക്ഷാത്കാരത്തിന്റെ ആദ്യ ചുവടുവയ്പു മാത്രമാണ് ഈ കവിതകൾ. സൗന്ദര്യവും കരുത്തും സമന്വയിപ്പിക്കുന്ന കൂടുതൽ മികച്ച കവിതകളിലേക്കുള്ള ഭാവി വാഗ്ദാനവും. 

 

English Summary: Absences of Intimacy and Solitude poems by Aswathy Aravindakshan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com