ADVERTISEMENT

നിഷ്കളങ്കമായാണു സേതുവിന്റെ കഥകള്‍ തുടങ്ങുന്നത്. നിരുപദ്രവികളായും. ഊതിവീര്‍പ്പിച്ച നാടകീയതയോ ഞെട്ടാനുള്ള വെടിമരുന്നോ ആദ്യ വാചകങ്ങളില്‍ അദ്ദേഹം നിറയ്ക്കാറുമില്ല. കൊച്ചു വാക്കുകള്‍ കൊണ്ടു കെട്ടിയ തീരെച്ചറിയ വാചകങ്ങളില്‍ സൗമ്യമായ ക്ഷണം. പരിചിത ജീവിത സാഹചര്യത്തിലെ അവസ്ഥകളിലേക്ക്. അസാധാരണമായ ജീവിത മുഹൂര്‍ത്തങ്ങളിലേക്ക്. സവിശേഷമായ മാനസികാവസ്ഥകളിലേക്ക്. ആഖ്യാനത്തിന്റെ ഗതിവേഗം കൂടുന്നതനുസരിച്ച് വായനക്കാര്‍ അവര്‍ പോലുമറിയാതെ വശീകരണത്തിനു വിധേയരാകുന്നു. മന്ത്രവിശുദ്ധിയാലെന്നവണ്ണം സേതു ആഹൂതി ചെയ്യുന്ന വാക്കുകള്‍ വ്യാമുഗ്ധരാക്കുന്നു. 

 

വ്യക്തി അവസ്ഥകളില്‍ നിന്ന് സമൂഹ ജീവിതത്തിലേക്കും നാട്ടിന്‍പുറത്തു നിന്ന് നഗരത്തിലേക്കും 

രാഷ്ട്രത്തിലേക്കും പിന്നെ ലോകാന്തരങ്ങളിലേക്കും ആ കഥകള്‍ വേരുപടര്‍ത്തി വളരുകയാണ്, അതിവേഗം, അതിസൂക്ഷ്മമായി. കണ്ടുപഠിക്കേണ്ട കഥന വൈഭവം. മാതൃകയാക്കേണ്ട ആഖ്യാനം. 

ശൈലിയുടെ തനിമ. ഭാഷയുടെ ഒഴുക്ക്. പ്രമേയത്തിന്റെ ശക്തി. ആധുനികതയുടെ ഉച്ചച്ചൂടില്‍ പാണ്ഡവപുരത്തെ ദേവിയുടെ ദുരൂഹമായ കാത്തിരിപ്പുമായി തുടങ്ങി എണ്ണം പറഞ്ഞ നോവലുകളിലൂടെയും കഥകളിലൂടെയും സര്‍ഗസപര്യ തുടരുന്ന സേതു ഏറ്റവും പുതിയ കഥാ 

സമാഹാരത്തിലും പുതിയ കാലത്തെ തന്റെ ആഖ്യന കൗശലത്തിനു കീഴ്പ്പെടുത്തുകയാണ്; സൗമ്യമെങ്കിലും തീക്ഷ്ണമായി. യുവതലമുറയുടെ അതേ ആവേശത്തിമിര്‍പ്പോടെ. ഏറ്റവും പുതിയ തലമുറയ്ക്കും ആഘോഷമാക്കാവുന്ന വിഭവങ്ങളുമായി. 

 

ഞങ്ങടെ മിനിക്കുട്ടി ഒരു രാഷ്ട്രീയമൃഗമാകുമ്പോള്‍ എന്ന കഥ തുടങ്ങുന്നത് ഒരു പഴഞ്ചൊല്ലിലാണ്. തെങ്ങ് ചതിക്കില്ലെന്നാണു ചൊല്ല് എന്ന നിര്‍ദോഷമായ വാക്യത്തില്‍. തെങ്ങു ചതിച്ചു. മിനിക്കുട്ടിയുടെ തലയിലേക്ക് ഒരു കൊട്ടത്തേങ്ങ വീഴ്ത്തി. കുടുംബത്തിലെ ഒരംഗത്തെപ്പോലെ വളരുന്ന ആടാണു മിനിക്കുട്ടി. അമ്മയുടെ ആജ്ഞാശക്തിയെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ടു മുന്നേറി, ഒരു തറവാടിന്റെ പോയ കാലത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീയുടെ സഹനത്തിലേക്കും സമരത്തിലേക്കുമാണു നീങ്ങുന്നത്. 

 

പ്രണയം എന്നുപോലും പ്രകടമായി പറയാനാവാത്ത ഇഷ്ടം ബലികഴിച്ചു വീട്ടുകാരുടെ ആജ്ഞയ്ക്ക് അനുസൃതമായി വിവാഹിതയാകേണ്ടിവന്ന, എന്നാല്‍ പ്രണയം മനസ്സില്‍ സൂക്ഷിച്ച പതിവ്രതയായ അമ്മയുടെ ജീവിതം. അവരുടെ ഭക്ഷണശീലം നിര്‍ണയിച്ചത് കാലമാണ്. തറവാടും അന്നത്തെ ജീവിതസാഹചര്യങ്ങളും. അതാരും അടിച്ചേല്‍പിച്ചതായിരുന്നില്ല. എന്നാല്‍ മകള്‍ രോഹിണിക്കുട്ടിയുടെ കാലമാകുമ്പോഴേക്കും ഭക്ഷണത്തിന്റെ തിര‍ഞ്ഞെടുപ്പ് പോലും 

രാഷ്ട്രീയമാകുകയാണ്. മിനിക്കുട്ടി ചത്തപ്പോള്‍ മാംസം വിറ്റുതിന്നാതിരിക്കാന്‍ സ്വന്തം നേതൃത്വത്തില്‍ കുഴിച്ചിട്ട അമ്മയുടെ മകള്‍ ഡല്‍ഹിയില്‍ ജെഎന്‍യു വിദ്യാര്‍ഥിയായി ബീഫ് ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ പോകുകയാണ്. ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാന്‍. ജീവനുള്ള 

മിനിക്കുട്ടിയേക്കാള്‍ മനുഷ്യപ്പറ്റുള്ള രാഷ്ട്രീയം പറയുകയാണ് ജീവന്‍ പോയ മിനിക്കുട്ടി. ഓരോ ജീവിക്കും അവരുടേതായ രാഷ്ട്രീയമുണ്ട്. മിണ്ടാപ്രാണികള്‍ക്കു പോലും. 

 

മിണ്ടാപ്രാണിയുടെ തലയില്‍ തേങ്ങ വീണു തുടങ്ങുന്ന കഥയെ രാഷ്ട്രീയത്തിലേക്കും ബീഫ് ഫെസ്റ്റിവലിലേക്കും ജെഎന്‍യു രാഷ്ട്രീയത്തിലേക്കും സേതു നയിക്കുന്നത് അനുകൂലമായും 

പ്രതികൂലമായും ചിന്തിക്കുന്ന രാഷ്ട്രീയക്കാര്‍ക്കു പോലും പിടികിട്ടാത്തത്ര സൂക്ഷ്മ സംവേദനത്തിലൂടെയാണ്. അതു തന്നെയാണു കഥയുടെ കൗശലം. മികച്ച എഴുത്തുകാര്‍ക്കു മാത്രം കഴിയുന്ന തുറുപ്പുചീട്ടിന്റെ കളി. 

 

കുന്നുകരയിലെ ഉത്സവവും കുട്ടിശങ്കരനും, വൈറസുകളുടെ കാലം, വെന്റിലേറ്റര്‍, പുറകോട്ടു നടന്നു നടന്ന്, ആംബുലന്‍സ്, വളവു തിരിഞ്ഞു വരുന്ന വണ്ടികള്‍, തങ്കപ്പന്‍ ചേട്ടനെ വീഴ്ത്തിയ തെങ്ങ്, കാലപ്പകര്‍ച്ചകള്‍, ഒരു പുതിയകാല പ്രണയകഥ, നാരായണന്‍ മാഷും ദാക്ഷായണി ടീച്ചറും 

ചില നടപ്പുകാല ചിന്തകളും... ഒരോ കഥകളും വ്യത്യസ്തവും എന്നാല്‍ മനുഷ്യത്വത്തിന്റെ ചരടില്‍ കോര്‍ത്ത ജീവിതത്തിന്റെ ആഖ്യാനവും വ്യാഖ്യാനവുമാകുന്നു. മലയാള കഥയെ വീണ്ടും വീണ്ടും സ്നേഹിക്കാന്‍ വായനക്കാരെ പ്രേരിപ്പിക്കുന്ന കഥകള്‍. വായനയുടെ വസന്തകാലത്തിലേക്കുള്ള തിരിച്ചുപോക്ക്. 

English Summary: Ambulance Book by Sethu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com