ADVERTISEMENT

പതിവ് കഥയെഴുത്തു രീതിയില്‍നിന്ന് അല്‍പം മാറി നടക്കുകയാണ് അഭിഷേക് പുരവൂര്‍. പെന്‍ഡിംഗ് എന്ന കഥാസമാഹാരത്തിലെ ഓരോ കഥയ്ക്കും ഓരോ ശൈലി അവലംബിച്ചിരിക്കുന്നു. ഭാഷയുടെ പല കോണുകളില്‍ നിന്നുകൊണ്ടാണ് അഭിഷേക് കഥയെഴുതുന്നത്. കഥകളുടെ ആശയംകൊണ്ടു മാത്രമല്ല അവതരണം കൊണ്ടുകൂടിയാണ് വായനക്കാരനെ പിടിച്ചിരുത്തുക. എന്താണോ ഒരു കഥയിലൂടെ പറയാന്‍ ഉദ്ദേശിക്കുന്നത്, അതിന് അനുയോജ്യമായ ഭാഷയുടെ തിരഞ്ഞെടുപ്പ് ഈ കഥകളില്‍ കാണാം. 

 

പുതിയ എഴുത്തുകാരില്‍ പലരും വേറിട്ടു സഞ്ചരിക്കുകയും പുതിയ തീരങ്ങളിലേക്ക് വഞ്ചി അടുപ്പിക്കുകയും ചെയ്യുന്നവരാണ്. അഭിഷേകും അത്തരത്തില്‍ വേറിട്ടു സഞ്ചരിക്കുന്നു. പുതിയ കാലത്തിന്റെ വായനാ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഭാഷയെ ചിട്ടപ്പെടുത്തുകയാണ് അഭിഷേക്. ഓരോ കഥയിലൂടെയും പ്രായോഗിക ചിന്തകളുടെ പരിഷ്‌കരണത്തിനും കഥാകൃത്ത് ശ്രമിക്കുന്നു. ഇതുവരെ കേട്ടു പരിചയിച്ച തലക്കെട്ടുകളില്‍ നിന്നൊക്കെ തികച്ചും വ്യത്യസ്തമായാണ് കഥകളുടെ പേരുകൾ. പേരിലുള്ള ആകാംക്ഷ കഥയിലേക്കുള്ള വഴിവെട്ടല്‍കൂടിയാണ്. 

 

കാണാതെ പോകുന്ന പല ജീവിതങ്ങളിലേക്കും തിരിച്ചുവച്ച കണ്ണാടിയാണ് അഭിഷേകിന്റെ കഥകള്‍. മനസ്സിനും ശരീരത്തിനുമുണ്ടാകുന്ന മുറിപ്പാടുകളുടെ മായാത്ത കലകളെക്കുറിച്ചാണ് Scars എന്ന കഥ. വസൂരി ശരീരത്തിലുണ്ടാക്കുന്ന മായാത്ത പാടുകള്‍ പോലെ മനസ്സിലും മായാത്ത മുറിപ്പാടുകളുമായി ജീവിക്കുന്ന യുവതി. വസൂരി പോലുള്ള രോഗം മറ്റുള്ളവരില്‍നിന്ന് അകറ്റി, തീര്‍ത്തും ഒറ്റപ്പെടുത്തി നിര്‍ത്തുന്നു. ഒരാളുടെ മനസ്സിലെ വേദന മറ്റൊരാള്‍ക്ക് തീര്‍ത്തും അന്യമായിരിക്കും. 

വിവാഹമോചിതയായ യുവതി തന്റെ മുന്‍ ഭര്‍ത്താവിനൊപ്പം വരുന്ന മറ്റൊരു സ്ത്രീയെ അഭിമുഖീകരിക്കേണ്ടി വരുന്ന അവസ്ഥയും കഥയില്‍ പങ്കുവയ്ക്കുന്നു. വിശ്വാസികളെ നവീകരിക്കുന്ന, അല്ലെങ്കില്‍ വിശ്വാസമുണ്ടെന്ന് വരുത്തിത്തീര്‍ക്കുന്നവര്‍ക്കുള്ള തിരുത്താണ് #പെന്‍ഡിംഗ് എന്ന കഥയില്‍. പിരിവും നേര്‍ച്ചയും അന്നദാനവും വെടിക്കെട്ടും  ആനയെഴുന്നള്ളത്തുമെല്ലാം നര്‍മം കലര്‍ത്തി എഴുതിച്ചേര്‍ത്തിരിക്കുന്നു. 

 

ആദ്യകഥകളുടെ ഭാഷയില്‍നിന്നു വ്യത്യസ്തമാണ് പിന്നീടുള്ള കഥകളില്‍. നാട്ടിന്‍പുറത്തുനിന്ന് ഓട്ടോറിക്ഷയില്‍ ദൂരസ്ഥലത്തേക്ക് പോകുന്ന ജയന്‍ കുട്ടനെന്ന ഓട്ടോ ഡ്രൈവറും അപ്പൂപ്പനും. എങ്ങോട്ടാണു പോകുന്നതെന്ന് ഓട്ടോ ഡ്രൈവര്‍ക്ക് അറിയില്ല; വായനക്കാരനും. അപ്പൂപ്പന്‍ പറയുന്ന വിജനമായ വഴിയിലൂടെ പാതിരാത്രിയില്‍ ഓട്ടോ സഞ്ചരിക്കുകയാണ്. തമിഴ്‌നാട്ടിലെ ദയാവധം നിലനിന്നിരുന്ന ചെറുവീരിയിലെ ഒരു ഗ്രാമത്തിലാണ് പുലര്‍ച്ചയോടെ ഓട്ടോ എത്തിച്ചേരുന്നത്. ഓട്ടോ നിര്‍ത്തിയിറങ്ങുന്ന ഡ്രൈവര്‍ ഞെട്ടുന്ന കാഴ്ചകളിലേക്കാണ് കണ്‍തുറക്കുന്നത്. 

 

കുഞ്ഞിരാമന്‍ വൈദ്യര്‍, പപ്പുവാശാന്‍, ദേവുക്കുട്ടി എന്നീ കഥാപാത്രങ്ങളാണ് ജം എന്ന കഥയില്‍. ബാര്‍ബറായ പപ്പുവാശാന്റെയും വിഷവൈദ്യനായ കുഞ്ഞിരാമന്റെയും നര്‍മ സംഭാഷണങ്ങളിലൂടെ മുന്നേറുന്ന കഥ. ഇടയ്ക്കുവച്ച് മറ്റൊരു വഴിയിലേക്ക് കയറി അനുവാചകനെ ഭീതിദമായ അവസ്ഥയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. പട്ടാള ജീവിതത്തിന്റെ വേദനകളാണ് 21 എന്ന കഥയില്‍. മരണത്തിന്റെ കൈ പിടിച്ചു നടക്കുന്ന ഒരുപറ്റം ആള്‍ക്കാരുടെ ആരും കാണാ വ്യഥകളുടെ ചിത്രം. ശ്രീലങ്കയിലെ കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളും സാധാരണക്കാരുടെ അരക്ഷിതാവസ്ഥയുമാണ് കഥയില്‍. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും പിടിയില്‍, തോക്കിന്‍മുനയില്‍ ഭയത്തോടെ സമയം തള്ളി നീക്കുന്ന ജന്‍മങ്ങള്‍. സാധാരണക്കാരനായാലും പട്ടാളക്കാരനായാലും മരണത്തെ മുഖാമുഖം കണ്ടുകൊണ്ടിരിക്കുന്നു.‘അന്നും ഇന്നും ചാകാന്‍ വിധിക്കപ്പെട്ടവര്‍. ചത്തുകൊണ്ടേയിരിക്കുന്നു. കൊല്ലാന്‍ ആയുന്നവന്‍ കൊന്നുകൊണ്ടും’. കഥാകാരന്‍ പറഞ്ഞുവയ്ക്കുന്നു.

 

സമൂഹിക, രാഷ്ട്രീയ ആക്ഷേപഹാസ്യ സ്വഭാവം പുലര്‍ത്തുന്നവയാണ് അഭിഷേകിന്റെ പല കഥകളും. ഗൗരവമായ പ്രശ്‌നങ്ങള്‍ നര്‍മ മുഹൂര്‍ത്തങ്ങളും സംഭാഷണങ്ങളും കലര്‍ത്തി, അനുവാചകനിലേക്ക് എളുപ്പത്തില്‍ സംക്രമിപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ള ആഖ്യാനരീതി പല കഥകളിലും ഉപയോഗപ്പെടുത്തിയിരിക്കുന്നു. പുസ്തകത്തിലെ 10 കഥകളില്‍ ഓരോന്നിലും വ്യത്യസ്തമായ ശൈലി അവലംബിക്കുന്നതില്‍ നടത്തിയ ശ്രമം മികവുറ്റു നില്‍ക്കുന്നു.  പുതിയ കാലത്തെ കഥാപരീക്ഷണങ്ങളില്‍ ഏറ്റവും നവീനമായതാണ് #പെന്‍ഡിംഗ്. ഇതുവരെ തുടര്‍ന്നു വന്ന കഥാഖ്യാന രീതിയില്‍നിന്നു വേറിട്ടൊരു വഴി. 

 

English Summary: Pending book by Abhishek Puravoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com