ADVERTISEMENT

നമ്മളനുഭവിക്കാത്ത ജീവിതം നമുക്ക് കെട്ടുകഥകളായിരിക്കും. അതുകൊണ്ടായിരിക്കും പട്ടാളക്കാരുടെ ജീവിതകഥകള്‍ പലപ്പോഴും കെട്ടുകഥകളായി ചിരിച്ചു തള്ളുന്നത്. മഞ്ഞും മഴയും കൊടുംതണുപ്പും വകവയ്ക്കാതെ രോഗങ്ങളോടു പടവെട്ടി ജീവിതത്തിനും മരണത്തിനുമിടയിലൂടെ കടന്നപോകുന്നവരാണ് പട്ടാളക്കാര്‍. പലര്‍ക്കും പട്ടാളജീവിതം വേദനയും ദുരിതവുമായിരിക്കും ബാക്കിവയ്ക്കുന്നത്. എന്നാല്‍ പട്ടാളം ജീവിതം അത്രമേല്‍ ആസ്വദിച്ച എസ്.ജി. ഹരികുമാര്‍ തെല്ലും അതിശയോക്തി കലര്‍ത്താതെ ജീവിതം പറയുന്നു. 

പട്ടാളജീവിതവും യാത്രകളും കൂടിക്കലര്‍ന്ന ‘നവ്ഗാവിലെ സന്ധ്യകള്‍’ പുതിയ വായനാനുഭവം നല്‍കും. അത്രമേല്‍ ലളിതമായ ഭാഷയില്‍ അനുഭവങ്ങളുടെ തീക്ഷണത ഒട്ടും ചോര്‍ന്നുപോകാതെ വിവരിക്കപ്പെടുന്നു. അധ്യാപകനായിരുന്നെങ്കിലും ആര്‍മിയിലെ ജീവിതം ഒരു പട്ടാളക്കാരന്‍ തന്നെയായാണ് എസ്.ജി. ഹരികുമാര്‍ ജീവിച്ചത്. അതേ സമയം ഒരു നല്ല അധ്യാപകനേയും നവ്ഗാവിലെ സന്ധ്യയില്‍ കാണാം. കുട്ടികളേയും മുതിര്‍ന്നവരേയും ഒരുപോലെ ആകര്‍ഷിക്കാന്‍ പുസ്തകത്തിനു സാധിക്കും. 

 

ആര്‍മിയില്‍ ഇന്‍സ്ട്രക്ടര്‍ ആയി ജോലിയില്‍ പ്രവേശിച്ച ഹരികുമാര്‍ അധ്യാപകനെന്നതിനപ്പുറം പട്ടാളക്കാരന്‍ തന്നെയായി മാറുകയായിരുന്നു. സംഘര്‍ഷഭരിതമായ മേഖലകളില്‍ അധ്യാപകവേഷത്തിനു മുകളില്‍ പട്ടാള വേഷവും ധരിക്കേണ്ടി വന്നു. പട്ടാളത്തില്‍ ചേരണമെന്ന് നിശ്ചയിച്ചുറപ്പിച്ച് ആ തൊഴിലിലെത്തിച്ചേര്‍ന്നയാളല്ല ഹരികുമാര്‍. പരസ്യം കണ്ട് ജോലിക്ക് അപേക്ഷിക്കുകയും തുടര്‍ന്ന് തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം ആളുകളില്‍ ഹരികുമാര്‍ ഉള്‍പ്പെടുകയുമായിരുന്നു. പട്ടാളവേഷം ധരിച്ചപ്പോള്‍ ഏറ്റവും അനുയോജ്യമാണെന്നും ഹരികുമാര്‍ മനസിലാക്കി. അതുകൊണ്ടായിരിക്കാം വളരെ ആസ്വദിച്ച് പരാതികളോ പരിഭവങ്ങളോ ഇല്ലാതെ പട്ടാളത്തില്‍ ജീവിച്ചത്. ആര്‍മി ഉദ്യോഗസ്ഥര്‍ക്ക് മാപ് റീഡിങ്ങും മറ്റും പഠിപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ജോലി. അധ്യാപക ജോലിയായിരുന്നതിനാല്‍ മറ്റുള്ളവരേക്കാള്‍ അല്‍പം പരിഗണന കൂടുതല്‍ ലഭിച്ചിരുന്നു. ഓരോ നാട്ടിലേയും ആളുകളുമായും അടുത്തിടപഴകാനും അധ്യാപക വേഷം സഹായിച്ചു. പാചകക്കാരന്‍, പോസ്റ്റ് മാസ്റ്റര്‍, ഡോക്ടര്‍, തൂപ്പുകാരന്‍ അങ്ങനെ എല്ലാ വിഭാഗക്കാരും പട്ടാളത്തിലുണ്ട്. എല്ലാവരും യൂണിഫോം അണിഞ്ഞ പട്ടാളക്കാര്‍. ഇവരെല്ലാം അത്യാവശ്യ ഘട്ടത്തില്‍ യോദ്ധാക്കളായി മാറും. 

 

യാക്ക് എന്ന മൃഗത്തിന്റെ പാലുകൊണ്ട് ഉപ്പിട്ട് ചായയുണ്ടാക്കി കുടിക്കുന്ന ഒരു കൂട്ടം ആളുകളെ പുസ്തകത്തില്‍ പരിചയപ്പെടാം. ഇറച്ചിക്കായി യാക്കിനെ വലിയ കുന്നിന്‍ മുകളില്‍ നിന്നും താഴേക്ക് തള്ളിയിട്ടാണ് കൊല്ലുന്നത്. പണത്തിന് ഇവരുടെ ജീവിതത്തില്‍ വലിയ പ്രധാന്യമൊന്നുമുണ്ടായിരുന്നില്ല. കൊടുക്കല്‍ വാങ്ങല്‍ സമ്പ്രദായത്തിലായിരുന്നു ജീവിച്ചിരുന്നത്. ആര്‍മിക്കാര്‍ കൊടുത്ത നോട്ടുകള്‍ കാറ്റത്ത് പറപ്പിച്ചുവിട്ട മനുഷ്യനെ ബോംഡീര്‍ സീറോ എന്ന കഥയില്‍ കാണാം. 

 

ഏറ്റവും കലുഷിതമായ സാഹചര്യങ്ങളില്‍ പോലും അലയൊഴിഞ്ഞ കടല്‍ പോലെ പട്ടാളക്കാരന്റെ മനസും ശാന്തമായിരിക്കണം. യുദ്ധമുഖത്ത് എങ്ങനെ ഇത്തരത്തില്‍ ഒരു ശാന്തത കൈവരിക്കാന്‍ സാധിക്കുമെന്ന് സാധാരണക്കാരന് തോന്നിയേക്കാം. പട്ടാളക്കാരന്റേത് വിചലിതമായ മനസ്സാണെങ്കില്‍ അയാള്‍ക്ക് അപകടം പറ്റാനുള്ള സാധ്യത ഏറെയാണ്. അഞ്ച് ഇന്ദ്രിയങ്ങളും തുറന്ന് ഏകാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന പട്ടാളക്കാരനു മാത്രമേ മുന്നേറാന്‍ സാധിക്കൂ എന്നും അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഹരികുമാര്‍ പഞ്ഞുവയ്ക്കുന്നു. 

 

ഒരു പട്ടാളക്കാരന്‍ മറ്റൊരു പട്ടാളക്കാരനെ വെടിവച്ചുകൊന്നുവെന്ന വാര്‍ത്തകളും ഇടയ്ക്ക് കേള്‍ക്കാറുണ്ട്. അത്തരമൊരു സംഭവത്തിനും ഹരികുമാറിന് സാക്ഷ്യം വഹിക്കേണ്ടതായി വന്നു. അടുത്ത സഹപ്രവര്‍ത്തകനെ വെടിവച്ചു കൊന്നശേഷം വളരെ ശാന്തനായി നടന്നുപോകുന്ന പട്ടാളക്കാരന്‍. കൊല്ലാനുണ്ടായ കാരണം ചിലപ്പോള്‍ നമുക്ക് വിചിത്രമായി തോന്നിയേക്കാം. എത്ര കഠിനമായ പരിശീലനം ലഭിച്ചാലും എങ്ങനെ പെരുമാറണമെന്ന് പഠിപ്പിച്ചാലും മനുഷ്യമനസ്സിന്റെ ഗതിവിഗതികള്‍ പ്രവചിക്കുക അസാധ്യമാണെന്നും ഈ സംഭവത്തെ മുന്‍നിര്‍ത്തി ഹരികുമാര്‍ പറയുന്നു. 

 

പട്ടാളത്തിലെ പരിശീലന കാലഘട്ടം ഒരു പക്ഷേ ഒരു പട്ടാളക്കാരനും ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടാകില്ല. മാനസികമായും ശാരീരികമായും ഒരു വ്യക്തിയെ രൂപാന്തരപ്പെടുത്തുകയാണ് പരിശീലന കാലഘട്ടത്തില്‍ ചെയ്യുന്നത്. ഇതൊന്നും താങ്ങാന്‍ സാധിക്കാത്ത ആള്‍ക്കാരും ഇക്കൂട്ടത്തില്‍ പെടും. ഒരു രാത്രിയില്‍ ഛര്‍ദിച്ചു മരിച്ച ബാബുലാലിനേയും ചെറിയൊരു തോര്‍ത്തു ചുറ്റി കലുങ്കിനടിയില്‍ പതുങ്ങിയിരിക്കുന്ന ചതുര്‍വേദിയേയും സത്പുരയുടെ റാണി എന്ന കഥയില്‍ കാണാം. 

 

സാധാരണക്കാരനു സങ്കല്‍പ്പിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള ജീവിതത്തിലൂടെയാണ് ഓരോ പട്ടാളക്കാരനും കടന്നുപോകുന്നത്. ഇന്നു കൂടെയുള്ളവനെ നാളെ കണ്ടെന്നുവരില്ല. ഏതു നിമിഷവും തലക്കുപിന്നില്‍ തോക്കിന്‍കുഴല്‍ വന്നുപതിച്ചേക്കാവുന്ന ജീവിതം. ഇത്തരം ജീവിതവും ആഘോഷിക്കുന്ന ചിലരുണ്ട്. അത്തരത്തിലൊരാളായിരുന്നു എസ്.ജി. ഹരികുമാര്‍. മരണവുമായി ഒളിച്ചുകളി നടത്തുന്ന ഒരു കൂട്ടം മനുഷ്യരുടെ ജീവിതകഥ പറയുന്ന നവ്ഗാവിലെ സന്ധ്യകളിലൂടെ ഹരികുമാര്‍ മറ്റൊരു ചക്രവാളം കാട്ടിത്തരുന്നു.  

 

നവ്ഗാവിലെ സന്ധ്യകളില്‍ നാല് അനുഭവകഥകളാണുള്ളത്. സ്ഥിരതാമസമില്ലാത്ത പട്ടാളക്കാരന്റെ യാത്രകളാണ് നവ്ഗാവിലെ സന്ധ്യകള്‍. മരണത്തിനും ജീവിതത്തിനുമിടയിലൂടെ കഷ്ടിച്ചു കടന്നുപോകുന്ന പട്ടാളക്കാരന്റെ ജീവിതം, അധ്യാപന ജീവിതത്തിന്റെ ഇതുവരെ പരിചയിക്കാത്ത മറ്റൊരു മുഖം, അതിര്‍ത്തിയിലെ ആള്‍ക്കാരുടെ ആരുമറിയാത്ത ജീവിതം തുടങ്ങി നിരവധി കാര്യങ്ങള്‍ പ്രതിപാദിക്കുകയാണ് ഹരികുമാറിന്റെ പുസ്തകം.  

English Summary: Book Review - Navgavile sandhyakal book by S.G. Harikumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com