ADVERTISEMENT

അഗോചരം എന്നാൽ മറഞ്ഞിരിക്കുന്നത്. ഓരോ മനുഷ്യരിലും മറഞ്ഞിരിക്കുന്ന രഹസ്യങ്ങൾ എന്തൊക്കെയാവും? അതൊക്കെ വെളിച്ചപ്പെട്ടു വരുന്നത് വരെ മാത്രമേയുള്ളൂ ഓരോ മനുഷ്യന്റെയും നിലനിൽപ്പുകൾ. ഒരു ക്രൈം ഫിക്ഷൻ ആണെങ്കിൽപ്പോലും അതിലെ കുറ്റവാളിയുടെ അഗോചരമായ വ്യക്തിത്വം വെളിപ്പെട്ടു കഴിഞ്ഞാൽപ്പിന്നെ ശൂന്യതയാണ് ബാക്കി. അയാളെന്തിന് അത് ചെയ്തു, എന്നതൊക്കെ രണ്ടാമതും മൂന്നാമതും നിൽക്കുന്ന കാരണങ്ങൾ മാത്രമാണ്. ഒരു ക്രൈം നോവൽ എങ്ങനെയൊക്കെ വായിക്കാം? സാധാരണഗതിയിൽ എഴുത്തുകാരനെക്കാൾ വലിയ കുറ്റാന്വേഷകർ വായനക്കാരാണ്. എഴുത്തുകാരൻ ഒരു വശത്ത് നിന്ന് മാത്രമാലോചിക്കുമ്പോൾ കുറ്റാന്വേഷകരായ വായനക്കാർ പല വിധ സാധ്യതകളെ മനനം ചെയ്യുകയും അത് വഴിയൊക്കെ നടന്നു നോക്കുകയും ചെയ്യുന്നു. എഴുത്തുകാരന് ലഭിക്കാത്ത ഒരു ഇടം ഇതിൽ വായനക്കാരനുണ്ട് എന്നതുകൊണ്ടാണ് അതിനു പറ്റുന്നത്. സ്വതന്ത്രമായി ചിന്തിക്കാനും ഇഷ്ടം പോലെ നടക്കാനും വായനക്കാരന് എളുപ്പമാണ്, അങ്ങനെ നോക്കുമ്പോൾ നിഖിലേഷ് മേനോൻ എഴുതിയ അഗോചരം എന്ന നോവൽ നിരന്തരമായി കുറ്റകൃത്യ വായനകൾ പിന്തുടരുന്ന ഒരു വായനക്കാരന് ദ ബെസ്റ്റ് എന്ന് പറയാനുള്ള ഇടം കൊടുക്കുന്നില്ല എങ്കിൽപ്പോലും അതിവേഗതയും ഉത്സാഹത്തോടെ പേജുകൾ മറിഞ്ഞു പോകുന്ന വായനയും ‘അഗോചരം’ എന്ന ക്രൈം നോവൽ അവകാശപ്പെടുന്നുണ്ട്.

 

നിഖിലേഷിന്റെ ആദ്യ നോവലായ ‘പ്രഥമദൃഷ്ട്യാ’യിലെ പ്രധാന കുറ്റാന്വേഷക കഥാപാത്രമായ അലക്സ് മോറിസ് രണ്ടാമത്തെ നോവലിലും വരുന്നുണ്ട്. ഒരു സീരീസ് പോലെ ഈ കഥാപാത്രത്തെക്കൊണ്ട് ഇനിയും അന്വേഷണങ്ങളുടെ വഴിയിലൂടെ സഞ്ചരിക്കാൻ തന്നെയാണ് എഴുത്തുകാരന്റെ തീരുമാനമെന്ന് നിഖിലേഷ് സൂചിപ്പിക്കുന്നുമുണ്ട്. അലക്സ് മോറിസ് ഒരു മാനസിക രോഗ വിദഗ്ധനാണ്. കൗൺസിലിംഗ് സ്ഥാപനം നടത്തുന്ന അയാളുടെ മുന്നിലെത്തിയ ആദ്യ കേസ് പാലി ഹിൽസിലെ വാഹന അപകടവും കാണാതായ കുറെ മനുഷ്യരുമായിരുന്നു. ആ കേസിന്റെ ചില ഘർഷണങ്ങൾ ഇപ്പോഴും അയാളുടെ ജീവിതത്തെ പിന്തുടരുന്നുണ്ട്. അതിന്റെ ബാക്കി പോലെ ഒരു ദിവസം ഒരു സ്ത്രീ അലക്സ് മോറിസിനെ കാണാൻ വരുന്നു. തന്റെ ഭർത്താവ് വാഹന അപകടത്തിൽ മരണപ്പെട്ടു പോയെന്നുള്ള വാർത്ത പറയുന്നതിനോടൊപ്പം മാസങ്ങൾക്ക് ശേഷം അയാൾ ജീവിച്ചിരിപ്പുണ്ടെന്ന സൂചനകൾ തനിക്ക് ലഭിച്ചുവെന്ന ഞെട്ടിക്കുന്ന വാർത്തയും അവൾ കൈമാറുന്നു. മനുഷ്യന്റെ മനസ്സാണ് അലക്സ് മോറിസിന്റെ ഇഷ്ട വിഷയം, അത് കൈകാര്യം ചെയ്യുന്ന ഒരാളെന്ന നിലയിൽ കുറ്റവാളിയുടെ മനഃശാസ്ത്രവും അതിന്റെ രസതന്ത്രവും അയാൾ ശ്രദ്ധിക്കാറുണ്ട്, അതിന്റെ ഭാഗമായി ചില അന്വേഷണങ്ങൾ അയാൾ നടത്താറുമുണ്ട്. 

 

റിതിക ബാലചന്ദ്രൻ എന്ന അലക്സ് മോറിസിന്റെ മുന്നിൽ വന്ന സ്ത്രീയുടെ കഥയ്‌ക്കൊപ്പം സമാന്തരമായി കൊച്ചി നഗരത്തിൽ നിന്നും അടുപ്പിച്ച ദിവസങ്ങളിൽ നാല് സ്ത്രീകൾ അപ്രത്യക്ഷമാകുന്നു. നാല് പേരെയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണികളൊന്നും പൊലീസ് ഉദ്യോഗസ്ഥയായ ഇളവരശിയ്ക്ക് കണ്ടെത്താനാവുന്നില്ല. നാല് പേരും ഭർത്താക്കന്മാരിൽ നിന്നും വേർപിരിഞ്ഞു ജീവിക്കുന്നവർ, കുഞ്ഞുങ്ങൾ ഉള്ളവർ, ഇതുമാത്രമാണ് അവരെ ബന്ധിപ്പിക്കുന്ന ഏക നൂൽ. അവരും രീതികളുമായി ബന്ധിപ്പിക്കുന്ന എന്തെങ്കിലുമുണ്ടോ എന്ന ചോദ്യം അലക്സ് മോറിസിനെയും ഇളവരാശിയെയും ഒന്നിച്ച് ഈ കേസിലേക്ക് കൊണ്ട് വരുന്നുണ്ട്. 

 

കുറ്റാന്വേഷണ നോവലിനെക്കുറിച്ച് സംസാരിക്കാൻ സത്യത്തിൽ ബുദ്ധിമുട്ടാണ്. എവിടെ വച്ചാണ് അതിലെ കുറ്റവാളിയിലേക്കുള്ള കണ്ണി വെളിപ്പെടുക എന്നറിയില്ല. ആ ഒരു ബിന്ദു നഷ്ടപ്പെട്ടു പോയാൽ വായനയുടെ സുഖം ഇല്ലാതെയുമാകും. വളരെ വേഗത്തിൽ പോകുന്ന ഒരു വായനയാണ് അഗോചരം. ഫാസ്റ്റ് പേസ് വായനയ്ക്ക് ആരാധകർ ഒരുപാടുണ്ട്. വായനക്കായി ഒരുപാട് സമയം ആവശ്യമില്ല എന്നുള്ളതും ഒരുപാടു ഹൃദയത്തിനു ജോലി കൊടുക്കാതെ പെട്ടെന്ന് വൈകാരികതകൾ ഒട്ടുമില്ലാതെ വായിച്ചു പോകാൻ പറ്റുമെന്നുള്ളതുകൊണ്ടും ക്രൈം ത്രില്ലെർ ജോണറിൽ തീവ്ര വേഗ വായന ട്രെൻഡുമാണ്. അതിന്റെ സാദ്ധ്യതകൾ അഗോചരം നന്നായി ഉപയോഗിച്ചിട്ടുണ്ട്. ഓരോ പേജിലും അടുത്ത പേജിൽ എന്തോ ഉണ്ട് എന്ന നിഗൂഢത സൂക്ഷിക്കാൻ നിഖിലേഷിന് കഴിയുന്നുണ്ട്. അതുകൊണ്ടു തന്നെ നന്നായി വിറ്റഴിയുന്ന പുതിയ പുസ്തകങ്ങളുടെ കൂട്ടത്തിൽ അഗോചരവും ഇടം പിടിച്ചിരിക്കുന്നു. 

 

അലക്സ് മോറിസിന്റെ വലിയ കളികൾ ഭാവിയിൽ വായനക്കാർ കാണാൻ പോകുന്നതേയുള്ളൂ എന്നാണ് തോന്നുന്നത്. പൊലീസ് ഉദ്യോഗസ്ഥയായ ഇളവരശിയ്ക്ക് സമാന്തരമായി മാത്രമാണ് ഇതിൽ അലക്സ് മോറിസ് അന്വേഷണം നടത്തുന്നത്, അതും തീർത്തും മറ്റൊരു കേസ്. ഒരുപക്ഷേ തന്റെ തലയ്ക്കു മുകളിൽ അത് വരുമെന്നുള്ളതുകൊണ്ട് മാത്രം. പ്രഥമദൃഷ്ട്യാ അപേക്ഷിച്ച് നോക്കുമ്പോൾ അൽപ്പം ഊർജ്ജം കുറവുള്ള ഒരു അലക്സ് മോറിസിനെയാണ് ഇതിൽ കാണാൻ കഴിയുക, എന്നാൽ ഇളവരശിയെപ്പോലെയുള്ള ഒരു ഉദ്യോഗസ്ഥയുടെ കൂടി ഇടപെടൽ അതിനു കരുത്ത് പകരുന്നു. ഇവർ ഇരുവരും ഒന്നിച്ച് നിന്നാൽ ഒരുപക്ഷേ ഇരുളിലാണ്ടു കിടക്കുന്ന പല തുമ്പില്ലാ കേസുകൾക്കും എളുപ്പത്തിൽ മോചനമുണ്ടായേക്കും. അങ്ങനെയൊരു കേസ് പുസ്തകവുമായി നിഖിലേഷ് ഇനിയും വരുമെന്ന് പ്രതീക്ഷിക്കാം.

 

English Summary: Agocharam book by Nikhilesh Menon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com