ADVERTISEMENT

പ്രശസ്തനായ ഒരു ചിത്രകാരന്റെ പേര് പറയാനായിരുന്നു ക്ലാസ്സിലെ ചോദ്യം. ഒരു നിമിഷം പോലെ വൈകാതെ വന്ന മറുപടി വിന്‍സന്റ് വാന്‍ഗോഗ് എന്നും. വാന്‍ഗോഗിന്റെ സ്റ്റാറി നൈറ്റ് -നക്ഷത്രാങ്കിത രാത്രി- എന്ന ചിത്രം കണ്ട ഓര്‍മയിലായിരുന്നു മറുപടി. നീലയും കറുപ്പും ചേര്‍ന്ന പശ്ചാത്തലത്തില്‍ രാത്രിയുടെ സൗന്ദര്യം വരച്ചിട്ട അതുല്യ ചിത്രം. വാന്‍ഗോഗിന്റെ പ്രതിഭയെ അംഗീകരിച്ചുകൊണ്ടുതന്നെ അധ്യാപിക അടുത്ത ചോദ്യം ചോദിച്ചു: ഒരു ഇന്ത്യന്‍ ചിത്രകാരന്റെ പേര് പറയൂ. അപ്പോഴാണ് രാജാ രവി വര്‍മ എന്ന ഉത്തരം വന്നത്. ക്ലാസ്സിലെ എല്ലാവര്‍ക്കും പരിചിതമായിരുന്നില്ല ആ പേര്. അതോടെ രാജാ രവി വര്‍മയെക്കുറിച്ച് കൂടുതല്‍ അറിയനുള്ള പരിശ്രമം തുടങ്ങുകയായി കുട്ടികള്‍. 

 

കുട്ടികള്‍ക്കുവേണ്ടി കുട്ടികളുടെ ഭാഷയില്‍ എന്നാല്‍ വിശദാംശങ്ങള്‍ ഒന്നും ചോര്‍ന്നുപോകാതെ ശോഭ തരൂര്‍ ശ്രീനിവാസന്‍ ഇന്ത്യന്‍ ചിത്രകലയുടെ കുലപതിയുടെ കഥ പറയുകയാണ്. രവി വര്‍മയുടെ പ്രശസ്തമായ ചിത്രങ്ങള്‍ക്കൊപ്പം റായിക സെന്‍ വരച്ച കൗതുകവും ആകാംക്ഷയും ഉണര്‍ത്തുന്ന ചിത്രങ്ങളും സഹിതം വര്‍ണശബളമായ പേജുകളില്‍. 19-ാം നൂറ്റാണ്ടില്‍ തന്നെ കേരളത്തിന്റെ പാരമ്പര്യത്തെ യൂറോപ്യന്‍ നാടുകളില്‍പ്പോലും എത്തിച്ച പ്രതിഭാധനനായ രാജകുമാരന്റെ ജീവിതകഥ. വിദേശ ചിത്ര പ്രദര്‍ശനങ്ങളില്‍പ്പോലും അംഗീകാരവും ഗോള്‍ഡ് മെഡലും നേടി കുറഞ്ഞ കാലത്തിലെ ജീവിതം കൊണ്ടുതന്നെ തന്റെ കഴിവിനോടു നീതി പുലര്‍ത്തിയ മഹാനായ മനുഷ്യന്റെ കഥ. 

 

ഏതൊരു കുട്ടിയെയും പോലെയായിരുന്നു രവി വര്‍മയുടെയും കുട്ടിക്കാലം. കയ്യില്‍ കിട്ടിയ ചെടിയും കമ്പും ഒക്കെ ഉപയോഗിച്ച് തറയിലും ഭിത്തിയിലും വരച്ചിട്ട അവ്യക്ത ചിത്രങ്ങള്‍. എന്നാല്‍ അവയില്‍ തെളിഞ്ഞ പ്രതിഭയുടെ തിളക്കം അദ്ദേഹത്തെ രാജകൊട്ടാരത്തിലെത്തിച്ചു. രാജാക്കന്‍മാരുടെ സംരക്ഷണയില്‍ ചിത്രമെഴുതാനുള്ള വിപുലമായ സൗകര്യങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചു. അന്നത്തെ കാലത്തെ മനുഷ്യര്‍ എങ്ങനെയായിരുന്നുവോ അതേപോലെ തന്നെ അദ്ദേഹം അവരെ ചിത്രങ്ങളിലേക്കു പകര്‍ത്തി. ജീവന്‍ തുടിക്കുന്നു എന്നതിനേക്കാള്‍ യഥാര്‍ഥ മനുഷ്യരെപ്പോലെ തന്നെ. ഒരു വേള അവ ചിത്രങ്ങളല്ല, യഥാര്‍ഥ മനുഷ്യര്‍ തന്നെയാണെന്നുപോലും തോന്നിപ്പിക്കുമായിരുന്നു. ഇതിഹാസ, പുരാണ കഥകളിലേക്ക് അദ്ദേഹം കടന്നതോടെ ദേവീ ദേവന്‍മാരുടെ എണ്ണമറ്റ ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ തൂലിക സമ്മാനിച്ചത്. ക്ഷേത്രങ്ങളിലും വീടുകളിലും പോലും ഇന്നും ലക്ഷണക്കിനുപേര്‍ പ്രാര്‍ഥിക്കുന്നത് രാജാ രവി വര്‍മ ചിത്രീകരിച്ച രൂപങ്ങള്‍ മനസ്സില്‍ കണ്ടാണ്. മനുഷ്യാശവും ദേവാംശവും ഒരുപോലെ സമന്വയിപ്പിച്ച സ്വര്‍ഗ്ഗീയ പ്രതിഭ വിളംബരം ചെയ്യുന്ന ചേതോഹര ചിത്രങ്ങള്‍.  

 

ഒറ്റയിരിപ്പിനു വായിച്ചുതീര്‍ക്കാം ശോഭ തരൂര്‍ ശ്രീനിവാസന്‍ പറയുന്ന കഥ. റായിക സെന്നിന്റെ ചിത്രങ്ങള്‍ വീണ്ടും വീണ്ടും കാണാന്‍ പ്രേരിപ്പിക്കുന്നത്. ഓര്‍മയില്‍ നിലനില്‍ക്കുന്നത്. ഏതു പ്രായത്തിലുള്ള കുട്ടികള്‍ക്കും നല്‍കാവുന്ന ഏറ്റവും വിലപ്പെട്ട സമ്മാനമാണ് പ്രിന്‍സ് വിത് എ പെയ്ന്റ്ബ്രഷ് എന്ന ഈ ബഹുവര്‍ണ ചിത്രകഥ. ഒപ്പം മുതിര്‍ന്നവര്‍ക്കും വായിക്കാനും ആസ്വദിക്കാനും പാകം. വായിക്കാന്‍, ചരിത്ര ഗ്രന്ഥം പോലെ സൂക്ഷിക്കാന്‍ , ഓര്‍മ പുതുക്കാന്‍ ഏറ്റവും അനുയോജ്യമായ കഥയും ജീവിതവും. 

 

English Summary: Prince with a Paintbrush, The Story of Raja Ravi Varma, is written by author-poet Shobha Tharoor Srinivasan.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com