ADVERTISEMENT

മാജിക്കൽ റിയലിസം തടവറ കൂടിയാണ്. ഗബ്രിയേൽ ഗാർസിയ മാർകേസ് എന്ന മാന്ത്രികൻ വായനക്കാരെ എന്നെന്നേക്കും പൂട്ടിയിട്ട തടവറ. ആഖ്യാനത്തിന്റെ മാന്ത്രികതയും ശൈലിയുടെ വശ്യതയുമായി ആദ്യ വായനയിൽതന്നെ ആരെയും കീഴ്​പ്പെടുത്തുന്ന തന്ത്രജ്ഞൻ. ഏകാന്തതയുടെ നൂറു വർഷങ്ങളിൽ മാർക്കേസ് മാജിക്കൽ റിയലിസം വിജയകരമായി പരീക്ഷിച്ചു. കോളറക്കാലത്തെ പ്രണയത്തിൽ ഒരു പടി കൂടി കടന്ന് രോഗത്തെ വെല്ലുന്ന പ്രണയ സാഗരത്തിന്റെ ആഴക്കയങ്ങൾ പ്രതിഫലിപ്പിച്ചു. അവസാനത്തെ നോവലായ ഓഫ് ലവ് ആൻഡ് അദർ ഡെമൻസിൽ മരണത്തെ അതിജീവിക്കുന്ന പ്രണയത്തിന്റെ മോഹക്കാഴ്ചകളാണ് അദ്ദേഹം കരുതിവച്ചത്. ആദ്യ രണ്ടു നോവലുകളും ആവേശത്തോടെ ഏറ്റുവാങ്ങിയ മലയാളികൾക്കുവേണ്ടി മാർക്കേസിന്റെ അവസാന നോവലും മൊഴിമാറിയെത്തുന്നു; പ്രണയവും ഭൂതാവേശവും എന്ന പേരിൽ. ഡോ. ജോളി വർഗീസിന്റേതാണു വിവർത്തന ഭാഷ. 

ഔദ്യോഗിക ജീവിതം പല എഴുത്തുകാരുടെയും സർഗാത്മക ജീവിതത്തിനു തടസ്സം സൃഷ്ടിച്ചെങ്കിൽ പത്രപ്രവർത്തനത്തെ, ലോകത്തെ അതിശയിപ്പിച്ച സൃഷ്ടികൾക്കുള്ള ഇന്ധനമാക്കിയ എഴുത്തുകാരൻ കൂടിയാണ് മാർക്കേസ്. ജോലി ചെയ്യുമ്പോൾ വസ്തു സ്ഥിതി കഥനത്തിൽ ഉറച്ചുനിന്ന അദ്ദേഹം എഴുത്തുജീവിതത്തിൽ യാഥാർഥ്യത്തിന്റെ മറുപുറം തേടി. അനുപമമായ ശൈലിക്കുവേണ്ടിയുള്ള യാത്രയാണ് അസാധാരണവും ഇന്നും പുതുമ നഷ്ടപ്പെടാത്തതുമായ മാജിക്കൽ റിയലിസത്തിന്റെ കണ്ടെത്തലിലേയ്ക്കു നയിച്ചത്. ഓരോ സൃഷ്ടി പിന്നിടുമ്പോഴും ശൈലിയുടെ പുതിയ പ്രകാശ തീരങ്ങൾ കണ്ടെത്തിയതോടെ ഓരോ ചാംപ്യൻഷിപ്പിലും പുതിയ ഉയരവും വേഗവും കണ്ടെത്തിയ കായികതാരത്തിന്റെ ഉയരങ്ങളിൽ മാർക്കേസ് എത്തി. പുതുതലമുറയ്ക്കും കീഴടക്കാനാകാത്ത മഹാമേരു. പ്രണയവും ഭൂതാവേശവും അവസാന കാലത്തെ കൃതിയെങ്കിലും പ്രതിഭയിൽ മാർക്കേസ് എന്ന എഴുത്തുകാരന്റെ ഔന്നത്യമാണു കാണിക്കുന്നത്. പ്രണയത്തിന്റെ ഇനിയും വെളിപ്പെട്ടിട്ടില്ലാത്ത മറ്റൊരു മുഖക്കാഴ്ചയും. 

 

1949 ൽ ഒരു സാധാരണ ദിവസമാണ് സാന്റ ക്ലാര എന്ന കോൺവെന്റിന്റെ ശവക്കല്ലറകൾ തുറന്ന് അവശിഷ്ടങ്ങൾ പുറത്തെടുക്കുന്നു എന്ന വാർത്ത പുറത്തുവന്നത്. ആ സംഭവം പത്രത്തിനുവേണ്ടി റിപോർട് ചെയ്യാൻ നിയോഗം ലഭിച്ചത് മാർക്കേസിനും. ശവക്കല്ലറകൾ തുറക്കുന്നതിനും അവശിഷ്ടങ്ങൾ പുറത്തെടുക്കുന്നതിനും സാക്ഷിയായ ആ യുവ മാധ്യമ പ്രവർത്തകന്റെ മനസ്സിൽ നിന്ന് ഒരു ദൃശ്യം മാത്രം മാഞ്ഞില്ല. തലക്കല്ലിൽ കുടുംബപ്പേര് ഇല്ലാതെ വെറും ഒരു പേര് മാത്രം അദ്ദേഹം വായിച്ചു. സിയെർവാ മരിയ ദെ തോദോസ് ലോസ് ആൻഹെലസ്. കല്ലറ തുറന്നപ്പോൾ കണ്ടെത്തിയ തറയിൽ പടർന്നൊഴുകിക്കിടന്നിരുന്ന സമൃദ്ധമായ മുടിയിഴകളും. 22 മീറ്റർ 11 സെന്റീമീറ്റർ ആയിരുന്നു മുടിയുടെ നീളം. മണവാട്ടിയുടെ ശിരോവസ്ത്രത്തെ ഓർമിപ്പിക്കുന്ന മുടി. അതു മാർക്കേസിന്റെ ഓർമിപ്പിച്ചത് കുട്ടിക്കാലത്തു മുത്തശ്ശി പറഞ്ഞുകേട്ട പ്രഭുകുമാരിയുടെ കഥ. ചെറുപ്പത്തിലേ മരണത്തിനു കീഴടങ്ങിയെങ്കിലും കരീബിയൻ ജനങ്ങൾ വാഴ്ത്തിപ്പാടിയിരുന്നു ആ കുമാരിയുടെ കഥ. ജോലിയുടെ ഭാഗമായി കണ്ട കല്ലറ ആ പ്രഭുകുമാരിയുടേതുതന്നെ എന്ന് മാർക്കേസിലെ എഴുത്തുകാരൻ വിശ്വസിച്ചു. ഉറപ്പിച്ചു. ആ ഉറപ്പിൽ നിന്നാണു വർഷങ്ങൾക്കു ശേഷം പ്രണയവും ഭൂതാവേശവും എന്ന നോവൽ പിറക്കുന്നത്. 

 

അവൾ അയാൾക്കു നൽകിയ മാല അയാൾ തിരിച്ച് അണിയിച്ചുകൊടുത്തു. അവർ പൊട്ടിച്ചെടുത്ത സകല മാലകൾക്കും പകരമായി. അവർ ചേർന്നുകിടന്നു; അവരുടെ നിരാശയും ദുഃഖവും പങ്കിട്ടു. ലോകം നിശ്ശബ്ദതയിലേക്കു തല പൂഴ്ത്തി. അലങ്കാര പണികളുള്ള മച്ചിൽ ചിതലുകൾ കരളുന്ന ശബ്ദം മാത്രം ഇടയ്ക്കിടയ്ക്കു കേട്ടു. അവളുടെ പനിയും വിറയലും കുറഞ്ഞു. കയെതാനോ ഇരുട്ടിൽ മെല്ലെ പറഞ്ഞു: ഒരിക്കലും പ്രഭാതം കാണാത്ത ദിവസത്തെക്കുറിച്ച് വെളിപാട് പുസ്തകത്തിലെ പ്രവാചകൻ പറയുന്നുണ്ട്. ദൈവത്തിന് ആ ദിവസം ഇന്നാക്കാൻ സാധിച്ചിരുന്നെങ്കിൽ....

പേപ്പട്ടി വിഷത്തിനു മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത മധ്യകാലമാണു നോവലിന്റെ പശ്ചാത്തലം. യാൃദൃഛികമായി പട്ടികടിയേൽക്കുന്ന സിയെർവ മരിയ എന്ന പ്രഭുകുമാരി കടന്നുപോയ നരകതുല്യമായ ജീവിതം. പിശാച് ബാധ ആരോപിക്കപ്പെട്ട് വിചാരണയ്ക്കു വിധേയമാകേണ്ടിവന്ന സിയെർവയുടെ കാരാഗൃഹത്തിലേക്ക് കടന്നുവന്ന പ്രണയത്തിന്റെ ഒരു തുള്ളി വെളിച്ചവും. 

ഡോക്ടർമാരേക്കാൾ മതപുരോഹിതർ അധികാരം ഉപയോഗിച്ചിരുന്ന കാലമായിരുന്നു അത്. ലഭ്യമായ ഡോക്ടർമാരിൽ പലരും അന്ധ വിശ്വാസികളും. ചികിത്സയില്ലാത്ത രോഗം ബാധിച്ചവരെ തടവറകളിൽ കൊണ്ടുതള്ളിയ കാലം. കുഷ്ഠരോഗം ആയിരങ്ങളെ ഇരുട്ടിലേക്കു വലിച്ചെറിഞ്ഞ കാലം. പേപ്പട്ടി കടിച്ചു എന്ന് ഉറപ്പാകുകയും എന്നാൽ ലക്ഷണങ്ങൾ കാണിക്കാതിരിക്കുകയും ചെയ്ത സിയെർവ ഒരു കോൺവെന്റിലെ ഏകാന്ത തടവിനു വിധിക്കപ്പെട്ടു. ആ ജീവിതത്തിന്റെ കാഠിന്യം ഉൾക്കൊള്ളാനാകാതെ വിചിത്രമായ പെരുമാറിയപ്പോൾ പിശാച് ബാധയും ആരോപിക്കപ്പെട്ടു. പിന്നെ ഉച്ചാടനത്തിന്റെ ദിനങ്ങളായി. എന്നാൽ, തടവറ ഭേദിച്ച സിയെർവയെ പ്രണയം തേടിയെത്തി. പിശാച് ബാധ ഒഴിപ്പിക്കാൻ നേതൃത്വം കൊടുക്കേണ്ടിയിരുന്ന യുവ വൈദികനിൽ നിന്നു തന്നെ. 

 

പശ്ചാത്താപവും കുമ്പസാരവും പ്രണയത്തോട് ഏറ്റുമുട്ടുമ്പോൾ മാർക്കേസ് ഉറപ്പിച്ചുപറയുന്നു: ദൈവം വിശ്വാസത്തെക്കാളേറെ പ്രാധാന്യം നൽകുന്നത് സ്നേഹത്തിനു തന്നെ. 

തടവറക്കാലത്ത് സിയെർവ കൂട്ടുകൂടുന്ന ഒരു സ്ത്രീയുണ്ട്. രണ്ടു കൊലപാതകങ്ങൾ നടത്തി ശിക്ഷ ഏറ്റുവാങ്ങുന്ന ഒരുവൾ. സിയെർവയ്ക്കു വേണ്ടി പ്രാർഥിച്ച, അവളുടെ പ്രണയം യാഥാർഥ്യമാകാൻ ദിവസം മൂന്നുനേരം പ്രാർഥിക്കാമെന്ന് ഉറപ്പുകൊടുത്ത അവർ തന്നെ മോചനത്തിനുള്ള അവസാന വാതിലും അടയ്ക്കുമ്പോൾ പ്രണയത്തെ ഒഴിപ്പിക്കാൻ ശ്രമിച്ച ശക്തികൾ വിജയിച്ചുവെന്ന തോന്നലാണുണ്ടാകുക. എന്നാൽ, നക്ഷത്രപ്രഭയുള്ള കണ്ണുകളും നവജാതശിശുവിന്റേതു പോലുള്ള മൃദുല ചർമവുമുള്ള സിയെർവ അവസാനത്തെ കിടപ്പിൽ ലോകത്തെ തോൽപിക്കുന്നു. തന്റെ പ്രണയത്തിന് എതിരുനിന്ന സകല ശക്തികളെയും കീഴടക്കുന്നു. ഭൂതാവേശം എത്രയോ ലളിതം. പിശാച് ബാധ സങ്കീർണതകളില്ലാത്തത്. എന്നാൽ പ്രണയം എന്ന ബാധയോ...

 

കെട്ടുകൾ അഴിഞ്ഞ നിമിഷം സിയെർവ മരിയ അയാളുടെ കഴുത്തിൽ ചുറ്റിപ്പിടിച്ചു. അവർ പരസ്പരം ഒന്നും സംസാരിക്കാതെ ആലിംഗനബ്ധരായി നിന്നപ്പോൾ അവൾ ഹൃദയം പൊട്ടിക്കരഞ്ഞു. വേദനകൾ കര‍ഞ്ഞുതീർക്കാനുള്ള സമയം അയാൾ അവൾക്കു നൽകി. അവളുടെ മുഖം കൈകളിൽ ഉയർത്തി അയാൾ പറഞ്ഞു: ഇനി കണ്ണുനീർ വേണ്ട. നിനക്കുവേണ്ടി ഞാൻ പൊഴിച്ച കണ്ണീർ മാത്രം മതിയാകും.

 

English Summary: Prenayavum bhoothavesavum, book written by Gabriel Garcia Marquez 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com