ADVERTISEMENT

ഈ പുസ്തകത്തിലെ ഒരു അധ്യായം പോലും ഒരു ദിനപത്രത്തിലും വെളിച്ചം കാണില്ല. ഇത് പ്രസിദ്ധീകരിക്കാൻ ഒരു എഡിറ്ററും ധൈര്യം കാണിക്കുകയുമില്ല - ദ് ട്രിബ്യൂൺ പത്രത്തിന്റെ എഡിറ്റർ ഹരീഷ് ഖരെ ജോസി ജോസഫിന്റെ ‘കഴുകൻമാരുടെ വിരുന്ന്’ എന്ന പുസ്തകത്തെക്കുറിച്ചു നടത്തിയത് വെറുമൊരു നിരീക്ഷണമല്ല. പിന്നീടു ശരിയെന്നു തെളിഞ്ഞ വസ്തുതയാണ്. അത്രമാത്രം സ്ഫോടനാത്മകമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. പ്രതികാര നടപടി പേടിച്ചും പ്രത്യാഘാതങ്ങൾ ഭയന്നും തൊടാൻ മടിക്കുന്ന വിഷയത്തെ ധൈര്യത്തോടെ സമീപിച്ച്, സത്യം പുറത്തുകൊണ്ടുവരികയാണ് ജോസി ജോസഫ് എന്ന അന്വേഷണാത്മക പത്രപ്രവർത്തകൻ. വിഷയം പുതിയതോ വ്യത്യസ്തമോ അല്ല. നമുക്കെല്ലാം പരിചിതമായ, നമ്മൾ അഭിമാനം കൊള്ളുന്ന, നമ്മുടെ സ്വന്തം രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥയുടെ ഉള്ളുകള്ളികൾ തന്നെ. 

 

എന്നാൽ, മോഹിപ്പിക്കുന്ന പ്രഖ്യാപനങ്ങളുടെയും പ്രലോഭിപ്പിക്കുന്ന വാഗ്ദാനങ്ങളുടെയും പിന്നിൽ ഒളിഞ്ഞിരിക്കുന്ന കഴുകൻമാരെക്കുറിച്ച് പൊതുജനത്തിന് അവ്യക്ത ധാരണ മാത്രമേയുള്ളൂ. രക്തം പുരണ്ട ചുണ്ടുകൾ. മാംസം കൊത്തിക്കീറാൻ കാത്തിരിക്കുന്ന നഖങ്ങൾ. അഴിമതിയുടെ കെട്ടിക്കിടക്കുന്ന വെള്ളം. കൂത്താടികളെപ്പോലെ വീണ്ടും വീണ്ടും ജനിക്കുന്ന പരാന്നഭോജികൾ. ക്രൂരവും പരുഷവുമാണ് ആ കാഴ്ച. എന്നാൽ, അതു കണ്ടില്ലെന്നു നടിക്കാനാവില്ല. നേരിട്ടേ പറ്റൂ. കൂറേക്കൂടി മികച്ച ഇന്ത്യയ്ക്കു വേണ്ടി. സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതത്തിനു വേണ്ടി. ജനാധിപത്യം എന്ന സുഖ സുന്ദര സങ്കൽപത്തിന്റെ സാക്ഷാത്കാരത്തിനുവേണ്ടി. 

 

നെറികേടിന്റെയും അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും തെളിവായി ജോസി ജോസഫ് ചൂണ്ടിക്കാണിക്കുന്ന ഓരോ ഉദാഹരണവും എല്ലാ ഭാവനകൾക്കുമപ്പുറത്ത് വളരെ ഉയർന്ന തലത്തിലാണ് ഇന്ന് നടക്കുന്നത്. ഇന്ത്യൻ ജനാധിപത്യമാകട്ടെ ഇക്കാലത്തിനിടെ മോശപ്പെടുകയേ ചെയ്തിട്ടുള്ളൂ. ഒരദ്ഭുതം സംഭവിക്കാത്ത പക്ഷം സ്വതന്ത്ര ജനാധിപത്യത്തിന്റെ അവസാന നാളുകളിലൂടെയായിരിക്കാം നാം കടന്നുപോകുന്നത് എന്ന എഴുത്തുകാരന്റെ നിരീക്ഷണം ഓരോ ഇന്ത്യക്കാരനെയും ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. അതിനുള്ള തുടക്കമാകണം ഈ പുസ്തകം.

 

ഹൃദയ്ചക് എന്ന ഗ്രാമത്തിൽനിന്നാണു പുസ്തകം തുടങ്ങുന്നത്. അവസാനിക്കുന്നത് ഇന്ത്യയിലെ ഏറ്റവും വലുതും ആഡംബര പൂർണവുമായ ആന്റിലിയ എന്ന വീടിന്റെ ഇനിയും പുറത്തുവന്നിട്ടില്ലാത്ത പിന്നാമ്പുറ രഹസ്യങ്ങളിലും. 

 

ഗ്രാമങ്ങളിൽ സാമ്പത്തിക ഞെരുക്കം അതിരൂക്ഷമാണ്. പുതുതായി പണിത റോഡുകൾ പോലും പൊട്ടിപ്പൊളിഞ്ഞിരിക്കുന്നു. ഭ്രാന്ത് പിടിച്ച രീതിയിൽ വെറുപ്പ് ഓരോ ഇടത്തും പടർന്നുകൊണ്ടിരിക്കുന്നു. മുസ്‌ലിംകളും ഹിന്ദുക്കളും നൂറ്റാണ്ടുകളായി ഒരുമിച്ചു കഴിഞ്ഞിരുന്ന ഗ്രാമങ്ങളിൽ ഒരു നല്ല ഭാവിയുണ്ടാകുമെന്ന സ്വപ്നം തച്ചുടയ്ക്കപ്പെട്ടിരിക്കുന്നു. ഭീകരവാദ കേസുകളിൽ പ്രതി ചേർക്കപ്പെടുന്ന നിഷ്കളങ്കരായ മനുഷ്യരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. ഭീകരവാദത്തെക്കുറിച്ച് സർക്കാർ തന്നെ വ്യാജമായ പുതിയ വ്യാഖ്യാനങ്ങൾ നിർമിച്ചുകൊണ്ടിരിക്കുന്നു. ഭീകരവാദത്തിനും തീവ്രവാദത്തിനും മതമില്ല. ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനും ആവർത്തിക്കാനും എല്ലാ മതങ്ങളെയും ഉപയോഗപ്പെടുത്തുന്നു. ദുഷിച്ച മനസ്സുകളുടെ അടിമത്തമായി ചരിത്രം മാറുന്നു. ഈ പശ്ചാത്തലമാണ് കഴുകൻമാരുടെ വിരുന്ന് എന്ന പുസ്തകത്തെ പ്രസക്തമാക്കുന്നത്. ഇന്ത്യ എന്ന സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കിൽ നാളിതുവരെ നടന്നുവന്ന അഴിമതികളുകളുടെയും അനീതികളുടെയും അടിവേരുകൾ അന്വേഷിക്കുന്ന പുസ്തകമാണിത്. 

 

‘ഈ രാജ്യത്ത് വാസ്തവത്തിൽ നിങ്ങൾക്ക് എന്തും ചെയ്യാം’- ജോസി ജോസഫ് പറയുന്നു. ‘വ്യാജ പ്രമോട്ടർമാരെ ഉപയോഗിക്കാം. കോഴ സ്വീകരിക്കാം. കൊലപാതകത്തിന് ആളെ ഏർപ്പാടാക്കാം. മാധ്യമങ്ങളെ ഭീഷണിപ്പെടുത്താം. കോടതികളെയും അധികാര വ്യവസ്ഥകളെയുമൊക്കെ അവിഹിതമായി മാറ്റിമറിക്കാം. പക്ഷേ, അവിടെ ഒരു നിയമമുണ്ട്- നിങ്ങൾ ഒരിക്കലും പിടിക്കപ്പെടരുത്.’ ഈ പുസ്തകം അത്തരത്തിൽ ഇവിടുത്തെ ഓരോ പൗരനും അല്ലെങ്കിൽ ഇവിടെ എത്തുന്ന ഓരോരുത്തരും അനുഭവിക്കുന്ന അസംഖ്യം തിൻമകളെക്കുറിച്ചാണ്. ആ ദുഷിച്ച വ്യവസ്ഥയെക്കുറിച്ചറിയാൻ, അതിന്റെ ഘടന കണ്ടെത്താൻ ജീവൻ പോലും പണയം വച്ച് നടത്തിയ അന്വേഷണത്തിന്റെ ഫലം. 

 

വളർന്നുവരുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ഏറ്റവും ലാഭമുള്ള ബിസിനസായി ഇടനിലക്കാരും അഴിമതിക്കാരും തഴച്ചുവളരുന്നു. എല്ലാം എല്ലാവരേയും വിൽപനയ്ക്കു വച്ചിരിക്കുകയാണ്. നിങ്ങൾ ചെയ്യേണ്ടത് കൃത്യമായ ഇടനിലക്കാരനെ കണ്ടെത്തുകയും ആവശ്യമുള്ള കോഴ നൽകുകയും മാത്രമാണ്. തുരുമ്പിച്ച സർക്കാർ യന്ത്രം ചലിക്കുക കോഴ കൊണ്ടുള്ള എണ്ണയിടലിൽ മാത്രമാണ്. 

 

ആധുനിക ഇന്ത്യയുടെ യാഥാർഥ്യം വെളിപ്പെടുത്തുന്ന, പറയപ്പെടാത്തതും അറിയപ്പെടാത്തതുമായ കഥകളാണ് കഴുകൻമാരുടെ വിരുന്ന് എന്ന പുസ്തകത്തിന്റെ കാതൽ. രണ്ടു ദശകത്തിലേറെ നീണ്ട പത്രപ്രവർത്തന ജീവിതത്തിൽ ജോസി ജോസഫ് അന്വേഷിച്ച് കണ്ടെത്തിയ സത്യങ്ങൾ. ഭീഷണിയെ അതിജീവിച്ചും പ്രലോഭനങ്ങളെ അവഗണിച്ചും നിയമ നടപടികളെ തെളിവുകൾ കൊണ്ടും നേരിട്ടും ഇന്നും തുടരുന്ന പോരാട്ടത്തിന്റെ സാഫല്യം. 

 

ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിക്കോ മതത്തിനോ വിഭാഗത്തിനോ എതിരല്ല കഴുകൻമാരുടെ വിരുന്നിന്റെ ഉള്ളടക്കം. ചൂഷണത്തിന്റെ  പങ്കുപറ്റുന്ന, അധാർമികത കൊടിയടയാളമാക്കിയ, നീതിയെ ഞെരിച്ചുകൊല്ലുന്ന, സത്യത്തെ ശ്വാസം മുട്ടിക്കുന്ന വ്യവസ്ഥിതിയുടെ ഭാഗമായവർക്കെതിരെയാണ്. ഇക്കഴിഞ്ഞ കാലത്തിനിടെ നാം സാക്ഷിയായ രാഷ്ട്രീയത്തിന്റെ അണിയറക്കാഴ്ച. ഞെട്ടിക്കുന്നതും അമ്പരപ്പിക്കുന്നതും തലയിൽ കൈ വയ്ക്കാൻ പ്രേരിപ്പിക്കുന്നതുമായ ഘോര സത്യങ്ങളുടെ ഘോഷയാത്ര. ഉള്ളിൽ തറയ്ക്കുന്ന ഭാഷയിൽ, ഹൃദയ സ്പർശിയായ ശൈലിയിലാണ് ജോസി ജോസഫ് എഴുതുന്നത്. നമ്മുടെ രാജ്യത്തിന്റെ വർത്തമാനകാല രാഷ്ട്രീയത്തിന്റെ പിന്നാമ്പുറക്കാഴ്ച. 2017 -ൽ സാഹിത്യേതര വിഭാഗത്തിൽ ക്രോസ്‍വേഡ് ബുക്ക് പുരസ്കാരത്തിനർഹമായ കൃതിയുടെ മലയാളം പരിഭാഷ കെ.എൻ.അശോക്. 

Content Summary: Kazhukanmarude Virunnu, book written by Josy Joseph

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com