ADVERTISEMENT

എന്തിനാണ് സാറാ ഡേവിഡ് തന്നെ മുസ്‌ലിം ആചാരപ്രകാരം മറവു ചെയ്യാൻ ആവശ്യപ്പെട്ട് വിചിത്രമായൊരു വിൽപത്രമെഴുതിവച്ചിരുന്നതെന്ന് എനിക്കറിയണം. വിചിത്ര സ്വപ്നങ്ങളുടെ അദ്ഭുത ലോകത്തേക്കുള്ള യാത്ര ആരംഭിക്കുന്നത് ഈയൊരു പോയിന്റിൽ നിന്നാണ്. അവരുടെ വിൽപത്രത്തെ ഒസ്യത്ത് എന്നോ മറ്റോ ആണ് വക്കീൽ വിശേഷിപ്പിച്ചത്. ഡേവിഡ് ഗ്രാൻപയുള്ള കാലത്തു തന്നെ അതൊക്കെ പേപ്പറിലാക്കിയിരുന്നു പോലും!. അദ്ദേഹത്തിന് ഭാര്യയുടെ നൂറ്റാണ്ട് നീളുന്ന ചരിത്രം അറിയുമായിരുന്നെന്നത് അന്വേഷണങ്ങളെ കൂടുതൽ ആകർഷകമാക്കി. 

 

ഡേവിഡിന്റെ ഭാര്യ സാറയെ എന്തിനാണ് മുസ്‌ലിം ആചാര പ്രകാരം മറവു ചെയ്തത്? പി.ജിംഷാറിന്റെ ആൺ കഴുതകളുടെ സാനഡു എന്ന കഥാസമാഹരത്തിലെ സാറ എന്ന കഥയുടെ മുഴുവൻ ചോദ്യവും കൗതുകവും ഭംഗിയും ഒളിഞ്ഞിരിക്കുന്നത് ഈ ചോദ്യത്തിലാണ്. ആ ചോദ്യത്തിനുള്ള ഉത്തരവും കേരളവും തമ്മിലുള്ള ബന്ധത്തിന്റെ കെട്ടഴിയുന്നിടത്ത്, സാറയുടെ കൊച്ചുമകളിലൂടെ ആ കെട്ടഴിക്കുന്നിടത്ത് സാറ ചരിത്രമാകുക കൂടിയാണ്. 

 

ഭൂപടത്തിൽനിന്നും കണ്ടെടുത്ത കുറിപ്പുകൾ, പടച്ചോന്റെ ചിത്ര പ്രദർശനം, എഡിറ്റിങ് നടക്കുന്ന ആകാശം തുടങ്ങിയ പുസ്തകങ്ങൾക്കു ശേഷം ഇറങ്ങുന്ന ജിംഷാറിന്റെ ഈ പുസ്തകം പല സമയങ്ങളിലായി ആനുകാലികങ്ങളിൽ വന്ന ഒൻപത് കഥകളുടെ സമാഹാരമാണ്. വ്യത്യസ്തമായ ആഖ്യാനവും പ്രമേയവുമെല്ലാം ഓരോ കഥയ്ക്കും സ്വീകരിക്കുമ്പോൾ, സിനിമ വിടാതെ പിന്തുടരുന്ന ഒരു ഘടകമാണ് ഈ കഥകളിൽ. അതുകൊണ്ടു കൂടിയാകാം ഇന്ദു മേനോൻ അവതാരികയിൽ, സിനിമയുടെ അടുപ്പിൽ വെന്തുലർന്ന കഥകൾ എന്ന് ഇവയെ വിളിക്കുന്നത്. സിനിമാ മോഹിയും ഭ്രാന്തനുമായ ഒരുവനു സാധ്യമാകുന്ന കഥകൾ. ഓരോ ചെറുകഥയിലും ഓരോ സിനിമ ഒളിഞ്ഞിരിക്കുന്നു. ഇന്ദു മേനോൻ പറഞ്ഞതു പോലെ, തിരക്കഥപോലെ സുതാര്യമായ അത്തരം ചില കഥകളാണ് ആൺകഴുതകളുടെ സാനഡു. സിനിമാറ്റിക് കഥകൾ എന്നു നമുക്കവയെ വിളിക്കാം. ഏറ്റവും പുതിയ കാലത്തെ എഴുത്തുകളിൽ കാണുന്നതു പോലെ തിന്മയുടെയും പാപത്തിന്റെ ഓർമകൾ പേറുന്നവരാണ് മിക്ക കഥാപാത്രങ്ങളും. 

 

കുറേയേറെ ദൃശ്യങ്ങൾ അടുക്കിപ്പെറുക്കിവച്ചിരിക്കുന്നതു പോലെയാണ് ഈ കഥകളുടെ അവതരണം. ഇടയ്ക്കിടെ സിനിമ അതിന്റെ ഭാഷയായോ സാങ്കേതികതയായോ ചിലപ്പോൾ കഥയായോ തന്നെ കടന്നുവരുന്നു. ആദ്യ കഥയായ പേന സിനിമയുടേതിന് തുല്യമായ ഒരു അവതരണ രീതിയാണ് സ്വീകരിച്ചത്. ഓരോ കഥയെയും കഥാപാത്രങ്ങളെയും ശരിയായും പൂർണമായും മനസ്സിലാക്കണമെങ്കിൽ കഥയുടെ ക്ലൈമാക്സ് വരെ പോയേ തീരൂ എന്നു നിർബന്ധമുള്ള കഥ. അതുവരേയും വായനക്കാരനുണ്ടാകുന്ന അവ്യക്തതയാണ് ഈ കഥയുടെ ഭംഗിയും. കഥാകൃത്തിന്റെ പിതാവിന്റെ ആത്മഹത്യയിലും അതുമായി ബന്ധപ്പെട്ട സംഭവങ്ങളിലും നിന്നുണ്ടായതാണ് ഡയറിക്കുറിപ്പുകളുടെ രൂപത്തിലുള്ള ‘മൂന്നു ദിവസം കൊണ്ട് എഴുതാവുന്ന ജീവിത’മെന്ന കഥ. ചാറ്റ് വിത്ത് ടാബൂ ഹീറോയിൻ എന്ന കഥയിലാകട്ടെ പോൺ ചിത്രത്തിലെ നായിക സെലിനുമായുള്ള അഭിമുഖത്തിന്റെ രൂപത്തിലാണ് കഥ പറയുന്നത്. ഒരു മുഴുനീള ഇന്റർവ്യൂവിൽ ഒരു കഥ ഒളിപ്പിച്ചു വയ്ക്കുന്ന സൂത്രം കഥാകൃത്ത് ഇവിടെ ഭംഗിയായി ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. സെലിന്റെ ഉത്തരങ്ങൾക്കുള്ളിലെ ചോദ്യങ്ങൾ നമ്മുടെ ഉള്ളിലിരുന്നു വായനയ്ക്കിടെ തന്നെ പലവതണ കത്തിയേക്കും.സ്വന്തം കാമുകിയെ ബലാൽസംഗം ചെയ്തവനാണ് പ്രളയകാലത്തിലെ നൂഹുമാർ എന്ന കഥയിലെ നായകൻ. ഒരേ സമയം തന്നെ ന്യായീകരിച്ചുകൊണ്ടു കുറ്റപ്പെടുത്തുന്ന നായകൻ. കുറ്റബോധത്തിന്റെ ചുഴിയിൽ നിൽക്കുമ്പോൾ ഈ നായകൻ തന്നെ വിലയിരുത്തുന്നത് ഇബ്‌ലീസിനു കപ്പലിൽ കയറാൻ അനുവാദം കൊടുത്ത പ്രവാചകൻ നൂഹിന്റെ ചെയ്തികളോട് ഉപമിച്ചു കൊണ്ടാണ്. ഇരു നൂഹിന്റേയും നെറികേടും നൊമ്പരങ്ങളുമാണ് പ്രളയകാലത്തെ നൂഹ് പറഞ്ഞു കൊണ്ടിരിക്കുന്നത്.

 

ഇസ്‌ലാമിലേക്ക് മതം മാറാൻ ആഗ്രഹിക്കുന്ന കൗമാരക്കാരൻ സിദ്ധാർഥന്റേതാണ് ‘കഥ’യെന്ന കഥ. ആ ആഗ്രഹത്തിനു പിന്നിൽ അവന്റേതായ ന്യായങ്ങളുണ്ട്.ആശയക്കുഴപ്പത്തിലായ അവന്റെ അമ്മ സഹോദരിയുടെ ഉപദേശം തേടുകയാണ്. സഹോദരി ഒരു കുടുംബചരിത്രം അവർക്ക് പറഞ്ഞുകൊടുക്കുന്നു. ലോകത്തിന്റെ തന്നെ ഓരോ കുടുംബത്തിന്റെയും ചരിത്രവും പലയിടങ്ങളിൽ സ്വീകരിച്ചതായ ആ വിവരണങ്ങൾ മതത്തെ പ്രതിസ്ഥാനത്ത് നിർത്തുന്നില്ല, പകരം വിശ്വാസികളെന്നു വിളിക്കപ്പെടുന്നവരെ ഓർമപ്പെടുത്തുന്നത് ചരിത്രമാണ്. എന്നാലതു വെറും ചരിത്രമല്ലതാനും!  

മിണ്ടുന്നതും കേൾക്കുന്നതും മതമാകുന്നതും മതത്തിന്റെ കാഴ്ചകളിലേക്ക് ചുരുങ്ങുന്നതും ഈ കാലത്ത് ഓരോ മനുഷ്യനും പൂർവികരിലേക്ക് ഒന്നു തിരിഞ്ഞു നോക്കിയാൽ മതത്തിന് മാറി നിൽക്കേണ്ടി വരുമെന്ന യാഥാർഥ്യവും ഓർമിപ്പിക്കുകയാണ് ഈ കഥകൾ ..

വർത്തമാനകാലത്തെ പല സംഭവങ്ങളും നമ്മളിലേക്ക് തുറന്നുവയ്ക്കുന്നുണ്ട് ഈ കഥ.  വർത്തമാനകാലം നമ്മെ നോക്കി ഇളിച്ചു കാണിക്കുന്നതിനാൽ തന്നെ ചീരുവും ചീരുവിന്റെ ഭഗത് സിങ്ങും വെറും ഉപഭോഗ വസ്തുവായി മാത്രം പെണ്ണിനെ കാണുന്ന കാലത്തിന്റെ ആൺകഴുതകളുടെ സാനഡുവുമെല്ലാം അങ്ങനെ നമ്മുടെ ഉള്ളിലിരുന്നു കരയുകയും കലികൊള്ളുകയും ചെയ്യുന്നു എന്നതാണ് പുതിയ തലമുറയിലെ ഈ എഴുത്തുകാരൻ വായിക്കപ്പെടേണ്ടതാണെന്ന വിലയിരുത്തലിലേക്ക് നമ്മെ എത്തിക്കുന്നത്.  അറപ്പുണ്ടാക്കുന്ന വേദനപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന, മുറിവേൽപ്പിക്കുന്ന യാഥാർഥ്യങ്ങൾ  അലറി വിളിച്ചു പറയുകയാണ് ഈ കഥകൾ. അതുകൊണ്ട് തന്നെയാകണം ഇന്ദു മേനോൻ അവതാരികയിൽ വായനക്കാരോട് പറയുന്നു

 

‘അല്ലയോ പ്രിയ വായനക്കാരാ... നിങ്ങളെയീക്കഥകൾ ആശ്വസപ്പിക്കയോ ആനന്ദിപ്പിക്കയോ ആഹ്ളാദിപ്പിക്കയോ പ്രേന്മോമാദത്തിലകപ്പെടുത്തുകയോ ഇല്ല. മാരകമായ മൃത്യുബോധത്തെ ചുഴറ്റി പാപത്തിന്റെ കുഴൽക്കിണറുകളിൽ ഉരുകിത്തിളയ്ക്കുന്ന ലാവയുറവയിൽ നിങ്ങളെ പൂഴ്ത്തി ശ്വാസം മുട്ടിച്ച് ഇഞ്ചിഞ്ചായി കൊന്നു തിന്നുന്നവയാണ് ഈ കഥകൾ. ഇവയെ സൂക്ഷിക്കുക!’

 

Content Summary: Aankazhuthakalude Xanadu book written by P Jimshar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com