ADVERTISEMENT

ഡോക്ടർ ആകാൻ ആഗ്രഹിച്ച അജയ് സേത്ത് 28 വയസ്സ് കഴിഞ്ഞപ്പോഴേക്കും ഇന്ത്യയിലെ പ്രമുഖ കമ്പനിയുടെ ചീഫ് ഫിനാൻസ് ഓഫിസർ എന്ന പദവിയിലെത്തി. അത് അദ്ദേഹത്തിന്റെ നിയോഗം ആയിരുന്നില്ല. വിധിയും ആയിരുന്നില്ല. ഇഷ്ടപ്പെട്ട വിഷയം കണ്ടുപിടിച്ച്, ഒന്നാമനായി പഠിച്ച്, പടിപടിയായി കഠിനാധ്വാനം ചെയ്തു നേടിയെടുത്ത പദവിയാണ്. ഉന്നതമായ ലക്ഷ്യത്തിലേക്കും നിയോഗത്തിലേക്കും സ്വയം സമർപ്പിച്ചതിന്റെ പരിണതഫലം. മാരുതി സുസുക്കി എന്ന പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത കമ്പനിയുടെ ചീഫ് ഫിനാൻസ് ഓഫിസർ എന്ന പദവിയിലാണ് ഇന്ന് സേത്ത്. ഡൽഹിയിൽ സർക്കാർ ഉദ്യോഗസ്ഥന്റെയും വീട്ടമ്മയുടെയും മകനായി, മധ്യവർത്തി കുടംബത്തിൽ ജനിച്ച മനുഷ്യന്റെ ജീവിത കഥ പാഠപുസ്തകം കൂടിയാണ്. അദ്ദേഹത്തിന്റെ വാക്കുകളിൽ ആ പാഠം ചുരുക്കിയാൽ അത് ഇങ്ങനെയായിരിക്കും. 

 

ആശ്വാസകരവും സുഖകരവുമായ സ്ഥലത്തുനിന്ന് വെല്ലുവിളികൾ ഏറ്റെടുക്കാൻ തുടങ്ങുമ്പോൾ വിജയ യാത്രയും ആരംഭിക്കുന്നു. ആശ്വാസകരമായ ജീവിതത്തിൽ അസ്വസ്ഥത അനുഭവപ്പെടുമ്പോൾ ശുഭകരമായതെന്തോ സംഭവിച്ചുതുടങ്ങുന്നു. വെല്ലുവിളികൾ ഏറ്റെടുക്കുമ്പോൾ പഠിക്കാൻ തുടങ്ങുന്നു. സുഖകരമായ സ്ഥലത്ത് ആശ്വാസപ്രദമായി ഇരിക്കുന്നത് സന്തോഷകരം തന്നെയാണ്. എന്നാൽ, ബുദ്ധിമുട്ടേറിയ ജോലി ചെയ്യുമ്പോൾ, വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുമ്പോൾ വ്യക്തികളുടെ കഴിവുകൾ പുറത്തുവരുന്നു. 

 

ശാസ്ത്ര വിഷയങ്ങളാണ് കുട്ടിക്കാലത്ത് സേത്ത് പഠിച്ചത്. അതായിരുന്നു കുടുംബത്തിന്റെ ആഗ്രഹവും. ഡോക്ടർ ആകണം എന്നും ആഗ്രഹിച്ചു. കുടുംബത്തിന്റെ പിന്തുണയും ഉണ്ടായിരുന്നു. എന്നാൽ ദുഷ്‌കരമായ കണക്കുകൾ പോലും വേഗം ചെയ്തുതീർത്ത് ഫലം കണ്ടതോടെ ഒരു ബന്ധുവാണ് അദ്ദേഹത്തെ കൊമേഴ്‌സ് പഠിപ്പിക്കാൻ കുടുംബത്തോട് അഭ്യർഥിക്കുന്നത്. പഠിച്ചിരുന്ന കോളജിൽ നിന്നു മാറി മറ്റൊരു കോളജിൽ കൊമേഴ്‌സ് പഠിച്ചു. പിന്നീട് സിഎയും. എസ്‌കോർട് കമ്പനിയിൽ തുടക്കം. ജോസഫ് സിറിൽ ബാംഫോർഡ്, ഐഷർ തുടങ്ങിയ സ്ഥാപനങ്ങളിലൂടെ കഴിവു തെളിയിച്ച അദ്ദേഹം ഇടക്കാലത്ത് ഗൾഫ് രാജ്യങ്ങളിലും ജോലി ചെയ്തു. സുഖപ്രദമായിരുന്നു അക്കാലം. സമ്പത്ത് ആയിരുന്നു ലക്ഷ്യമെങ്കിൽ അവിടെ തുടരാമായിരുന്നു. എന്നാൽ അവിടെ ലഭിച്ചതിനേക്കാൾ പകുതി ശമ്പളത്തിൽ ജോലി ചെയ്യാൻ ഇന്ത്യയിലേക്കു മടങ്ങുമ്പോൾ സേത്തിന് ദുഖം തോന്നിയില്ല. സമ്പത്തിനേക്കാൾ കരിയറിന് അദ്ദേഹം പ്രാധാന്യം കൊടുത്തു. പ്രഫഷണൽ സന്തോഷം എന്നതിനും. ആ വിഷമകരമായ തീരുമാനത്തിന്റെ കൂടി ഫലമാണ് ഇപ്പോൾ ലോകം അതിശയത്തോടെ നോക്കുന്ന അജയ് സേത്ത് എന്ന മനുഷ്യന്റെ വിജയകഥ. 

 

ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങൾ എടുക്കുക എന്നതാണ് പ്രധാനം. അതല്ലെങ്കിൽ കഷ്ടിച്ചു കടന്നുപോകും എന്നു മാത്രം. ജോലി ചെയ്യുന്ന കമ്പനിയുടെ ലക്ഷ്യം പ്രധാനമാണ്, എത്രമാത്രം ആ സ്ഥാപനത്തിനു വളരാൻ കഴിയുമെന്നുള്ളതും. സ്ഥാപനത്തിന്റെ  ഭാവി വളർച്ചാസാധ്യതയും പരിഗണിക്കണം. സ്ഥാപനത്തിന്റെ ഭാവിയിൽ എന്തു പങ്ക് ആയിരിക്കും ഓരോ വ്യക്തിക്കും ലഭിക്കുക എന്നതും. 

 

അജയ് സേത്ത് സ്വന്തം ജീവിതം പറയുകയാണ്. പ്രഫഷണലും വ്യക്തിപരവുമായ ജീവിതം. ഒപ്പം ജീവിതപാഠങ്ങളും. പ്രമോദ് ബാഗ്രി, സന്ദീപ് കുമാർ എന്നിവരോടുള്ള സംഭാഷണങ്ങളിൽ. സേത്തിനൊപ്പം ഇന്ത്യയിലെ മുൻനിര കമ്പനികളുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസർമാരും ഇവിടെ അണിനിരക്കുന്നു. അവരിലൂടെ സിഎഫ്ഒ എന്ന പദവിയുടെ സാധ്യതകളും വെല്ലുവിളികളും ജോലി അന്തരീക്ഷവും സമഗ്രമായും വിശദമായും പരിശോധിക്കുന്നു. 

 

ടാറ്റ സ്റ്റീൽ സിഎഫ്ഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ കൗശിക് ചാറ്റർജി, ആമസോൺ ഇന്ത്യ സിഎഫ്ഒ രാഘവ റാവു, എൽ ആൻഡ് ടി ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസ് സിഎഫ്ഒ ആർ. ശങ്കർ രാമൻ, ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ് സിഎഫ്ഒ ശ്രീനിവാസ് ഫതക്, ആദിത്യ ബിർള ഗ്രൂപ്പ് സിഎഫ്ഒ സുശീൽ അഗർവാൾ എന്നിവരും പുസ്തകത്തിൽ അണിനിരക്കുന്നു. കരിയറിനെക്കുറിച്ച്. ജീവിതവും തരിക്കുള്ള കരിയറും ഒന്നിച്ചുകൊണ്ടുപോകുന്നതിനെക്കുറിച്ച്. പരാജയങ്ങളും വിജയത്തിലേക്കുള്ള വഴിയും പുതുതലമുറയ്ക്കുള്ള പാഠങ്ങളും പകർന്നുകൊണ്ട്. ഇതാദ്യമാണ് ആധുനിക ഇന്ത്യയുടെ ഈ മുൻനിര ശിൽപികൾ ഒരുമിച്ചവരുന്നതും വിശദമായി ജീവിതം പറയുന്നതും. 

 

പ്രമോദും സന്ദീപും ഗംഭീരമായി സിഎഫ്ഒ മാരുടെ ജീവിതം അവതരിപ്പിക്കുന്നു എന്നു മാത്രമല്ല, ഓരോ വിഭാഗങ്ങളാക്കി തിരിച്ചു വായന എളുപ്പവും സുന്ദരവുമാക്കുന്നുണ്ട്. വിദ്യാർഥികൾക്കും പ്രഫഷണലുകൾക്കും സാധാരണക്കാർക്കും ഒരുപോലെ ആസ്വാദ്യകരവും ഉപയോഗപ്രദവുമായ പുസ്തകം. 

 

ജീവിതപാഠങ്ങൾ പറയുക മാത്രമല്ല, അവ പ്രാവർത്തികമാക്കാനും കഴിവുണ്ടെന്ന് അജയ് സേത്ത് തെളിയിച്ച സംഭവവും ഗ്രന്ഥകാരൻമാർ വിവരിക്കുന്നുണ്ട്. അഭിമുഖത്തിനു വേണ്ടി സേത്തിനെ കാണാൻ ചെന്ന ദിവസം. ഒട്ടേറെ പ്രവേശന കവാടങ്ങളുള്ള ഗുരുഗ്രാമിലെ മാരുതി പ്ലാന്റിലായിരുന്നു കൂടിക്കാഴ്ച. ഇ മെയ്‌ലുകളിലൂടെ പറഞ്ഞുറപ്പിച്ചിരുന്നെങ്കിലും സുരക്ഷാഭടൻമാർ  തടയുമോ എന്ന ഭയം ഇരുവർക്കുമുണ്ടായിരുന്നു. സേത്തുമായി നടത്തിയ ഇ മെയ്‌ലുകളുടെ പ്രിന്റ് ഔട്ടുകളും കയ്യിൽ കരുതിയിരുന്നു ചോദ്യം വന്നാൽ കാണിക്കാൻ. എന്നാൽ ആദ്യത്തെ പ്രവേശന കവാടത്തിൽ തന്നെ ഇരുവർക്കുമുള്ള ബാജ്ഡുകൾ തയാറായിരുന്നു. സെക്യൂരിറ്റി വിഭാഗത്തിന് മേൽനോട്ടം വഹിക്കുന്ന വ്യക്തിക്ക് ഇരുവരും എത്തുമെന്ന് നേരത്തേ അറിയാമായിരുന്നു. കാറും തയാറായിരുന്നു. അതിൽ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലേക്കു കൊണ്ടുപോയി. ഇതൊക്കെ ചെറിയ കാര്യങ്ങൾ തന്നെയാണ് എന്നാൽ എങ്ങനെ സന്ദർശകരോട് പെരുമാറണം എന്നതിന്റെ വ്യക്തമായ പാഠങ്ങളുമായിരുന്നു. 

 

കോൺഫറൻസ് റൂമിൽ രണ്ടുപേർക്കും ഇരിപ്പിടങ്ങൾ തയാറായിരുന്നു. സുഖപ്രദമായ മുറി. എന്നാൽ ആഡംബരങ്ങൾ ഇല്ലാത്തതും. സേത്തിന്റെ വലിയ ക്യാബിനിലേക്ക് തങ്ങളെ കൊണ്ടുപോകും എന്നായിരുന്നു ഇരുവരുടെയും വിചാരം. എന്നാൽ, കോൺഫറൻസ് റൂമിൽ നിന്നു നോക്കിയാൽ തന്നെ കാണാമായിരുന്നു സേത്ത് ടീമിനൊപ്പം ഇരുന്നു ജോലി ചെയ്യുന്നത്. ഓപൺ ഏരിയ ആയിരുന്നു അത്. ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളുടെ സിഎഫ്ഒ ലളിതമായ അന്തരീക്ഷത്തിൽ ഇരുന്നു ജോലി ചെയ്യുന്നു. സഹ പ്രവർത്തകർക്കൊപ്പം. ജാഡയോ ആഡംബരമോ ഇല്ലാതെ. സമ്പത്ത് സൃഷ്ടിക്കുമ്പോൾ ലാളിത്യം പാലിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന കൂടിക്കാഴ്ച. 

 

സിഎഫ്ഒ മാരുടെ വാക്കുകൾ മാത്രമല്ല പുസ്തകത്തിന്റെ കരുത്ത്. അവർ ഓരോരുത്തരും അവ എങ്ങനെ ജീവിതത്തിൽ പ്രാവർത്തികമാക്കുന്നു എന്ന പ്രായോഗിക പാഠങ്ങളുമുണ്ട്. 

 

Content Summary: CFO Niti book by Pramod Bagri and Sandeep Kumar 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com