ADVERTISEMENT

നൂറ്റമ്പതോളം കഥാപാത്രങ്ങൾ, അവരുടെ സഞ്ചാരങ്ങൾ, അവർ സൃഷ്ടിക്കുന്ന വ്യത്യസ്തങ്ങളായ ലോകങ്ങൾ... എന്നിങ്ങനെ വായനയുടെ ഏകാഗ്രതയെ പരീക്ഷിക്കാൻ പര്യാപ്തമായ ഒട്ടേറെ പശ്ചാത്തല സജ്ജീകരണങ്ങളുള്ള നോവലാണ് യൂസുഫ് സെക്കറിന്റെ കടൽ. വലുപ്പമുള്ള നോവലുകളിലെല്ലാം നാം പൊതുവിൽ കാണുന്നത്, പ്രധാനപ്പെട്ട ചില കഥാപാത്രങ്ങളുടെ സഞ്ചാരങ്ങളിലൂടെ താളുകൾ മറിഞ്ഞു തീരുന്ന രീതിയാണെങ്കിൽ മനു റഹ്മാന്റെ ഈ നോവൽ അൽപം വ്യത്യസ്തമാണ്. 

 

അക്ബർ എന്ന നായക കഥാപാത്രത്തിന് കോഴിക്കോടിന്റെ ഹൃദയമായ മിഠായിത്തെരുവിൽനിന്ന് ഒരു പഴകിയ ഡയറി കിട്ടുന്നതാണ്  നോവലിലേക്കുള്ള നിമിത്തമായി മാറുന്നത്. ഷാർജ യൂണിവേഴ്സിറ്റിയിൽ പ്രഫസറായ ഡോ. കമാൽ അക്തർ ഹബീബ് (അക്ബർ) കോഴിക്കോട്ടുകാരനാണ്. മനുഷ്യർക്ക് പലതരം താൽപര്യങ്ങളും മതിഭ്രമങ്ങളും വിചിത്രമായ ചില ശീലങ്ങളുമെല്ലാം ഉണ്ടാവുമെന്നു പറഞ്ഞപോലെ അക്ബറിന്റെ വലിയൊരു ദൗർബല്യമാണ് കാലം പോറലേൽപിച്ച പുസ്തകങ്ങൾ. പഴകിയ പുസ്തകങ്ങളിൽ കണ്ണുടക്കി അവയിൽ തന്റെ താൽപര്യത്തിന് ഉതകുന്നവ തിരഞ്ഞുപിടിച്ചു ശേഖരത്തിൽ ഉൾപ്പെടുത്തുന്ന ഒരാൾ.

 

തുർക്കിക്കാരിയായ കൂട്ടുകാരി ഡോ. ഫെമ ഫർഹാനയുമൊത്ത് കോഴിക്കോട്ടെ സൺഡേ മാർക്കറ്റിലൂടെ നടക്കുമ്പോഴാണ് ശോഭ നഷ്ടമായ, താളുകൾ അടർന്ന ഒരു ഡയറിയിൽ അക്ബറിന് കൗതുകം തോന്നുന്നത്. അയാൾ ആ ഡയറിയുമായി വീട്ടിലേക്കു വരുന്നു.

തന്റെ ജനനത്തിനു മുൻപ് കോഴിക്കോട്ടു ജീവിച്ചിരുന്ന യൂസുഫ് സെക്കർ എന്ന യെമനിയുടെ ജീവിതമാണ് ചട്ടയെല്ലാം നഷ്ടമായ ആ ഡയറിയിൽ രേഖപ്പെട്ടു കിടന്നത്. യൂസുഫ് സെക്കർ എന്ന സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ വായിച്ച് അക്ബർ അത്ഭുതപരതന്ത്രനാവുന്നു. കോഴിക്കോട്ടുനിന്ന് യെമനിലേക്കും ഡമാസ്‌കസിലേക്കും യൂറോപ്പിലേക്കുമെല്ലാം ദീർഘസഞ്ചാരം നടത്തിയ ഒരു മനുഷ്യന്റെ ഡയറി ലഭിക്കുകയെന്നത് അത്യപൂർവമായ കാര്യമാണല്ലോ. സെക്കർ കണ്ട കടൽ, അവയുടെ ഭാവപ്പകർച്ചകൾ, അയാൾക്കു മുന്നിൽ വിരിഞ്ഞ മരുഭൂമിയുടെ വിവിധ മുഖങ്ങൾ, അയാൾ കണ്ട പട്ടണങ്ങൾ, അയാളിലൂടെ കടന്നുപോയ സ്ത്രീകൾ...

 

ആ ഡയറി അക്ബറിന് മുന്നിൽ മഹാസമുദ്രമായി. ഓരോ താളു പിന്നിടും തോറും കൂടുതൽ കൂടുതൽ വിസ്മയിപ്പിച്ച് അയാൾക്കൊപ്പം നടന്നു. യൂസുഫ് സെക്കർ എന്ന ജീവിച്ചിരിക്കുമ്പോൾ തന്നെ ദിവ്യനായി തീർന്ന മനുഷ്യനെക്കുറിച്ച് അക്ബറിന് അറിയാമായിരുന്നു. അക്ബറിന്റെ മുത്തച്ഛൻ ഹാജി അലി വലിയുള്ളയുടെ ഉറ്റ സുഹൃത്തായിരുന്നു ആ മനുഷ്യൻ. കുട്ടിക്കാലത്ത് അക്ബർ സെക്കറിനെക്കുറിച്ചുള്ള അവിശ്വസനീയമായ ഒരുപാട് കഥകൾ വല്ല്യുപ്പയിൽനിന്നും അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ജീവിച്ചവരിൽനിന്നുമെല്ലാം കേട്ടിരുന്നു. കടലിന് മുകളിൽ യൂസുഫ് സെക്കർ നടന്നതിനും പറന്നതിനുമെല്ലാം അവർ സാക്ഷ്യം പറഞ്ഞിരുന്നു. ഡയറിയിൽ കണ്ട യൂസുഫ് സെക്കർ, കേട്ട കഥകളിൽനിന്നെല്ലാം കൂടുതൽ വ്യത്യസ്തനും അമാനുഷനുമായിരുന്നു.

 

യൂസുഫ് സെക്കർ തന്നോടു തന്നെ സംസാരിക്കുന്നതായാണ് ഡയറിക്കുറിപ്പുകളിലൂടെ നീങ്ങുമ്പോൾ പലപ്പോഴും അനുഭവപ്പെടുക. മറ്റുള്ളവർ ഒരു ഡയറിക്കുറിപ്പായി ഏതെങ്കിലും കാലത്ത് കണ്ടെത്തി വായിക്കുമെന്ന് ഒരിക്കലും കരുതിയിട്ടില്ലാത്തതിനാൽ അതീവ രഹസ്യമായതും സ്വന്തം ആത്മാവിന്റെ നൊമ്പരങ്ങളെന്നു പറയാവുന്നതുമായ കാര്യങ്ങളും തന്റെ തന്നെ മണ്ടത്തരങ്ങളുമെല്ലാം അതിലുൾപ്പെടുത്തിയിരുന്നു. സ്വന്തം വ്യക്തിജീവിതത്തിലെയും കുടുംബജീവിതത്തിലെയും പൊട്ടിത്തെറികൾ ഒരാളും പൊതുജനം വായിക്കണമെന്ന വിചാരത്തോടെ എഴുതി സൂക്ഷിക്കില്ലല്ലോ. ജീവിതത്തിന്റെ അവസാനകാലത്ത് കടലിൽ എറിഞ്ഞുകളഞ്ഞ ആ ഡയറി തിരയ്‌ക്കൊപ്പം കരയിലേക്കു കയറിവന്നതുകൊണ്ടാണല്ലോ പിന്നീടൊരാൾക്ക് വായിക്കാൻ പാകത്തിൽ കയ്യിൽ കിട്ടിയത്. ചട്ടയും താളുകളുമെല്ലാം നശിച്ചത് കടലിൽ പെട്ട സമയത്താണ്. 

 

ഡയറിയുടെ താളുകളിലൂടെ കടന്നുപോകവേയാണ് അക്ബറിന് യൂസുഫ് സെക്കറിന്റെ ജീവിതം പ്രമേയമാക്കി ഒരു നോവൽ എഴുതിയാലോയെന്ന തോന്നലുണ്ടാവുന്നത്. ആത്മമിത്രം അൻവർ റഷീദ് എന്ന പത്രപ്രവർത്തകനോടും അക്ബർ യൂസുഫ് സെക്കറിന്റെ ഡയറിയെക്കുറിച്ചു പറയുന്നു. ജീവിതത്തിൽ ഒരു നോവൽ എഴുതി ചിരപ്രതിഷ്ഠനേടാൻ വഴിയന്വേഷിച്ചു നടക്കുന്ന അൻവറിന് ആ ഡയറിയിൽ കമ്പം കയറുകയും നോവലെഴുതാൻ തനിക്കു നൽകണമെന്നു പറയുകയും ചെയ്യുന്നു. രണ്ടു പേരും വഴക്കിടുന്നു. ദീർഘിച്ച ദിനങ്ങളിൽ അവർ ഡയറിയെക്കുറിച്ചു തർക്കിക്കുന്നു. ഒടുവിൽ ഇരുവരും കൂട്ടായി നോവലെഴുതാമെന്ന അനുരഞ്ജനത്തിലേക്കു ചെന്നെത്തുന്നു. അക്ബർ ഷാർജയിലിരുന്നും അൻവർ കോഴിക്കോട്ടെ മിഠായിത്തെരുവിനോടു ചേർന്ന വാടകമുറിയിലിരുന്നും എഴുതാൻ തുടങ്ങുന്നു. എഴുത്തിന്റെ നാൾവഴികളിൽ എവിടെയോവെച്ച് അൻവർ റഷീദ് അപ്രത്യക്ഷനാവുന്നു. അയാൾ പിന്നീട് ഒരിക്കലും തിരിച്ചെത്തുന്നില്ല.

 

അൻവർ എഴുതിയ നോവൽ ഭാഗങ്ങൾ കറങ്ങിത്തിരിഞ്ഞ് അതിന്റെ നിയോഗം പൂർത്തിയാക്കാനെന്നോണം അക്ബറിലേക്ക് എത്തിച്ചേരുന്നു. താൻ എഴുതിയാൽപോലും ഇത്രയും മനോഹരമാവില്ലെന്ന് അക്ബർ ആ താളുകൾ വായിച്ച് ആത്മഗതം ചെയ്യുകയും ഭാഷയുടെ ശക്തിയിൽ അത്ഭുതപരതന്ത്രനാവുകയുമെല്ലാം ചെയ്യുന്നു. ഇനി തനിക്കു ചെയ്യാനുള്ളത് കേവലം മിനുക്കുപണികൾ മാത്രമാണെന്ന് അമിതമായ ആത്മവിശ്വാസവുമായി നോവലിനെ സമീപിക്കുന്ന അക്ബറിനും ആ നോവൽ എഴുതി പൂർത്തീകരിക്കാനാവുന്നില്ല.

 

കോഴിക്കോട്ടെ മിഠായിത്തെരുവും തെക്കേകടൽപ്പാലവും വലിയങ്ങാടിയും തോപ്പയിലെ മൂന്നു സമുദായങ്ങളുടെയും ശ്മശാനങ്ങളും കണ്ണംപറമ്പിലെ പള്ളിക്കാടും അപ്പവാണിഭം നടക്കുന്ന ശൈഖിന്റെ പള്ളിയുമെല്ലാം ഈ നോവലിന്റെ ഭൂമികയിൽ നിർണായകമാണ്. ഷാർജ, യെമൻ, ഡമാസ്‌കസ്, അലക്സാണ്ട്രിയ, ഇസ്താംബൂൾ, പ്രാഗ് തുടങ്ങിയ നഗരങ്ങൾ ഈ നോവലിന്റെ വിശാലമായ ക്യാൻവാസിൽ ഇടംപിടിച്ചിട്ടുണ്ട്. സന (യെമൻ)യിലെ മഞ്ഞുകാലവും ഡമാസ്‌കസിലെ നഗരജീവിതവും അലകസാണ്ട്രിയയുടെ പൗരാണിക കാലവുമെല്ലാം ഇതിലുണ്ട്. കൊടുങ്കാറ്റിൽ അലറിക്കരയുന്ന കടൽ, ചുടുകാറ്റിൽ വെന്തുരുകുന്ന മരുഭൂമി പിന്നെ മഞ്ഞുകാലം എല്ലാം ഈ നോവലിലൂടെ കടന്നുപോകുമ്പോൾ വായനക്കാരൻ അനുഭവിക്കും.

 

ഹാജി അദ്നാൻ സെക്കർ, യൂസുഫ് സെക്കർ മുത്തലിബ്, അദ്നാൻ ഖുറൈഷി, ഷംസ് അഹമ്മദ്, ജമീല, സഹ്​ല, മുക്രി കുഞ്ഞൗള,

നാരായണൻ മാഷ്, നെയ്ച്ചോറ് നുണയൻ അദ്ര്മാൻ, മൊട്ടത്തലയൻ ഖാദർകുട്ടി, ജമീല, ഖാദർകുട്ടിക്ക, വർഷമാപിനി, റുബയ്യ,  

മഹർഷി അദ്വൈത് പരമാനന്ദ് പരമഹംസ, ഖാജ സുബ്ഹാൻ മസ്തഖ്, ചെതന്യ, സൂക്ഷ്മചൈതന്യ, പ്രാണചൈതന്യ തുടങ്ങി നൂറിൽപ്പരം കഥാപാത്രങ്ങൾ.

 

മൂന്നു ഭാഗങ്ങളിലായി 352 പേജുള്ളതാണ് യൂസുഫ് സെക്കറിന്റെ കടൽ. ഒന്നാം ഭാഗം കടൽക്കരയിലെ പെൺമണമുള്ള തെരുവ്, രണ്ടാം ഭാഗം പുറംചട്ടയിലെ മനുഷ്യൻ, മൂന്നാം ഭാഗം ഇസ്താംബൂൾ. 

 

കടൽപ്പാലത്തിൽ കുട്ടികളുടെ ചോരയൊഴിക്കുമെന്ന ബാല്യത്തിൽ നോവലിസ്റ്റിനെ പിടികൂടിയ ഭീതിയുടെ രേഖപ്പെടുത്തലുകൾ, ഹജ്ജിനായി യൂസുഫ് സെക്കറും ഹാജി അലി വലിയുള്ളയും ജിദ്ദ തുറമുഖത്ത് എത്തി മടങ്ങവേ മരുഭൂമിയിൽ അകപ്പെടുന്നത്, സെക്കറിനെ ബാധിച്ച വസൂരിക്കാലം തുടങ്ങി സംഭവങ്ങളുടെയും നാടുകളുടെയുമെല്ലാം വിശദമായ വിവരണങ്ങൾതന്നെ ഈ നോവലിൽ കാണാനാവും.

പത്രപ്രവർത്തകനായ മനു റഹ്‌മാന്റെ ആറാമത്തെ പുസ്തകമാണിത്. രണ്ടാമത്തെ നോവൽ. സങ്കീർണമായൊരു ജീവിതത്തെ അടുക്കിപ്പെറുക്കി നോവൽ രൂപത്തിൽ അവതരിപ്പിക്കുന്നതിൽ റഹ്‌മാൻ വിജയിച്ചിട്ടുണ്ട്. 

 

Content Summary: Yusuf sekkerinte kadal, book by Manu Rahman

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com