ADVERTISEMENT

വൃത്തവും താളവും സമന്വയിപ്പിച്ച് മാത്രമേ കവിതകളെഴുതാൻ പാടുള്ളൂ അല്ലെങ്കിൽ അത് മാത്രമേ കവിതയാകുന്നുള്ളൂ എന്ന് ശഠിച്ച കവിതകളിൽ നിന്നും കവിത ഒരുപാട് ദൂരം മുന്നിലേയ്ക്ക് സഞ്ചരിച്ചു. എങ്കിലും ഇപ്പോഴും അത്തരത്തിൽ ചിന്തിക്കുന്നവർ ഒട്ടും കുറവല്ല, കവിത ആത്മാവിന്റെ ആവിഷ്കാരമാവുമ്പോൾ ഹൃദയം കൊണ്ടെഴുതുന്ന വാക്കുകൾക്കപ്പുറം താളനിബദ്ധതയുടെ പ്രാചീന ഭംഗി ആവശ്യമില്ല എന്ന് ഇപ്പോഴത്തെ കവിതകൾ പറയും. വൈകാരികതകളെ മാത്രമല്ല തീ പോലെ തൊട്ടാൽ പൊള്ളിപ്പോകുന്ന വിഷയങ്ങളെക്കുറിച്ച് സംസാരിക്കാനും കവിത ഉപയോഗിക്കാനാകുന്നത് ആ കാലത്തിൽ കവികൾ നിൽക്കുന്നതു കൊണ്ട് തന്നെയാണ്. ഇവിടെ ‘പൂക്കുന്നശോകം’ എന്ന കാവ്യ പുസ്തകത്തിൽ പ്രിയ പ്രിയദർശിനി പറയുന്നത് സ്വന്തം ഹൃദയത്തെക്കുറിച്ചാണ്, അതിലെ അവസ്ഥകളെക്കുറിച്ചും. അവനവനിലേക്ക് നോക്കുമ്പോൾ നോവുന്ന ഒരുപാട് വായനക്കാർക്ക് അതുകൊണ്ട് തന്നെ പൂക്കുന്നശോകം സ്വന്തം ഹൃദയമാണെന്നു തോന്നിയാൽ അതിശയിക്കാനില്ല.

പ്രിയയുടെ കവിതകൾ അക്ഷരാർഥത്തിൽ നന്ദിതയുടെ കവിതകളെയാണ് ഓർമ്മിപ്പിച്ചത്. ആമുഖത്തിൽ പ്രിയ അതിനെ അനുകൂലിക്കുന്ന ചില വാചകങ്ങളും കുറിച്ചിട്ടുണ്ട്. കവിതയെഴുത്തിന്റെ ആദ്യ കാലങ്ങളിൽ ആരെയും കാണിക്കാൻ ആഗ്രഹിക്കാതെ ഡയറിത്താളുകളിൽ മാത്രമായി കവിതകൾ കുറിച്ച് വച്ചിരുന്നതിനെ കുറിച്ച്... ആത്മവിശ്വാസത്തിന്റെയും അവനവനിലേക്ക് ചുരുങ്ങിക്കൂടുന്നതിന്റെയും ഒക്കെ പ്രശ്നങ്ങളിൽ നിന്നാണ് ഓരോ എഴുത്തുകാരനും എന്നെങ്കിലുമൊരിക്കൽ ഉയിർത്തെഴുന്നേൽക്കുന്നത്. ഇവിടെ പ്രിയയ്ക്ക് അത്തരമൊരു ഉയർച്ച ഉണ്ടായേ തീരുമായിരുന്നുള്ളൂ. ജീവിതം അവശേഷിപ്പിച്ചു പോയ വിഷാദങ്ങളുടെ കയ്പുകൾ കവിതയിലൂടെ ചാലിച്ച് നൽകുമ്പോൾ അത് വായിക്കാനും തിരിച്ചറിയാനും അതിലൂടെ എഴുത്തുകാരിക്ക് ഇത്തിരി ആശ്വാസമായിത്തീരാനും വായനക്കാരനുണ്ടാവണം. അതാണ് ആ കവിക്ക് നൽകാവുന്ന സ്നേഹവും.

‘‘വന്യമായ നിന്റെ ഭാഷ

എനിക്കന്യമാണ്‌...

തവിട്ടുനിറം പൂണ്ട

നിന്റെ കൈപ്പത്തിയിൽ

ഞാനറിയാതെ ഒളിപ്പിച്ച 

പൂച്ചനഖങ്ങൾക്കിടയിൽ 

പറ്റിച്ചേർന്ന മാംസത്തിന് 

എന്റെ കരിഞ്ഞ ഗന്ധമാണ്...’’

മറ്റൊരാളെ ഉപദ്രവിക്കുകയല്ല സ്വന്തം വേദനകളുടെ ആഴങ്ങളിലേക്കാണ് പ്രിയ തൂലിക ചലിപ്പിക്കുന്നത്. 

കാർമേഘങ്ങൾ, എന്ന കവിത നോക്കൂ, 

‘‘കാർമേഘങ്ങളേക്കാൾ

വൻസംഭരണികൾ

നേത്രങ്ങളായിരുന്നു. 

പെയ്യാതെ കറുത്തിരുണ്ട

മിഴികളിൽ

ചുവന്നൂറിയത്

ഇനിയും കണ്ടുതീരാത്ത 

സ്വപ്നങ്ങളും...’’

പലപ്പോഴും ഇതെത്ര സത്യമാണെന്ന് ഒരുപാട് മനുഷ്യർ സമ്മതിച്ചേക്കും. പെയ്യാതെ നിൽക്കുന്ന കാർമേഘങ്ങൾ പോലെ എത്ര നൊന്തിട്ടും പെയ്യാത്ത ഹൃദയങ്ങളുണ്ട്. അവയോളം ആഴം ഏതു മേഘക്കെട്ടിനുണ്ടാവും എന്നാണ്!

ബിംബ സമൃദ്ധികൾ ഒരുപാടുണ്ട് കവിതകളിൽ. 

‘‘കുറ്റിച്ചൂലിൽ 

ആകാശം വരച്ചു, മേഘങ്ങൾ സൃഷ്ടിച്ചു,

കൊടുങ്കാറ്റു വീശി,

വിപ്ലവം തോറ്റപ്പോൾ

അരപ്പട്ട ബാക്കിയായ്‌..’’

‘ഒരു പൂവിന്റെ ഓർമ്മയിൽ എന്ന കവിതയിൽ,

‘‘അടിതെറ്റിവീണ ഉടലിൽ,

എന്റെ മുടിയിൽ,

വേദനയുടെ വടംവലി.

വക്കുകൂർത്ത കല്ലിൽ

ചിതറിയ ചിന്തകൾ.

അബോധാബോധനിലയിൽ 

സാഗരത്തിന്റെ ശാന്തനീലിമയിൽ

നങ്കൂരം തേടി നീങ്ങുന്ന 

പായ്ക്കപ്പലുകൾ.’’

താളവും പ്രാസവുമില്ലെങ്കിലും അലങ്കാരങ്ങളുടെ ഭംഗിയുണ്ട് പ്രിയയുടെ കവിതകൾക്ക് എന്ന് നിസംശയം പറയാം. 

പുസ്തകത്തെക്കുറിച്ച് സംസാരിക്കുമ്പോൾ എടുത്തു പറയേണ്ടതാണല്ലോ അതിന്റെ കവർ. ഒരു പുസ്തകം കയ്യിലെടുക്കുമ്പോൾത്തന്നെ താഴെ വയ്ക്കാൻ തോന്നാതിരുന്നാൽ ആദ്യത്തെ കാരണം അതിന്റെ പുറം ചട്ട തന്നെയാവും, പ്രത്യേകിച്ച് ഒരു പുതു എഴുത്തുകാരിയുടേത് കൂടിയാകുമ്പോൾ. അതി മനോഹരമായി ചെയ്ത പ്രിയയുടെ തന്നെ മുഖമുള്ള ഇല്ലുസ്ട്രേഷൻ ആ കവിതകൾ എഴുത്തുകാരിയുടെ തന്നെ ആത്മാംശമാണെന്നു ഉറപ്പിക്കുന്നുണ്ട്. അശോകപ്പൂക്കൾക്കിടയിൽ ചിതറിക്കിടക്കുന്ന അഴിഞ്ഞ മുടിത്തുമ്പുകളിൽ പോലും കാവ്യ ഭംഗിയോടെ പുറംചട്ട ഗംഭീരമാക്കിയിരിക്കുന്നു. 

പൂക്കുന്ന ശോകത്തിലാണ് കവിതകളുടെ നിർമ്മാണം ഇവിടെ പ്രിയ നിർവഹിച്ചിരിക്കുന്നത്.  അതുകൊണ്ട് തന്നെ ‘പൂക്കുന്നശോകം’ എന്ന പേരിനോളം തന്നെ -പൂക്കുന്ന ശോകം- എന്നും പേരിനെ വായിച്ചെടുക്കാം. എങ്കിലും എവിടെയൊക്കെയോ, വരാൻ പോകുന്ന വസന്തത്തിന്റെ, പൂത്തു തുടങ്ങുന്ന ഹൃദയത്തിന്റെ പുഞ്ചിരികളുണ്ട്. മഞ്ഞുകാലത്തിന്റെയപ്പുറം വസന്തമുണ്ടാകാതെ എവിടെപ്പോകാനാണ്! പ്രിയയ്ക്ക് ഇനിയും കവിതകളെഴുതാനാകട്ടെ, പ്രണയത്തിനും വിഷാദത്തിനുമപ്പുറം ലോകത്തിലേയ്ക്ക് തുറന്നു പിടിക്കുന്ന കണ്ണും കാഴ്ചയുമുണ്ടാകണമെങ്കിൽ ഹൃദയത്തിൽ നിന്നും ബോധത്തെ മാറ്റണം എന്നാണ്. ഏതൊരു പുതു കവിയുടെയും അടയാളപ്പെടുത്തലെന്ന പോലെ അത്രയും മികച്ചൊരു ഭാഷയിലും ഭംഗിയിലും പ്രിയദർശിനി കാവ്യ ലോകത്ത് അടയാളപ്പെട്ടിരിക്കുന്നു. ഇനിയുള്ള യാത്രകൾ ഹൃദയത്തിനു പുറത്തേയ്ക്കാണ്, ലോകത്തെക്കാണാൻ.

Content Summary: Pookkunnashokam book written by Priya Priyadarshini

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com