ADVERTISEMENT

രവി ഖസാക്ക് വിടുമെന്ന നേരിയ പ്രതീക്ഷ പോലുമില്ലായിരുന്നു പത്മയ്ക്ക്. എന്നാലും പത്മയ്ക്ക് ചോദിക്കാതിരിക്കാനായില്ല... രവീ, ഖസാക്ക് വിടാമെന്നു സമ്മതിക്കൂ. 

 

അലസമായും നിസ്സംഗമായും രവി മറുപടി പറഞ്ഞപ്പോൾ ഞെട്ടിയത് പത്മയാണ്. ആസക്തിയില്ലാത്ത വാക്കുകൾ. പൊള്ളയായ വാക്കുകൾ. ആത്മാവില്ലാത്ത ശരീരത്തിൽ നിന്നെന്നപോലെയാണല്ലോ രവി ഖസാക്ക് വിടാമെന്നു പറയുന്നത്. അതു വിശ്വസിച്ചിട്ടുണ്ടാകുമോ പത്മ. ഒരുപക്ഷേ, തനിക്ക് അയാളെ മാറ്റാൻ കഴിഞ്ഞുവെന്ന് വിശ്വസിച്ചിരിക്കാം. അഭിമാനിച്ചിരിക്കാം. തന്റെ കാത്തിരിപ്പും വിശ്വസ്തതയും പ്രതിബദ്ധതയും ഒടുവിൽ അയാളുടെ മനസ്സ് മാറ്റിയെന്ന്. ആശിച്ച ജീവിതം വൈകിയെങ്കിലും തുടങ്ങാമെന്ന്. 

 

ഒ.വി. വിജയൻ ഖസാക്കിൽ ഒരിക്കൽപ്പോലും ഇടപെടുന്നില്ല, എഴുത്തുകാരൻ എന്ന നിലയിൽ. എന്നിട്ടും ഖസാക്ക് മലയാള സാഹിത്യത്തെ വേർതിരിച്ചു. ഖസാക്കിനു മുമ്പും ശേഷവും എന്ന നിലയിൽ. പുതിയ വാക്കുകൾ എഴുത്തുകാർ ധൈര്യമായി ഉപയോഗിച്ചു തുടങ്ങി. പുതിയ പദസമുച്ചയങ്ങൾ ഉടലെടുത്തു. വാക്കുകൾക്കും വാക്യങ്ങൾക്കും മുൻപില്ലാത്ത അർഥവും അർഥഭേദവുമുണ്ടായി. പനമ്പട്ടകളിൽ കാറ്റു പിടിക്കും പോലെ ഖസാക്കിൽ നിന്നു വീശിയടിച്ച കാറ്റ് മലയാളത്തെ കടപുഴക്കി. അസ്തമയത്തിന്റെ താഴ്​വരയിൽ പൊട്ടിമുളച്ച ചെമ്പകം പോലെ പുതിയ നോവലുകൾ ഉയർന്നുവന്നു. അതിന്നും തുടരുന്നു. ഖസാക്കിന്റെ ഇതിഹാസം സുവർണജൂബിലി നോവൽ മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തിയ കിംഗ് ജോൺസിന്റെ ചട്ടമ്പിശാസ്ത്രം എന്ന നോവൽ ഖസാക്കിന്റെ വീണ്ടെടുപ്പോ തുടർച്ചയോ അല്ല, വ്യക്തമായ വിഛേദമാണ്. 

 

നോവലും നോവലിനുള്ളിലെ നോവലും എഴുത്തുകാരന്റെ ഇടപെടലും ചേർന്നാണ് ചട്ടമ്പിശാസ്ത്രം പൂർണമാകുന്നത്. അഥവാ, അപൂർണതയിലൂടെ പൂർണത തേടുന്നത്. നിലവിലുള്ള രചനാ സങ്കേതങ്ങളെ അട്ടിമറിക്കുന്ന ഘടനയും ഭാവുകത്വവുമായി. നോവൽ എന്ന കലാരൂപത്തെ തന്നെ അട്ടിമറിച്ചും ഉടച്ചുവാർത്തും സൃഷ്ടിക്കുന്ന വിമത രചനയുടെ സൗന്ദര്യമാണ് ചട്ടമ്പിശാസ്ത്രത്തിന്റെ കരുത്ത്. അഥാവാ ദൗർബല്യവും. 

 

പിന്റോ ഗീവർഗീസ് എന്ന ചിത്രകാരൻ കൂടിയായ എഴുത്തുകാരൻ എഴുതിയ ‘ഉഗ്രനരസിംഹം എന്ന ഉരു’ എന്ന നോവൽ അവതരിപ്പിച്ചുകൊണ്ട് രചയിതാവിന്റെയും കുടുംബത്തിന്റെയും ജീവിതപശ്ചാത്തലം വിശകലനം ചെയ്യുന്നതാണ് പ്രത്യക്ഷത്തിൽ നോവലിന്റെ ഘടന. 1940 കളാണ് ഉഗ്രനരസിംഹത്തിന്റെ പശ്ചാത്തലം. എന്നാൽ കാലത്തിന്റെ ഘടനയെ അപനിർമിച്ചുകൊണ്ടും യാഥാർഥ്യ പ്രതീതിയും ഭാവനയും ഇടകലർത്തിയും കിംഗ് ജോൺസ് സൃഷ്ടിക്കുന്നത് നവഭാവുകത്വമാണ്. ചിത്രകലയും വാട്‌സാപ് ചാറ്റുകളും കഥയിലും നോവലിലും ജീവിതത്തിലും എഴുത്തുകാരന്റെ ഇടപെടലും കൂടിയാകുമ്പോൾ പുതുമയുടെ രസക്കൂട്ടാകുകയാണ് നോവൽ. 

 

വ്യത്യസ്തമായ രണ്ടു കാലങ്ങളെ നോവൽ അവതരിപ്പിക്കുന്നുണ്ട്. തികഞ്ഞ കയ്യടക്കമുള്ള എഴുത്തുകാരനു മാത്രം കഴിയുന്ന കലാവിരുത്. രണ്ടു കാലവും തമ്മിൽ 80 ൽ അധികം വർഷങ്ങളുടെ ദൈർഘ്യവുമുണ്ട്. എന്നാൽ, സരസമായും രസകരമായും വിശദാംശങ്ങൾ വിട്ടുപോകാതെയും കേന്ദ്ര പ്രമേയത്തിൽ ഊന്നിനിന്നും കഥയുടെ ചട്ടക്കൂട് മെനയുന്നു. ഘടനയിലെ പൊളിച്ചെഴുത്തിൽ കഥയുടെ തുടർച്ച നഷ്ടപ്പെടാതെ സൂക്ഷിക്കാൻ കഴിയുന്നുമുണ്ട്. പാരമ്പര്യ ശൈലിയിൽ കഥ പറഞ്ഞു മാറിനിൽക്കുന്നതല്ല തന്റെ ശൈലിയെന്ന ഉറച്ച ബോധ്യമാണ് എഴുത്തുകാരനെ നയിക്കുന്നത്. കഥയിൽ നിന്നും ജീവിതത്തിൽ നിന്നും ഊറിക്കൂടിയ നിരീക്ഷണങ്ങൾ ആശയപരമായ ഉറപ്പും നൽകുന്നുണ്ട് നോവലിന്. 

 

ഖസാക്ക് പോലൊരു നോവൽ മനസ്സിൽ അവശേഷിപ്പിക്കുന്ന അനുഭൂതിയുടെ നേർ വിപരീതമാണ് ചട്ടമ്പിശാസ്ത്രം. അക്ഷരാർഥത്തിൽ ചങ്ങനാശ്ശേരിയും കുട്ടനാടും അടക്കിവാണ ഒരു ചട്ടമ്പിയുടെ ജീവിതം സാരോപദേശ കഥ പോലെ പറയുന്നതിനിടെ, ചരിത്രത്തിലെ വിട്ടുപോയ കണ്ണികളെ പൂരിപ്പിക്കാനുള്ള ശ്രമമുണ്ട്. മതവും ജാതിയും സാമൂഹിക ജീവിതത്തിൽ ചെലുത്തിയ സ്വാധീനമുണ്ട്. കുടുംബ ബന്ധങ്ങളുടെയും ഭാര്യാ ഭർതൃ ബന്ധത്തിന്റെയും കെട്ടിച്ചമച്ച ചമത്കാരങ്ങളെ ഒന്നൊന്നായി അഴിച്ചുമാറ്റുന്നുമുണ്ട്. 

 

അധസ്ഥിതരുടെ ഉന്നമനം എന്ന മന്ത്രമോതി ജൻമിയുടെ മുന്നിൽ നട്ടെല്ല് വളയ്ക്കാതെ നിൽക്കാൻ തൊഴിലാളിയെ പ്രേരിപ്പിച്ച പ്രത്യയശസ്ത്രത്തിന്റെ വളർച്ച പോലും അറിയപ്പെടാത്തതും പറയപ്പെടാത്തതും സൗകര്യപൂർവം മറച്ചുവച്ചതുമായ ചില വഴികളിലൂടെ ആയിരുന്നു. അപ്രിയ സത്യങ്ങളാണവ. കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ചവ. എന്നാൽ എത്ര രൂഢമൂലമായാണ് പാരമ്പര്യത്തിന്റെ പൊങ്ങച്ചങ്ങൾ പുതിയ തലമുറയെയും പിന്തുടരുന്നതെന്ന് തെരേസ എന്ന കഥാപാത്രത്തിലൂടെ കാണിച്ചുതരുന്നുമുണ്ട്. പറഞ്ഞുപോയ കഥയെ തന്നെ അപനിർമിക്കുന്നിലൂടെ കഥയുടെ എണ്ണമറ്റ സാധ്യതകളിലേക്കാണു വിരൽ ചൂണ്ടുന്നത്. സത്യത്തിന്റെ നാനാ മുഖങ്ങളിലേക്ക്. ചരിത്രത്തിന്റെ തലതിരിഞ്ഞ വായനയാണ് ഇവിടെ നടക്കുന്നത്. എന്നാൽ, അവ പുതു സത്യങ്ങളെ കാണിച്ചുതരുന്നത് കണ്ടില്ലെന്നു നടിക്കാനാവില്ല. കാലത്തെയും ലോകത്തെയും സമൂഹത്തെയും പ്രത്യേകിച്ചു മലയാളി ജീവിതത്തെയും പ്രത്യയശാസ്ത്രത്തിന്റെയും ആദർശ ബാധ്യതയുടെയും കണ്ണടയില്ലാതെയാണ് കിംഗ് ജോൺസ് നോക്കുന്നത്. അതുതന്നെയാണ് ചട്ടമ്പിശാസ്ത്രത്തെ സവിശേഷമാക്കുന്നതും. 

 

ഖസാക്ക് എഴുത്തിലും ആവിഷ്‌കരണത്തിലും പുതിയൊരു രൂപമാതൃക സൃഷ്ടിച്ചുവെങ്കിൽ ചട്ടമ്പിശാസ്ത്രം രൂപമാതൃകകളുടെ അസംബന്ധത്തിലാണ് ഊന്നുന്നത്. ആത്യന്തികമായി ജീവിതമെന്ന അസംബന്ധ നാടകത്തിന്റെ പൊള്ളത്തരത്തിലും കപടനാട്യത്തിലും. പണ്ടൊരു കാലത്തെ വാഴ്ത്തി ഇനിയും എത്രനാൾ മുന്നോട്ടുപോകുമെന്ന ചോദ്യവും നോവൽ ഉയർത്തുന്നുണ്ട്. 

തെരുവിൽ എതിരെ നടന്നുവരുന്ന സ്വാഭാവികമെന്നു തോന്നിയ മുഖങ്ങളിലെല്ലാം നോക്കാൻ ഭയമായിരുന്നു. കാരണം ഓരോ മുഖത്തിനു പിന്നിലും മറ്റാരാലും മനസ്സിലാക്കപ്പെടാത്ത അസ്വാഭാവികമായ മറ്റൊരു മുഖവും ജീവിതവും അപകടകരമാം വിധം ഒളിച്ചുവയ്ക്കപ്പെട്ടിട്ടുണ്ടായിരുന്നു. 

 

പത്മയ്ക്ക് ഒരു മുഖം മാത്രമേ ഉണ്ടിയുന്നുള്ളൂ. രവിയോടുള്ള പ്രണയം എന്ന ആകാശത്തു തെളിഞ്ഞ ധ്രുവനക്ഷത്രമായിരുന്നു പത്മ. രവിക്ക് പല മുഖങ്ങളുണ്ടായിരുന്നു. പത്മ അതറിഞ്ഞില്ല. ഒരു മുഖം മാത്രമുള്ള രവിയെ ആയിരുന്നു അവൾക്കു പരിചയം. പിന്റോ ഗീവർഗീസിന് എത്ര മുഖങ്ങളുണ്ട്. തെരേസയ്ക്ക് എത്ര മുഖങ്ങളുണ്ടായിരിക്കും. മുഖം മൂടികൾ വലിച്ചുകീറിയും എന്നാൽ യഥാർഥ മുഖത്തെക്കുറിച്ചുള്ള അപകടകരമായ സൂചന നൽകിയും ചട്ടമ്പിശാസ്ത്രം പുതിയൊരു ഭാവുകത്വത്തെക്കുറിച്ച് നൽകുന്ന സൂചന ശ്രദ്ധിക്കേണ്ടതാണ്. 

 

Content Summary: Chattambisasthram book written by King Jones

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com