ADVERTISEMENT

എംബിബിഎസ് പരീക്ഷ കഴിഞ്ഞ് ഡോ. സന്തോഷ്‌കുമാർ ഇന്റേൺഷിപ് തുടങ്ങിയ കാലം. കോഴിക്കോട് മെഡിക്കൽ കോളജിന്റെ പ്രാന്തപ്രദേശത്തെ ഒരു പ്രൈമറി ഹെൽത്ത് സെന്ററിൽ പോസ്റ്റിങ്. ഡ്യൂട്ടി ഇല്ലാത്ത സമയത്ത് ഒരിക്കൽ സുഹൃത്തിനെക്കാണാൻ ഐസിയുവിൽ എത്തി. അപ്പോഴാണ് ട്രോളിയിൽ 32 വയസ്സുള്ള ഒരു ചെറുപ്പക്കാരനെ കൊണ്ടുവന്നത്. വായിൽ കൃത്യമായി ശ്വാസം കൊടുക്കാനുള്ള ട്യൂബ് ഉണ്ട്. ഓക്‌സിജനോടു കൂടിയ ബാഗ് ഘടിപ്പിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമായതിൽ സുഹൃത്തിനൊപ്പം അവിടെത്തന്നെ നിന്നു. പ്രഥമ ശുശ്രൂഷ നൽകാൻ സഹായിയായി. 

 

ഐസിയുവിന്റെ ചില്ലുവാതിലിനു വെളിയിൽ വായിൽ സാരിയും തിരുകി രണ്ടു സ്ത്രീകൾ കണ്ണീരൊഴുക്കി നിൽക്കുന്നു. നെഞ്ചിയിൽ ശക്തിയായി അമർത്തി ചെസ്റ്റ് കംപ്രഷൻ കൊടുക്കുകയാണ്. അതുവരെ എല്ലാം തിയറി മാത്രമായിരുന്നു. ശരീരത്തിന്റെ മാതൃകയുടെ നെഞ്ച് അമർത്തിയിട്ടുണ്ട്. എന്നാൽ പ്രായോഗികതലത്തിൽ ആദ്യമാണ്. മോണിറ്ററിൽ ഒന്നും തെളിയുന്നില്ല. വിയർത്തുകുളിച്ചു. എന്നാലും തളരാതെ നെഞ്ച് അമർത്തിക്കൊണ്ടിരുന്നു. ചില്ലുവാതിലനപ്പുറത്തെ കണ്ണുകൾ കണ്ണീരിൽ കുതിരുന്നു. ഇടയ്ക്ക് പ്രതീക്ഷയുടെ ഓളങ്ങൾ. എന്നാൽ രോഗിക്ക് ജീവൻ തിരിച്ചുകിട്ടുമെന്ന ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. അഞ്ചു മിനിറ്റ് കൂടി അതേ നില തുടർന്നു. സന്തോഷും സുഹൃത്തും തങ്ങളുടെ ജോലി തുടർന്നുകൊണ്ടിരുന്നു. ഒടുവിൽ ഹൃദയം മിടിച്ചുതുടങ്ങുന്നത് അറിയാൻ കഴിഞ്ഞു. അര മണിക്കൂർ ആയപ്പോഴേക്കും ഡോക്ടർമാരുടെ സഹായം ഇല്ലാതെതന്നെ നെഞ്ച് മിടിക്കാൻ തുടങ്ങി. 

 

ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം എന്നാണ് ഇതേക്കുറിച്ച് സന്തോഷ് കുമാർ പറയുന്നത്. ജീവിതത്തിലെ വഴിത്തിരിവ് കൂടിയായ സംഭവം. അതുവരെ സംശങ്ങളും ആശങ്കകളും ഉണ്ടായിരുന്ന മനസ്സിൽ ഭാവി വ്യക്തമായത് അന്നാണ്. തീരുമാനങ്ങൾ തെറ്റിയിട്ടില്ലെന്ന തിരിച്ചറിവ് ലഭിച്ചതും അന്നുതന്നെ. 

ഡോക്ടർ ആവണം എന്ന അടങ്ങാത്ത ആഗ്രഹം കൊണ്ടല്ല അദ്ദേഹം എംബിബിഎസ് പഠിച്ചത്. ഒഴുക്കനുസരിച്ച് നീന്തുകയായിരുന്നു. ഏറ്റവും ഗ്ലാമർ കൂടിയത് വൈദ്യശാസ്ത്ര പഠനവും ആയിരുന്നു. എന്നാൽ അദ്ദേഹം പഠനം പൂർത്തിയാക്കുന്നതിനു മുമ്പുതന്നെ സുഹൃത്തുക്കളിൽ പലരും മറ്റു പല മേഖലകളിലും പഠനം പൂർത്തിയാക്കി വൻ തുക ശമ്പളം വാങ്ങാൻ തുടങ്ങിയിരുന്നു. പഠനം പൂർത്തിയാക്കിയിട്ടില്ലെന്നു മാത്രമല്ല, ഉപരിപഠനം എന്ന കടമ്പ മുന്നിലുണ്ടു താനും. എന്ന് എങ്ങനെ എപ്പോൾ രക്ഷപ്പെടും എന്ന ഉറപ്പില്ലാത്ത അവസ്ഥ. എന്നാൽ, അന്നത്തെ രാത്രിയിൽ, നഷ്ടപ്പെട്ടു എന്നു കരുതിയ ജീവൻ മരണദേവനോട് പടവെട്ടി ഭൂമിയിലേക്കു തിരിച്ചുകൊണ്ടുവന്ന ദിവസം ജീവിതത്തിലാദ്യമായി അഭിമാനം തോന്നി, ഡോക്ടർ ആയതിന്റെ പേരിൽ. 

 

വൻ നഗരത്തിലെ ആഡംബര പൂർണമായ ജീവിതവും ശീതീകരിച്ച ക്യാബിനുകളും പലമടങ്ങ് ഇരട്ടി ശമ്പളവും മാത്രമല്ല ജീവിതം. ജീവനു കൈത്താങ്ങാകുക കൂടിയാണ്. ഐസിയുവിന്റെ പുറത്തിറങ്ങിയപ്പോൾ കാത്തുനിന്ന രണ്ടു സ്ത്രീകളുടെ കണ്ണുകളിൽ കണ്ട നന്ദിയും കൃതജ്ഞതയും ആയിരുന്നു ഏറ്റവും വലിയ പ്രതിഫലം. ഡോക്ടർ എന്ന ജോലിയിൽ ഉറച്ചുനിൽക്കാനുള്ള പ്രേരണയും പ്രചോദനവും. 

 

ഒരാഴ്ചയ്ക്കു ശേഷം ഒരു കാഴ്ച കൂടി കണ്ടു. ജീവൻ തന്നെ നഷ്ടപ്പെട്ടു എന്നു പേടിച്ച ചെറുപ്പക്കാരൻ വാർഡിലെ കട്ടിലിൽ ഭാര്യയൂടെ കൂടെ  ഇരിക്കുന്നു. ഡോക്ടറെ കണ്ടപ്പോൾ ഭാര്യ കൈ ചൂണ്ടി ഭർത്താവിനോട് എന്തോ പറഞ്ഞു. അവർ രണ്ടു പേരും നോക്കിച്ചിരിച്ചു. കൈ കൂപ്പി. ആ നിറഞ്ഞ ചിരിക്കിടയിലും അവരുടെ കണ്ണുകളിൽ നനവുണ്ടായിരുന്നു. സന്തോഷത്തിന്റെ. നന്ദിയുടെ. കടപ്പാടിന്റെ.  

 

വിഷമങ്ങൾ വരുമ്പോൾ, തീരുമാനം എടുക്കാൻ കഴിയാതെ ബുദ്ധിമുട്ടുമ്പോൾ മനസ്സിൽ തെളിയുന്നതും തിളങ്ങുന്നതും ഇങ്ങനെ ചില മുഖങ്ങൾ കൂടിയാണ്. 

ഓരോ ഡോക്ടറെയും മുന്നോട്ടു നയിക്കുന്നത് ഇത്തരം ചില നിമിഷങ്ങൾ കൂടിയാണ്. മുഖങ്ങൾ കൂടിയാണ്. പ്രാർഥിക്കുന്ന, സ്‌നേഹപൂർവം ഓർമിക്കുന്ന മുഖങ്ങൾ. മുന്നോട്ടുള്ള പ്രയാണത്തിന് ഊർജം പകരുന്നവർ. 

 

ഇരുവഴിഞ്ഞിപ്പുഴയുടെ കരയിൽ എന്ന പുസ്തകത്തിൽ സന്തോഷ് കുമാർ എഴുതുന്നത് അനുഭവങ്ങളാണ്. ഡോക്ടർ എന്ന നിലയിൽ തന്റെ മുന്നിലൂടെ കടന്നുപോയ മുഖങ്ങളും തന്നെ ചിന്തിപ്പിച്ച വസ്തുതകളും സാഹചര്യങ്ങളും. അതിശയിച്ച സന്ദർഭങ്ങളുണ്ട്. സങ്കടപ്പെട്ട, സന്തോഷിച്ച നിമിഷങ്ങളുണ്ട്. എന്നാൽ ഡോക്ടറുടെ ഓരോ വാക്കിലും വരിയിലും തിളങ്ങുന്നത് അന്തമില്ലാത്ത കാരുണ്യമാണ്. മനുഷ്യത്വമാണ്. സഹജീവി സ്‌നേഹമാണ്. ചുറ്റുമുള്ളവർ, അവർ എത്ര പാവപ്പെട്ടവരോ അവഗണിക്കപ്പെട്ടവരോ ആയ്‌ക്കോട്ടെ, അവരോടുള്ള കരുതലും സ്‌നേഹവും പരിഗണനയുമാണ്. സന്തോഷ്‌കുമാർ എന്ന വ്യക്തിയെയും ഡോക്ടറെയും വേറിട്ടുനിർത്തുന്നതും ഈ പുസ്തകത്തെ വായിക്കാൻ പ്രേരിപ്പിക്കുന്നതും അതേ കരുതൽ തന്നെയാണ്. ആരൊക്കെ ഉപേക്ഷിച്ചാലും തള്ളിപ്പറഞ്ഞാലും എത്ര ക്രൂരമായ അനുഭവങ്ങൾ നേരിടേണ്ടിവന്നാലും എവിടെയോ എന്നെങ്കിലും ചില സ്‌നേഹത്തിന്റെ മുഖങ്ങൾ കാത്തിരിക്കുന്നു എന്ന ചിന്തയേക്കാൾ വലുതായി എന്താണ് ജീവിതത്തിലുള്ളത്. 

 

തളർന്നുപോകുന്ന കൈ പിടിക്കാൻ. വീണുപോകുന്ന ശരീരത്തെ താങ്ങാൻ. നിരാശയുടെ ഇരുട്ട് നിറഞ്ഞ നെഞ്ചിൽ പ്രതീക്ഷയുടെ നാളം കൊളുത്താൻ. പുഞ്ചിരിയോടെ സ്വീകരിക്കാൻ. സ്‌നേഹത്തോടെ ആശ്വസിപ്പിക്കാൻ. എല്ലാം വെറുതെ എന്നറിയുമ്പോഴും എന്തിനോ വേണ്ടി കാത്തിരിക്കാൻ. 

പ്രതീക്ഷയുടെയും പ്രചോദനത്തിന്റെയും പുസ്തകമാണ് ഇരുവഴിഞ്ഞിപ്പുഴയുടെ കരയിൽ. ജീവിതത്തിൽ നിന്ന് എല്ലാ നൻമയും അപ്രത്യക്ഷമായിപ്പോയിട്ടില്ലെന്ന ഓർമപ്പെടുത്തൽ. എല്ലായിടത്തും ഇരുട്ടല്ലെന്ന വെളിപാട്. ഇരുവഴിഞ്ഞിപ്പുഴ ഇനിയും വറ്റിയിട്ടില്ല. ഒഴുകുന്നുണ്ട് സ്‌നേഹത്തിന്റെ തെളിനീർ... 

 

Content Summary: Iruvazhinji puzhayude karayil book by Dr. Santhosh Kumar N 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com