ADVERTISEMENT

 

 

ഇന്ത്യയുടെ ജീവനാഡിയായ റയിൽവേയുടെ നാം കാണാത്ത ഉള്ളറകളിലെ സംഭവബഹുലലമായ കഥയും ചരിത്രവുമെല്ലാം ഇഴ ചേർത്തൊരുക്കിയ ഒരു യാത്രയാണ് പച്ച മഞ്ഞ ചുവപ്പ് ആവിഷ്കരിക്കുന്നത്. ട്രെയിൻ യാത്ര നടത്തിയിട്ടില്ലാത്ത ഇന്ത്യക്കാർ കുറവായിരിക്കും. "പച്ച മഞ്ഞ ചുവപ്പ്" എന്ന നോവൽ വായിച്ചു കഴിഞ്ഞു  അൽപനേരം ഇന്ത്യൻ റെയിൽവേയെ പറ്റി ഒന്ന് ചിന്തിച്ചു. വിവിധങ്ങളായ റയിൽവേ സ്റ്റേഷനുകൾ, അവിടെ പച്ചയും ചുവപ്പും മാറി മാറി വീശി കടന്നുപോവുന്ന വണ്ടികൾക്ക് വഴിയൊരുക്കുന്നവർ നമ്മളറിയാതെ പോകുന്ന ഒരുപാട് ജീവിതങ്ങളുടെ സമാന്തര രേഖകൾ കൂടിയാണ് ഓരോ റെയിൽവേ സ്റ്റേഷനും അതിനുള്ളിലെ എഞ്ചിൻ കിതപ്പുകളും. ഈ പുസ്തകത്തിന്റെ വായനയുടെ തുടക്കം മുതൽ ഒടുക്കം വരെ ബോധപൂർവ്വമോ അല്ലാതെയോ എന്നിൽ തീവണ്ടിയൊച്ചകളുടെയും റെയിൽപ്പാളങ്ങളുടെയും സാന്നിധ്യമുണ്ടായിരുന്നു.

 

തമിഴ്നാട് സേലം ജില്ലയ്ക്കടുത്ത് ലോക്കുർ- ഡാനിഷ്പെട്ട് സെക്ഷനിൽ ഒരു യാത്രാ വണ്ടിയും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ ദുരൂഹതകളിലേക്ക് അന്വേഷണാത്മകമായി ഇറങ്ങിച്ചെല്ലുകയാണ് നോവൽ. അപകടത്തിന് കാരണക്കാരനായി ക്രൂശിക്കപ്പെട്ട രാമചന്ദ്രൻ എന്ന സ്റ്റേഷൻ മാസ്റ്ററുടെ ജീവിതം വായനക്കാർക്ക് മുന്നിൽ തുറന്നുവയ്ക്കപ്പെടുന്നു.

 

ഒരു ക്ലാസ്സ്‌ 3 ജീവനക്കാരന്റെ കഴിവിലും ചുറുചുറുക്കിലും അസൂയ പൂണ്ട ഉന്നത ഉദ്യോഗസ്ഥ വൃന്ദത്തിന്റെ ഗൂഢാലോചനകൾ ചുരുളഴിയുമ്പോൾ ഒരല്പം കൂടി ചങ്കുറപ്പ് അയാൾക്കുണ്ടായിരുന്നെങ്കിലെന്ന് ഓരോ വായനക്കാരനും ആശിച്ചു പോകുന്നു. റെയിൽവേ സ്റ്റേഷനുകൾ, ഡിവിഷണൽ ഓഫീസുകൾ, റെയിൽവേ നിയമങ്ങൾ, സിഗ്നൽ, റെയിൽ ടൈം ടേബിൾ, തീവണ്ടികൾ- ഇവയെല്ലാം സംബന്ധിച്ച വിവരണങ്ങളും വസ്തുതകളും ഫിക്ഷന്റെ പുറംചട്ടയിൽ പൊതിഞ്ഞു മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു. ഇന്ത്യൻ റെയിൽവേയെ അടുത്തറിയുന്നവരുടെ ഹൃദയം സ്പർശിക്കാനും അറിയാത്തവരുടെ കണ്ണുകൾ വിടർത്താനും എഴുത്തുകാരനായ ടി.ഡി രാമകൃഷ്ണനു ഈ നോവലിലൂടെ കഴിഞ്ഞിരിക്കുന്നു.

 

ഇരുപത്തിയഞ്ചു വർഷങ്ങൾക്ക് മുൻപ് 1995ൽ ഡാനിഷ്‌പേട്ട് -ലോക്കൂർ സെക്ഷനിൽ നടന്ന അപകടത്തിന്റെ പേരിൽ ശിക്ഷ നേടിയ സ്റ്റേഷൻ മാസ്റ്റർ രാമചന്ദ്രന്റെ നിരപരാധിത്വം തെളിയിക്കാൻ 2020ൽ ജ്വാല എന്ന മാധ്യമപ്രവർത്തകയും അരവിന്ദൻ എന്ന റെയിൽവേ ഉദ്യോഗസ്ഥനും അന്വേഷണം നടത്തുന്നു.

 

റെയിൽവേ ജീവനക്കാരുടെ ജീവിതം, ജോലിയുടെ രീതികൾ, മറ്റ് സങ്കീർണതകൾ, യൂണിയൻ പ്രവർത്തനങ്ങൾ, അതിനോടൊപ്പം നടക്കുന്ന മറ്റ് നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ എന്നീ സങ്കർഷഭരിതമായ സംഭവവികാസങ്ങളിലൂടെയാണ് നോവൽ കടന്ന് പോകുന്നത്. റെയിൽവേയുടെ പശ്ചാത്തലത്തിലായത് കൊണ്ട് തന്നെ വളരെ റിയലിസ്റ്റിക് ആയ സംഭവ വികാസങ്ങളിലൂടെ നോവൽ ട്രെയിൻ യാത്രയിലെന്നപോലെ പല ട്രാക്കുകളിലൂടെ കടന്നുപോകുന്നു. വായനക്കാരനെ പിടിച്ചിരുത്താനുള്ള മറ്റെല്ലാ കൂട്ടുകളും എഴുത്തുകാരൻ ഈ പുസ്തകത്തിലും വായനക്കാർക്കുവേണ്ടി ചേർത്തിട്ടുണ്ട്. 

 

ഓരോന്ന് ആലോചിച്ചും പിറുപിറുത്തും രാമചന്ദ്രൻ നീണ്ടുകിടക്കുന്ന റെയിൽപ്പാളങ്ങളിലെ ചരൽക്കല്ലുകളിൽ ചവിട്ടി നടന്നു. ജീവന്റെ ഞരമ്പുകളിലേക്ക് കൂകിപ്പായുന്നൊരു തീവണ്ടിശബ്ദം അടുത്തേക്ക് പാഞ്ഞുവരുന്നത് അയാൾ കേട്ടു. ചിരിച്ച മുഖവുമായി കൂടുതൽ വേഗത്തിൽ രാമചന്ദ്രൻ മുന്നോട്ട് നടന്നു. തീവണ്ടിയുടെ ശബ്ദവും തന്റെ ഹൃദയത്തിന്റെ താളവും അയാൾ ഒരുമിച്ചു കേൾക്കുന്ന വേഗതയായിരുന്നു. ഇനിയൊരു വണ്ടിയും അതുവഴി കടന്നുപോവാത്തവിധം ചുവപ്പ് നിറം കൊണ്ട് അവിടം നിറഞ്ഞു. ആ നേരത്ത്..... ഇരുട്ട് ചുരുണ്ടു നിന്ന ലോക്കൂർ കാട്ടിനുള്ളിലെ ഒരു ചന്ദനമരം നിറയെ മിന്നാമിന്നികൾ പൂത്തു.

 

മിന്നാമിന്നികൾ പൂക്കുന്ന മെയ് പതിനാലിന്റെ രാത്രിയിൽ തീവണ്ടിയൊച്ചകൾക്ക് കാത് കൊടുത്ത് കാത്തുനിൽക്കണം... രാമചന്ദ്രനും കലൈ ശെൽവിയും അന്നപകടത്തിൽ പൊലിഞ്ഞുപോയ എഴുപത്തി മൂന്നുപേരുടെ ആത്മാക്കളും അപ്പോഴവിടെ എത്തിച്ചേരുമെന്ന പ്രതീക്ഷയോടെ...

 

ആയിരക്കണക്കിനു റെയിൽവേക്കാരുടെ ജീവിതത്തിന്റെ പച്ചയും വിയർപ്പിന്റെ മഞ്ഞയും ചോരയുടെ ചുവപ്പും മണമുള്ള "പച്ച മഞ്ഞ ചുവപ്പ്" നെഞ്ചോട് ചേർക്കുന്നു. മിത്തും സങ്കല്‍പങ്ങളും മതിഭ്രമങ്ങളും രതിയും നിറഞ്ഞ ഡി സി ബുക്ക്സ് പ്രസിദ്ധീകരിച്ച ടി. ഡി. രാമകൃഷ്ണൻ്റെ "പച്ച മഞ്ഞ ചുവപ്പ്" എന്ന നോവൽ തികച്ചും വ്യത്യസ്തമായ വായനാനുഭവം സമ്മാനിക്കുന്നതാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com