ADVERTISEMENT

 

ലോകത്തിന്റെ താളമാണ് കവിത. സസൂക്ഷ്മം ലോകത്തെ നിരീക്ഷിക്കുമ്പോള്‍ കൗതുകത്തേക്കാളേറെ അത് നമുക്ക് പകരുക ആനന്ദമാണ്, കവിതപോലെ. കണ്ടുപോയ കാഴ്ചകളിലെ കാണാലോകം അക്ഷരങ്ങിലേക്ക് ആവാഹിക്കുക, എന്തേ ഞാനിത് കണ്ടില്ലെന്നും അറിഞ്ഞില്ലെന്നും ഓര്‍ത്ത് ആശ്ചര്യപ്പെടുക, ജീവിതംപോലെ പരന്നു കിടക്കുന്ന ആ സൗന്ദര്യമാണ് മഞ്ജു ഉണ്ണികൃഷ്ണന്റെ 'ഒരാളെ സസൂക്ഷ്മം ഓര്‍മ്മിക്കും വിധം' എന്ന പുസ്‌കതത്തിന്റെ ചേല്. ചില സൂക്ഷ്മമായ നിരീക്ഷണങ്ങളിലെ വൈവിധ്യം ഓരോ കവിതയിലുമുണ്ട്. ഹൃദയത്തിന്റെ ഭാഷപോലെ ലളിതമായി അത് ആസ്വാദകരോട് സംവദിക്കുകയും ചെയ്യുന്നു.

 

ഏതൊരു കൃതിയും ആസ്വാദ്യമാകുന്നത് അത് ജീവിതത്തോടു ചേര്‍ന്നു നില്‍ക്കുമ്പോഴാണല്ലോ. മഞ്ജുവിന്റെ കവിതകളൊക്കെയും സഞ്ചരിക്കുന്നത് അത്തരം വഴികളിലൂടെയാണ്. വിഷയത്തിലെ പുതുമകളേക്കാളേറെ അത് പറഞ്ഞുവരുന്ന വഴികളിലെ പുതുമയാണ് കവിതയിലേക്കും ആ അക്ഷരങ്ങളിലേക്കും നമ്മെ അടുപ്പിക്കുന്നത്. പരന്ന ചിന്തകള്‍ക്കോ ആകുലതകള്‍ക്കോ ഒന്നും അവ വകതരുന്നില്ലെങ്കിലും ചില നിരീക്ഷണങ്ങള്‍ വായനക്കാരെ ആഴത്തില്‍ സ്പര്‍ശിക്കുക തന്നെ ചെയ്യുന്നുണ്ട്. കവിത വഴിയിലെ സ്ഥിരം വിഷയങ്ങളാണ് മിക്ക കവിതകളുടെയും ബിന്ദു. അപ്പോഴും ഇതുവരെ കാണാതെപോയ ചില നിരീക്ഷണങ്ങള്‍ കവിതയില്‍ കണ്ടെത്തുന്നു എന്നിടത്താണ് എഴുത്തുകാരിയുടെ വിജയം. അവതാരികക്കുറിപ്പില്‍ വീരാന്‍കുട്ടി ഇങ്ങനെ എഴുതുന്നു, "സ്ത്രീക്കു മാത്രം കാണാനാകുന്ന സൂക്ഷ്മവും അനന്യവുമായ ലോകങ്ങളുടെ മായാഭൂപടമാണ് മഞ്ജു ഉണ്ണികൃഷ്ണന്റെ ഒരാളെ സൂക്ഷ്മം ഓര്‍മ്മിക്കും വിധം."

 

കാലഘട്ടത്തിന്റെ കൂടി അടയാളപ്പെടുത്തലുകളാണല്ലോ കവിതകള്‍. പുതിയ കാലത്തെ കൃത്യമായി അടയാളപ്പെടുത്താൻ ഓരോ കവിതയും ശ്രമിക്കുന്നുണ്ട്. പഴയകാലത്തിന്റെ അടയാളങ്ങളിലൂടെ കവിത സഞ്ചരിച്ച് വായനക്കാരന്‍പോലും അറിയാതെ അത് പുതിയ കാലത്തിലെത്തിച്ചേരും.  

 

പെണ്ണെഴുത്തിലെ ആര്‍ദ്രതയാണ് ഈ കവിതകളുടെ മാറ്റ്. പ്രതിഷേധത്തിന്റെ കൊടുങ്കാറ്റോ ഗര്‍ജ്ജനമോ എങ്ങുമില്ല. കളങ്കമില്ലാത്ത പെണ്‍മനസ്സിന്റെ കാഴ്ചകളും അവളുടെ ലോകവുമാണ് ഓരോ കവിതയും. സ്ത്രീയുടെ കാഴ്ചപ്പാടുകള്‍ എത്ര വിശാലവും സൗന്ദര്യവും നിറഞ്ഞതാണെന്ന് പറയാതെ പറയുന്ന കവിതകൾ. എത്ര സൂക്ഷ്മമായി ഒരാളെ ഓര്‍മമ്മിക്കാനാകും? എന്ന് മഞ്ജു തന്റെ കവിതിയലൂടെ വായനക്കാരനോട് ചോദിക്കുന്നുണ്ട്. എന്നാല്‍ ഇതേ ചോദ്യത്തിനുള്ള മറുപടി തന്നെയാണ് മഞ്ജുവിന്റെ കവിതകളോരോന്നും.

 

പെട്ടിസീറ്റാണ്

പ്രൈവറ്റ് ബസ്സിന്റെ സിംഹാസനം

കാഴ്ചയുടെ ബിനാലെ.

 

"പെട്ടിസീറ്റ്" എന്ന കവിത ഒരിക്കലെങ്കിലും പ്രൈവറ്റ് ബസ്സില്‍ സഞ്ചരിച്ചവരെയൊക്കെ വീണ്ടും വീണ്ടും യാത്ര ചെയ്യാന്‍ കൊതിപ്പിക്കും. ഞാന്‍ കണ്ടതും കേട്ടതുമൊക്കെയാണല്ലോ എന്നോര്‍ത്ത് കൗതുകംപൂണ്ടു ചിരിക്കും. കവിയുടെ നിരീക്ഷണപാടവത്തില്‍ അസൂയപൂണ്ടു വീണ്ടും വീണ്ടും വായിക്കും. ഇത്തരം ചില കാഴ്ചകളുടെ മറ്റു വശങ്ങളെയാണ് കവിതകളോരൊന്നും വായനക്കാരനോട് സംവദിക്കുന്നത്.

 

വിയര്‍പ്പില്‍ കുളിച്ച്

ഈ പെണ്ണിങ്ങനെ പെടാപ്പാട്

പെടണത് കണ്ട

ചണ്ടിപ്പാല് മണക്കണ കാറ്റ്,

രാമച്ചവിശറിയുമായി.

അവളുടെ കൂടെ കുന്നിറങ്ങുന്നു.

 

സ്ത്രീ തന്നെ പ്രകൃതിയാണന്നാണല്ലോ സങ്കല്പ്പം. "രാമച്ചക്കാറ്റ്" എന്ന കവിതയില്‍ ചിന്നമ്മ കുന്ന് കയറുന്നത് വിറകൊടിക്കാനാണ്. തിരികെ വിയര്‍പ്പുമണവുമായി ഇറങ്ങുന്ന അവള്‍ക്കൊപ്പം കാറ്റും കുന്നിറങ്ങുന്നുവെന്നാല്‍ പ്രകൃതി എപ്പോഴും സ്ത്രീയ്ക്കൊപ്പമുണ്ടെന്ന സൂചന തന്നെയാണ് നല്‍കുന്നത്. ഇങ്ങനെ പെണ്ണിന്റെ മണവും എഴുത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ട്.

 

ഓരോ കവിതയും നമുക്കറിയുന്ന ലോകമാണെങ്കിലും ഒടുവിലത് പുതിയൊരു ലോകത്തെ അടയാളപ്പെടുത്തുന്നുണ്ട്. ഒന്നു മനസ്സിരുത്തി വായിച്ചാല്‍ ഉള്ളിലൊരു കടലിളക്കുന്ന അനുഭവം പകരുന്നത് തന്നെ അടുത്ത കവിത വായിക്കാനുള്ള പ്രേരണ അതിവേഗത്തില്‍ പകരും. സൂക്ഷ്മത ഒരു ലോകമാണെന്നും അത് കവിതയായി പെയ്യുമ്പോള്‍ ഇമ്പമേറുമെന്നും പുസ്തകം നമ്മെ ഓര്‍മപ്പെടുത്തുന്നു. "മഞ്ജു ഉണ്ണികൃഷ്ണന്‍ ചിലതൊക്കെ സൂക്ഷ്മം ഓര്‍മ്മിക്കും വിധം" എന്ന് പുസ്തകത്തിന്റെ പേര് പുനര്‍വായന ചെയ്താലും തെറ്റു പറയാനാകില്ല.

 

Content Summary: Orale Sasookshmam Ormikkum Vidham Book by Manju Unnikrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com