ADVERTISEMENT

നടന്നു, നടന്നു കാലു വളഞ്ഞിട്ടും നടത്തം നിർത്തിയില്ല വേഡ്‌സ്‌വർത്ത്. നടത്തത്തെക്കുറിച്ച് എത്ര കവിതയെഴുതിയിട്ടും മടുത്തുമില്ല. നടത്തം ജീവിതത്തിലെ ഊർജത്തിന്റെ ഉറവിടമെന്നപോല കവിതയുടെ പ്രചോദനവുമായിരുന്നു അദ്ദേഹത്തിന്. നടന്നുകൊണ്ടെഴുതിയ കവി എന്നു പോലും വേഡ്‌സ്‌വർത്തിനെ  വിശേഷിപ്പിക്കാം. നടക്കുമ്പോൾ കാണുന്ന കാഴ്ച പോലെ ചലനാത്മകമാണ് അദ്ദേഹത്തിന്റെ കവിതകൾ. ചലിക്കുന്ന ചിത്രങ്ങൾ പോലെ. കുന്നും മലകളും കയറിയിറങ്ങിയ അദ്ദേഹം ഫ്രാൻസ് പോലും നടന്നാണു കണ്ടത്. ഫ്രഞ്ച് വിപ്ലവം മൂല്യങ്ങൾ ഉഴുതുമറിച്ച രാജ്യത്തിന്റെ മുക്കും മൂലയും അദ്ദേഹം കണ്ടു. ഉൾക്കൊണ്ടു. നടത്തത്തിൽ അദ്ദേഹത്തിന് പങ്കാളികൾ പോലും ഉണ്ടായിരുന്നു. അവരിൽ ഹൃദയപൂർവം കാലം രേഖപ്പെടുത്തിയത് ഡൊറോത്തിയെയാണ്. വേഡ്‌സ്‌വർത്തിന്റെ കവിതയിലെന്നപോലെ ഡൊറോത്തിയുടെ കുറിപ്പുകളിലും  സ്‌നേഹം ഡാഫഡിൽ പൂക്കൾ പോലെ ഊയലാടി. തെളിഞ്ഞ ആകാശത്തിലെ മേഘശകലങ്ങൾ പോലെ അലസമായെന്നവണ്ണം ഒഴുകിനടന്നു. 

പൊതുവഴിയിൽ വൈകുന്നേരം ഞാൻ ഒരു പുഴയെപ്പോലെ മൂളിക്കൊണ്ടു നടന്നു എന്നെഴുതിയത് ഒരു കാൽപനികനാണെന്നും അത് വേഡ്‌സ്‌വർത്ത് തന്നെയാണെന്നും മനസ്സിലാക്കാൻ വിപുലമായ സാഹിത്യ പരിചയം പോലും വേണമെന്നില്ല. നടക്കുമ്പോൾ എന്ന പുസ്തകത്തിലെ പല വിധ പരാമർശങ്ങളിൽ ഏറ്റവും വിപുലമായി രേഖപ്പെടുത്തപ്പെടുന്നത് വേഡ്‌സ്‌വർത്തിന്റെ  നടത്തമാണ്. ഇംഗ്ലിഷ് ഉൾപ്പെടെയുള്ള ഭാഷകളിൽ ലളിതമായ വിഷയങ്ങളെ ആധാരമാക്കി എഴുതുന്ന ഉൾക്കാഴ്ചയുള്ള ഒട്ടേറെ ലേഖനങ്ങൾ എഴുതപ്പെടാറുണ്ട്. എല്ലാവർക്കും മനസ്സിലാവുന്ന, സാധാരണ ജീവിതത്തിലെ അസാധാരണമായ ജീവിത സന്ദർഭങ്ങളാവും വിശദീകരിക്കുക. വിലയിരുത്തപ്പെടുക. എന്നാൽ സാധാരണ കാഴ്ചകളിൽ നിന്ന് പ്രതിഭയുള്ള എഴുത്തുകാർ അസാധാരണ കാഴ്ചകളിലേക്ക് കടക്കുന്നു.

ജീവിതത്തിന്റെ ശാശ്വത പ്രതിസന്ധികളിലേക്കും നിത്യദുഃഖങ്ങളിലേക്കും അപൂർവ ആഹ്ലാദാനുഭവങ്ങളിലേക്കും കടന്ന്, വാക്കുകളുടെ ടോർച്ച് മിന്നിച്ച് അസാധാരണ പ്രഭയുള്ള ഉൾവെളിച്ചങ്ങൾ അവർ കണ്ടെടുക്കുന്നു. മലയാളത്തിൽ ഇങ്ങനെയൊരു രീതി പൊതുവെ ഇല്ലെന്നു പറയാം. എന്നാൽ, സാഹിത്യ നിരൂപകനായ ഇ.പി.രാജഗോപാലൻ നടത്തം എന്ന അതിസാധരണായ വിഷയത്തെക്കുറിച്ച് അസാധാരണമായി എഴുതിയ മുഴുനീള പുസ്തകമാണ് നടക്കുമ്പോൾ. നടത്തത്തിന്റെ ഒട്ടേറെ മാനങ്ങൾ, ചരിത്രപരമായും സാംസ്‌കാരികമായും, സാമൂഹികമായുമെല്ലാം ഇവിടെ തെളിയുന്നു. തിളങ്ങുന്നു. വാക്കുകളുടെ ഭംഗി പോലെ ആശയങ്ങളുടെ തിളക്കവും പ്രഭ കൂട്ടുന്ന ചിന്താശേഷിയും ആസ്വാദന നിലവാരവും പ്രകടമാക്കുന്ന ബുദ്ധിയും സ്‌നേഹവുമുള്ള വാക്കുകൾ. 

 

നടത്തത്തെ വേഡ്‌സ്‌വർത്ത്  ഊർജദായകമാക്കിയെങ്കിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ചലിക്കുന്ന ഏടാണ് ഗാന്ധിജിയും അദ്ദേഹത്തിന്റെ യാത്രകളും. ഒരിക്കലല്ല, പല തവണ ഗാന്ധിജി കടന്നുവരുന്നു. പിന്നിടുന്ന പാതകളിലൂടെ. കീഴടക്കുന്ന വിദ്വേഷത്തിലൂടെ. മാറ്റിനിർത്തുന്ന വെറുപ്പിലൂടെ. ശത്രുവിനെപ്പോലും നിരായുധനാക്കുന്ന സ്‌നേഹത്തിലൂടെയും വാത്സല്യത്തിലൂടെയും. നിരാഹാരം പോലെ ഒരു സമര മാർഗമായിരുന്നു അദ്ദേഹത്തിന് നടത്തവും. ഓരോ നടത്തവും പൂർത്തിയാകുമ്പോൾ ബ്രിട്ടിഷ്  സാമ്രാജ്യത്വ അടിക്കല്ലുകൾ ഓരോന്നായി ഉളകിക്കൊണ്ടിരുന്നു. ഏറ്റവും വലിയ കോളനിയിൽ നിന്ന് പിൻമാറേണ്ടി വരുമോ എന്ന ഭീതി സാമ്രാജ്യത്വ ശക്തിയെ കീഴടക്കിക്കൊണ്ടിരുന്നു.

ഇന്ത്യയിലെ പാവപ്പെട്ടവരും സമ്പന്നരും അറിയപ്പടുന്നവരും അജ്ഞാതരുമായ ജനലക്ഷങ്ങളെ കൂടുതൽ കൂടുതൽ പരസ്പരം അടുപ്പിച്ചുകൊണ്ടുമിരുന്നു. ശത്രുവും വളരുന്നുണ്ടായിരുന്നു. എന്നാൽ സ്വന്തം പാതയിൽ നിന്ന് വ്യതിചലിക്കാൻ അതൊരിക്കലും കാരണമായില്ല. ഏറ്റെടുത്ത ദൗത്യങ്ങളിൽ നിന്ന് പിൻമാറാനും. തനിക്കുനേരേ തോക്ക് നീണ്ടുവരുന്നുവെന്നും വെടിയുണ്ട മാറു പിളർക്കുമെന്നും അറിയാതെയല്ല അദ്ദേഹം ജീവിച്ചതും പ്രവർത്തിച്ചതും നടന്നതും. അതുകൊണ്ടാണ് ആ രക്തസാക്ഷിത്വത്തിന് 70 വർഷം കഴിഞ്ഞിട്ടും ആ കാലൊച്ചകൾ ഇന്നും കേൾക്കുന്നത്. കാൽപ്പെരുമാറ്റങ്ങൾ അറിയുന്നത്. ഇന്നും ആ കാലടിപ്പാടുകളെ ആരും പിന്തുടരാത്തതും. അദ്ദേഹത്തിനല്ലാതെ മറ്റാർക്കും നടക്കാനാവാത്ത പാതയായിരുന്നു അത്. ആ ഓർമ ഒന്നുമാത്രം മതി ഒരു രാജ്യത്തിന് ജീവിക്കാനും അതിജീവിക്കാനും. 

എല്ലാ മഹത്തായ ചിന്തകളും രൂപ്പപ്പെട്ടത് നടക്കുമ്പോഴായിരുന്നു എന്നെഴുതിയത് ഫ്രെഡറിക് നീത്‌ഷേയൊണ്.നിന്റെ കാലൊച്ചകൾ ഇതാ ഇപ്പോഴും കേൾക്കുന്നു, ഇന്നും എന്റെ കണ്ണുനീരിൽ പ്രതിധ്വനിക്കുന്നു എന്നെഴുതിയത് ഡോണൽ ഡെംപ്‌സേ ആണ്. ധീരമായി നടക്കുന്ന കാലുകളും കരഞ്ഞുകൊണ്ട് നടക്കുന്ന കാലുകളും ഉണ്ട്. 

വലിയ സങ്കടങ്ങളിൽ പെട്ട് ഉലഞ്ഞുപോയ കപ്പൽ പോലെ ആടിയുലഞ്ഞ എഴുത്തുകാരനായ തന്റെ ഒരു സുഹൃത്തിനെക്കുറിച്ച് രാജഗോപാലൻ എഴുതുന്നുണ്ട്. ഒരിക്കൽ തന്റെ ദുഃഖങ്ങൾ അദ്ദേഹം സുഹൃത്തായ കവിയെ എഴുതിയറിയിച്ചു. മറുപടിക്കത്ത് വന്നു. അതിൽ ഒരു വരിയുണ്ടായിരുന്നു. കരഞ്ഞുകൊണ്ടു നടക്കുന്നവരെ ഞാൻ കണ്ടിട്ടുണ്ട് എന്ന്. നടക്കുന്നതിനെക്കുറിച്ചും കരയുന്നതിനെക്കുറിച്ചും എഴുതിയ ചിലരെയെങ്കിലും ഇപി ഈ പുസ്തകത്തിൽ വിട്ടുപോയിട്ടുണ്ട്. താഴേക്കു മാത്രം നോക്കിനടന്നാൽ ആകാശത്തെ മഴവില്ല് കാണാൻ കഴിയില്ലെന്നു പറഞ്ഞ ചാർലി ചാപ്ലിനെ. മഴയത്തു നടക്കുന്നതാണ് തനിക്കിഷ്ടമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. മഴത്തുള്ളികൾ വീണ് മുഖത്തുകൂടി ഒഴുകുമ്പോൾ കണ്ണീര് ആരും തിരിച്ചറിയില്ലല്ലോ എന്നതായിരുന്നു അദ്ദേഹത്തിന്റെ ആശ്വാസം. നമ്മുടെ സങ്കടവും. നടക്കുമ്പോൾ എന്നത് എഴുതിപ്പൂർത്തിയാക്കിയ പുസ്തകമല്ല. പുതിയ എത്രയോ പുസ്തകങ്ങൾക്ക് ഇത് വിത്തുപാകുന്നു. എത്രയെത്ര പുസ്തകങ്ങൾ നമ്മൾ തന്നെ എഴുതുന്നു. കൈകൾ കൊണ്ടും കാലുകൾ കൊണ്ടും. വരയ്ക്കുന്നു. നിർത്താതെ നടക്കുന്നു. കരയുന്നു. വീണ്ടും നടക്കുന്നു. 

 

Content Summary : Nadakkumpol book by EP Rajagopalan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com