ADVERTISEMENT

വിശ്വകവി പാബ്ലോ നെരൂദയുടെ കവിത എന്നു പേരുള്ള ഒരു കവിതയുണ്ട്. അതിൽ കവിത വരുന്ന വഴികളെക്കുറിച്ചാണ് നെരൂദ പാടുന്നത്. കവിത തെരുവിൽ നിന്നു വരുന്നു..പിന്നെയത് ദിനേന അധ്വാനിക്കും കൈകളിൽ നിന്നു വരുന്നു. കുതിര ചിനപ്പിൽ നിന്നും കന്യകയുടെ കണ്ണുകളിൽ നിന്നും കവിത വരുന്നു . അങ്ങനെ കവിതയുടെ പ്രചോദനത്തെ കവി തുറന്നുകാട്ടുന്നു.

 

മിനി ഗോപിനാഥിന്റെ മിനിക്കവിതകൾ എന്ന ആദ്യ കാവ്യസമാഹാരവുമായി ജനലോരത്ത് ഇരിക്കവേ നെരുദയുടെ കവിത ഓർത്തുപോയി. മിനിയുടെ കവിതകൾ വരുന്ന വഴിയേതെന്ന് നോക്കുകയായിരുന്നു ഞാൻ. മലയാളത്തിന്റെ സരളമായ മനസ്സിൽ നിന്ന്, വയലേലകൾ നിറഞ്ഞ പ്രകൃതിയിൽ നിന്ന് , ഗതകാല സ്മരണകളിൽ നിന്ന് , മാനവ നന്മ ആഗ്രഹിക്കുന്ന  മനസ്സിൽ നിന്ന്, ഭാഷയുടെ കൈവേലകളിൽ നിന്ന് , മലയാളം മണക്കും പഴഞ്ചൊൽ മുത്തുകളിൽ നിന്ന് , പ്രണയത്താൽ തുടിക്കും ഒരു ഹൃത്തിൽ നിന്ന് അവിടെ നിന്നെല്ലാമാണ് മിനിക്കവിതകളിലെ കവിതകൾ വരുന്നതെന്ന് ഈ വായനക്കാരന് തോന്നിപ്പോകുന്നു. മഹാസമുദ്രങ്ങളും ഹിമശൈലങ്ങളും കാണുന്ന നമ്മുടെ നയനങ്ങൾ നന്നേ ചെറുതാണ് .  ഹൈക്കു എന്നു പൊതുവെ വിളിക്കപ്പെടുന്ന ചിട്ടയിൽഎഴുതിയ 401 കുറുങ്കവിതകളാണ് മിനിക്കവിതകളിൽ നിറയുന്നത്.

 

ആമുഖത്തിൽ കവി ശ്രീകുമാരൻ തമ്പി പറയുന്നതു പോലെ ജീവിത ദർശനങ്ങളും പ്രപഞ്ച സത്യവും  തത്ത്വചിന്തകളും പേറുന്ന തിരുക്കുറൾ മാതൃകയിലുള്ള ഈരടിക്കവിതകളുടെ മൊഴിച്ചന്തമാണ് മിനിക്കവിതകളുടെ മേന്മ. ചില ഉദാഹരണങ്ങൾ

 

നറും സ്നേഹം

കിടയുവാൻ

വെണ്ണ പോലെ കടയണം

പ്രേമം

എന്നെഴുതുന്നു കവി

 

മനം തളർന്നാൽ

കൈപിടിക്കും

മനമറിഞ്ഞവർ

 

മൂന്നേ മൂന്നു വരിയിൽ ഇതാ അത്ഭുതപ്പെടുത്തുന്ന ഒരു ജീവിത സത്യം വിരിയുന്നു

അറിവറിവത് തിരിച്ചറിവ്

ഒറ്റവരിയിൽ തെളിയുന്ന ഈ ദർശനത്തിന് പത്തു വരിയെന്തിനെന്ന് നാം തന്നെ സ്വയം ചോദിക്കുന്നു വായനയിൽ. തീർന്നില്ല

 

മനസ്സിലൊരു തളിർ മരം

പാടുന്നു കളമൊഴി

 

ആർദ്രമായ ഹൃദയത്തിൽ പൂത്ത മരത്തിലെ തളിർ ചില്ലകളിൽ നിന്ന് വിരിയുന്ന വരി.

 

ഇങ്ങനെ നൂറു കണക്കിന് ഉദാഹരണങ്ങൾ മിനിക്കവിതകളിൽ കണ്ടെത്താം . വായനയെ ധ്യാനമാക്കുന്ന കാവ്യ മധുരിമമാണ് മിനി ഗോപിനാഥിന്റെ ഈ കാവ്യസമാഹാരത്തിന്റെ  മുഖമുദ്ര. ഒരു തലമുറയിൽ നിന്ന് മറ്റൊരു തലമുറയിലക്ക് കൈമാറുന്ന പഴഞ്ചൊൽ മധുരം പോലെ കൈമാറാവുന്ന കവിതയുടെ ഒരു വിളക്ക്.

 

ഒറ്റവരി, ഈരടി, മൂന്നു വരി, നാലുവരി എന്നി ങ്ങനെ ആശയങ്ങളെ സന്നിവേശിപ്പി ക്കുമ്പോൾ മിനിമലിസത്തിന്റെ  ഭംഗിയാണ് നമ്മെ ആകർഷിക്കുക.

ഏറെ എളുപ്പത്തിൽ വായിച്ചു തീർക്കാമെങ്കിലും കടങ്കഥപോലെ പൊരുൾ കണ്ടെത്താൻ ആലോചനയിൽ കവിത മധുരനെല്ലിക്ക പോലെ കിനിയണം. മലയാള കാവ്യലോകത്ത് ഈ കൃതി കവിതയുടെ ഏതു ശാഖയിൽ ഉൾപ്പെടുന്നു എന്നുപറയാൻ വിഷമമാണ്.  എങ്കിലും ജീവിതം ഒരു ചതുരക്കള്ളിയിലും പെടാത്ത പോലെ മിനിക്കവിതകൾ ആരണ്യകത്തിലെ ചുവന്ന തീ പൂക്കളുള്ള മരംപോലെ ഒറ്റയ്ക്ക് നിൽക്കും.

 

Content Summary: Malayalam Book 'MiniKavithakal ' written by Mini Gopinath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com