ADVERTISEMENT

അസ്വസ്ഥതകളുടെയും വിഹ്വലതകളുടെയും അസമാധാനത്തിന്റെയും ചൂളകളിൽ ഒടുങ്ങിത്തീർന്ന അച്ഛനമ്മമാർക്കു സമർപ്പിക്കപ്പെട്ട പുസ്തകം. ജീവിതത്തിന്റെ വിശ്രമകാലത്തിൽ ആരംഭിച്ച എഴുത്ത്. അതിത്രയും തീവ്രമായത്, ഒരുപക്ഷേ, അനുഭവങ്ങളുടെ തീക്ഷ്ണതയാലാവണം. അല്ലെങ്കിലും ദക്ഷിണാഫ്രിക്ക പോലുള്ള ഒരു രാജ്യത്ത് ഡോക്ടർ അജയ് നാരായണനു ദശകങ്ങൾക്ക് മുൻപേ അധ്യാപകനായി കുടിയേറി പോകേണ്ടി വന്നത് അധ്യാപനം തന്റെ നിയോഗമായതുകൊണ്ടു മാത്രമല്ലല്ലോ. സാക്ഷരകേരളം എന്ന് അഭിമാനിക്കുന്ന നമ്മുടെ നാട്ടിൽ നിന്നും ഇപ്പോഴും അന്യനാടുകളിലേയ്ക്കു കുടിയേറുന്ന വിദ്യാസമ്പന്നരായ ചെറുപ്പക്കാർ ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസത്തിനനുസരിച്ചുള്ള ഒരു പശ്ചാത്തല വികസനമോ അനുബന്ധമായുള്ള ജോലി സാധ്യതകളോ എന്തുകൊണ്ട് നമ്മുടെ നാട്ടിൽ കുറഞ്ഞു പോകുന്നു എന്നത് ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണ്. ഒപ്പം തന്നെ ഇങ്ങനെ തുടരുകയാണെങ്കിൽ പത്തിരുപത് വർഷങ്ങൾക്കപ്പുറം കേരളം മധ്യവയസ്കർ മാത്രം അധിവസിക്കുന്ന ഒരു ഭൂമികയായി മാറും എന്നതിൽ സംശയമില്ല.

കഥാവഴിയിൽ തീക്ഷ്ണമായ അനുഭവങ്ങളുടെ നിശബ്ദ സാന്നിധ്യം പ്രകടമാക്കുന്നതാണ് അജയ് നാരായണന്റെ എഴുത്തുകൾ. പ്രത്യേകിച്ചും ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ച പരാബോളാ എന്ന കവിത സമാഹാരത്തിനുശേഷം സാഹിത്യപ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിക്കുന്ന കഥാസമാഹാരം. കാലം കടഞ്ഞെടുത്ത കഥകൾ എന്ന് അവതാരികയിൽ മോബിൻമോഹൻ പറഞ്ഞത് എത്രയോ സത്യമെന്നു വായനയിൽ അറിയാനാകും. സത്യസന്ധമായ, ഗൃഹാതുരത്വമുണർത്തുന്ന എഴുത്താണ് അദ്ദേഹത്തിന്റേത്. താൻ ജനിച്ചു വളർന്ന ഭൂമിക, അതിലൂടെ ഒഴുകുന്ന പെരിയാർ എന്ന മഹാനദി, ആ ഭൂമികയിലെ നാട്ടിടവഴികളും നന്മയുള്ള മനുഷ്യരും ഈ പുസ്തകത്തിൽ കഥ പറയാൻ എത്തുന്നുണ്ട്. പോയ കാലത്തിന്റെ ഗരിമയും സൗന്ദര്യവും മിത്തുകളും എല്ലാം ഭാവി തലമുറകൾക്കു വേണ്ടി പറഞ്ഞുവെക്കുന്നുണ്ട്. ഭാവങ്ങൾ, കാഴ്ചകൾ കാഴ്ചപ്പാടുകൾ എന്നിങ്ങനെ രണ്ടു ഭാഗങ്ങളായിട്ടാണ് ഈ പുസ്തകം. പരാബോളാ എന്ന ആദ്യ കവിതാ സമാഹാരത്തിലും ഇത്തരം ഒരു വേർതിരിക്കൽ ശ്രദ്ധേയമായിരുന്നു എന്നത് ഓർത്ത് പോകുന്നു. 

ഹരി

ആരാണ് ഹരി? കഥാകൃത്ത് സ്വയം ചോദിക്കുന്നു. ഒടുവിൽ ഉത്തരവും കണ്ടെത്തുന്നു. താൻ തന്നെയെന്ന്. സുഹൃത്തായിരുന്നു. പ്രേരണയായിരുന്നു. ഭാവിയിലേക്ക് ഒരു മാർഗ്ഗദർശിയായിരുന്നു. ഒരു ദിവസം അന്തർധാനം ചെയ്യുന്നു. ഹരിയുടെ അമ്മ ശാരദ ടീച്ചറും കണ്ണെത്താത്തിടത്തങ്ങോ പോകുന്നു. ഹരിയെ തേടലാണ് കഥയെ മുന്നോട്ടു നയിക്കുന്നത്. ഒപ്പം ഹരി കാണിച്ച വഴികളിലൂടെയുള്ള യാത്രകളും. ഒടുവിൽ കണ്ടുമുട്ടി എന്നു കരുതുന്ന നേരത്ത് അത് ഹരിയല്ല എന്ന തോന്നൽ ശക്തമാകുമ്പോൾ സുഗതകുമാരിയുടെ കൃഷ്ണാ നീ എന്നെ അറിയില്ല എന്ന കവിതയിലെ രാധയെ പോലെ, മിണ്ടാതെ കരയാതനങ്ങുവാൻവയ്യാതെ ഒരു ശിലാബിംബമായി മാറുന്ന കഥാകാരൻ. ഒരു നിരാസത്തിനൊടുവിൽ സ്വയം തേടിയിറങ്ങുകയാണ്. അന്നേരം ഹരിയുടെ പൊരുളും സ്വന്തം പൊരുളും ഒന്നുതന്നെയെന്നു തിരിച്ചറിയുന്നു. അറിയില്ല നിന്നെ ഞാൻ, പക്ഷേ അറിയുന്നു നിന്നെ എന്ന് കഥാകാരനെ പോലെ വായനക്കാരനും പറയുന്നുവോ?

രണ്ടാം കഥയിൽ ഹരി അവധൂതനാണ്. ഏറെ നാളുകൾക്ക് ശേഷം കാണാൻ വന്നപ്പോൾ തിടുക്കം. കാത്തുനിൽക്കുന്നവർക്കു വേണ്ടി ഒഴിവാക്കാനുള്ള തിടുക്കം. കളിക്കൂട്ടുകാരി ഭാമയോടൊപ്പം കുറ്റബോധത്തെയും പകരുന്നു. ഒരു ത്രിമാന പ്രണയകഥ കെട്ടുപൊട്ടിച്ചു ശൂന്യത തേടുന്നു. സ്വാർത്ഥതയാൽ വിശുദ്ധ പ്രണയങ്ങളെ അറുത്തുമാറ്റുന്നു. എല്ലാം നേടിയിട്ടും ഒന്നുമാകാതെ ഒടുവിൽ ഹരിയാൽ ആവേശിക്കപ്പെടുമ്പോൾ ശവംനാറി പൂക്കളുടെ ഉന്മത്തഗന്ധം വായനക്കാരനും അനുഭവിച്ചറിയുന്നു. ആത്മഹത്യ എല്ലാത്തിനും പരിഹാരമാകുമോ എന്ന് തേടുവാൻ ആരംഭിക്കുന്നു. 

അച്ചുതണ്ട് എന്ന കഥ എഴുത്തുകാരന്റെ ആത്മാംശം നിറഞ്ഞ കഥയായി വ്യാഖ്യാനിക്കാൻ വരട്ടെ. ഇതിലെ ഹരി അഭ്യസ്‌തവിദ്യനായ ട്യൂഷൻ മാസ്റ്റർ ആണ്. അതിരാവിലെ ഉണർന്ന് അർദ്ധരാത്രിയിൽ അവസാനിക്കുന്ന ജോലി. കൂട്ടിനു ചീവീടുകളുടെ ശബ്ദവും ഇരുളിൽ ഒളിഞ്ഞിരിക്കുന്ന ഭൂതങ്ങളുടെ നിഴലുകളും മാത്രം. പെരിയാറിന്റെ കാമുകൻ. ജോലിക്കായുള്ള അലച്ചിലിനൊടുവിൽ കാത്തു കാത്തിരുന്ന ഒരു കൂടിക്കാഴ്ചയിൽ പഴയ എട്ടു വയസ്സുകാരൻ കുട്ടിയായി ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ വിയർത്ത് പുറത്താക്കപ്പെടുമ്പോൾ പ്രഹസനങ്ങൾ ആയി മാറുന്ന കൂടിക്കാഴ്ചകളിലെ സമസ്യങ്ങൾക്കുത്തരം തേടാതെയിരിക്കുമോ വിഹ്വലമായ മനസ്സോടെ ഉദ്യോഗാർത്ഥികൾ?

ഹരി ഒരു പ്രതീകമാണ് മിടുക്കരായി പഠിച്ചു പാസായിട്ടും ഇന്റർവ്യൂ എന്ന പ്രഹസനത്തിലൂടെ അപമാനിക്കപ്പെടുന്നവരുടെ പ്രതീകം. 

വീട്ടിലേക്കുള്ള ദൂരം ആപേക്ഷികമാണ്. റസാഖിന്റെ തിരക്കുപിടിച്ച ദിനാന്ത്യത്തിലേക്കു ഹരിയുടെ സന്ദേശമെത്തുമ്പോൾ അവന്റെ ശബ്ദം റസാഖിന്റെ നെഞ്ചിൽ പിടച്ചിൽ ഉണ്ടാക്കുന്നതെന്തെന്നറിയാതെ അമ്പരക്കുന്ന വായനക്കാരനെ സ്തബ്ധരാക്കി പൂട്ടാത്ത ഗേറ്റ് തള്ളി തുറക്കുന്ന റസാഖിനെ മറികടന്ന് ചാരിയവാതിൽ തുറന്ന് കാറ്റുപോലെ, നിഴലുപോലെ ഹരി രാധയെ തേടുന്നു. വായനക്കാരൻ റസാഖിനൊപ്പം ശിലയായി ശില്പമായി നിൽക്കുമോ? അതോ കഥയിലേക്കൂളിയിട്ടു ഭാവനകൾ ചമയ്ക്കുമോ?

കാമനകൾ ശരിക്കും നോവിപ്പിക്കുന്ന ഒരു കഥയാണ്. സമകാലികം, പ്രസക്തം, എന്നൊക്കെ പറയാവുന്നത്. പ്രാരാബ്ദക്കാരനായ രാമൻകുട്ടിയുടെ ജീവിതത്തിലേക്കു വൈകിയെത്തുന്ന വസന്തമാണ് ദേവയാനി. എന്നാൽ ദേവയാനിയോ എക്കാലത്തെയും ഒട്ടനവധി പെൺകുട്ടികളുടെ, പ്രത്യേകിച്ചും പഠിച്ചു സ്വന്തം കാലിൽ നിൽക്കാൻ നിവൃത്തികേടുകൊണ്ടു കഴിയാതെ പോകുന്ന, രക്ഷകർത്താക്കളുടെ കണ്ണീരിനും ഭീഷണികൾക്കും വഴങ്ങി ഇഷ്ടമില്ലാതിരുന്നിട്ടും മറ്റൊരാൾക്കു മുന്നിൽ സ്വന്തം ജീവിതം വിട്ടുകൊടുക്കേണ്ടിവരുന്ന ഹതഭാഗ്യകളായ പെൺകുട്ടികളുടെ പ്രതീകം. ഒടുവിൽ സ്വയം അഗ്നിയായി എരിയുമ്പോൾ ആർക്ക്, എന്താണ് നേട്ടം?

രുഗ്മിണിയാക്ക് മറ്റൊരു നൊമ്പരമാണ്. ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ നെട്ടോട്ടമോടുന്നവൾ. വീട്ടുവേലക്കാരി. മകൾക്ക് വേണ്ടി ജീവിക്കുന്നവൾ. എന്നിട്ടും ഒരു നാൾ ഗന്ധർവ്വൻ ഇരുൾ മറയിലൂടെ എത്തി അവളെയും കൊണ്ട് പറന്നു. ഗന്ധർവൻമാർക്കു വിശപ്പും ദാഹവും പെണ്ണിന്റെ ശരീരത്തിനോടു മാത്രമാണല്ലോ. ആരോരുമില്ലാത്ത എത്രയോ ജന്മങ്ങൾ ഇതുപോലെ ഒടുങ്ങുന്നു. എത്രയോ പേർ അനാഥരാക്കപ്പെടുന്നു. ഓർമിപ്പിക്കുകയാണു കഥാകാരൻ രുഗ്മിണിയാക്കിലൂടെ. 

ഒരു സ്വപ്നം. ബഷീറിനു ജ്ഞാനപീഠം കിട്ടിയത്. പൊടിപ്പും തൊങ്ങലുമിട്ട ഒരു കഥ. ബഷീർ കഥാപാത്രങ്ങളെയെല്ലാം അണിനിരത്തിക്കൊണ്ടുള്ള രസകരമായ ഒരു കഥയാണ് ഇത്. മലയാളത്തിന്റെ മഹാനായ സാഹിത്യകാരന് ആദരം.

കാഴ്ചകൾ കാഴ്ചപ്പാടുകൾ എന്ന ഭാഗത്തിലാണു മോചനം എന്ന കഥ . കാഴ്ചയാൽ, കേൾവിയാൽ, ശ്വാസത്താൽ, അസ്വസ്ഥനാക്കപ്പെട്ട ഒരുവനെ മോർച്ചറിയിലേക്കല്ലാതെ മറ്റെവിടേക്കാണ് പാവം ഡോക്ടർ മോചിപ്പിക്കുക.

വാത്മീകി എഴുതുകയാണ് എന്ന കഥയാകട്ടെ തികച്ചും രാഷ്ട്രീയമായ അംശം ഉള്ളതാണ്. രാമായണത്തിന്റെ ഒരു പുനർ രചനയാണ് ഇവിടെ. വർത്തമാന കാലത്തിനു ചേരുന്ന തരത്തിൽ. 

പാഠഭേദങ്ങൾ ഒരു ചോദ്യചിഹ്നമാണ്. വർത്തമാനകാല സാമ്പ്രദായിക വിദ്യാഭ്യാസത്തിനു നേരെയുള്ള ഒരു ചൂണ്ടുവിരൽ. സന്ദീപനി മഹർഷിയിലൂടെ, കൃഷ്ണനിലൂടെ, പിച്ചച്ചട്ടിയിൽ ചില്ലറ പെറുക്കി നാടുനീളെ തെണ്ടുന്ന കുചേലനിലൂടെ, അവതാരങ്ങൾ അങ്ങനെയത്രെ. പല രൂപത്തിലും ഭാവത്തിലും നിറത്തിലും വിളയും. ചൂതിനുള്ള കരുക്കൾ പിന്നാമ്പുറത്തു നിരത്തും. എങ്കിലും ദൂത് തുടരും. ഗീത ചൊല്ലും. 

നിരാസങ്ങളുടെ യുഗങ്ങളിൽ ത്രേതായുഗത്തിൽ നിരസിക്കപ്പെട്ടതു ശൂർപ്പണകയുടെ പ്രണയമാണ്. അപമാനിക്കപ്പെട്ടവൾ ദ്രാവിഡ കുമാരിയാണ്. നിരാസത്തിനൊടുവിൽ സീതാപഹരണവും രാമരാവണയുദ്ധവും. യുദ്ധം ജയിച്ചിട്ടും ഉപേക്ഷിക്കപ്പെട്ട സീതയെ വസുന്ധര തിരികെ വിളിച്ചു. രാമനോ സരയുവിൽ ഇടം തേടി. 

ദ്വാപരയുഗത്തിൽ രാധയെ പ്രണയിച്ച കണ്ണൻ. പതിനാറായിരത്തി എട്ടു പെണ്ണുങ്ങൾക്ക് പ്രണയം പകുത്തിട്ടും രാധയെ തേടാൻ കഴിയാതിരുന്നവൻ. പ്രണയത്തിന്റെ ഏകാന്ത തുരുത്തിലേക്കുള്ള രാധയുടെ യാത്ര. കലിയുഗത്തിൽ സ്ഥിതി മാറിമറിയുകയാണ്. ആണഹന്തകൾ ചോദ്യം ചെയ്യപ്പെടുന്നു ഇവിടെ. രാധ വിഷ്ണുവിനെ ഉപേക്ഷിക്കുകയാണ്. നിരാസത്തിന്റെ ഏറ്റവും ആധുനികമായ ഭാവം. എങ്കിലും വിഷ്ണു യാത്ര തുടരുന്നു . നിരാസത്തിന്റെ പുതിയ അനുഭവം എന്തായിരിക്കും?

പടിയാറും കടന്ന് ചെല്ലുമ്പോൾ ശിവനെ കാണുമോ? അറിയില്ല. പക്ഷേ മീനാക്ഷിയെ കാണുമായിരിക്കും. തെരുവിലൂടെ ഉന്മാദിനിയായി. ഒരു ജീവിതകാലം മുഴുവൻ കണ്ണീരൊഴുക്കിയവൾ. കണ്ണീരാൽ ഉടുപുടവകൾ കഴുകിയവൾ. ഇനി അവൾ ചിരിക്കട്ടെ, അല്ലേ. തെരുവുകൾ അവൾക്കായി വഴി മാറട്ടെ. അവളുടെ ശാപവചസ്സുകളാൽ തെരുവുകൾ ശുദ്ധീകരിക്കപ്പെടട്ടെ, മനസ്സുകളും. 

പ്രിയപ്പെട്ട വായനക്കാരാ അവധൂതം ലളിതമായ ഭാഷയിൽ മിത്തുകളെയും ഐതിഹ്യങ്ങളെയും പുരാണങ്ങളെയും അതിലുപരി സാമൂഹികമായ നന്മതിന്മകളെയും സമകാലികമായ നിരവധി വിഷയങ്ങളെയും പ്രമേയമാക്കി എഴുതപ്പെട്ട കൊച്ചു കൊച്ചു കഥകളുടെ സമാഹാരമാണ്. അവയിലൂടെ അലയുമ്പോൾ നാം കാണുന്നത് ഒരു പ്രവാസിയുടെ കാഴ്ചപ്പാടുകൾ അല്ല. കണ്ടെടുക്കുന്നത് നമ്മുടെ തന്നെ മോഹങ്ങളും മോഹഭംഗങ്ങളുമാണ്. പുനരാഖ്യാനം ചെയ്യപ്പെടുന്നത് നമ്മുടെ ആശയങ്ങളാണ്. പുനഃപരിശോധിക്കപ്പെടുന്നത് നമ്മിൽ അടിച്ചേൽപ്പിക്കപ്പെട്ട ചിന്തകളാണ്. ജീവിതത്തിന്റെ അനവധി അർത്ഥതലങ്ങളെ സ്പർശിച്ചുകൊണ്ട് ഈ വായന കടന്നുപോകുമ്പോൾ ശുദ്ധീകരിക്കപ്പെടുന്നത് നമ്മുടെ തന്നെ വികാരവിചാരങ്ങളാണ്. മികച്ച വായനാനുഭവം പങ്കുവയ്ക്കുന്നതാണ് സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിദ്ധീകരിച്ച ഡോക്ടർ അജയ് നാരായണന്റെ അവധൂതം എന്ന കൃതി. NBS ന്റെ എല്ലാ സ്റ്റാളുകളിലും പുസ്തകം ലഭ്യമാണ്. 

Content Summary: Malayalam Book ' Avadhoothan ' written by Dr. Ajay Narayanan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com