ADVERTISEMENT

ഉറങ്ങിക്കിടക്കുന്ന കുഞ്ഞുമക്കളുടെ ഉള്ളിലേക്കു പറന്നിറങ്ങി അവരെ കഥകൾ പറഞ്ഞ് ആഹ്ലാദിപ്പിക്കുന്ന കുഞ്ഞുമാലാഖ. ഭൂലോകത്തിേലക്ക് ദൈവകഥകൾ പറയാനുള്ള ദൗത്യവുമായി പറന്നിറങ്ങുന്ന കുഞ്ഞുമാലാഖയെ ദൈവം ഒരു ദൗത്യം ഏൽപിക്കുന്നു. ദൈവത്തിന്റെ കഥ പറയാനുള്ള ദൗത്യം, അതും സ്വർഗത്തിലെ കുഞ്ഞുമക്കളോട്. ഭൂമിയുടെ ഉൽപത്തി മുതലുള്ള കഥകളാണു പറയേണ്ടത്. ഈ കഥകൾ ഭാവനയിൽ കണ്ട് എഴുതിയത് ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു നിയോഗമായിരുന്നു എന്നാണ് പ്രഫ. എസ്.ശിവദാസ് പറയുന്നത്. കൈപിടിച്ച് ആരോ എഴുതിക്കുന്നതു പോലൊരു അനുഭവം. കുട്ടികളുടെ ബൈബിൾ എന്നും വേണമെങ്കിൽ പറയാം, പക്ഷേ കുഞ്ഞുമക്കളുടെ ഭാഷയിൽ കുഞ്ഞുമാലാഖയുടെ ദൈവകഥകൾ എന്ന പേരാണ് ഉചിതമെന്നു തോന്നിയെന്നും അദ്ദേഹം പറയുന്നു. പൂ പോലെ, പൂന്തെന്നൽ പോലെയാണ് കഥാകഥനം. വളരെ ലളിതമായ ഭാഷ, കുട്ടികളെ മാത്രമല്ല മുതിർന്നവരെയും പിടിച്ചിരുത്തും.

‘‘കുഞ്ഞുമാലാഖ കുഞ്ഞിച്ചിറകുകൾ ഇളക്കി പറന്നു. ഒരു കുഞ്ഞു ശലഭം പറക്കും പോലെ, ഒരു കുഞ്ഞുകാറ്റ് ഒഴുകും പോലെ കുഞ്ഞുമാലാഖ മന്ദം മന്ദം പറന്നു. ദൈവത്തിന്റെ ചുറ്റും പറന്നു.’’

ആദമും ഹവ്വയും മുതൽ മഹാപ്രളയം, മനുഷ്യർ പണിതുടങ്ങിയ ബാബേൽ ഗോപുരം, അബ്രഹാമും സാറയും, യാക്കോബ്, യോസേഫ്, മോശെ, പെസഹ, ഇസ്രയേൽ ജനം കടൽ കടന്ന കഥ, നൊമോമിയും റൂത്തും, ദാവീദ്, സോളമൻ, ഏലീശ, ദാനിയേൽ അങ്ങനെ പഴയ നിയമത്തിലെ പ്രധാന സംഭവങ്ങളെയെല്ലാം കോർത്തിണക്കിയാണ് കഥകൾ പറയുന്നത്. ഓരോ കഥയ്ക്കും അവസാനം കുഞ്ഞുമാലാഖയുടെ കുഞ്ഞു സംശയങ്ങളും ഉണ്ട്. കുട്ടികൾക്കും മുതർന്നവർക്കും വ്യത്യസ്ത ആസ്വാദനവും കാഴ്ചപ്പാടുകളും സമ്മാനിക്കുന്ന കഥകൾ. ഒരിക്കൽ വായിച്ചിട്ടുള്ള ബൈബിൾ കഥകൾ, കുഞ്ഞുമാലാഖ പറയുമ്പോൾ പുതിയൊരു കാഴ്ചപ്പാടിലൂടെ ഓരോരുത്തർക്കും അനുഭവപ്പെടും. രാജാക്കൻമാരുടെ ഉയർച്ചയും ആധിപത്യവും വാഴ്ചയും വീഴ്ചയുമൊക്കെ നമുക്കു ചുറ്റുമുള്ള ‌സാധാരണക്കാരുടെ ജീവിതത്തിലും വായിച്ചെടുക്കാം.

പുതിയ നിയമത്തിലേക്കു വരുമ്പോൾ, യേശുവിന്റെ ജനനം ഒരു പാവം കഴുതയുടെ നിഷ്കളങ്കമായ കണ്ണിലൂടെ, ചിന്തയിലൂെട, സ്വപ്നത്തിലൂടെയാണ് കുഞ്ഞുമാലാഖ അവതരിപ്പിച്ചിരിക്കുന്നത്. യോസേഫിനും മറിയത്തിനും ബെത്‌ലഹേമിലേക്കുള്ള യാത്രയിൽ തുണയായ നൊസ്റ്റോർ എന്ന പാവം കഴുതക്കുട്ടി.

‘വല്യകാര്യങ്ങളൊന്നുമേ അറിയാത്ത ഒരു പാവം കഴുതയായിരുന്നു നെസ്റ്റോർ. അവന്റെ യജമാനൻ ഒലാഫ്. അധികം വലുപ്പമില്ലാത്ത, അധികം പൊക്കമില്ലാത്ത, നൊസ്റ്റോർ വിരൂപനായിരുന്നു. അങ്ങനെയായിരുന്നു മറ്റു കഴുതകൾ കരുതിയിരുന്നത്. ഓർമവച്ച നാൾ മുതൽ കേൾക്കുന്നതാണ് ഈ പരിഹാസം. അങ്ങനെ കേട്ട് കേട്ട് നെസ്റ്റോർ ദുഃഖിതനായി ജീവിച്ചു.

എന്നാൽ അടുത്ത കാലത്ത് നെസ്റ്റോറിനു വലിയ മാറ്റം വന്നിരിക്കുന്നു. അതിനു കാരണമുണ്ട്. അവൻ നിരന്തരമായി സ്വപ്നം കണ്ടുകൊണ്ടാണ് ആ മാറ്റം ഉണ്ടായത്. സ്വപ്നത്തിൽ ദൈവദൂതൻ പ്രത്യക്ഷപ്പെട്ട് ‘‘നൊസ്റ്റോറേ, സന്തോഷമായിരിക്കൂ. നിന്നെ ദൈവം പ്രത്യേകമായി കണ്ടിരിക്കുന്നു. പുണ്യവതിയായ ഒരു സ്ത്രീരത്നത്തെ ചുമലിലെടുത്തു നടക്കാനുള്ള നിയോഗം ദൈവം നിനക്കു നൽകിയിരിക്കുന്നു.’’ എന്നു പറഞ്ഞു. പിന്നെ എത്രയോ ദിവസങ്ങൾ അവൻ അത്തരം സ്വപ്നങ്ങൾ കണ്ടു. അതോടെ നെസ്റ്റോർ തല ഉയർത്തി നടക്കാൻ തുടങ്ങി. ലോകം കൂടുതൽ സുന്ദരമായതുപോലെ...’

ചില കഥകൾ പറയുമ്പോൾ കുഞ്ഞു മാലാഖയ്ക്കും സങ്കടം വരും. ചിലപ്പോൾ ചിരിക്കും. എന്തു തന്നെയായാലും ദൈവത്തിനു സ്തുതിയർപ്പിച്ച് കണ്ണടച്ചു പ്രാർഥിച്ചാണ് അടുത്ത കഥയിലേക്കു പോകുന്നത്. 

ബഹുവർണ ചിത്രങ്ങളും റോസാപ്പൂക്കളുടെ പരിമളവും

പുസ്തകം തുറക്കുമ്പോൾത്തന്നെ പനിനീർപ്പൂക്കളുടെ പരിമളം മുന്നിൽ നിറയുന്നത് അനുഭവിച്ചറിയാം. ബൈബിള്‍ കഥകളുടെ സുന്ദരമായ ആവിഷ്കരണം മാത്രമല്ല, വെങ്കിയുടെ ജീവൻ തുടിക്കുന്ന ബഹുവർണ ചിത്രങ്ങളും കുട്ടികളെ സന്തോഷിപ്പിക്കും. പ്രിന്റിങ്ങിൽ നൂതന സംവിധാനങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ പുസ്തകം തുറക്കുമ്പോള്‍ റോസാപ്പൂക്കളുടെ സുഗന്ധം പ്രിന്റിങ് മഷിയുടെ സവിശേഷതയാണ്. 

‘ഇതിലുള്ളത് മറ്റിടത്തുമുണ്ടാവാം; ഇതിലില്ലാത്തത് എവിടെയുമുണ്ടാവില്ല’ എന്ന സൂക്തി ബൈബിളിനോടു കൂടുതൽ അർഥവത്തായി ചേർക്കാം. മനുഷ്യമനങ്ങളിൽ പൊരുളുകൾ നേരായിപ്പതിയണം എന്ന ലക്ഷ്യത്തോടെ ആഖ്യാതാവിനെ സൃഷ്ടിച്ച പ്രഫ. എസ്. ശിവദാസ് സ്വന്തം നാമത്തെ അന്വർഥമാക്കത്തക്കവണ്ണം മനുഷ്യവംശത്തിന്റെ ശിവത്തിന് സേവനമർപ്പിക്കുവാനുള്ള സാഹിത്യരചനയുടെ കൈലാസാരോഹണമാണ് ഈ കൃതിയിലൂടെ സാധിച്ചിരിക്കുന്നത്.’ എന്നാണ്  ഡോ. എം. ലീലാവതി ഗംഭീരമായ അവതാരികയിൽ എഴുതിയിരിക്കുന്നത്. എല്ലാ അധ്യായങ്ങളുടെയും അവസാനം കൊടുത്തിരിക്കുന്ന ക്യുആർ കോ‍ഡ് സ്കാൻ ചെയ്താൽ ആ അധ്യായം കേൾക്കുകയും ചെയ്യാം. ബബിതാ ജേക്കബാണ് ശബ്ദാവതരണം നടത്തിയിരിക്കുന്നത്. 524 പേജിൽ മൾട്ടി കളറിലാണ് പുസ്തകം. ഒരു ഹൈടെക് ഹൈ പ്രൊഫൈൽ  സാഹിത്യവിരുന്ന് എന്ന് ഈ പുസ്തകത്തെപ്പറ്റി നിസ്സംശയം പറയാം. 

Content Summary: Malayalam Book ' Kunju Malakhayude Daivakadhakal written by Prof. S. Sivadas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com