ADVERTISEMENT

ഉറയൂരുന്ന പെൺമയുടെ മൂർച്ചയും തീർച്ചയുമാണ് കാളിയമ്പിനെ പുതിയ കാലത്തും പ്രസക്തമാക്കുന്നത്. ഇന്നലെകളുടെ ചതിയും വഞ്ചനയും ആണഹന്തയും ഇനി വച്ചുപൊറുപ്പിക്കില്ലെന്ന ഉരിശ്. ഭീഷണിക്കു മുൻപിൽ ചൂളിപ്പോകാത്ത വീര്യം. എതിരെയുള്ളവരുടെ സ്വാധീനം, പ്രതാപം, ബലം... നിയമവ്യവസ്ഥയെപ്പോലും അട്ടിമറിക്കാനുള്ള സമ്പത്ത്. എന്നാൽ, കാലം കാത്തുനിൽക്കുന്ന ഒരു നിമിഷമുണ്ട്. അതിനുവേണ്ടി സർവസജ്ജരാണ് കാളിമാമ്മ എന്ന മേരിമാമ്മ. തിക്കപ്പൻ തെയ്‌വം. സുഹൃത്തുക്കൾ എത്തും മുമ്പേ അവളെയും കൊണ്ട് റെയിൽവേ സ്റ്റേഷനിലേക്ക് പായുന്ന അവൻ. വിശ്വാസത്തിന്റെ പ്രാവുകൾ ചിറകൊതുക്കിയിരിക്കുന്ന കണ്ണുകൾ. 

വലയിൽ നിന്നിതാ അവൾ പറന്നുയരുന്നു. ബുദ്ധൻ കണ്ണു തുറന്ന് മുന്നിലിരുന്നവരോടായി പറഞ്ഞു. സുനിശ്ചിതമായിരുന്നു അവളുടെ ജീവിതം. ജീവിതമോ അനിശ്ചിതവും. മരണത്തെ കരുതി ജീവിക്കുക. ഓരോ അണുമാത്രയിലും. ബുദ്ധനും പെൺകുട്ടിയും പോലെ അരണിയും തീയും പോലെ ന്യായവും പെൺമയും കൈകോർക്കുകയാണ് ഈ കഥകളിൽ. 

കാളിപ്പണിക്കത്തി കൂരമ്പെടുത്തു. വിരലുകൾക്കിടയിലെ ഞാണിൽ ഉന്നം പിടിച്ചു. കുഞ്ഞവിര മ‍ടക്കുകാൽ വിടർത്തി കുന്തിച്ചിരുന്നു. ഇക്കുറി ചാടിൽ അമ്പ് തറപ്പിക്കാനുള്ള പുറപ്പാടിലാണവൻ. അവന്റെ കണ്ണുകൾ താഴേക്കു കൂർത്തു. ഉരുളാനിരിക്കുന്ന ചാടിന്റെ കാളക്കണ്ണിലേക്കാണവന്റെ ഉന്നം. കാളിപ്പണിക്കത്തിയുടെ നോട്ടം അവന്റെ മടക്കുകാലിലൂടെ മേലേക്കിഴഞ്ഞു...

ഐതിഹ്യകഥകളുടെ നിലാവിൽ എഴുതിയവയാണ് കാളിയമ്പ്, തിക്കപ്പൻ തൈവം എന്നീ കഥകൾ. എന്നാൽ അവ അഭിസംബോധന ചെയ്യുന്നത് പുതിയ കാലത്തെയാണ്. അന്നുമിന്നും മാറാതെ നിൽക്കുന്ന സാമൂഹിക വ്യവസ്ഥയിൽ ഇരകളുണ്ട്. അക്രമികളും. അവരുടെ പേരുകൾ മാറുന്നുണ്ട്. വഴികളും വാഹനങ്ങളും മാറുന്നുണ്ട്. ഭാഷയും വേഷവും മാറുന്നുണ്ട്. എന്നാൽ, കണ്ണുകൾ കൂർമ്പിക്കുന്നത് ഒരേ ലക്ഷ്യത്തിലേക്കാണ്. അവർ നടക്കുന്നത് ഒരേ വഴിക്കാണ്. അവരെ നയിക്കുന്നത് ഒരേ വികാരമാണ്. ഉന്നം ഒന്നുതന്നെയാണ്. ഒരിക്കൽ അവർ മുതലെടുത്തത് നിസ്സഹായതയായിരുന്നു. ദാരിദ്ര്യവും കഷ്ടപ്പാടുമായിരുന്നു. അതിനു ചൂട്ടു പിടിക്കുന്നതായിരുന്നു കുടുംബവും സമൂഹവും. എന്നാൽ, കാലം മാറിയതിനൊപ്പം കഥയും മാറുകയാണ്. നോഥൊർ മ്യൂസിക് ആ വേഗത്തിന്റെ പിടപ്പ് ആവാഹിക്കുന്ന കഥയാണ്. 

ദർവേശ് പറയുന്നു: തിരിച്ചറിയപ്പെടാതിരുന്നൊരു ജനതയുടെ ശിശുവായിരുന്നു ഞാൻ. ഇല്ലാത്തവരുടെ പേരിൽ സംസാരിക്കാനാണു ഞാൻ ആശിച്ചത്. വിജയത്തിൽ നിന്നു കിട്ടുന്നതിനേക്കാൾ പ്രചോദനവും മാനവികതയും പരാജയത്തിലുണ്ട്. പരാജയത്തിൽപ്പോലും കവിതയുണ്ട്. ഒരുപക്ഷേ മികവേറിയ കവിത. 

ചരിത്രത്തെ നെടുകെ വിഭജിച്ച അണുവിന്റെ സാന്നിധ്യമുണ്ട് പല കഥകളിലും. മനുഷ്യത്വം ഭരിച്ച കാലത്തുനിന്ന് സമൂഹ മാധ്യമങ്ങൾ ജീവിതത്തെ നിയന്ത്രിക്കുന്ന കാലത്തേക്കുള്ള പ്രയാണം. അതു വേദനിപ്പിക്കുന്നതാണ്. അപമാനകരമാണ്. ഇരകൾ തന്നെ അക്രമികളാകുന്ന വിരോധാഭാസവുമുണ്ട്. വിഷം പുരട്ടിയ അമ്പുകൾ സദാസമയവും എയ്തുകൊണ്ടിരുന്ന ആപ്പുകൾ മനസ്സ് മലിനമാക്കുമ്പോൾ മോചനം എവിടെ എങ്ങനെ എന്ന ചോദ്യത്തിനു പോലും ഉത്തരമില്ല. 

നീ എവിടന്നു വരുന്നു: ബുദ്ധൻ അവളോട് ചോദിച്ചു. 

എനിക്കറീല്ല: അവൾ പറഞ്ഞു. 

എവിടേക്കു പോകുന്നു? 

അതുമെനിക്കറീല്ല. 

ബുദ്ധൻ ഇമകൾ ചേർത്തു.

നിനക്കതറിയില്ലേ? 

അറിയാം, അവൾ ഞൊടിയിൽ പറഞ്ഞു. 

നിനക്കറിയാമോ? 

അവൾ കണ്ണുകളടച്ചു: അറീല്ല....

കാളിയമ്പ് 

കെ.വി. മോഹൻകുമാർ 

മനോരമ ബുക്സ് 

വില: 190 രൂപ

('കാളിയമ്പ്' ഓർഡർ ചെയ്യാനായി  www.manoramabooks.com സന്ദർശിക്കുക. മലയാള മനോരമ യൂണിറ്റ് ഓഫീസുകൾ, മനോരമ ഏജന്റസ്, എന്നിവിടങ്ങളിലും 8281765432 നമ്പറിൽ വാട്സാപ്പ് വഴിയും ഓർഡർ ചെയ്യാവുന്നതാണ്.)

English Summary:

Malayalam Book ' Kaaliyampu ' Written by K. V. Mohankumar

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com