ADVERTISEMENT

കെ. രേഖ എഴുതിയ ഏഴ് വ്യത്യസ്ത കഥകളുടെ സമാഹാരമാണ് 'മനുഷ്യാലയ ചന്ദ്രിക'. കഥാപാത്രങ്ങൾ കൊണ്ടും കഥാപശ്ചാത്തലും കൊണ്ടും വ്യത്യസ്തമാകുമ്പോഴും 7 കഥകളിലും പ്രതിധ്വനിക്കുന്നത് ഒരേ മുറിപ്പാടുകളാണ്, ഒരേ വേദനയാണ്. 

നാം കണ്ടിട്ടും കാണാത്ത, മനസ്സിലാക്കാൻ ശ്രമിക്കാത്ത, മനുഷ്യരുടെ ചൂടും ചൂരും കൊണ്ടെഴുതിയ കഥകൾ. ജീവിതത്തിലെ നെട്ടോട്ടം ദുർബലരാക്കിയ, ക്ഷീണിച്ചു വിയർത്തൊലിച്ച് നിൽക്കുന്ന സ്ത്രീകളെയാണ് കഥകളിലുടനീളം കാണാൻ സാധിക്കുക. തിരുത്താനും മാറ്റാനും കഴിയാതെ നിശബ്ദരായി വേദനകളിൽ ജീവിക്കുന്ന മനുഷ്യരുടെ, ജീവിച്ചിരിക്കുമ്പോൾ തന്നെ മരിച്ചുപോയ മനുഷ്യരുടെ അതിവൈകാരിക നിമിഷങ്ങളെ അതീവ നേർമയാർന്ന വാക്കുകൾ കൊണ്ടാണ് രേഖ വരച്ചിടുന്നത്.

 വായനയുടെ തുടക്കത്തിൽ ബുദ്ധി ഉപയോഗിക്കാത്ത സ്ത്രീകളുടെ കഥയാണെന്ന് മുൻവിധി തോന്നാം. പക്ഷേ അതിനിടയിൽ തന്നെ കഥാപാത്രങ്ങൾക്കുള്ളിൽ നടക്കുന്ന പ്രായോഗിക ബുദ്ധിയും വൈകാരികതയും തമ്മിലുള്ള സംഘർഷം വായനക്കാരന്റെ ഉള്ളിലും ഉടലെടുത്തിരിക്കും. വികാരത്തിനു മുന്നിൽ അടിയറവു പറയുന്ന കഥാപാത്രങ്ങൾക്കൊപ്പം ഇരുന്നു വേദനിക്കാനെ പിന്നീട് കഴിയൂ.

 കുടുംബം എന്ന സൗധത്തിന്റെ ഉള്ളുപൊള്ളയാണെന്ന തച്ചുശാസ്ത്രം പറയാനാണ് ഗൃഹനിർമ്മാണം സംബന്ധിച്ച സകല വിഷയങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന തരുമംഗലത്ത് നീലകണ്ഠൻ നായരുടെ 'മനുഷ്യാലയ ചന്ദ്രിക' എന്ന പുസ്തകത്തിന്റെ പേര് കടമെടുത്തതെന്ന് കഥയുടെ ആമുഖത്തിൽ എഴുത്തുകാരി പറഞ്ഞുവയ്ക്കുന്നുണ്ട്. കുടുംബ വ്യവസ്ഥയ്ക്കുള്ളിൽ സ്ത്രീകൾ എങ്ങനെയാണ് വെന്തുരുകുന്നതെന്നും, കുടുംബ സങ്കൽപം എത്രത്തോളം അനീതിയാണ് സ്ത്രീകളോട് കാണിക്കുന്നതെന്നും എഴുത്തുകാരി 'മനുഷ്യാലയ ചന്ദ്രിക'യിലൂടെ വരച്ചു കാട്ടുന്നു. അതിനുമപ്പുറത്ത് സാമൂഹിക വ്യവസ്ഥയുടെ, തറവാട്ടു മഹിമയുടെ, സദാചാരബോധത്തിന്റെയെല്ലാം നിരർഥകത തുറന്നു കാട്ടുകയും ചെയ്യുന്നുണ്ട്. 

കുടുംബബന്ധങ്ങളെ ചോദ്യം ചെയ്യുന്ന ഈ കാലഘട്ടം തന്നെയാണ് കഥയിൽ തെളിയുന്നത്. ഒരു വാക്ക് പോലും സംസാരിക്കാതെ ഒരു സ്ത്രീയെ പൂർണമായി മനസ്സിലാക്കുന്ന പുരുഷനെയും ഒരുമിച്ച് ജീവിതം പങ്കിട്ടിട്ടും ഒരു തരി പോലും സ്ത്രീയെ മനസ്സിലാകാത്ത പുരുഷനെയും കഥയിൽ കാണാൻ സാധിക്കും. തനിക്കായി ജീവിതം സമർപ്പിച്ച സ്ത്രീയെ കാരണങ്ങളൊന്നുമില്ലാതെ ഉപേക്ഷിച്ചു പോകുന്ന പുരുഷനും കാരണങ്ങളൊന്നുമില്ലാതെ തന്നെ ഉപേക്ഷിച്ചു പോയ സ്ത്രീയെ മറക്കാൻ കഴിയാതെ ജീവിക്കുന്ന പുരുഷനും 'മനുഷ്യാലയ ചന്ദ്രിക'യിലുണ്ട്. വഞ്ചിച്ച പുരുഷനെ വെറുക്കാൻ കഴിയാതെ നിൽക്കുന്ന സ്ത്രീയെയും സ്നേഹിക്കപ്പെടുമ്പോഴും മറ്റൊരു പുരുഷന്റെ നെഞ്ചിൽ സമാധാനം കണ്ടെത്തുന്ന സ്ത്രീയെയും കഥകളിൽ കാണാം. ഇവിടെ ശരിയും തെറ്റുമില്ല. പച്ചയായ ജീവിതവും അവിടെ എല്ലാം ശരിയാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്ന മനുഷ്യരുടെ തീരാത്ത പരിശ്രമങ്ങളുമാണുള്ളത്. കഥാപാത്രങ്ങൾക്കിടയിൽ എവിടെയെങ്കിലും വച്ച് ചിലപ്പോൾ അവനവനെ തന്നെ കണ്ടുമുട്ടിയെന്നുമിരിക്കും. 

കണ്ണ് വായിച്ച് തീരുന്നിടത്ത് ഹൃദയം തങ്ങിനിൽക്കുന്ന കഥകളാണ് ഓരോന്നും. വേദന കൊണ്ട് മുറിവേൽക്കപ്പെട്ട ഹൃദയത്തിന് അത്ര പെട്ടെന്ന് അടുത്ത കഥയിലേക്ക് സഞ്ചരിക്കാൻ കഴിഞ്ഞെന്നു വരില്ല. അവസാന കഥ വായിച്ചു തീരുമ്പോഴേക്കും ഹൃദയവേദന കൊണ്ടു നമ്മൾ തളർന്നിരിക്കും.

മനുഷ്യാലയ ചന്ദ്രിക

കെ. രേഖ

മാതൃഭൂമി ബുക്സ്

വില: 140 രൂപ

English Summary:

Malayalam Book ' Manushyalaya Chandrika ' Written by K. Rekha

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com