ഗാഢമൈത്രിയുടെ ഭീമച്ചൻ

Mail This Article
ഒരു ദശാബ്ദത്തിന്റെ രചനാസാഫല്യം; 7 കഥകൾ. ഒരെണ്ണം മാത്രം നീണ്ടകഥ. ആറെണ്ണവും ചെറുകഥകൾ. 2015 മുതൽ 2024 വരെയുള്ള ദീർഘവർഷങ്ങൾക്ക് ഒരു എഴുത്തുകാരന്റെ കടപ്പാട്. കാലം, ലോകം ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന കഥകൾ. ഓരോ കഥയും തുറക്കുന്നത് വലിയൊരു നോവലിനേക്കാൾ വിശാലമായ ലോകത്തേക്ക്. ഗാഢം. അഗാധം. മാറ്റൊലിക്കൊള്ളുന്നത്. നവോൻമേഷം ആർജിച്ച ഭാഷയുടെ ചടുലത. വാക്കുകൾക്കും വിശേഷണങ്ങൾക്കും അപ്പുറം ഭീമച്ചൻ തേജോമയമാകുന്നു. ചിദംബരമാകുന്നു.
ഗാഢമൈത്രി. ഒരൊറ്റ വാക്കിലൂടെയാണ് എൻ.എസ്. മാധവൻ രണ്ടു മനുഷ്യരുടെ പാരസ്പര്യത്തെ അടയാളപ്പെടുത്തുന്നത്. ആ വാക്കിൽ വായന നിർത്തേണ്ടിവരും. ഉള്ളിലെ സമുദ്രം തിരയടിക്കുകയാണ്. അലകൾ അടങ്ങാനുള്ള കാത്തിരിപ്പ്. നമ്മുടെ ഭാഷയ്ക്ക് ഇത്ര കരുത്തുണ്ടായിരുന്നോ. ഈ കഥാപാത്രങ്ങളൊക്കെ എവിടെയായിരുന്നു ഇതുവരെ? അവരുടെ ലോകങ്ങളും.
സന്ത്യാവ്. അനസ്താസ്യ. യയാതിയിലെ ജാഹ്നവി. പാല് പിരിയുന്ന കാലത്തിലെ സാബു. ആരോഗ്യത്തിലും അനാരോഗ്യത്തിലും നിറയുന്ന സൂസൻ. നിതിൻ. സോണ. ബൻജി ജംപിങ്ങിലെ കുഹു. കാക്കശ്ശേരിയിലെ ആർ. നരസിംഹശാസ്ത്രികൾ. മഞ്ഞപ്പതിറ്റടിയിലെ ജെന്നി. ദേവൻ.
കൃഷ്ണയുടെ മേൽ സന്ധ്യ തുടങ്ങിക്കഴിഞ്ഞിരുന്നു... പോലെയുള്ള കാവ്യാസാന്ദ്രമായ വരികൾ. ഓരോ പേരും ഒരു കഥയാകുന്ന അദ്ഭുതം. യയാതി പോലെ. ആറ്റിക്കുറുക്കിയെടുത്ത വാക്കുകൾ. വിദഗ്ധനായ ശിൽപിയുടെ പണിക്കുറ്റമില്ലാത്ത കരവിരുതിൽ നിന്ന് ഉയിർക്കുന്ന വാക്കുകളിൽ നിറയുന്ന വികാര സമുദ്രങ്ങൾ. കഥയ്ക്ക് ഇത്രമാത്രം സംവേദന ശേഷിയുണ്ടായിരുന്നോ എന്ന് ആരെയും അദ്ഭുതപ്പെടുത്തും ഭീമച്ചൻ.
പുതിയൊരു തുടക്കത്തിലേക്കു സഞ്ചരിക്കുന്നവയാണ് ഈ സമാഹാരത്തിലെ ഓരോ കഥയും. മഞ്ഞപ്പതിറ്റടിയിൽ ആ തുടക്കത്തിനു ദേവനെ സഹായിക്കാൻ ഓടിയെത്തുന്നുണ്ട് ജെന്നി. ഞാനും കൂടെ വരാം. ജെന്നി പറയുന്നു.
കൂടെ വരികയാണ് വാക്കുകൾ. ബൻജി ജംപിങ്ങിൽ കുഹുവിന്റെ തകർന്ന ലോകം ദാരുണമായാണ് മാധവൻ ചിത്രീകരിക്കുന്നത്. അല്ല അനുഭവിപ്പിക്കുന്നത്. പെട്ടിക്കടയിൽ തൂക്കിയിട്ട പത്രത്തിലെ ജാവേദ് ഖാന്റെ മുഖം. പത്രം വാങ്ങാൻ കരയാൻ ഉഴറുന്ന കുഹു. ഒരൊറ്റച്ചാട്ടമാണ് അവളുടെയും രോഹന്റെയും കൂട്ടു ജീവിതത്തെ നിർണായക വഴിത്തിരിവിൽ എത്തിക്കുന്നത്. ഇനി മേൽ അവൾ സഹയാത്രിക അല്ല. ഡ്രൈവിങ്ങിന്റെ സാക്ഷിയല്ല. വളയം തിരിക്കാനുള്ള കുഹുവിന്റെ അവകാശത്തെ ചോദ്യം ചെയ്യാൻ ആരുമല്ല. ഉസ്താദ് കൂടിയില്ലാത്ത, തനിച്ചുനീന്തേണ്ട ലോകത്തിൽ കുഹു ഇനി സ്വന്തമീണം രചിക്കുന്ന ശരവേഗമാണ്.
മാധവൻ പൂർണവിരാമമിട്ടു നിർത്തുന്ന കഥകൾ തുടങ്ങുകയാണ്. സന്ത്യാവും അനസ്താസ്യയും കൂടിയുള്ള ഇനിയുള്ള ജീവിതം. വടക്കൻ കായൽ നിറച്ച് മീൻപിടിത്തക്കാരുടെ വഞ്ചികൾ ചാഞ്ചാടുന്ന കാഴ്ച. ഭീമച്ചനെ പേടിക്കേണ്ടതില്ലാത്ത അവരുടെ ജനിക്കാനിരിക്കുന്ന കുട്ടി. നെഞ്ചിലൂടെ ഒരു വാൾ ഇറക്കുന്ന മൂർച്ചയിൽ ഒരിക്കലും അവസാനിക്കാത്ത ആരോഗ്യത്തിലും അനാരോഗ്യത്തിലും. സൂസന്റെയും ജോണിന്റെയും വീട്ടിൽ തന്നെ ഇനി വളരാൻ പോകുന്ന മകൻ രോഹൻ. രാത്രിക്കൂട്ടില്ലാത്ത നിതിൻ.
ഗാഢമൈത്രി പോലെ സാന്ധ്യവിഷാദമുണ്ട് ഒരു കഥയിൽ. കഥയുടെ, ഭാഷയുടെ, അട്ടിമറിക്കപ്പെടുന്ന ഭാവുകത്വത്തിന്റെ നേർച്ചിത്രം.
പ്രചരണാത്മകമായി ഒറ്റ വായനയിൽ അവസാനക്കേണ്ടിയിരുന്നതാണ് പാല് പിരിയുന്ന കാലം. എന്നാൽ, ആ പോർട്ടർ. പിന്നാലെ മിനി എന്ന മൃണാളിനി. ഭാവനയുടെ മാജിക് അല്ല. കാലത്തോടു സന്ധിചെയ്യാത്ത എഴുത്തുകാരന്റെ സർഗാത്മക വീര്യം. കീഴടങ്ങാത്ത കരുത്ത്. മലയാള ചെറുകഥയുടെ ദീപ്തി.
ഭീമച്ചൻ
എൻ.എസ്. മാധവൻ
ഡിസി ബുക്സ്
വില: 180 രൂപ