ADVERTISEMENT

ചില നിമിഷങ്ങളിലെ ചില തീരുമാനങ്ങൾ. അത് ജീവിതത്തെ മുഴുവൻ മാറ്റിമറിക്കാൻ പര്യാപ്തമാണ്. വന്ന വഴിയിൽ നിന്ന് തീർത്തും മാറി അപരിചിതമായ മറ്റൊരു വഴിയിലേക്ക്. കാത്തിരിക്കുന്ന വെല്ലുവിളികളെയും പ്രതിസന്ധികളെയും ഒട്ടും കൂസാതെ. എവിടെ നിന്നോ ജീവിതം നീട്ടിത്തരുന്ന കൈകളിൽ പിടിച്ച് മുന്നോട്ടു പോകാനുള്ള ധൈര്യം. അതു കൊണ്ടു ചരിത്രത്തിൽ മായ്ച്ചാലും മായാതെ അടയാളമിട്ടവരുണ്ട്. അവരിൽ ഒരാളാണ് വേട്ടക്കുട്ടിയമ്മ.

കുട്ടിയമ്മയെക്കുറിച്ചുള്ള ഒരു കഥയിൽ നിന്ന് തുടങ്ങാം:
മറയൂർ കാട്ടിലൊരു സ്ത്രീയുണ്ട്. അവരെപ്പോലെയാകണം. കൊമ്പ് വളർന്നു തഴച്ച്, പരസ്പരം കോർത്ത് തുമ്പിക്കൈ അനക്കാൻ പറ്റാത്ത കൊമ്പൻമാർ നടന്നുവരും. കുട്ടിയമ്മ കാട്ടിലൊരിടത്ത് പാറമേൽ ഇരിക്കുന്നുണ്ടാകും. മഞ്ഞളൊക്കെ അരച്ച് നെറ്റിയിലും തലയിലുമിട്ട് കണ്ണടച്ച് ധ്യാനത്തിൽ. ഈ ജീവിതം മതിയായി എന്ന അർഥത്തിൽ കൊമ്പൻ മുട്ടുകുത്തും. അതേ ഇരിപ്പിലിരുന്ന് കുട്ടിയമ്മ ആനയുടെ ചെവിക്കുറ്റിക്കുഴിയിൽ ഒറ്റവെടി. ആന അറിയും മുൻപ് അതിന്റെ ജീവൻ സ്ഥലം വിട്ടിരിക്കും.

ഒരൊറ്റ ആനയെപ്പോലും അറിഞ്ഞുകൊണ്ട് വെടിവച്ചിട്ടില്ലെന്ന് തുറന്നുപറയുന്ന ഒരാളെക്കുറിച്ചാണ് ഇതു പറയുന്നത്. ഇതുപോലെ എത്രയെത്ര കഥകൾ. യാഥാർഥ്യത്തേക്കാൾ വളർന്നുപന്തലിച്ച കെട്ടുകഥകൾ. കേട്ടുകേൾവികൾ. പുരാണങ്ങൾ. ഐതിഹ്യങ്ങൾ. എന്നാൽ, കുട്ടിയമ്മ ഇതൊന്നും ആയിരുന്നില്ല. മൂന്നാണുങ്ങളുടെ ശക്തിയുണ്ടെന്നു പലരും പറഞ്ഞ അവർ ജീവിതത്തിൽ പല തവണ ദൈവത്തെ വിളിച്ചിട്ടുണ്ട്. ആർത്തല‍ഞ്ഞു കരഞ്ഞിട്ടുണ്ട്. സാധാരണക്കാരിലും സാധാരണക്കാരായ എല്ലാ മനുഷ്യരുടെയും എല്ലാ വേദനകളും കഷ്ടപ്പാടുകളും അനുഭവിച്ചിട്ടുണ്ട്. കാടിനോടും മൃഗങ്ങളോടും പോരാടി. ഒടുവിൽ, എല്ലാവരെയും തോൽപിക്കുന്ന സർക്കാരിനു മുന്നിലും യാചിച്ചു; അർഹമായതിനു വേണ്ടി. അവകാശത്തിനു വേണ്ടി. ആരുമില്ലാത്തവരുടെ കഥ അങ്ങനെ തന്നെയാണല്ലോ. അവർക്കു മുന്നിൽ വാതിലുകൾ തുറക്കാറില്ല.ഫയലുകൾ അനങ്ങാറില്ല. അവർ എന്നും അവർ മാത്രം. അവരെ ആ അവസ്ഥയിൽ തന്നെ തളച്ചിട്ടില്ലെങ്കിൽ ആരെ അധികൃതർ സമുദ്ധരിക്കും. ശാക്തീകരിക്കും. ഐക്യദാർഢ്യപ്പെടും...

കാരുണ്യത്തിന്റെ ദേവതയാകാൻ പോയ പെൺകുട്ടിയാണ് ത്രേസ്യാ തോമസ്. കർത്താവിന്റെ മണവാട്ടിയാകാൻ സ്വമനസ്സാലെ തീരുമാനിച്ചുറപ്പിച്ച സ്വഭാവദാർഡ്യം. മനുഷ്യന്റെ വിളി. ബന്ധങ്ങളുടെ വിളി. ചിന്നിച്ചിതറിയ കുടുംബത്തിന്റെ ദുരവസ്ഥ. മെഴുകുതിരികളേക്കാൾ മൃദുവായ കൈകളിൽ തോക്ക് വഴങ്ങുമെന്ന് അപ്പോൾ ആ കുട്ടിയോ അവരെ അറിയുന്നവരോ  കരുതിയില്ല. എന്നാൽ, അതായിരുന്നു നിയോഗം. കേരളത്തിലെ ഏക വനിതാ ശിക്കാരിയായി ത്രേസ്യ; പിന്നെ വേട്ടക്കുട്ടിയമ്മയും.

കാട് വിറപ്പിച്ച, കാടിന്റെ മക്കളെ വിറപ്പിച്ച നീലമേഘത്തേവർ എന്ന കൊള്ളക്കാരനെതിരെ നെഞ്ചു വിരിച്ച് നിന്നിട്ടുണ്ട് കുട്ടിയമ്മ. ആനയ്ക്കും കടുവയ്ക്കും കാട്ടുപോത്തിനും മുന്നിൽ ജീവനിൽ കൊതിയില്ലാതെ നേർക്കുനേർ നിന്നിട്ടുണ്ട്. നഷ്ടങ്ങൾ ഒട്ടേറെയുണ്ടായി. വിധിച്ചതും കൊതിച്ചതും പോലും തട്ടിയെടുക്കപ്പെട്ടു. എന്നാലും സ്നേഹത്തോടെ, സംതൃപ്തിയോടെ ജീവിച്ചു. പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകളുണ്ട് കുട്ടിയമ്മയെക്കുറിച്ച്. അതിൽ നിന്ന് വ്യത്യസ്തമാണ് അവർ അവരെക്കുറിച്ചു പറ‍ഞ്ഞ കഥകൾ. മരണശേഷം മാത്രം പുറത്തിറങ്ങണമെന്ന് കുട്ടിയമ്മ വാശിപിടിച്ച ജീവിതകഥ ജി.ആർ. ഇന്ദുഗോപനിലൂടെ പുറത്ത്. ജീവിതത്തേക്കാൾ വലിയ ജീവിത കഥ. വഴികാട്ടിയായ നിസ്വാർഥ പത്രപ്രവർത്തകന് സമർപ്പിച്ച പുസ്തകം; നിരന്തര സൗഹൃദത്തിനും.

വേട്ടക്കുട്ടിയമ്മ
ജി.ആർ.ഇന്ദുഗോപൻ
വില 190 രൂപ
മനോരമ ബുക്സ്  

('വേട്ടക്കുട്ടിയമ്മഓർഡർ ചെയ്യാനായി  www.manoramabooks.com സന്ദർശിക്കുക. മലയാള മനോരമ യൂണിറ്റ് ഓഫീസുകൾ, മനോരമ ഏജന്റസ്, എന്നിവിടങ്ങളിലും 8281765432 നമ്പറിൽ വാട്സാപ്പ് വഴിയും ഓർഡർ ചെയ്യാവുന്നതാണ്.)

English Summary:

Vettakutiyamma: The Untold Story of Kerala's Fearless Female Hunter

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com