തോണിക്കാരൻ എന്നെ അറിയുന്നില്ലെങ്കിൽ പിന്നെ ആരറിയാൻ? കഥയുടെ സുവർണകാലം

Mail This Article
കഴിഞ്ഞ കാലത്തിന്റെ ബാല്യകാല സന്ധ്യയിൽ നിന്നാണയാൾ വരുന്നത്. ഇരു കരകളെയും കൂട്ടിമുട്ടിക്കുന്ന തോണിയിൽ. കൂക്കിന് മറുകൂക്കൂമായി. അയാൾക്ക് അറിയാവുന്നതുപോലെ ആ നാടിനെ മറ്റാർക്കുമറിയില്ല. നാട് നഗരമായതിന്റെ ദുരന്തം. പക്ഷിമരം തൂക്കുമരമായ വൈപരീത്യം. അവസാനത്തെ നാട്ടുവഴിയും കുറ്റിക്കാടുകൾ വെട്ടിത്തെളിച്ച് മണ്ണിട്ടുയർത്തി വീതിയിൽ ടാർ ചെയ്ത് വികസനത്തെ സ്വാഗതം ചെയ്യുന്ന ആവേശം. ഇല്ലാതാകാൻ പോകുന്ന മായക്കാഴ്ചകൾ. പാടം, തോട്, പശു, പുൽച്ചാടി, ആമ, അരണ, ഓന്ത്... മേഞ്ഞുനടക്കുന്ന പശുക്കൂട്ടങ്ങൾ. നീന്തി നടക്കുന്ന താറാവിൻ പറ്റങ്ങൾ. പൂത്തുമ്പികളും പുൽച്ചാടികളും. പച്ചിലക്കിളികൾ. മരത്തവളകൾ. ഏറ്റുവെള്ളത്തിൽ ജീവനോടെ ചാടിക്കളിക്കുന്ന മീൻപറ്റങ്ങൾ... എല്ലാം ഒരു പ്രതീതി പോലെ മാത്രം. മായക്കാഴ്ച. അയഥാർഥം. അതോ ജീവനുള്ള ഓർമയോ.
പൊയ്പ്പോയ നാടിനെ ഓർത്തു വിതുമ്പുന്ന വരമ്പിൽ ആർക്കോ വേണ്ടി കാത്തിരിക്കുന്ന വെള്ളക്കൊറ്റികൾ മാത്രമല്ല അയ്മനം ജോണിന്റെ കഥകളിലുള്ളത്. പുകമഞ്ഞ് മൂടിയ ഡൽഹിയും കറുത്ത താജ്മഹലിന്റെ ഇരുട്ടിൽ ഉയർന്നുനിൽക്കുന്ന കറുത്ത താഴികക്കുടങ്ങളും ദൈവത്തെപ്പോലും തിരിച്ചറിയാത്ത ബ്രഹ്മപുത്രയിലെ തോണിക്കാരനും കൂടി ചേർന്നതാണ്. ജീവിതത്തോട് ചേർന്നുനിൽക്കുന്നത്. സ്വപ്നങ്ങളോട്. ഹൃദയത്തോട്.
ഒരു തിരക്കുമില്ലാതെ ഒറ്റയ്ക്കൊരു വൈകുന്നേരം സന്ധ്യയിലേക്ക് ചായുന്ന ദിവസത്തെ നോക്കിയിരുന്നപ്പോൾ തഴുകിയെത്തിയ കുളിർകാറ്റ്. അതൊരു ഓർമയല്ല. ആ കാറ്റ് ഈ കഥകളിലൂടെ വീശിയടിക്കുന്നു. ആശ്വസിപ്പിക്കുന്നു. അരികു ചേർന്നു നിൽക്കുന്നു. ഒപ്പം കരയുകയും നിശ്വസിക്കുകയും ഏതോ പ്രതീക്ഷയിൽ മിഴി ഉയർത്തുകയും ചെയ്യുന്നു.
മലയാളികളുടെ മണ്ണിൽ വേരാഴ്ത്തി നിൽക്കുന്നു മാറ്റിനി മാനിയയിലെ കഥകൾ; മനസ്സിലും. വിദൂര രാജ്യങ്ങൾ പോലും കീഴടക്കിയ അതേ മലയാളിയെ മറക്കുന്നുമില്ല. നാട്ടിടവഴികളിലൂടെ പണ്ടൊക്കെ നടക്കുമ്പോൾ വീടുകൾക്കു മുന്നിൽ കൊളുത്തിവയ്ക്കാറുണ്ടായിരുന്ന നിറദീപങ്ങൾ. സന്ധ്യാപ്രാർഥനകൾ. അന്തിത്തിരികൾ.
ഒരു കഥയിൽ പോലും എഴുത്തുകാരൻ പക്ഷം ചേരുന്നില്ല. കേട്ടറിഞ്ഞ, കണ്ടറിഞ്ഞ, ചിലപ്പോഴൊക്കെ സ്വയം കഥാപാത്രമായ ചില അനുഭവങ്ങളാണ് കഥയായി തന്നെ പറയുന്നത്. എന്നിട്ടും ഒരു ജാഡയുമില്ലാതെ ആ വാക്കുകൾ ഹൃദയത്തിൽ പോറലുണ്ടാക്കുന്നു.
അവർ ആദ്യമായി കണ്ട ആ നിമിഷം. നഗരത്തിരക്കിൽ എവിടെ നിന്നോ പറന്നെത്തിയ അപ്പൂപ്പൻ താടി. റോഡിന്റെ ഇരുവശങ്ങളിലായിരുന്നു അവർ ഇരുവരും. എന്നാൽ അവർ ആ അപ്പൂപ്പൻ താടി കണ്ടു. ആ നിമിഷം തന്നെ പരസ്പരം കണ്ടു. അതൊരു നിറചിരിയായി. അപ്പൂപ്പൻ താടിയെ സ്നേഹിക്കുന്ന രണ്ടുപേർ. അവർക്ക് പരസ്പരം സ്നേഹിക്കാതിരിക്കാൻ കഴിയുമായിരുന്നില്ല.
ഒന്നു ചോദിച്ചോട്ടെ. ആ സംഭവം കഴിഞ്ഞ് പത്തിരുപതു വർഷമെങ്കിലും കഴിഞ്ഞുകാണുമല്ലോ. അത്രയ്ക്ക് കനം കുറഞ്ഞ, അല്ലെങ്കിൽ അതുപോലെ തന്നെ അനുഭവപ്പെട്ട മറ്റേതെങ്കിലും സന്ദർഭം പിന്നീടെന്നെങ്കിലും ഉണ്ടായിട്ടുണ്ടോ നിങ്ങളുടെ ജീവിതത്തിൽ?
ഇല്ല, ഒന്നുപോലുമില്ല.
കഥയില്ലാത്ത, ജീവിതമില്ലാത്ത കഥകൾ വായിച്ചു മടുത്തിരിക്കുകയാണോ; മാറ്റിനി മാനിയ വായിക്കുക. കഥ എന്ന സാഹിത്യരൂപത്തിന്റെ നിത്യകാമുകരായി മാറും. ജീവിതത്തെയും പ്രകൃതിയെയും അറിയും. സർവചരാചരങ്ങളെയും സ്നേഹിക്കാൻ പഠിക്കും. എത്ര അനായാസമായാണ്, അലസ സുന്ദരമായാണ് ഓരോ കഥയും മെനഞ്ഞെടുക്കുന്നതെന്ന് കണ്ട് അതിശയിക്കും. ഈ സമാഹാരത്തിലെ ഒരു കഥ പോലുമില്ല വിരസമെന്നു പറഞ്ഞു മാറ്റിനിർത്താൻ. പുഴയോരത്തെ കുളിർമയുള്ള മരത്തണലിലെ ഇരിപ്പ്. അതേ സമയം, ആധുനികവും ഉത്തരാധുനികവുമായ കാഴ്ചപ്പാടുകളും മനുഷ്യ, പ്രകൃതി ആഭിമുഖ്യവും. മലയാള കഥയുടെ സുവർണ പുസ്തകമാണ് മാറ്റിനി മാനിയ.
മാറ്റിനി മാനിയ
അയ്മനം ജോൺ
ഡിസി ബുക്സ്
വില: 180 രൂപ