ADVERTISEMENT

സാക്ഷാൽ ദൈവം മൂവ്വൊരുവൻതാൻ

മാർത്തോമ്മായുടെ സുകൃതത്താൽ

സൂക്ഷ്മമതായി ചരിതം പാടുവ–

തിന്നടിയനു തുണയരുളണമെ.

യൂറോപ്പിൽ ജനിച്ച് ലോകത്തേക്ക് പടർന്ന ആധുനികത എഴുതപ്പെട്ട ചരിത്രം കൂടി സൃഷ്ടിച്ചിട്ടുണ്ട്. ശാസ്ത്രത്തിന്റെ പിൻബലത്തിൽ, യുക്തിയുടെ വെളിച്ചത്തിൽ അവതരിപ്പിച്ച ചരിത്രം സമഗ്രമെന്നും ആധികാരികമെന്നും പൊതുവെ വിലയിരുത്തപ്പെട്ടു. അംഗീകാരവും ലഭിച്ചു. എന്നാൽ, അത് ചരിത്രത്തോട് ചില നീതികേടുകൾ കാണിച്ചിട്ടുണ്ട്. എഴുതപ്പെട്ട തെളിവുകൾ ഇല്ലാതിരുന്നതിന്റെ പേരിൽ പല വിഭാഗങ്ങളും ഒഴിവാക്കപ്പെട്ടു. നിശ്ശബ്ദരാക്കപ്പെട്ടു. ചരിത്രത്തിന്റെ പിന്നാമ്പുറത്തേക്ക് ഒതുക്കപ്പെട്ടു. ഇന്ന് 50 ലക്ഷം പേരുടെ കരുത്തുള്ള ഇന്ത്യയിലെ സെന്റ് തോമസ് ക്രിസ്ത്യാനികൾ അഥവാ സിറിയൻ ക്രിസ്ത്യാനികളും ഒഴിവാക്കപ്പെട്ടവരുടെ കൂട്ടത്തിലാണ്. വാമൊഴിയായി തലമുറകളിലേക്ക് പടർന്ന ചരിത്രം കൃത്യമായി രേഖപ്പെടുത്തിയില്ല, ഭാവിക്കു വേണ്ടി സൂക്ഷിച്ചില്ല. തെളിവുകളുണ്ട്. ജീവിക്കുന്ന തെളിവുകൾ തന്നെ. മൈലാപ്പൂരിലെ തീർഥാടന കേന്ദ്രം ഉൾപ്പെടെ. പാട്ടുകൾ, കഥകൾ എന്നിങ്ങനെ വ്യത്യസ്ത കലാരൂപങ്ങളിൽ ആവിഷ്കരിച്ച ചരിത്രം വേറെ.

ഇന്ത്യയിലെ വിശേഷിച്ചും തെക്കേയിന്ത്യയിലെ, കേരളത്തിലെ ക്രിസ്ത്യാനികൾക്ക് ചരിത്രമുണ്ട്. സാംസ്കാരിക പൈതൃകമുണ്ട്. സവിശേഷമായ സാമൂഹിക, ജീവിത സാഹചര്യങ്ങളിലൂടെ ഉരുത്തിരിഞ്ഞ് വ്യത്യസ്ത മേഖലകളിൽ പ്രതിഭയുടെ മുദ്ര ചാർത്തിയവരുടെ വിശ്വാസത്തിന്റെ ഉൾക്കരുത്തുണ്ട്. ആധുനിക ചരിത്രകാരൻമാർ കണ്ടെത്തിയ കാലത്തിനും പിന്നിലേക്ക് നടന്ന്, ലഭ്യമായ രേഖകളും തെളിവുകളും ആധികാരികമായി പരിശോധിച്ച് ചരിത്രത്തിനു സമർപ്പിക്കുന്ന പുസ്തകമാണ് അപ്പോസ്റ്റലേറ്റ് ഓഫ് സെന്റ് തോമസ് ഇൻ ഇന്ത്യ. ഇന്ത്യയിലെ ക്രിസ്ത്യാനികളുടെ ചരിത്ര പുസ്തകത്തിന്റെ ഒന്നാം വോള്യം.

മാർ റാഫേൽ തട്ടിൽ, മാർ ടോണി നീലങ്കാവിൽ, കർദിനാൾ ജോർജ് മാർ ആലഞ്ചേരി എന്നിവരിൽ തുടങ്ങി പയസ് മേലേകണ്ടത്തിലിന്റെ ദീർഘവും വിശദവുമായ അവതാരിക ഉൾപ്പെടെ  14 ദീർഘ ലേഖനങ്ങൾ. ജയിംസ് കുരിക്കിലാംകാട്ട്, ഫ്രാൻസിസ് തോണിപ്പാറ, ജെനീ പീറ്റർ, ഹെർമൻ റ്റ്യൂൾ, ജയിംസ് പുളിയുറുമ്പിൽ, ബൈജു മാത്യു മുകളേൽ, പോളി മണിയാട്ട്, കെ.എസ്.മാത്യു, ഷിന്റോ ചിറ്റിലപ്പിള്ളി എന്നിവർ എഴുതുന്ന പഠനങ്ങൾ. വിശദമായ മാപ്പ്, ചിത്രങ്ങൾ,പാട്ടുകൾ, ഛായാചിത്രങ്ങൾ എന്നിങ്ങനെ അപൂർവ രേഖകൾ.

സെന്റ് തോമസിനെ ഉൾപ്പെടുത്തിയും മാറ്റിനിർത്തിയും ഒഴിവാക്കിയും ഇന്ത്യയിലെ ക്രിസ്ത്യൻ സഭയുടെ ചരിത്രത്തിന്റെ വേരുകൾ കണ്ടെത്താൻ പല ശ്രമങ്ങളും ഉണ്ടായിട്ടുണ്ട്. വിദേശ എഴുത്തുകാർ. സഭയിൽ തന്നെയുള്ളവർ. രാജ്യത്തെ ആധുനിക ചരിത്രകാരൻമാർ. ഓരോരുത്തരും അവരുടെ വായനക്കാർക്കു വേണ്ടി എഴുതിയപ്പോൾ യഥാർഥ ചരിത്രം അദൃശ്യമാക്കപ്പെട്ടു. തെളിവുകളില്ലെന്നു പറഞ്ഞ് വിസ്മരിക്കപ്പെട്ടു. സെന്റ് തോമസിന്റെ രക്തസാക്ഷിത്വത്തെ അവഗണിച്ചു. പ്രതികൂല സാഹചര്യങ്ങളിൽ വിശുദ്ധൻ വഴി കാട്ടിയ വെളിച്ചത്തെ കണ്ടില്ലെന്നു നടിച്ചു. പോർച്ചുഗീസ് ആക്രമണമാണ് സഭയുടെ പല രേഖകളും നശിപ്പിച്ചതും ചരിത്രത്തെ ഇരുട്ടിലേക്ക് തള്ളിയതും.

എഡി 52 മുതൽ 72 വരെ . സെന്റ് തോമസ് സന്ദർശിച്ച കേരളത്തിന്റെ തീരങ്ങളിലെ അന്നത്തെ സാമൂഹിക, രാഷ്ട്രീയ, ജീവിത സാഹചര്യങ്ങൾ കൃത്യമായി പരിശോധിച്ചാണ് വാമൊഴിയായി ഇന്നും നിലനിൽക്കുന്ന ചരിത്രത്തെ സത്യകഥനമായി എഴുതുന്നത്. വ്യാപാരം അഭിവൃദ്ധി പ്രാപിച്ച ഏഴു കേന്ദ്രങ്ങളിൽ തന്നെയാണ് സഭയുടെ ആദ്യ മുകുളങ്ങൾ വളർന്നതും. കേരളത്തിലും തമിഴ്നാട്ടിലും ഇന്നും നിലനിൽക്കുന്ന സെന്റ് തോമസിന്റെ പേരിലുള്ള പെരുന്നാളുകൾ, ഉത്സവങ്ങൾ, വാർഷിക ആഘോഷങ്ങൾ, തീർഥാടന കേന്ദ്രങ്ങൾ, പുണ്യയാത്രകൾ എന്നിവയെയെല്ലാം പാടേ തള്ളിക്കളയാനോ അവഗണിക്കാനോ കഴിയില്ല. ചരിത്രമല്ലെന്ന് പറഞ്ഞ് നിഷേധിക്കാനും കഴിയില്ല.

സഭാവിശ്വാസികൾക്ക് പുതിയ കരുത്ത് പകരുന്ന പുസ്തകം, കേരള ചരിത്രത്തിനും ഈടുറ്റ രേഖയാണ്. ചരിത്രം ഒറ്റപ്പെട്ട വർത്തമാനങ്ങളല്ല. ബോധപൂർവമായ അവഗണനയും മാറ്റിനിർത്തലുമല്ല.രേഖകളും തെളിവുകളും കണക്കിലെടുത്ത്, എല്ലാവരെയും ഉൾക്കൊണ്ട്, സംഭാവനകളെ നന്ദിയോടെ സ്മരിച്ച് തയാറാക്കുന്ന ആധികാരിക രേഖയാണ്. ഭാവിയോടാണ് ചരിത്രം സംസാരിക്കുന്നത്. തിരസ്കരിക്കപ്പെട്ടവരുടെ ശബ്ദം ഉയർന്നുകേൾക്കണം. മാറ്റിനിർത്തിയവർ മുഖ്യധാരയിൽ ഇടം കണ്ടെത്തണം. കൂട്ടായ്മയുടെ കരുത്തിൽ രചിച്ച സഹിഷ്ണുതയുടെ സംഘകാവ്യമാകട്ടെ ചരിത്രം, വർത്തമാനം; ഭാവിയും.

അൻപിനോടെ ബാവാ തന്റെ മനഗുണമതിനാലെ

ഇമ്പമോടെ വസിച്ചീടും പുന്നത്തുറയിൽ

ഇമ്പമോടെ വസിച്ചീടും മുൻപതായ മാർത്തോമ്മാനെ

അൻപിനോടെ ഞങ്ങളിതാ കുമ്പിടുന്നേൻ.

Apostolate of ST.Thomas in India

EDITED BY

Pius Malekandathil

KS Mathew

James Kurikilamkatt

Jenee Peter

Primus Books

Price Rs 1695

English Summary:

"Apostolate of St. Thomas in India": Reclaiming a Forgotten Legacy

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com