ലൈലാക്കുൽസു: നേരിന്റെ മുഖമുള്ള കഥകൾ

Mail This Article
പണ്ടൊരിക്കൽ സുഹൃത്തിന്റെ തിരക്കഥയിൽ പുറത്തിറങ്ങിയ സിനിമ കാണാൻ പോയതായിരുന്നു അവൾ. എഴുത്തുകാരന്റെ ചില കഥകളോടുള്ള ഇഷ്ടം നൽകിയ ആത്മവിശ്വാസത്തിന്റെ പുറത്ത് കൂടെ സിനിമ കാണാനെത്തിയ കുടുംബാംഗങ്ങളിലേക്കും അവൾ സിനിമയെക്കുറിച്ചു വലിയ പ്രതീക്ഷ പകർന്നിരുന്നു. മുൻപ് സുഹൃത്ത് തന്നെ വായിച്ചുനോക്കാനേൽപിച്ച സ്ക്രിപ്റ്റിൽ നിന്ന് അൽപസ്വൽപം വ്യത്യാസമെല്ലാം പ്രതീക്ഷിച്ചിരുന്നുവെങ്കിലും പ്രേക്ഷകർക്ക് കൂടി നാണക്കേടുണ്ടാകുന്ന വിധത്തിൽ സിനിമ മടുപ്പിക്കുന്നതാകുമെന്നു കരുതിയതേയില്ല. ആസ്വാദനം ആപേക്ഷികമെന്നതു നേരുതന്നെ. ചിലപ്പോൾ അനിഷ്ടത്തിനാകെ ഒരേ മുഖം മാത്രമായിപ്പോകാറുണ്ട്. സിനിമ കണ്ടിറങ്ങുമ്പോൾ എഴുത്തുകാരൻ സുഹൃത്താണെന്ന് പറഞ്ഞതിന്റെ പേരിൽ പരിഹസിക്കപ്പെടുക കൂടി ചെയ്യുക. അക്കാര്യം എഴുത്തുകാരനോട് പറഞ്ഞപ്പോൾ സിനിമയിലെ ഇടപെടലുകളെ പറ്റി വാതോരാതെ പറഞ്ഞു. ഒരു തിരക്കഥാകൃത്തിന്റ രോദനം!
അത്തരമൊരു തിരക്കഥാകൃത്തിന്റ സ്പൂഫ് രോദനമാണ്, പി. ജിംഷാറിന്റെ ലൈലാക്കുൽസു എന്ന കൃതിയിലെ ‘അധികാരം നഷ്ടപ്പെട്ട സ്രഷ്ടാവും കഥാപാത്രങ്ങളും’ എന്ന കഥ. ‘കഥ എഴുതാനിരുന്നപ്പോഴാണ് തനിക്ക് കഥാപാത്രങ്ങളുടെ മേൽ ഉണ്ടായിരുന്ന അധികാരങ്ങളെല്ലാം നഷ്ടപ്പെട്ടതായി എഴുത്തുകാരൻ തിരിച്ചറിയുന്നത്. സ്രഷ്ടാവിന്റെ പ്രിവിലേജുകൾ നഷ്ടപ്പെട്ട് കഥയെഴുതാൻ കഴിയാതെ കുഴങ്ങിപ്പോയ സ്രഷ്ടാവ് തനിക്കുണ്ടായ അനുഭവത്തെ കഥാരൂപത്തിൽ ഫെയ്സ്ബുക്ക് സ്റ്റാറ്റസായി എഴുതിയിടാൻ തീരുമാനിച്ചു. ഇത്തരത്തിലുള്ള ഒരു തീരുമാനത്തിന് പുറത്ത് നീണ്ടകാലത്തെ സിനിമ അനുഭവം അങ്ങനെ കഥാകുറിപ്പാക്കി ഫെയ്സ്ബുക്കിൽ കുറിച്ചിട്ടു. പലതരം ഒത്തുതീർപ്പുകളാൽ വന്നുപോയ പരാജയത്തിന്റെ ഗീർവാണമാണിത്, മറ്റൊരു തരത്തിൽ പറഞ്ഞാൽ വെറുമൊരു അനുഭവവായാടിത്തം.’
പറയാൻ പോകുന്ന സിനിമാ സംഭവങ്ങളെന്താണെന്ന് ആദ്യത്തെ ഈ വാചകങ്ങളിൽ തന്നെ വ്യക്തമായാലും നമുക്കത് വായിക്കാതിരിക്കാനാകില്ല. പരാജയപ്പെട്ട, നമ്മെ മടുപ്പിച്ച എത്ര സിനിമകൾക്ക് ഇത്തരം ഇടപെടലുകളുടെ ദീനരോദനങ്ങൾ അറിയിക്കാനുണ്ടാകും. സ്വയം പരിഹസിച്ചും ചുറ്റുമുള്ളവരെ പരിഹസിച്ചും തയാറാക്കിയ സ്പൂഫ് സിനിമ മട്ടിലുള്ള കഥ കലയെ സ്നേഹിക്കുന്നവരുടെ ഉള്ളിലൊരു നൊമ്പരമായി നിൽക്കും. ജനത്തിന് വേണ്ട വായനയും കാഴ്ചയുമെല്ലാം മറ്റാരെല്ലാമോ നിർണയിക്കുംവിധമാകുന്നതിന്റെ അപകടത്തെക്കുറിച്ചു കൂടി ഈ കഥ നമ്മോട് പറയുന്നുണ്ട്.

‘ദൈവം തന്റെ ചായക്കൂട്ടുകൾ തട്ടിമറിച്ചതായി അയാൾക്ക് തോന്നി. ഉപയോഗശൂന്യമായ കട്ടപിടിച്ച ചായങ്ങൾക്കിടയിൽ ഒരപവാദമായി ചുവന്നചായം അയാളുടെ നാസികയിൽ നിന്നും ഇറ്റിവീഴാൻ തുടങ്ങി. കയ്യിൽ നിന്നും പേന താഴെ വീണു. പുസ്തകത്തിൽ തലവച്ച് അയാൾ ഉറങ്ങാൻ കിടന്നു’.
പലകാലങ്ങളായി പലയിടങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട 10 കഥകളാണ് ഈ കൃതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആദ്യകാല രചന മുതലിങ്ങോട്ട് ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ കാലങ്ങളുടെ, എഴുത്തിന്റെ, സംഭവവികാസങ്ങളുടെ, സാമൂഹികപ്രശ്നങ്ങളിലെ മാറ്റങ്ങളും നമുക്ക് വ്യക്തമാകും. ജാതി പോലെ, മതം പോലെ കാലമെത്ര കഴിഞ്ഞിട്ടും മാറാത്ത പ്രശ്ങ്ങളെക്കുറിച്ചും ഇതിലെ കഥകൾ പറയുന്നു. മാറ്റങ്ങൾക്കുള്ള എഴുത്തകാരന്റെ ദാഹവും നമുക്ക് അനുഭവിച്ചറിയാനാകും.
അന്ന്, വേനൽക്കാലം, മഴക്കാലം, മഞ്ഞുകാലം, കൊറോണക്കാലം, സിനിമാക്കാലം, കാലം..അന്ന്, ദൈവം വലനെയ്യുകയാണ്, കാക്ക, യൂനസ് ദ് ഫോർട്ടി ഇയർ ഓൾഡ് വിർജിൻ, തെരുവുനായും അൽസേഷ്യൻ പ്രണയവും, കാത്തിരിപ്പ്, ലൈലാക്കുൽസു, slowly തുടങ്ങിയ കഥകളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
‘കാലൻ കരിങ്കാലൻ ലാവണൻ, പത്ത്
താടി വടിപ്പിക്കും നേരത്ത് ..
വാലുള്ളനുമാനോ ലങ്കയിൽ ചാടി
ചേല്ള്ള കൊമ്പത്തുകൂട്ന്ന്’
മാപ്പിള രാമായണത്തിന് ഐക്യത്തിന്റെ സാഹോദര്യത്തിന്റെ ഒരു മണമുണ്ട്. നമ്മളെ അതോർമിപ്പിക്കുമ്പോൾ കൂടെ ഓർക്കപ്പെടേണ്ട പലതിനും വർത്തമാനക്കാലത്ത് പ്രസക്തിയേറെയാണ്.
വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജീന്റെ ഭാര്യ മാളു ഹജ്ജുമാന്റൈ സംഘത്തിലുണ്ടായിരുന്ന മലബാർ സമരത്തിൽ പങ്കെടുത്ത ഏറനാട്ടുകാരി തിത്തിവല്യുമ്മയാണ് യൂസഫിന് മാപ്പിള രാമായാണം പഠിപ്പിക്കുന്നത്. വേനൽക്കാലം ...മഴക്കാലം ..മഞ്ഞുകാലം..കൊറോണക്കാലം ..സിനിമാക്കാലം ..കാലം ..അന്ന്.. എന്ന കഥയിൽ പല ചരിത്രവും ചരിത്രത്തോളം വിലയുള്ള നേരും നേർമയും ഉള്ള ബന്ധങ്ങളും ഓർമിപ്പിക്കുന്നു.
‘അയാളുടെ കണ്ണുകൾ ആരോ കറുത്ത തുണികൊണ്ട് മൂടി..അന്തരീക്ഷത്തിൽ സുബഹി ബാങ്കിന്റെ അലയൊലി മാത്രം. ജനവാതിലുകൾ തുറന്ന് ആകാശം വിരിച്ച വലക്കണ്ണികളിലൂടെ പിടിച്ചുകയറികൊണ്ട് മുഖംമൂടി ധരിച്ച അപരിചിതർ മുന്നോട്ട്..മുന്നോട്ട്.. ഒടുവിൽ’ .
കാലത്തിന്റെ ദിശതെറ്റിയുള്ള മാറ്റത്തെ ഉൾക്കൊള്ളാനാകാതെ പലപ്പോഴും എഴുത്തുകാരൻ വേദനിക്കുന്നുണ്ട്. ഒരു നിലവിളിപോലെ അതു നമ്മുടെ കാതിൽ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു. ആത്മഹത്യാശ്രമം പോലും പരാജയപ്പെടുത്തിയ എല്ലാ അർഥത്തിലും തോറ്റുപോയെന്നു സ്വയം കരുതുന്ന, ഏകാന്തയിൽ നീറിപ്പുകയുന്ന..വികാരങ്ങളുടെ കുത്തൊഴുകിൽ അരിശയം കൊള്ളുന്നൊരാളുടെ കഥയാണ് യൂനുസ്; ദ് ഫോർട്ടി ഇയർ ഓൾഡ് വിർജിൻ.
പ്രണയത്തിലെ പതിവുകൾ നായ്ക്കളെ കൊണ്ട് പറയിപ്പിക്കുമ്പോൾ തെരുവുനായയും അൽസേഷ്യൻ പ്രണയവും കൗതുകമാകുന്നുണ്ട്. ബന്ധങ്ങളിലെ അലോസരപ്പെടുത്തുന്ന കപടതയാണ് കാത്തിരിപ്പ്. മനുഷ്യബന്ധങ്ങളിലെ ആഴവും പരപ്പും പൊള്ളത്തരങ്ങളും ഒരേ പോലെ അളക്കുന്ന ലൈലാക്കുൽസു. എഴുത്തുകാരന്റെ ജിജ്ഞാസയും പലവിധ ഭയങ്ങളും വായനക്കാരിലേക്ക് കൂടി പകരുന്നുണ്ട് ഈ പുസ്തകം.
ജിംഷാറിന്റെ എല്ലാ കഥകളിലും സിനിമയുണ്ട്. ചിലപ്പോൾ അത് ഒളിച്ചിരിക്കും. ചിലപ്പോൾ വെളിച്ചത്തുനിന്നങ്ങനെ ചിരിക്കും. അപർണാ സെൻ സംവിധാനം ചെയ്ത ‘ദ് ജാപ്പനീസ് വൈഫ്’ എന്ന സിനിമയെ ഓർമിപ്പിക്കുന്നുണ്ട് slowly. കൂട്ടത്തിൽ ഹൃദയം കൊണ്ട് വായിക്കേണ്ടതെന്നു തോന്നിയത് ഈ കഥയാണ്. കത്തുകളുടെ ലോകത്ത് നിന്നു ആപുകളിലേക്ക് മാറിയെന്നല്ലാതെ പ്രണയത്തിനും അതിന്റെ വാചകങ്ങൾക്കും എന്തുമാറ്റമാണുണ്ടായത്? എതിർക്കുന്നവർക്കും അംഗീകരിക്കുന്നവർക്കും എന്തുമാറ്റമാണുണ്ടായത്? ഒരേ സമയം സാമൂഹിക പ്രതിബദ്ധതയുള്ളതും അതിർത്തിയെ ഭേദിക്കുന്ന സ്നേഹം തോന്നുന്ന കഥയുമാണിത്.
‘പ്രിയപ്പെട്ടവളേ...നാളെ എല്ലാം ഓർമകളായി മാറിയാലും എന്റെ ഹൃദയം നിനക്കായി തുടിക്കും..കടലിൽവേർപ്പെട്ട മീനാണ് ഞാൻ ..ഒരു ജലപ്രവാഹമായി നീയെന്നെ തിരികെ കൊണ്ടുപോകുക. എനിക്ക് പവിഴപ്പുറ്റുകളുടെ തലോടലേറ്റ് നീന്തിത്തുടിക്കണം. പ്രണയത്തിന്റെ നീലവെളിച്ചം പരക്കുന്ന കടലിലേക്കു എന്നെ കൊണ്ടുപോകുക. വിശുദ്ധമാക്കപ്പെട്ട പ്രണയത്താൽ നീയെന്നെ സ്നാനം ചെയ്യുക. അപ്പോൾ, കടലും ആകാശവും ഒന്നാവുകയും നമ്മുടെ പ്രണയത്തിന് ലോകം സാക്ഷ്യം വഹിക്കുകയും ചെയ്യും. നീ ഇറങ്ങിയത് ഞാനെന്ന സ്വപ്നത്തിലാണ്. പുഴ പോലെ ഒഴുകുന്ന എന്നിലെ ചുഴികളിൽ നിന്നും നീ എങ്ങനെ നീന്തിക്കയറാനാണ്. ആയിരത്തൊന്നു രാവുകളിലെ കിനാവുകളിൽ നിന്നു നീ ഉണരുമ്പോഴും ആ പുഴ അവിടെയുണ്ടാകും. മടിയനായി എന്നിലെ മീൻകുഞ്ഞ്,
പുഴയെന്ന പാഠപുസ്തകം തുറന്ന് അപ്പോഴും നിന്നെ കിനാവ് കാണുകയായിരിക്കും.’