ADVERTISEMENT

ടൈയും കോട്ടും ധരിച്ച ആദിമ നിവാസി ഒരു കയ്യിൽ കല്ലുളിയും മറുകയ്യിൽ മൗസും പിടിച്ചിരിക്കുന്ന ചിത്രം. സമൂഹത്തിനും പുറത്ത് മറ്റൊരു ലോകത്തിൽ ജീവിക്കേണ്ടിവന്ന വിഭാഗത്തിൽ നിന്ന് കഠിനാധ്വാനത്താൽ, ഐടി കമ്പനിയുടെ പ്രോജക്ട് മാനേജർ പദവിയിൽ എത്തിയതിനെ സഹപ്രവർത്തകർ രഹസ്യമായി പേപ്പറിൽ പകർത്തിയത്.


അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളോടുള്ള പ്രതിബദ്ധതയെക്കുറിച്ച് സിഇഒ അഭിമാനത്തോടെ സംസാരിക്കുമ്പോൾ തന്നെയാണ്, അതേ അനുമോദന, അഭിനന്ദന യോഗത്തിൽ പങ്കെടുക്കുമ്പോൾ തന്നെയാണ് ഈ ചിത്രവും വരച്ചത്. അതു കണ്ട് സഹപ്രവർത്തക സുന്ദരമായി ചിരിച്ചത്. പ്രതിഷേധത്തിന്റെ നേരിയ അല പോലുമില്ലാതെ. 


അവന്റെ ചുറ്റും ഭൂമി കറങ്ങാൻ തുടങ്ങി. കസേരയും അവനും നിലയില്ലാത്ത ഒരു കറക്കച്ചുഴിയിൽപ്പെട്ട് കറങ്ങുകയാണ്. അസഖ്യം ആക്ഷേപങ്ങൾ, കനമുള്ള ഇരുമ്പ്കൂടങ്ങൾ, അർഥം വച്ചുള്ള നോട്ടങ്ങൾ, വക്രിച്ച ചിരികൾ, സഹതാപ വാക്കുകൾ ഒക്കെയും അവനെ ചുറ്റുപാടും നിന്ന് ആക്രമിക്കുകയാണ്.അപ്പോഴവൻ തനിച്ചാണ്.

കാടിനെ പേടിക്കാതെ ജീവിച്ചവൻ, കാടിന്റെ മകൻ, ലോകത്തിന്റെ കൂരമ്പുകളേറ്റ് പിടയുന്ന നിമിഷം. ഓരോ ദിവസവും ഓരോ നിമിഷവും ഈ ആത്മവേദനയുടെ ശരശയ്യയിൽ എത്രയോ പേർ പിടയുന്നുണ്ട്. അതു കണ്ട് ചിരിക്കുന്നവരുടെ കൂട്ടത്തിലാണു നമ്മൾ.അല്ല, ആ ആത്മവേദന നമ്മൾ വരച്ച ആ ചിത്രത്തിൽ നിന്നുമാണ് ഉരുവം കൊണ്ടത്. കോട്ടും ടൈയും ധരിച്ച ആദിമ നിവാസിയുടെ ചിത്രം. അതു വരച്ച കൈകൾ ഇനിയും ചിത്രങ്ങൾ വരയ്ക്കും. അതുകണ്ട് ചിരിക്കാൻ സഹപ്രവർത്തകരും. ഉള്ളിൽ വില്ലേന്തിയ ആദിമനിവാസി മാത്രമല്ല. ജാതിയുടെ പേരിൽ, സമുദായത്തിന്റെ പേരിൽ,വർണത്തിന്റെയും വംശത്തിന്റെയും പേരിൽ അധിക്ഷേപിക്കപ്പെട്ടവർ. അവരുടെ കൈകളിലേക്ക് പടനായക മുത്തന്റെ വില്ല് ആര് കൈമാറും. ഒരാനയെ അടിച്ചിടാൻ കെൽപുള്ള വില്ല്. ആ വില്ലിൽ നിന്നുള്ള ഒറ്റ ഏറ്. തൊടുക്കണം. പുലി പിൻവാങ്ങുന്നതു പോലെ പിൻകാലൊതുക്കി അമർന്ന് ഞാൺ വലിക്കണം. ചില്ല് കൊണ്ട‌് നിർമിച്ച കോർപറേറ്റ് മന്ദിരത്തിന്റെ സ്ഫടികച്ചുവർ ലക്ഷ്യമാക്കി. അതുവരെയും ഗുരുദേവ് എക്സ്പ്രസ് യാത്ര തുടരും. ശ്രീനാരായണ ഗുരുവും രവീന്ദ്രനാഥ ടഗോറും യാത്ര തുടരും. അർദ്ധനഗ്ന വേടക്കടാത്തൻമാർക്കൊപ്പം ഒരേ പന്തിയിൽ ഉള്ളൂർ.എസ് പരമേശ്വരയ്യർക്ക് സദ്യ കഴിക്കേണ്ടിവരും. ഈനാംപേച്ചികളെ പേടിച്ച് ജീവിക്കേണ്ടിവരും. അവശേഷിച്ച നൂൽ കൊണ്ട് എന്നെങ്കിലും വയർ പിളർന്ന് ഹുങ്കാര ശബ്ദത്തോടെ പുറം ലോകത്തേക്ക് വരുന്ന കുഞ്ഞിന്റെ ചിത്രം തുന്നേണ്ടിവരും. കടൽ കടക്കേണ്ടിവരും. ഒരു നഗരത്തിൽ അനീതി നടന്നാൽ സൂര്യാസ്തമയത്തിനു മുൻപ് അവിടെ കലാപം തുടങ്ങണം എന്ന് ആഹ്വാനം മുഴങ്ങിക്കൊണ്ടിരിക്കും.

പത്തായത്തിനുള്ളിൽ ഉണക്കനെൽമെത്തയുടെ മുകളിൽ ഒരു മനുഷ്യന്റെ അസ്ഥികൂട‌ം നീണ്ടുനിവർന്ന് കിടന്നിരുന്നു.കുതിക്കാനെന്ന പോലെ ഒരു കാലസ്ഥി മുന്നോട്ടു നീണ്ടിരുന്നു. വലതു കൈമുഷ്ടി ചുരുട്ടിപ്പിടിച്ചിരുന്നു.പത്തായം തുറന്നതും അതുവരെ അതിനുള്ളിൽ അടക്കം ചെയ്തിരുന്ന ശബ്ദങ്ങൾ ഗംഭീരമായ മുഴക്കത്തോടെ സ്വതന്ത്രമായി.


പിന്നെ കുറച്ചു നേരത്തേക്ക് പൂർണ നിശ്ശബ്ദത.
താഴ്ന്നതെങ്കിലും ദൃഢമായ ശബ്ദത്തിൽ അതിനുള്ളിൽ നിന്നും അവസാന വാക്യം പുറപ്പെട്ടു:
എനിക്കു മരണമില്ല.

ഒരു നിമിഷമെങ്കിലും നല്ല മനുഷ്യനാകാനുള്ള പിടച്ചിൽ കൂടിയാണ് എഴുത്ത്. അതുവരെ മനുഷ്യ ദുരന്തങ്ങളെയും മരണങ്ങളെയും യുദ്ധങ്ങളെയും നോക്കി എഴുത്തുകാർ പ്രതിഷേധിക്കും. ചിലർ ഗൂഢമായി ചിരിക്കും. ആ ചിരിയിൽ വരാനിരിക്കുന്ന വിപ്ലവത്തിന്റെ വിത്തുണ്ട്. മനുഷ്യത്വത്തെക്കുറിച്ചുള്ള ഒരിക്കലും അവസാനിക്കാത്ത വിശ്വാസവും പ്രതീക്ഷയുമുണ്ട്. ഷിനിലാലിന്റെ കഥയിൽ നിന്നുള്ള വാക്കുകൾ വില്ല് കുലയ്ക്കുന്നതും ആ കാലത്തിലേക്കാണ്.

സത്യത്തിൽ എനിക്ക് ആഹ്ളാദമാണ് തോന്നിയത്. അത്രയ്ക്ക് ഉന്നവും ഊക്കും ആ ഏറിനുണ്ടായിരുന്നു. നിങ്ങളെ ശിലായുഗത്തിൽ തന്നെ നിർത്തി സംരക്ഷിക്കാനുള്ള എന്റെ ശ്രമങ്ങൾ ഇതാ വിജയിച്ചിരിക്കുന്നു. നിങ്ങൾ അവിടെത്തന്നെ നിന്നോളൂ. അത് ഞങ്ങളുടെ ഒരാവശ്യമാണ്...ചിരി മാത്രമല്ല വിടരുന്നത്. യുഗങ്ങളായി നാളായി തുടരുന്ന ഗൂഢതന്ത്രത്തിന്റെ അഴുക്ക് പിടിച്ച പുറങ്ങൾ. ഇനിയെങ്കിലും സത്യം പുറത്തുവരണം. അഭിനന്ദനത്തിന്റെ പിന്നിലെ പരിഹാസം തിരിച്ചറിയണം. പ്രതിബദ്ധതയ്ക്ക് പിന്നിലെ കപടനാട്യം പുറത്തുവരണം. ചോല ഒരു നിമിത്തമാകട്ടെ.


ചോല
വി.ഷിനിലാൽ
ഡിസി ബുക്സ്
വില 199 രൂപ  

English Summary:

Chola: V. Shinilal's Powerful Novel

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com