'പ്രണയത്തിലായ മനുഷ്യനോളം കാത്തിരിപ്പിന്റെ വേരുകൾ മുളച്ച മറ്റാരുമില്ല...'; സൂഫീപ്രണയസൂക്തമൊഴുകുന്ന ആലംനൂർ

Mail This Article
ഒരൊറ്റ ഇരിപ്പിൽ വായിച്ചുതീർക്കാവുന്ന മനോഹരമായ ഒരു നോവലാണ് റഫീഖ് ബദരിയയുടെ ആലംനൂർ. വായനാനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഒറ്റവാചകത്തിൽ അങ്ങനെ വിശേഷിപ്പിക്കാം. മിത്തും ആത്മീയതയും ഇടകലർന്ന്, വിസ്മയങ്ങളുടെ വ്യത്യസ്തങ്ങളായ അനുഭവങ്ങൾ പകരുന്നതോടൊപ്പം വൈചിത്ര്യ ഭാവമണിയുന്ന പ്രണയവുമാണ് നോവലിന്റെ ഗതിവിഗതികളെ മുന്നോട്ടുകൊണ്ടുപോകുന്നത്. ഇങ്ങനെയാണെങ്കിലും മനുഷ്യജീവിതത്തിന്റെ കഴിഞ്ഞ നൂറ്റാണ്ടുകളിലെ മാറ്റങ്ങളുടെ ചില അടയാളപ്പെടുത്തലുകളും നോവലിൽ കടന്നുവരുന്നുണ്ട്.
ഹൃദയത്തിൽ ചേർത്തുവയ്ക്കുന്ന വിശിഷ്ടമായ പ്രണയകഥയിലെ നായികയുടെ രംഗപ്രവേശം മുതൽ നോവലിന്റെ സൗന്ദര്യം ഉയരുന്നതായി അനുഭവപ്പെടുന്നത്, ആഖ്യാനശൈലിയിലും ഭാഷയിലും കാണിച്ച ശ്ലീലവും ഒതുക്കവും ആണെന്ന് പറയാം. പ്രണയമാണ് കൈകാര്യം ചെയ്യുന്നതെങ്കിലും മനുഷ്യസ്നേഹത്തിന്റെ, മനുഷ്യത്വത്തിന്റെ ഭാഷയാണ് നോവൽ മുന്നോട്ടുവയ്ക്കുന്നതെന്ന് നിരീക്ഷിക്കാം.
അജ്മീറിന്റെ ആത്മീയ പശ്ചാത്തലത്തിന്റെ പ്രത്യേകതകളുണ്ടെങ്കിലും നിഗൂഢമായ ഒരു രത്നമാണ് കഥയെ മിത്തുമായി ബന്ധിപ്പിക്കുന്നതും അതിശയകരമായ ഒഴുക്ക് നോവലിനു സമ്മാനിക്കുന്നതും. ആത്മീയ പശ്ചാത്തലത്തെ ഉൾക്കൊണ്ടുകൊണ്ട് ആലംനൂർ എന്ന രത്നത്തെ ചുറ്റിപ്പറ്റിയുള്ള കഥയായി ഒരു വംശചരിത്രം വരച്ചുവച്ച് മുന്നോട്ടുപോകുമ്പോഴും പ്രണയത്തിന്റെ മനോഹാരിത മനോഹരമായി ആവിഷ്കരിക്കുന്നു.
ഗൾഫ് രാജ്യത്ത് പ്രവാസിയായി ജീവിക്കുന്ന ആളാണ് നോവലിലെ നായകൻ. എന്നാൽ നോവലിന്റെ പശ്ചാത്തലം ആത്മീയമായും ചരിത്രപരമായും ഒട്ടേറെ പ്രത്യേകതകളുള്ള ഇന്ത്യയിലുള്ള പ്രശസ്തമായ സ്ഥലമായ അജ്മീർ ആണ്. അജ്മീറിന്റെ പശ്ചാതലത്തിൽ മലയാളത്തിൽ വേറെ സാഹിത്യസൃഷ്ടികൾ ഉണ്ടായിട്ടുണ്ടോ എന്നത് അറിയില്ല, ഉണ്ടെങ്കിൽത്തന്നെ അധികമുണ്ടാവില്ല.
സഹപ്രവർത്തകനായ സുഹൃത്തിന്റെ നിർദ്ദേശമനുസരിച്ചാണ് അജ്മീർ സന്ദർക്കുവാൻ നായകൻ തീരുമാനിക്കുന്നത്. അത് കേവലം ഭക്തിയുടെ ഭാഗമായ ഒരു തീർത്ഥാടനമായല്ല, അജ്മീറിനെ അറിയുവാനുള്ള ആഴ്ചകളോ മാസങ്ങളോ എടുത്തുകൊണ്ടുള്ള ഒരു അന്വേഷനാത്മക യാത്രയായാണ് നായകൻ തീരുമാനിക്കുന്നത്. കേരളത്തിൽ നിന്നും അജ്മീറിലേക്കുള്ള തീവണ്ടിയാത്രയും ഈ നോവലിലെ ആദ്യ ഭാഗത്തെ ഒരു പ്രധാന ഏടാണെങ്കിലും പിന്നീട് അത് ഒരു കയറ്റുപടിമാത്രമായി മാറുന്നു. യാത്ര അജ്മീറിൽ എത്തുന്നതോടെ നോവൽ അറിഞ്ഞോ അറിയാതെയോ ഒരു രണ്ടാം ഭാഗം തുറക്കുന്നുണ്ട്. അവസാനഭാഗമായി നിരീക്ഷിക്കാവുന്ന ഭാഗത്തും (മൂന്നാം ഭാഗം എന്ന് വിളിക്കാം) അജ്മീർതന്നെയാണ് പശ്ചാത്തലം. അതുകൊണ്ടുതന്നെ അജ്മീറിന്റെ പശ്ചാത്തലത്തിലാണ് ഈ നോവൽ എന്ന് പറയാം.
കഥാപാത്രങ്ങൾക്കൊപ്പം വായനക്കാരേയും കൊണ്ടുപോകുന്ന അനായാസകരമായ ഒരു കാര്യം ഈ നോവലിൽ കാണാൻ സാധിക്കും. യാത്രയിലൂടെ അജ്മീർ എന്ന സുന്ദരമായ ഒരിടം വായനക്കാരെ ഒരിക്കലെങ്കിലും അങ്ങോട്ടേക്കുള്ള യാത്രയ്ക്ക് പ്രചോദിപ്പിക്കുകതന്നെ ചെയ്യും. അത്രയ്ക്ക് ഗംഭീരമാണ് നോവലിലെ വിവരണം. അജ്മീർ പോലുള്ള ഒരിടമായതുകൊണ്ടുതന്നെ, ഭൂമിശാത്രപരമായ പ്രത്യേകതകൾ ഏറെയാണ്. നോവലിലെ അത്യന്തം സുന്ദരമായ ഒരു പ്രണയത്തിനായുള്ള ആഖ്യാനത്തിന്റെ സ്റ്റേജായി ഒരുക്കിയെടുക്കാൻ നോവലിസ്റ്റിന് എളുപ്പം സാധ്യമായിട്ടുമുണ്ടാകും.
കഥയും കവിതയും നിബന്ധനകളുടെ അതിരുകളില്ലാതെ ആലിംഗനബദ്ധരാവുന്ന ഒരു സൗന്ദര്യം ഈ നോവലിൽ പലയിടത്തായി നമുക്ക് ദർശിക്കാൻ കഴിയുന്നുണ്ട്. അതുതന്നെയാണ്, ഈ നോവലിന്റെ വലിയ ഒരു പ്രത്യേകതയായി കാണാൻ സാധിക്കുന്നതും വായനാനുഭവത്തിന്റെ ഭാഗമായി പ്രധാന വൈശിഷ്ട്യമായി സൂചിപ്പിക്കേണ്ടതും എന്ന് തോന്നുന്നു.
നോവലിൽ പലഭാഗത്തുള്ള സംഭാഷണങ്ങളിൽ സൂഫിസ്പർശമുള്ള ചില വചനങ്ങൾ കണ്ടെത്താൻ സാധിക്കും.
“രണ്ടു പേർക്കു മാത്രം തുറക്കാൻ പറ്റുന്ന ചില വാതിലുകളുണ്ട്. അതും, പ്രണയത്തിലായ രണ്ടു പേർക്ക്.
രണ്ടുപേർക്കു മാത്രം കാണാൻ പറ്റുന്ന ചില മതിലുകളുണ്ട് ഈ ലോകത്ത്.
അതും പ്രണയത്തിലായ രണ്ടുപേർക്ക്”
ഇതുമാത്രമല്ല, പ്രധാന കഥാപാത്രമായ സൈറയുടെ ഭാഷണം നോക്കൂ,
"ചിലർ നീളത്തിൽ കണ്ണുകൾ എഴുതുന്നത് എന്തിനാണെന്നറിയമോ…? ഏറ്റവും ഇഷ്ടപ്പെട്ട മനുഷ്യൻ ആ കണ്ണിൽ വീണുപോയാൽ രക്ഷപ്പെട്ടു പോകാതിരിക്കാൻ."
ഒരു നോവൽ അത്യന്തം മികച്ചരൂപം കൈക്കൊള്ളണമെങ്കിൽ നോവലിസ്റ്റ് കവികൂടിയായേതീരൂ എന്ന് അവതാരികയിൽ പ്രശസ്ത എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ പറഞ്ഞുവയ്ക്കുന്നുണ്ട്. അതിനെ സാധൂകരിക്കുന്ന എഴുത്താണ് ആലംനൂറിൽ റഫീഖ് ബദരിയ പ്രകടിപ്പിച്ചിട്ടുള്ളത്, അല്ലെങ്കിൽ നോവലിസ്റ്റ് ഒരു കവികൂടിയായതുകൊണ്ടാവും മികച്ച രീതിയിലുള്ള ഒരെഴുത്ത് ഈ നോവലിൽ കണ്ടെത്താൻ സാധിക്കുന്നത്. അതായത്, നോവലിൽ ഒരു നായകനെ അവതരിപ്പിച്ചുകൊണ്ട് കാവ്യഭംഗി തുളുമ്പുന്ന മനോഹരമായ ഒരു നോവൽ നിർമ്മിക്കാനുള്ള വിദഗ്ധശ്രമമാണ് നോവലിസ്റ്റ് കൈക്കൊണ്ടിട്ടുള്ളത്.
മിത്തുകളാണ് നോവലിനെ മുന്നോട്ട് നയിക്കുന്നത്. അജ്മീറിന്റെ ആത്മീയതയും സുന്ദരമായ പ്രണയവും ഒത്തുചേർന്നുകൊണ്ട് രത്നത്തിന്റെ തിളക്കത്തോടെ നോവലിനെ കൊണ്ടുപോകുമ്പോഴും ചില ചോദ്യങ്ങളും മുന്നോട്ടുവയ്ക്കുന്നുണ്ട്. നോവൽ അതിന്റെ സാധ്യതകളെ പൂർണ്ണമായും പരിഗണിച്ചുവോ എന്നതാണ് അതിലെ പ്രധാനപ്പെട്ടത്. വംശചരിത്രത്തിന്റെ മിത്തും അനശ്വരമായ പ്രണയവും കുറേക്കൂടി നീണ്ട വായനയായി വായനക്കാർക്ക് നൽകണമായിരുന്നുവെന്നതാണത്.
മിത്തുകളുടെ മികച്ച സാധ്യതകളോടെ അതിശയപ്പെടുത്തുകയും അതിന് ഉപോൽപ്പലകമായരീതിയിൽ മാംസനിബദ്ധമല്ലാത്ത പ്രണയം നിറഞ്ഞൊഴുകുകയും ചെയ്യുമ്പോൾ പേജുകൾ കുറഞ്ഞുവരുന്നത് വായനക്കാരൻ മെല്ലെമെല്ലെ തിരിച്ചറിയും. നോവൽ പെട്ടെന്ന് അവസാനിക്കരുതേ എന്ന് ആ നിമിഷം ആശിച്ചുപോകും. നോവൽ പെട്ടെന്ന് അവസാനിപ്പിക്കാൻ ഒരു എഴുത്തുകാരൻ തിടുക്കംകാട്ടിയോ എന്നുപോലും തോന്നിപ്പോകും. അത്രയേറെ മികച്ച ആഖ്യാനത്തോടെ, കഥയുടെ ഓളങ്ങളിൽ ചാഞ്ചാടിയൊഴുകി മുന്നോട്ടുപോകുമ്പോൾ പെട്ടെന്ന് നിന്നുപോകുമ്പോൾ ആർക്കാണ് വിഷമമുണ്ടാവാത്തത്! ഈ ചിന്തയിൽ നമ്മെ എത്തിക്കുന്നതുതന്നെയാണ് ഈ നോവലിന്റെ ശക്തിയും.
നോവലിന്റെ പേരുതന്നെയായ 'ആലംനൂർ' എന്ന രത്നവും നോവലിൽ നിറഞ്ഞുനിൽക്കുന്നു. പ്രണയത്തിന്റെ സുന്ദരമായ ദർശനങ്ങളിൽ വായനക്കാരനും മിത്തും ഇടകലർന്നുപോകുന്നു. ആലംനൂർ രത്നം അന്വേഷിക്കുന്നതിലൂടെ നമ്മെ കൊണ്ടുപോകുന്ന നോവൽ, അതിന്റെ കഥ അവസാനിപ്പിക്കാതെ വായനക്കാരിൽ നിർത്തുന്നു. ഇതാണ് നോവലിന്റെ വലിയൊരു വിജയമായി എടുത്തുപറയേണ്ടതും. ആലംനൂർ വായനക്കാരനിലേക്ക് എത്തുന്നത് രത്നമായി മാത്രമല്ല, പ്രണയമായിത്തന്നെയാണ്. അതായത്, പ്രണയം അല്ലെങ്കിൽ സൈറതന്നെയാണ് നോവലിലെ ആലംനൂർ.
"കൊഴിഞ്ഞ ഇലകളിൽ നിന്ന് പ്രേമം തളിരിട്ടു ഉണരുന്നത് പോലെയാണ് സൂഫിസം" എന്ന് പറയാറുണ്ട്. പ്രണയം എന്നത് എത്രത്തോളം വേദനാജനകവും വേർപിരിയുന്നതലങ്ങളിലേക്ക് വ്യാപരിയ്ക്കുന്നതായിട്ടും എന്തുകൊണ്ടാണ് ലൈലയും മജ്നുവും ആവർത്തിച്ചുകൊണ്ടിരിക്കുന്നത് എന്ന ചോദ്യം പ്രസക്തമാണ്. റോമിയോയും ജൂലിയറ്റും രമണനും ചന്ദ്രികയും പോലുള്ള കഥാപാത്രങ്ങളുണ്ടായി, ഇപ്പോഴും പുതിയവ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. അവരിലൊരാളാണ് റോവലും സൈറയും.
"ഈ പടിയുടെ പുറത്ത്
എന്നെയും കാത്ത്
നീ നിൽക്കുന്നുണ്ടെന്നറിയാം,
പ്രാർത്ഥനയല്ലാതെ
മറ്റെന്തുനൽകാനാണ് ഞാൻ
എന്റെ കാലിലെ ചങ്ങലയുടെ
കനം നിനക്കറിയുന്നതല്ലേ"
നായിക താനെഴുതിയ കവിതകൾ നായകനുമായി പങ്കുവയ്ക്കുന്നുണ്ട്. സൂഫീസ്പർശമുള്ള ആ എഴുതുകളിലെ ഹൃദയസ്പർശിയായ വരികളാണ് മുകളിൽ കൊടുത്തത്. ഇത് സൂഫികവിതയല്ലെന്നും ഹൃദയത്തിൽനിന്നും ഒഴുകിവരുന്നതാണെന്നുമുള്ള നായികയുടെ വാക്കുകൾ നോവലിന്റെതന്നെ ഒരു പ്രസ്താവനയായി വ്യാഖ്യാനിക്കാവുന്നതാണ്. എന്തുകൊണ്ടെന്നാൽ, നോവലിന്റെ അവസാനഭാഗത്തെത്തുമ്പോൾ ഈ വരികൾ അന്വർഥമാകുന്നതായി നമുക്ക് വായിച്ചെടുക്കാം.
മഴ കാത്തുനിൽക്കുന്ന മണലാരണ്യംപോലെ പ്രണയിനികൾ പ്രണയത്തിന്റെ സാക്ഷാത്കാരത്തിനായി കാത്തിരിക്കുന്നതാണല്ലോ യഥാർഥ പ്രണയം. പ്രണയമെന്നാൽ നിലയ്ക്കാത്ത ഒരു കാത്തിരിപ്പുകൂടിയാണെന്ന് ഈ നോവൽ പറഞ്ഞുവയ്ക്കുന്നുണ്ട്. അത്, കാത്തിരിപ്പിന്റെ അഥവാ പ്രതീക്ഷയുടെ രത്നങ്ങൾ പകരുന്നു. "പ്രണയിനിയെ കാത്തിരിക്കുന്നവനറിയില്ലല്ലോ, പ്രണയത്തിലായ മനുഷ്യനോളം കാത്തിരിപ്പിന്റെ വേരുകൾ മുളച്ച മറ്റാരുമില്ലെന്ന് ” എന്ന അവസാന ഭാഗത്തെ പറഞ്ഞുവയ്ക്കൽ വിസ്മയകരമായ ശുഭപ്രതീക്ഷയുടേതുകൂടിയാകുന്നു; തുടർച്ചയ്ക്കായുള്ള ഒരു കാത്തിരിപ്പ്..!
ആലംനൂർ
റഫീഖ് ബദരിയ
വില: 180 രൂപ