ADVERTISEMENT

ഇരുപതാം നൂറ്റാണ്ടിൽ കേരളത്തിലെ സാമൂഹിക, സാഹിത്യ, സാംസ്കാരിക, വൈജ്ഞാനിക ആധ്യാത്മിക, മേഖലകളിൽ പ്രകാശം പരത്തിയ  മഹാസൂര്യനായിരുന്നു ഗുരു നിത്യചൈതന്യ യതി. അദ്ദേഹത്തിന്റെ ജീവിതം, മലയാളത്തിലും (യതിചരിതം, മലയാള ഭാഷ പഠന കേന്ദ്രം, തൃശൂർ, 2011)  ഇംഗ്ലിഷിലും (Love and Blessings, Narayana Gurukula, Portland, USA, 2003) പ്രസിദ്ധീകരിച്ച ബൃഹത്തായ ആത്മകഥകളിലൂടെ കടന്നു പോകുമ്പോൾ ആശ്ചര്യത്തോടെ മാത്രമേ നോക്കി കാണുവാൻ കഴിയുകയുള്ളൂ. അതുകൊണ്ടു തന്നെ അത്തരം ഒരാളുടെ ജീവചരിത്രം പകർത്തുന്നത് ഒരു ജീവചരിത്രകാരനെ സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളിയായിരിക്കും ഉയർത്തുക.

ഗുരുക്കൻമാരുടെയും ആധ്യാത്മിക ആചാര്യന്മാരുടെയും ജീവചരിത്രങ്ങൾ പൊതുവെ രണ്ടു വിഭാഗങ്ങളിൽ പെടുത്താം. ഒന്നു ഹാജിയോഗ്രാഫി (Hagiography).   ശിഷ്യന്മാരും ആരാധകരുമായിരിക്കും പൊതുവെ അവ എഴുതുന്നത്. അവയിൽ മഹാത്മാക്കളുടെ മാനുഷികവും വൈകാരികവുമായ വശങ്ങളെ പൊതുവെ അവഗണിക്കുകയാണ് ചെയ്യാറുള്ളത്. ശിഷ്യർക്കു ഗുരുക്കന്മാരിലുള്ള അകമഴിഞ്ഞ ഭക്തിയും ആരാധകരെ വേദനിപ്പിക്കേണ്ട എന്ന വിചാരവുമായിരിക്കും അതിനു പ്രധാന കാരണം. എന്നാൽ ഒരു അക്കാഡമിക്കോ ചരിത്രാന്വേഷിയോ ആകട്ടെ ആധ്യാത്മിക വശത്തെ പൊതുവെ അവഗണിച്ചുകൊണ്ടു മാനുഷിക പരിഗണനകളെയും ചരിത്രസംഭവങ്ങളെയും ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള രചനയായിരിക്കും നടത്തുക. ഈ രണ്ടു രചനാശൈലികളും യോജിപ്പിച്ചുകൊണ്ട് ഒരു ജീവചരിത്രം എഴുതുകയെന്നത് അത്ര എളുപ്പമല്ല. 200-ഓളം പേജുകളിൽ ആ ജീവിതം പകർത്തുമ്പോൾ പ്രത്യേകിച്ചും. ആ ഉദ്യമമാണ് ഗുരു നിത്യയോടൊപ്പം അഞ്ചു വർഷത്തോളം ജീവിക്കുകയും അദ്ദേഹത്തിന്റെ ലേഖനങ്ങളും, കത്തുകളും, സുപ്രധാന കൃതികളിൽ ഒന്നായ “ലാവണ്യാനുഭവവും  സൗന്ദര്യാനുഭൂതിയും” ക്ലാസുകൾ കേട്ട് പകർത്തി എഴുതുകയും, നിരവധി പുസ്തകങ്ങൾ എഡിറ്റ് ചെയ്തിട്ടുള്ളതുമായ പി. ആർ. ശ്രീകുമാർ ഇപ്പോൾ നിർവഹിച്ചിട്ടുള്ളത്. ഗുരു നിത്യയുടെ ജീവിതത്തോടും കൃതികളോടും, നാരായണഗുരുകുലത്തോടുമുള്ള പരിചയവും ഗവേഷണപാടവവും അതിനു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്.  ഈ ഉദ്യമത്തിൽ അദ്ദേഹം വളരെ വിജയിച്ചിട്ടുണ്ട് എന്നു തന്നെ പറയാം. അതുകൊണ്ടു തന്നെ ഗുരു നിത്യയെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുള്ള വിജ്ഞാനദാഹികൾക്ക്‌ ഈ ഗ്രന്ഥം ഒരു പ്രവേശന കവാടമായി മാറും എന്ന് ഉറപ്പാണ്. 

ജനനം മുതൽ സമാധി വരെയുള്ള ഗുരു നിത്യയുടെ ജീവിതം പതിനഞ്ചു അധ്യായങ്ങളിലായി വിവരിച്ചിരിക്കുന്നു. ഇതിനോടൊപ്പം ഗുരു മുനി നാരായണ പ്രസാദ് രചിച്ച “ഗുരു നിത്യ ചൈതന്യയുടെ രണ്ടു മുഖങ്ങൾ” എന്ന വിജ്ഞാനപ്രദമായ പഠനവും, അദ്ദേഹത്തിന്റെ കൃതികളുടെ ഇനം തിരിച്ചുള്ള ലിസ്റ്റും,  ജീവിതവും കൃതികളും ആസ്പദമാക്കിയുള്ള ഗവേഷണ പ്രബന്ധങ്ങളുടെ വിവരങ്ങളും, ജീവിതാനുക്രമണിയും ചേർത്തിട്ടുണ്ട്. ഗുരു നിത്യയുടെ ലോകപര്യടനങ്ങളുടെ വ്യക്തമായ വിവരങ്ങൾ ഈ പുസ്തകത്തില്‍ ലഭ്യമാണ്. ഈ ഗ്രന്ഥത്തിന്റെ ഒരു പ്രധാന പ്രത്യേകത അതിന്റെ സത്യസന്ധമായ അവതരണമാണ്. ഉദാഹരണത്തിന് കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി ലോകം നന്നാകാൻ ഇറങ്ങിയ വിദ്യാർഥി, മകൻ സന്യാസിയാകണമെന്ന അമ്മയുടെ ആഗ്രഹം സഫലീകരിച്ച മകൻ, ബ്രിട്ടീഷ് വ്യോമസേന ജീവനക്കാരൻ, തന്റെ ആദ്യഗുരുവായ ഡോ. ജി. എച്ച് മീസിന്റെ അരുമശിഷ്യൻ, യൂണിവേഴ്സിറ്റി കോളജ് വരാന്തയിൽ അന്തിയുറങ്ങിയ ഫിലോസഫി വിദ്യാർഥി, തന്റെ സഹോദരിയുടെ വിദ്യാഭ്യാസ ചിലവുകൾ വഹിക്കാൻ വേണ്ടി കോളജ് അധ്യാപനം സ്വീകരിച്ച സന്യസിയായ ഒരു ജ്യേഷ്ഠൻ, നടരാജഗുരുവുമായി ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞിരുന്ന ശിഷ്യൻ, ബോംബെ യൂണിവേഴ്സിറ്റിയിലെ ഗവേഷണ വിദ്യാർഥി, ആയിരക്കണക്കിനു കത്തുകളിലൂടെയും ഗൃഹസന്ദർനങ്ങളിലൂടെയും, ഫോൺ വിളികളിലൂടെയും    സ്നേഹസാന്ത്വനം പകർന്ന സുഹൃത്തും വഴികാട്ടിയും, ഗഹനമായ അനേകം വിഷയങ്ങളിലും  നാരായണഗുരു കൃതികളിലും ഇംഗ്ലിഷിലും മലയാളത്തിലും ക്ലാസുകൾ എടുത്തിരുന്ന അധ്യാപകൻ, പ്രഗത്ഭനായ എഴുത്തുകാരൻ, പാശ്ചാത്യവും പൗരസ്ത്യവുമായ മനശാസ്‌ത്ര മേഖലകളിൽ വിരാജിച്ച മനഃശാസ്ത്രഞ്ജൻ, മലയാളത്തിലും ഇംഗ്ലിഷിലും ഒരുപോലെ വ്യവഹരിച്ചിരുന്ന പ്രഗത്ഭനായ ഗ്രന്ഥകാരൻ, കവി, ചിത്രകാരൻ, പത്രാധിപർ, സാഹിത്യ നിരൂപകൻ, വിദ്യാഭ്യാസ വിചക്ഷണൻ, ശാസ്ത്രകുതകി, പരിസ്ഥിതിസ്‌നേഹി, നിർഭയനായ സാമൂഹിക നിരീക്ഷകനും വിമർശകനും, അമ്മയ്ക്കും സഹോദരിക്കും സന്യാസദീക്ഷ നൽകിയ സന്ന്യാസി, ലോലഹൃദയനായ മനുഷ്യസ്‌നേഹി, സർവ്വോപരി സന്ന്യാസത്തെ പുനർനിർവചിച്ച ബ്രഹ്മജ്ഞാനി   എന്നിങ്ങനെ പല കുപ്പായങ്ങൾ ഒരുമിച്ച് അണിഞ്ഞിരുന്ന യതിയെ നമുക്ക് ഈ ജീവിചരിത്രത്തിലൂടെ അറിയാൻ സാധിക്കും. 

അമേരിക്കയിലും ഓസ്‌ട്രേലിയയിലും ക്ലാസ്സുകളും, സ്റ്റാൻഫോർഡ് അടക്കമുള്ള യൂണിവേഴ്സിറ്റികളിൽ കോഴ്സുകളും പഠിപ്പിച്ചു കൊണ്ടിരുന്ന സമയത്താണ്  1973ൽ നടരാജഗുരു സമാധിയാകുന്നത്. നടരാജഗുരുവിന്റെ വിൽപത്രപ്രകാരം ഗുരു നിത്യയെയാണ് നാരായണ ഗുരുകുലത്തിന്റെ ഗുരു പരമ്പരയിൽ ഉൾപ്പെടുത്തിയിരുന്നത്. പക്ഷേ അങ്ങനെ ഒരു പദവി തനിക്കു ചേരില്ലന്നു തോന്നിയതുകൊണ്ട് തന്നെ പരമ്പരയിൽ ഉൾപ്പെടുത്തരുത് എന്ന് മുൻപ് ഗുരു നിത്യ അപേക്ഷിച്ചിട്ടും നടരാജഗുരു അതിനു വഴങ്ങിയിരുന്നില്ല. ഇതു ഗുരു നിത്യ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഗുരുപരമ്പരയിൽ വന്നശേഷം  അദ്ദേഹത്തിനുണ്ടായ ആത്മസംഘർഷങ്ങൾ ഗ്രന്ഥകാരൻ വിവരിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ആയിരിക്കും ഗുരു നിത്യ തനിക്ക് ശിഷ്യന്മാരില്ല, സുഹൃത്തുക്കളെ ഉള്ളൂ എന്ന് ആവർത്തിച്ചു പറഞ്ഞിട്ടുള്ളത്. ഗുരു പദവിയെപ്പറ്റി ഗുരു നിത്യ പറഞ്ഞിട്ടുള്ളത് ഗ്രന്ഥകാരൻ ഉദ്ധരിക്കുന്നു “പോസ്റ്റുമാൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് ആയിരിക്കുന്നതുപോലെയാണ് ഞാൻ ഗുരുവായി ഇരിക്കുന്നത്. മനശാസ്ത്രത്തിൽ പറയാറുള്ള ഒരു റിസപ്റ്റർ - അഫക്ടർ മെക്കാനിസം ആണ് ഞാൻ എന്നു പറഞ്ഞാൽ അതിൽ വലിയ തെറ്റ് ഉണ്ടാവാൻ ഇടയില്ല”. നാരായണ ഗുരുകുലപരമ്പരയിൽ നിന്നും നടരാജഗുരുവിന്റെ  ആദ്യശിഷ്യനായ സ്വാമി ജോൺ സ്പിയേഴ്‌സ് സ്വമേധയാ വിട്ടുപോയതും ഇവിടെ ചേർത്ത് വായിക്കാവുന്നതാണ്‌. (കൂടുതൽ വിവരങ്ങൾക്ക് പി.ആർ. ശ്രീകുമാർ  എഴുതിയ സ്വാമി ജോൺ സ്പിയേഴ്സിന്റെ ജീവചരിത്രം, ഡി. സി. ബുക്സ്, 2023 കാണുക).

ഈ ജീവചരിത്രത്തിന്റെ മറ്റൊരു സവിശേഷത ഗുരു നിത്യയുടെ പ്രധാന ഗ്രന്ഥങ്ങളുടെ രചന സാഹചര്യങ്ങളും, ഉള്ളടക്കവും അവയുടെ രചനാ രീതിയും പരിചയപ്പെടുത്തുന്നു എന്നുള്ളതാണ്. അദ്ദേഹത്തിന്റെ വിദേശ ശിഷ്യരുടെ പ്രിയ ഗ്രന്ഥമായ “That Alone the Core Wisdom” (DK Printworld, 2002) നെ കുറിച്ച് കൂടുതൽ ഉൾപെടുത്താത്തത്‌ ഒരു ചെറിയ ന്യൂനതയായി തോന്നി. അമേരിക്കയിൽ വച്ച് അദ്ദേഹം നടത്തിയ നാരായണ ഗുരുവിന്റെ ആത്മോപദേശ ശതകം ഇംഗ്ലിഷ് ക്ലാസുകൾ സമാഹരിച്ച് സ്കോട്ട് ടീറ്റ്‌സ്വാർത് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച ബൃഹത്ഗ്രന്ഥമാണിത്. 

ഗുരു നിത്യയുടെ ആത്മകഥയിൽ രേഖപ്പെടുത്താത്ത പല സംഭവങ്ങളും ഗ്രന്ഥകാരൻ അദ്ദേഹത്തിന്റെ അധ്യാപകരുടെയും സഹപാഠികളുടെയും സന്തത സഹചാരികളായി ഉണ്ടായിരുന്നവരുടെയും ഓർമക്കുറുപ്പുകളിൽ നിന്നും കത്തുകളിൽ നിന്നും തിരിഞ്ഞെടുത്തു ചേർത്തിട്ടുണ്ട്. അതിൽ ഒന്നാണ് അദ്ദേഹത്തിന്റെ കോളജ് പഠന കാലത്തുണ്ടായ ചില സംഭവങ്ങളും പിന്നീട് സ്ത്രീ ശരീരഘടന മനസ്സിലാക്കാൻ നടത്തിയിട്ടുള്ള അന്വേഷണങ്ങളും. അതൊക്കെ  ആരാധകരെ ചിലപ്പോൾ അലോസരപെടുത്തിയേക്കാം. പക്ഷാഘാതം വന്നുകഴിഞ്ഞ് ചികിത്സാ വിധി പ്രകാരമുള്ള വിശ്രമം അവഗണിച്ചുകൊണ്ട് ഗുരു നിത്യ എന്തിനാണ് അവസാന യാത്രയ്ക്ക് തിടുക്കം കൂട്ടിയത് എന്നത് വായനക്കാരുടെ മനസ്സിൽ ഒരു ചോദ്യചിഹ്നമായി അവശേഷിച്ചേക്കാം. ചില കാര്യങ്ങൾ ഗ്രന്ഥകാരൻ വിട്ടു കളയുന്നുണ്ട്. അതിൽ ഒരു പ്രധാനമായി തോന്നിയത് ഗുരു നിത്യയും ഇപ്പോൾ ഗുരുകുല അധ്യക്ഷനായ ഗുരു മുനി നാരായണ പ്രസാദും തമ്മിലുള്ള ബന്ധമാണ്. ഗുരു നിത്യയുടെ അവസാന കാലങ്ങളിൽ ആ ബന്ധത്തിൽ സംഭവിച്ച കുറെ അലോസരങ്ങൾ ഗുരു മുനി തന്റെ ആത്മകഥയായ “അത്മായന”ത്തിൽ വളരെ വിശദമായി തുറന്നെഴുതിയിട്ടുണ്ട്. (ഡി. സി. ബുക്സ്, 2015)

ഗുരു നിത്യയുടെ ഇംഗ്ലിഷിലുള്ള ആത്മകഥ 1971 വരെയുള്ള ജീവിത കഥയാണ് പറയുന്നത്. പിന്നീട് ഉള്ള കഥ അദ്ദേഹം 1999 വരെ പലർക്കും എഴുതിയ കത്തുകളിലൂടെയാണ് ആ ഗ്രന്ഥം എഡിറ്റു ചെയ്ത ഡോ. പീറ്റര്‍ ഓപ്പൻഹൈമർ അവതരിപ്പിച്ചിട്ടുള്ളത്. അതിന്റെ ഒരു പ്രധാന ന്യൂനത, ഇംഗ്ലിഷിൽ അയച്ച കത്തുകളിലെ വിവരങ്ങൾ മാത്രമേ ആ ഭാഗത്തു ചേർത്തിട്ടുള്ളൂ എന്നതാണ്. എന്നാൽ ഗുരു നിത്യ ആയിരകണക്കിന് കത്തുകൾ മലയാളത്തിൽ എഴുതിയിട്ടുണ്ട്. അതിലൂടെ അദ്ദേഹത്തിന്റെ നിലപാടുകളും, ദർശനവും, ഉപദേശങ്ങളും, കവിതയും, ചിത്രങ്ങളും കാണാൻ കഴിയും (കൂടുതൽ അറിയാൻ, തിരഞ്ഞെടുത്ത കത്തുകളുടെ സമാഹാരമായ “സ്നേഹപൂർവം  നിത്യ”, നിത്യാഞ്ജലി ബുക്സ്, 2023, കാണുക). ഈ കത്തുകൾ ഗുരു നിത്യയുടെ ആത്മപ്രകാശത്തിന്റെ അടയാളം കൂടിയാണ്. അതുകൊണ്ടു തന്നെ ഈ ജീവചരിത്ര രചനയ്ക്ക് അവ വളരെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുമുണ്ട്. ഈ കത്തുകളുടെ പ്രധാന്യം എടുത്തുകാട്ടാൻ ജീവചരിത്രകാരൻ ഗുരു നിത്യയെ ഉദ്ധരിക്കുന്നു: "ഈ കത്തുകളിൽക്കൂടി സഹജീവികളുടെ ജീവിതത്തിലെ തണുപ്പും ചൂടും വിരസതയും സംഭ്രാന്തിയും യഥാർഥങ്ങളായ ജീവൽ പ്രശ്നങ്ങളും എനിക്ക് അറിയാനവസരം കിട്ടുമ്പോൾ സന്യാസിമാർ കാംക്ഷിക്കാറുള്ള മുക്തി തനിയെ വന്നുചേരുമെന്നു ഞാൻ വിശ്വസിക്കുന്നു. എന്റെ നിഘണ്ടുവിൽ 'മുക്തി' എന്നു പറഞ്ഞാൽ ഞാൻ എന്ന ഓർമയില്ലാതെയിരിക്കുക എന്നാണർഥം.”

തൊണ്ണൂറുകളുടെ ആരംഭം മുതൽ കേരളത്തിലെ സാംസ്കാരിക, സാഹിത്യ, വൈഞ്ജാനിക മേഖലകളിൽ സജീവമായി നിറഞ്ഞു നിന്ന ഗുരു നിത്യ, ഒരുപാട്‌  ആരാധകരെ സൃഷ്ടിക്കുകയും ഒരുപാട് പേർ അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തിൽ പെട്ട് ഫേൺഹിൽ ഗുരുകുലത്തിൽ ചേക്കേറുകയും ചെയ്തു. അവരിൽ സാഹിത്യകാരന്മാരും കലാകാരന്മാരും ചിത്രകാരന്മാരും ആത്മാന്വേഷികളും ഇതൊന്നുമല്ലാത്ത സാധാരണക്കാരുമുണ്ടായിരുന്നു. പലരും കത്തുകളിലൂടെ ഗുരുവുമായി ബന്ധം സ്ഥാപിച്ചവരായിരുന്നു. അവരിൽ ചിലർ പലവിധ മാനസിക സംഘർഷങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരുന്നവരുമായിരുന്നു. ഗുരു നിത്യ അവർക്കു ഒരു സുഹൃത്തും വഴികാട്ടിയും സ്നേഹസാന്ത്വനവുമായി മാറി. ഇന്നും അവർക്കു യതി എന്ന ഓർമ്മ വൈകാരികമായ ഒരു ആത്മബന്ധുവും  ജീവതാരകവും ആണ്. അക്കാരണങ്ങൾ കൊണ്ടു കൂടിയാണ് ഗുരു നിത്യയുടെ നൂറാം ജന്മദിനം വളരെ ആവേശത്തോടു കൂടി കേരളത്തിലെ ചെറിയ പട്ടണങ്ങളിൽ പോലും ആഘോഷിക്കപ്പെട്ടത്.

ഗ്രന്ഥകാരൻ ഇങ്ങനെ രേഖപ്പെടുത്തുന്നു. “മുഖ്യധാരയിലെ പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹം എഴുതിയ ലേഖനങ്ങളും പുസ്തകങ്ങളും മാത്രം വായിച്ച് അദ്ദേഹത്തിൽ ആകൃഷ്ടരായവർ പൊതുവേ അറിയാതെ പോയ ഒരു കാര്യമാണ് ആധ്യാത്മിക ദാർശനിക വിഷയങ്ങളിൽ അദ്ദേഹത്തിനുണ്ടായിരുന്ന പാണ്ഡിത്യവും നിലപാടുകളും തനത് സ്ഥാനവും. അദ്ദേഹം അടിയുറച്ച ഒരു വേദാന്തിയായിരുന്നു. അതുപോലെ തന്നെ പാശ്ചാത്യ തത്വചിന്തയിലും ബുദ്ധമതം പോലെയുള്ള പൗരസ്ത്യ ദർശനങ്ങളിലും ഗാഢമായ പാണ്ഡിത്യവുമുണ്ടായിരുന്നു. സർവോപരി നാരായണഗുരു ദർശനത്തിന്റെ ഒരു ആധികാരിക വക്താവുമായിരുന്നു. എന്നാൽ കല, സാഹിത്യം, രാഷ്ട്രീയം, സാമൂഹ്യ വിഷയങ്ങളും, ഖുർആനും, ബൈബിളുമായി ബന്ധപ്പെട്ടു അദ്ദേഹം എഴുതിയിരുന്നവയും മാത്രം വായിച്ച് അദ്ദേഹത്തെ അറിഞ്ഞവർ ഗഹനമായ മറ്റു വിഷയങ്ങളിൽ അദ്ദേഹം എഴുതിയവയോടൊന്നും യാതൊരു പ്രതിബദ്ധതയും കാണിച്ചിരുന്നില്ല.” 

ഗുരു നിത്യയുടെ ബൃഹത്തായ ജീവചരിത്ര ഗ്രന്ഥങ്ങൾ ഒന്നും തന്നെ ഇല്ലാത്തതുകൊണ്ട് ഈ ലഘു ജീവചരിത്രം നൽകുന്ന വിവരങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിന്റെയും ദർശനത്തിന്റെയും ഉള്ളിലേക്ക് എത്തിനോക്കാൻ പ്രയോജനകരമാകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കൂടാതെ അദ്ദേഹത്തിന്റെ സ്നേഹസ്പന്ദനം ഏറ്റുവാങ്ങാൻ സാധിച്ചവരും യൂട്യൂബിൽ ലഭ്യമായ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിലൂടെയും, കൃതികളിലൂടെയും ഇപ്പോഴും സംവേദിക്കുന്നവരും ഗവേഷണബുദ്ധിയുള്ള വിജ്ഞാനദാഹികളും, പുതുതായി ജീവചരിത്രം എഴുതാൻ വരുന്നവരും ഗുരു നിത്യയുടെ ജന്മ ശതാബ്ദി വർഷമായ 2024 -ൽ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം നെഞ്ചിലേറ്റുമെന്ന് ഉറപ്പാണ്. വരും തലമുറയ്ക്ക് ഇങ്ങനെ ഒരാൾ ഇവിടെ ജീവിച്ചിരുന്നു എന്ന ഓർമപ്പെടുത്തൽ കൂടിയാണ് ചെറുതെങ്കിലും, വലുതായ ഈ ജീവചരിത്രം. 

നിത്യതയുടെ ചൈതന്യം 

പി. ആർ. ശ്രീകുമാർ 

ഡി സി ബുക്സ്

വില: 260 രൂപ

English Summary:

Malayalam Book Nithyathayude Chaithanyam written by P. R. Sreekumar

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com