ADVERTISEMENT

ആധുനികതയുടെ വരണ്ട യാഥാർഥ്യങ്ങളിലേക്കാണ്ടു കൊണ്ടിരിക്കുന്ന സമകാലിക കവിതയിലേക്ക് മാന്തളിർ മണമുള്ള കാവ്യശില്പവുമായി പടർന്നു കയറാനൊരുങ്ങുകയാണ് യുവ എഴുത്തുകാരി ഗൗരി ജെല.

ആശയ നൈർമ്മല്യവും ഇംഗ്ലിഷ് ഭാഷാലാവണ്യവും ഒത്തിണങ്ങിയ അൻപതു കവിതകൾ ലൊറാന്തസിൽ തണൽ വിടർത്തുന്നു. ഗൃഹാതുരത്വം, പ്രണയം, മാതൃത്വം, വിരഹം, ഏകാന്തത, വിരസത തുടങ്ങിയ അനേകം വികാരങ്ങളിലൂടെ ആത്മാവിഷ്കാരത്തിന്റെ പുതു തലങ്ങളിലേക്ക് വിത്തെറിയുകയാണ് കവയിത്രി ഈ സമാഹാരത്തിലുടനീളം. ഭൂതകാലത്തിന്റെ ജീവാംശങ്ങളിലാണ് ഗൗരിയുടെ കവിതകൾ വേരാഴ്ത്തിയിരിക്കുന്നത്. മുറ്റം പൊതിഞ്ഞ മാന്തണലിൽ വിഹരിക്കുന്ന ഗൗരിയിലെ പെൺകുട്ടിയെ ഈ പുസ്തകത്തിലുടനീളം നമുക്ക് കാണാം. 

അകാലത്തിൽ മുതിർന്നു പോയ ആ ചെറിയ പെൺകുട്ടിയുടെ ഉത്തരം കിട്ടാതെ പോയ ചോദ്യങ്ങളിലും കാഴ്ചകളിലും വികാരങ്ങളിലുമാണ് ഗൗരി ജെലയെന്ന എഴുത്തുകാരിയുടെ അടിത്തറ. അതുകൊണ്ട് തന്നെയാണ് വലിയ വലിയ ജീവിതസമസ്യകളേക്കാൾ അതീവ ലാഘവത്തോടെ 'മുതിർന്ന' മനുഷ്യർ വിട്ടുകളയുന്ന ചിരപരിചിത നിലങ്ങളിൽ ഗൗരിയുടെ ഭാവനയുടെ വിത്ത് വീഴുന്നതും കവിതയ്ക്ക് നിലമൊരുങ്ങുന്നതും.

അലമാരക്കുള്ളിൽ തടവിലാക്കപ്പെട്ട റെഡ് വൈനും, അച്ഛനൊപ്പമുള്ള അവസാനത്തെ കുളിയിലെ സോപ്പിൻ കുമിളകളും,മാവിൽ പടർന്ന ഇത്തിൾ കണ്ണിയും, വിസ്മരിക്കപ്പെട്ട ടീവി യും, മുത്തച്ഛന്റെ കുടവയറുമെല്ലാം ആഴമുള്ള കവിതകൾക്ക് പാത്രമാകുന്ന മാന്ത്രികത ഗൗരി ജെലയുടെ കവിതകളുടെ പ്രത്യേകതയാണ്. അവനവനിലേക്കുള്ള ശക്തമായ തിരിച്ചു പോക്കുകളായിട്ടാണ് ഓരോ കവിതയും നമുക്ക് വായിച്ചെടുക്കാനാവുക. "കവിത എനിക്കെല്ലായ്പ്പോഴും എന്റെ അവിവരണീയവും ആഴമേറിയതുമായ വികാരങ്ങളുടെ സംവേദന മാർഗമായിരുന്നു" എന്ന ഗൗരിയുടെ പ്രസ്താവന ഇതിനെ ശരിവെക്കുന്നുണ്ട്.

കഥാഖ്യാനത്തിന്റെ നൈതികതയിലേക്ക് സമന്വയിക്കപ്പെടുന്ന കാവ്യഭംഗിയുടെ കരുത്ത് ഗൗരി ജെലയുടെ കവിതകളുടെ മറ്റൊരു പ്രത്യേകതയാണ്. ഗൗരിയുടെ കാവ്യശില്പത്തിൽ അത്രമേൽ ഭംഗിയായി ഓർമ്മകളും ഗൃഹാതുരത്വവും സന്തോഷങ്ങളും പ്രണയവും  സ്ത്രീത്വവും നോവും പറ്റിപ്പിടിച്ചിരിക്കുന്നു.

വ്യക്തിപരമായ അനുഭവങ്ങൾ, അസാധാരണമായ ഭാവനാശക്തി, ഒപ്പം തന്നോടു തന്നെയുള്ള രസകരമായ സംഭാഷണങ്ങൾ എന്നിവയെ കൂട്ടുപിടിച്ച് ഗൗരി വായനക്കാരെ ഒരു മായാലോകത്തേക്ക് ക്ഷണിക്കുന്നു. അവിടെ ഓർമകൾ നിലനിൽക്കുകയും സമയം ആവർത്തിക്കപ്പെടുകയും ചെയ്യുമ്പോൾ  വികാരങ്ങൾ വാക്കുകളായി പരിവർത്തനം ചെയ്യപ്പെടുന്ന മനോഹരമായ കാഴ്ചയായി ലൊറാന്തസ് മാറുന്നു. ആവി പറക്കുന്ന ഭക്ഷണത്തിൽ ഒരു കാമുകിയെ കാണാൻ കഴിയുന്നതും ലക്ഷ്യത്തിലെത്താതെ പോകുന്ന പുരുഷബീജം പങ്കിടുന്ന വേദനയുമെല്ലാം ഗൗരിയിലെ പ്രതിഭയ്ക്കു ചില ഉദാഹരണങ്ങൾ മാത്രം.

ആത്മാന്വേഷണത്തിന്റെ അലകളും സ്ത്രീത്വത്തിന്റെ വിഹ്വലതകളും പകപ്പും ഒപ്പം വിസ്മയിപ്പിക്കുന്ന കരുത്തും മനുഷ്യരുടെ കാപട്യങ്ങളുമെല്ലാം ഗൗരിയുടെ കവിതകൾക്കു വിഷയമാകുന്നുണ്ട്. അതുവരെയും സരളമായ മാനുഷികാനുഭൂതികളുടെ തലോടലായി അനുഭവപ്പെടുന്ന കവിതകൾ, സ്ത്രീത്വത്തിലേക്കെത്തുമ്പോൾ വന്യമായ ഒരു ശക്തി കൈവരിക്കുന്നു. അമ്മയുടെ രീതിയിൽ ഉടുക്കപ്പെട്ട മുത്തശ്ശിയുടെ സാരിയും തന്റെ ഏറ്റവും പ്രിയപ്പെട്ട താരാട്ട് അമ്മയുടെ വയറിലെ ശബ്ദങ്ങളായിരുന്നെന്ന് തിരിച്ചറിയുന്ന യുവതിയും തന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ചോര തളം കെട്ടിയ ഡയമണ്ട് മൂക്കുത്തി ഉപേക്ഷിച്ചിറങ്ങി വരുന്ന പെൺകുട്ടിയും അടുത്ത ജന്മത്തിൽ തന്നെ മിഠായികൾ ഇഷ്ടപ്പെടാത്ത കുട്ടിയായി ജനിപ്പിക്കാൻ പ്രാർത്ഥിക്കുന്ന കുട്ടിയും അടുക്കളയിലെ ചൂടിൽ സ്വയം ഭക്ഷണമായി മാറുന്ന വീട്ടമ്മയുമെന്നിങ്ങനെ ഗൗരി ജെലയുടെ പെണ്ണെഴുത്തുകൾ ചെന്നെത്തുന്നിടങ്ങൾ നമ്മെ മുറിപ്പെടുത്തുന്നവയാണ്.

ഭാഷയുടെ ഒഴുക്കിൽ തെളിഞ്ഞു നിൽക്കുമ്പോഴും വാക്ധരണികളുടെ പുറം മോടിയേക്കാൾ ആശയങ്ങളുടെ തെളിച്ചത്തിലും കൃത്യതയിലുമാണ് യഥാർത്ഥ കവിത കുടിയിരിക്കുന്നതെന്ന് ഈ കവിതകൾ തെളിയിക്കുന്നു. പൊള്ളത്തരങ്ങളും പുറം പൂച്ചുകളും കൊടികുത്തി വാഴുന്ന ഉപഭോക്തൃ ലോകത്തിൽ നിർമ്മലമായ മൂല്യങ്ങളെ ചേർത്തു പിടിക്കുന്ന ഒരു യുവ എഴുത്തുകാരിയുടെ വ്യഥകൾ നമുക്കീ കവിതകളിലുടനീളം കാണാം.

ആത്മാന്വേഷണത്തിന്റെയും പരിശോധനയുടെയും ഉപരിഫലമായി രചിക്കപ്പെട്ട ഈ കവിതകൾ പറയാതെ പോയ വാക്കുകളുടെ ഭാരം അനുഭവിച്ചിട്ടുള്ള ഓരോ മനുഷ്യരിലും പ്രതിധ്വനിക്കുമ്പോൾ,

"ഈ സമാഹാരം എനിക്ക് വളരെയധികം വ്യക്തിപരമായ ഒരു യാത്രയാണ്, പക്ഷേ ഇതീ കവിതകളിൽ സ്വന്തം കഥകളുടെ പ്രതിഫലനം കാണുന്ന വായനക്കാരുടെ ഹൃദയങ്ങളിൽ ഒരു വീട് കണ്ടെത്തുമെന്ന് ഞാൻ പ്രത്യാശിക്കുന്നു" എന്ന കവയിത്രിയുടെ വരികൾ അന്വർത്ഥമാക്കുന്നു. ആധുനികതയുടെ സത്യസന്ധതയും യാഥാർഥ്യബോധവും കൂടെ കൂട്ടി ലളിതമായ വാക്കുകളാൽ കവയത്രി തന്നെയും തന്റെ സ്വപ്നലോകത്തെയും പറഞ്ഞു വെക്കുമ്പോൾ സമകാലിക കവിതയ്ക്കൊരു മുതൽക്കൂട്ടായി ഗൗരി ജെല അടയാളപ്പെടുന്നു.

English Summary:

Fifty Poems of Love, Loss, and Longing: A Review of Gauri Jela's "Loranthus"

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com