ADVERTISEMENT

നാൽക്കവലയുടെ കിഴക്കുവശത്ത് ഇരുവശവും ചുവന്ന ചെമ്പകങ്ങൾ പൂത്തുനിൽക്കുന്ന വഴിയിലൂടെ ഞങ്ങൾ നടന്നു. ചെമ്പകമരങ്ങൾക്കപ്പുറം വിശാലമായ ഡാലിയപ്പാടങ്ങളാണ്. മഞ്ഞയും ചുവപ്പും നിറമുള്ള വലിയ ഡാലിയപ്പൂക്കളിൽ പകുതി ഭാഗം വിളവെടുത്തിരുന്നു. പത്തു മിനിറ്റ് നടന്നുകാണും. വിശാലമായൊരു മൈതാനത്തെത്തി. മൈതാനത്തിനു മുന്നിലായി തളിർത്ത ഇലകൾ പുതച്ച് അനേകായിരം ശാഖകളും പെരുത്ത ത‌ടിയുമായി തലയുയർത്തിപ്പിടിച്ച് ഒരു മരം. കഥമരം.

അങ്ങകലെ, വിദൂരതയിൽ എവിടെയോ ഒരു ഗ്രാമം. മൈതാനം. കഥമരം. അവിടേക്കു തന്നെ പോകുന്ന അഞ്ചംഗ പെൺസംഘം. പരസ്പരം അറിയാവുന്നവർ ഉണ്ട്. ഒന്നും അറിയാത്തവരും സംസാരിക്കാത്തവരും ഉണ്ട്. ഒന്നുറപ്പാ‌ണ്. അങ്ങോട്ടേക്കുള്ള യാത്ര പോലെയായിരിക്കില്ല തിരിച്ചുവരുന്നത്; മടക്കയാത്ര എന്നൊന്നുണ്ടെങ്കിൽ. കഥ പറയാനാണു പോകുന്നത്. കേൾക്കാനും. കഥയ്ക്കു ശേഷം ജീവിതം ഒരിക്കലും പഴയതുപോലെയായിരിക്കില്ല. ആവാൻ പാടില്ല. അതാണല്ലോ കഥയുടെ നിയോഗം, മാന്ത്രികതയും.

അനായാസ സുന്ദര ഭാഷയിലാണു മിനി പി.സി. മിഴിവോടെ കഥമരത്തിനു ചുവട്ടിലേക്ക് വായനക്കാരെ നയിക്കുന്നത്. ആ യാത്ര.. അതുതന്നെ കഥയാണ്. ഒന്നല്ല പലത്. കഥയെന്നു പറയാനാവില്ല. ജീവിതം തന്നെ. സവിശേഷമായത്. കഥയുള്ളവരാണല്ലോ കഥാപാത്രങ്ങളാകുന്നത്. ഓരോ കഥയും അവരെ ഓരോരുത്തരെയും പ്രിയപ്പെട്ടവരാക്കുന്നു. ചേർത്തുനിർത്തുന്നു. അവർ ജീവിതത്തിൽ സഹയാത്രികരാകുന്നു. ഓരോ കഥയും മനസ്സിൽ ആർദ്രത നിറയ്ക്കുന്നു. ഹൃദയത്തിന്റെ ആഴം കൂട്ടുന്നു. ഇനിയും കഥ കേൾക്കാനുള്ള ആവേശം നിറയ്ക്കുന്നു. ആ യാത്രയിൽ ഒരാൾ മാത്രം ഒരു വാക്കു പോലും പറയുന്നില്ല. കഥമരത്തിനടുത്തേക്ക് പോകുകയാണെന്ന ആവേശം പോലും പങ്കുവയ്ക്കുന്നില്ല. കഥ ഇല്ലാത്തതുകൊണ്ടാകില്ല. പറഞ്ഞാലും തീരാത്ത കഥകളുള്ളതുകൊണ്ട്.

സാക്ഷിയായി കഥമരം വേണം. പിന്നെ ആ ചെമ്പകവും വലിയ ഡാലിയപ്പൂക്കളും. അതിലും കൂടുതലായി കേൾക്കാൻ തയാറുള്ളവർ.

എവിടെയാണ് നമ്മുടെ കഥമരങ്ങൾ. കഥ കേൾക്കാനുള്ളവർ. വേദി. സദസ്സ്. ഇളംവെയിലിന്റെ സായാഹ്നം. അറക്കാൻ കൊണ്ടുപോകുന്ന ആടിനെപ്പോലെ വേദിയിലേക്ക്. കഥ തീരുമ്പോൾ അവശേഷിക്കുന്നത് ഏതാനും എല്ലുകൾ മാത്രം. അവ വലിച്ചെറിഞ്ഞു കളയരുത്. മാധവിക്കുട്ടി പറഞ്ഞിട്ടില്ലേ, അവ അവയുടെ ഗന്ധത്താൽ പറയും ഭൂമിയിലെ സ്നേഹത്തിന്റെ സത്യം, സൗന്ദര്യം, സുഗന്ധം. മഹത്വം.

കഥമരം തേടിയാണ് നമ്മളെല്ലാം നടക്കുന്നത്. ജീവിതത്തിൽ എല്ലാവർക്കും വേണം ഒരു കഥമരം. ആ മരത്തിനടുത്തേക്ക് കൊണ്ടുപോകുന്ന സുഹൃത്തുക്കൾ. യാത്ര. ആ വൈകുന്നേരം.

യാത്രയിലുടനീളം ഒന്നും പറയാതിരുന്ന റാണി കഥ പറഞ്ഞുതീർന്നപ്പോൾ ഓരോരുത്തരായി അടുത്തേക്കു ചെന്നു. വലതുകയ്യിൽ ചുംബനം അർപ്പിച്ചു കടന്നുപോയി. സഹയാത്രികർ അവളെ ചേർത്തുപിടിച്ചു. സർവം സാക്ഷിയായ കഥമരത്തിനു ചാരെ...

കഥ പറയാൻ ഒരിക്കൽ ഒരു വേദി കിട്ടും. കഥ കേൾക്കാൻ ആളുണ്ടാകും. പ്രതീക്ഷയുടെ കഥ പകരുകയാണ് മിനി. ഇലകൾ കൊഴിഞ്ഞും ശാഖകൾ ഒടിഞ്ഞും  ഏതു നിമിഷം വീഴാമെന്ന പ്രതീതി ഉണർത്തിയും നിന്ന മരത്തിൽ വീണ്ടും പ്രതീക്ഷയുടെ പൊടിപ്പുകൾ. പുതുകഥയുടെ താരും തളിരുമാണ് മിനിയുടെ നോവൽ. നാട്യങ്ങളില്ലാതെ പറയുന്ന കഥയിൽ ജീവിതം സ്പന്ദിക്കുന്നു. കാലത്തോടും മനുഷ്യത്വത്തോടും പുലർത്തുന്ന പ്രതിബദ്ധതയും ശ്രദ്ധേയം.

കൊമ്പൻമാരുടെ കഥകൾ ആവോളം കേട്ടു. അവരുടെ വമ്പുകളും. എന്നാൽ വിനായകി. അഴകി. ആനയെ ആ‍ജ്ഞാപിച്ചു നടത്താൻ ഒരിക്കലും ഒരു പെണ്ണും ജനിക്കില്ലെന്നു കരുതിയാണോ പാപ്പാന് സ്ത്രീലിഗം കണ്ടുപിടിക്കാതിരുന്നത്. ഇനി അവൾക്കു പേര് വേണമെന്നില്ല. അവളെ മാറ്റിനിർത്തി ഇനി ഒരു കൊമ്പന്റെ കഥയും പൂർണമാകില്ല. എന്നാലും വിനായകി യുദ്ധം ജയിക്കാൻ ശ്രമിക്കുന്നില്ല. തോൽപിച്ച് ഊറ്റം കൊള്ളാൻ കാത്തിരിക്കുന്നില്ല. സ്വന്തം ശക്തിയും എതിരാളിയുടെ ശക്തിയും തിരിച്ചറിഞ്ഞുതന്നെ സാഹോദര്യത്തിന്റെ സമവാക്യം രചിക്കുകയാണ്.

പുരുഷൻ കാണുന്നതുപോലെയല്ല സ്ത്രീ ആനയെ കാണുന്നത്. മനസ്സിലാക്കുന്നത്. പ്രകൃതിയെ, കാടിനെ ഉൾക്കൊള്ളുന്നത്. കൊമ്പത്തി, പുതിയൊരു കാടാണ് അവതരിപ്പിക്കുന്നത്. കാടിനോരം ചേർന്ന് ജീവിക്കുന്നവരുടെ സുതാര്യമായ മനസ്സും. പ്രകൃതിയും സ്ത്രീയും എന്നും ഒരേ വിധി പങ്കുവയ്ക്കുന്നു; കയ്യേറ്റക്കാരൻ ആധിപത്യത്തിന്റെ ദുർവിധിയും. സൗമ്യമെങ്കിലും ശക്തമായാണ് മിനി ആ ലോകം പൊളിക്കുന്നത്. കാട്ടിലൂടെ ഒരു പുതിയ വഴി വെട്ടുകയാണ്. ആ വഴിയേ നടക്കാൻ അനുഭവങ്ങളുടെ കരുത്തുള്ള കത്രീനയ്ക്കും വിനായകിക്കും ആൺകൂട്ട് വേണ്ട. ചതിയുടെ കുതികാൽ പ്രയോഗം മാത്രം വശമുള്ള പുരുഷൻമാരെ അവർ പിന്നിലാക്കിക്കഴിഞ്ഞു. അവരെ കാക്കാൻ അവർ തന്നെ ധാരാളം. അവർക്ക് വഴി കാണിച്ചുകൊടുക്കാനാണ് കൊമ്പൻമലയുടെ തുഞ്ചത്തെ പൂമരങ്ങളെ വിനായക മൂർത്തിയുടെ കയ്യൊപ്പുള്ള കിഴക്കൻ കാറ്റ് ചിന്നം വിളിയോടെ ഉലയ്ക്കുന്നത്. തുമ്പിക്കൈവണ്ണത്തിൽ പെരുമഴ വന്നു പൊതിയുന്നത്. ചില കഥാപാത്രങ്ങൾക്ക് ക്ലീഷേ സ്വഭാവമുണ്ടെങ്കിലും കഥയോട് ചേർന്നുനിന്ന് അവരും അനിവാര്യരാകുന്നു. കൊമ്പത്തി കഥയിൽ‌ മാത്രമല്ല, കാലത്തിലും കാനനത്തിലും ആവശ്യമാണ്. കണ്ണു തുറപ്പിക്കാൻ. അകക്കണ്ണ് തെളിയിക്കാൻ. സ്ത്രീയെ നേർക്കുനേർ കാണാൻ. അവഗണിച്ച മനസ്സിനെ ഉൾക്കൊള്ളാൻ.

കൊമ്പത്തി

മിനി പി.സി.

മനോരമ ബുക്സ്

വില: 190 രൂപ

(കൊമ്പത്തി ഓർഡർ ചെയ്യാനായി  www.manoramabooks.com സന്ദർശിക്കുക. മലയാള മനോരമ യൂണിറ്റ് ഓഫീസുകൾ, മനോരമ ഏജന്റസ്, എന്നിവിടങ്ങളിലും 8281765432 നമ്പറിൽ വാട്സാപ്പ് വഴിയും ഓർഡർ ചെയ്യാവുന്നതാണ്.)

English Summary:

Malayalam Book Kombathi Written by Mini P.C.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com