ADVERTISEMENT

അൻപതു വർഷം മുൻപുവരെ സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം റബർ വികല്പമായ വരകളെ മായ്ച്ചു കളയാൻ പോന്ന ഒരു വസ്തു മാത്രമായിരുന്നു. എന്നാൽ ഈ നാണ്യവിളയുടെ അനന്തസാധ്യതകൾ മുന്നിൽ കണ്ട് 1947ൽ കോട്ടയത്ത് സ്ഥാപിതമായ റബർ ബോർഡ് പ്ലാറ്റിനം ജൂബിലി പിന്നിടുമ്പോഴും ഈ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള മിഥ്യാധാരണകൾ ഒരു നിഴൽ പോലെ റബറുമായി അടുത്തു ബന്ധം പുലർത്തുന്ന ഏവരെയും പിന്തുടരുന്നു.

നാല് വർഷത്തോളം എക്സിക്യൂട്ടീവ് ഡയറക്ടർ പോസ്റ്റിൽ ഇരുന്ന് റബർ ബോർഡ് ഭരണത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് നിർവഹിച്ചശേഷം വിരമിച്ച പ്രഗത്ഭനായ ഡോ.കെ.എൻ.രാഘവൻ ഐആർഎസ് അദേഹത്തിന്റെ ബോർഡിലെ അനുഭവങ്ങൾ കോർത്തിണക്കി 'റബ്ബർ ബോർഡ് മിഥ്യയും യാഥാർത്ഥ്യവും' എന്ന പുസ്തകം പുറത്തിറക്കി. ലളിതവും സുന്ദരവുമായ രീതിയിൽ എഴുതിയ ഈ പുസ്തകം കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള ഈ സ്ഥാപനത്തെ സംബന്ധിച്ച എല്ലാ മിഥ്യകളെയും തുടച്ചു നീക്കി ബോർഡിന്റെ പ്രവർത്തനത്തെ സംബന്ധിച്ച യാഥാർഥ്യങ്ങളുടെ നേർക്കു തിരിച്ചു വെച്ച ഒരു കണ്ണാടിയായിട്ടാണ് വായനയിലൂടെ അനുഭവപ്പെട്ടത്.

ബ്രിട്ടിഷുകാർ ഇന്ത്യ വിടും മുൻപ് റബർ നിയമം പാസാക്കിയതും റബർ ബോർഡിന്റെ ആസ്ഥാനം കോട്ടയത്തു വരാൻ കാരണമായതു മുതലുള്ള റബറിന്റെ ചരിത്രത്തിലെ കാണാപുറങ്ങൾ രാഘവൻ ഈ പുസ്തകത്തിലൂടെ പുറംലോകത്തിനു കാണിച്ചു കൊടുക്കുന്നു.

ഗവേഷണം, ശാസ്ത്രീമായ കൃഷിവികസനം, കൃഷിവ്യാപനം, സാങ്കേതികവിദ്യയിലൂന്നിയ വിപണന മാർക്കറ്റിംഗ് തന്ത്രങ്ങൾ എന്നിവയിൽ എല്ലാം വിദഗ്ധമായ ഉദ്യോഗസ്ഥരുടെ ടീം വർക്ക് രൂപപ്പെടുത്തി പുതിയ പദ്ധതികൾ ആവിഷ്കരിച്ച് കോവിഡ് മഹാമാരി പോലുള്ള പ്രതിസന്ധിഘട്ടത്തെ പോലും മറികടന്ന് നേട്ടങ്ങൾ കൈവരിച്ചത് എങ്ങനെ എന്ന് ഈ പുസ്തകത്തിലൂടെ ഗ്രന്ഥകാരൻ വളരെ വിശദമായി പ്രതിപാദിച്ചിരിക്കുന്നു.

2019 മുതൽ 2023 വരെയുള്ള ഏറെ വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടം. സർക്കാർ ഫണ്ട് വെട്ടിക്കുറച്ച് ജീവനക്കാരുടെ ശമ്പളം പോലും കൊടുക്കാൻ ഇല്ലാത്ത അവസ്ഥ. കർഷകരും ഉദ്യോഗസ്ഥരും സ്ഥാപനവും നിലനിൽപ് ഭീഷണി നേരിട്ടുകൊണ്ടിരുന്ന സമയം.

അനിഷ്ടങ്ങൾ നിയന്ത്രണാതീതം ആകുമ്പോൾ ആണല്ലോ അവതാരങ്ങൾ ഉണ്ടാകുന്നത്. ആ കാലഘട്ടത്തിലാണ് പുതിയ എക്സിക്യൂട്ടീവ് ഡയറക്ടർ ചാർജ് എടുക്കുന്നത്. ഇതിനിടയിലാണ് റബർ ബോര്‍ഡിന്റെ ആസ്ഥാനം വടക്കു കിഴക്കൻ. സംസ്ഥാനത്തിലേക്ക് പറിച്ചു നടാൻ നീക്കങ്ങൾ നടക്കുന്നു എന്ന അഭ്യൂഹം പടരുന്നതും. എന്നാൽ ആ സമയത്തു സ്ഥാപനം പറിച്ചു നടേണ്ട മേഖലയിലേക്ക് കൃഷി വ്യാപനം നടത്തുന്നതിനായി കേരളത്തിൽ നിന്നും സുരക്ഷിതമായി ട്രെയിൻമാർഗം തൈ കൊണ്ടുപോകുന്നതിന് പുതിയ എക്സിക്യൂട്ടിവ് ഡയറക്ടർ പച്ചക്കൊടി വീശുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ പ്രചരിപ്പിച്ചപ്പോൾ തകർന്നു പോയ റബർ മേഖല പച്ച പിടിച്ചെടുത്തു. 

ഒപ്പം കാലാവസ്ഥാ വെല്ലുവിളി നേരിടുന്ന രണ്ടരലക്ഷം ഹെക്ടർ ഭൂമിയിൽ പുതുകൃഷി നടത്തിയത് പുനർജീവനത്തിലേക്കുള്ള ഒരു പുതിയ കാൽവെയ്പ്പായിരുന്നു. ഈ സംരംഭത്തിന്റെ ഗുണഭോക്താക്കൾ ഏറെയും കേരളത്തിലെ റബർ നഴ്സറി ഉടമകളായിരുന്നു. റബർ കൃഷിയെ നെഞ്ചേറ്റിയ കർഷകരെ ചേർത്തു പിടിച്ചു മുന്നോട്ടു നടത്താൻ വേണ്ടി ദത്തെടുക്കൽ വഴി ഡാപ്പിങ് പുനരാരംഭിച്ചത്, കർഷകരിൽ നിന്നും ഉത്പാദക സംഘങ്ങൾ വഴി കമ്പനികൾ ഷീറ്റ് സംഭരണം നടത്തിയത് എല്ലാം ചെറുകിട റബർകൃഷിക്കാരുടെ ബുദ്ധിമുട്ടുകൾ കണ്ടറിഞ്ഞു മേഖലയെ താങ്ങി നിർത്താൻ വളരെ പ്രയോജനപ്പെട്ടു.

കേരളത്തിന്റെ സമ്പദ്ഘടനയെ നിയന്ത്രിക്കുന്ന റബറിനെ എന്തുകൊണ്ടു ഒരു കാർഷികവിളയായി ഇന്നും മന്ത്രാലയം അംഗീകരിക്കുന്നില്ല? റബർ ഇറക്കുമതിയുടെ മേലുള്ള നിയന്ത്രണതിന്റെ ചരട് ആരുടെ കൈയിലാണ്. ഇറക്കുമതിയുടെ 'ടൈമിംഗ്' വില നിയന്ത്രണത്തിനുള്ള ഉപാധിയായി ഉപയോഗിക്കുന്നില്ലേ? ഉത്പാദനം കൂടിയിട്ടും എന്തു കൊണ്ടു ഇറക്കുമതി അനിവാര്യമായി. ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾ കർഷകർക്കും റബ്ബർ ബോഡിന്റെ മേൽ കാകദൃഷ്ടിയോടെ നോക്കുന്നവർക്കുമുണ്ട്. ഇതിനെല്ലാം ഉള്ള ഒരു മറുപടി കൂടിയാണ് ഈ പുസ്തകം.

ചെറുകിട കർഷകർ എക്കാലവും നേരിടുന്ന പ്രശ്നമാണ് വിലയിലെ ഏറ്റകുറച്ചിൽ. വിപണിയുടെ അടിസ്ഥാനത്തിൽ വിലനിർണയം നടത്തുന്ന റബറിനു മിനിമം വില നിശ്ചയിക്കുമ്പോൾ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ, എന്തുക്കൊണ്ട് സർക്കാർ റബറിനു താങ്ങുവില പ്രഖ്യാപിക്കുന്നില്ല? പുറത്തുനിന്നു നോക്കുന്നവർക്ക് ഈ ചോദ്യങ്ങൾ എല്ലാം റബർ ബോർഡിനു നേരെ ഉള്ളതാണ്. എന്നാൽ ബോർഡിനു പരിഹാരം കാണുന്നതിന് പരിമിതികൾ ഉണ്ടെന്നുള്ളതും കർഷകർക്കു വേണ്ടി തന്നെയാണ് ബോർഡ് എല്ലാകാലവും നിലനിന്നത് എന്നുകൂടി പുറംലോകം വായിച്ചറിയേണ്ടതാണ്.

റബർ മേഖലയോടുള്ള സർക്കാരിന്റെ മുഖം തിരിച്ചുള്ള സമീപനത്തെ തന്മയത്വത്തോടും ക്ഷമയോടും നേരിട്ട് ഓരോ പ്രതിസന്ധിയിലും സാധ്യമായ മാർഗങ്ങളെല്ലാം ഉപയോഗിച്ച് ഒരു സ്ഥാപനത്തെ നിലനിർത്താൻ കാണിച്ച ശുഷ്കാന്തി. സുഖപ്രദമായ സാഹചര്യത്തിൽ മാത്രം ജോലി ചെയ്തു ശീലിച്ച ഉദ്യോഗസ്ഥരിൽ ഉറങ്ങിക്കിടന്ന ബൗദ്ധികപാടവം പുറത്തെടുത്തു ജനിതകമാറ്റം വരുത്തിയ ക്ലോണുകൾ പോലെ കർമനിരതരും കാര്യപ്രാപ്തി കൂടുതൽ ഉള്ളവരും ആക്കി ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്താൻ കഴിഞ്ഞു എന്നുള്ളത് ശ്രദ്ധേയമാണ്. കർമോത്സുഖനായ ഒരു ഉദ്യോഗസ്ഥന്റെ 34 വർഷത്തെ സേവനചരിത്രത്തിന്റെ അവസാനത്തെ ഏടുകളിൽ നിന്നും അടർത്തിയെടുത്ത അനുഭവങ്ങളുടെ ഈ നേർസാക്ഷ്യം ഏറെ വ്യത്യസ്തവും പ്രചോദനാത്‌മകവുമാണ്.

റബ്ബർ ബോർഡ് മിഥ്യയും യാഥാർത്ഥ്യവും

ഡോ.കെ.എൻ.രാഘവൻ 

കറന്റ് ബുക്സ്

വില: 250 രൂപ

English Summary:

Dr. K.N. Raghavan's Book Review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com