ഒറ്റപ്പെടലിന്റെ ലുത്തിനിയകൾ; ആ കണ്ണീർ ആരെങ്കിലും കണ്ടിരുന്നോ...?

Mail This Article
കാണപ്പെടാതെ, തിരിച്ചറിയപ്പെടാതെ പോകുന്ന സാധാരണക്കാരുടെയും ദലിത് ക്രിസ്ത‌്യൻ സ്ത്രീകളുടെയും ജീവിതത്തിന്റെ ഭാഷ്യമാണ് സജിൻ പി.ജെയുടെ ആദ്യ കവിതാസമാഹാരം 'മറിയാമ്മേ നിന്റെ കദനം'. അധികാരഘടനകൾ തുടർന്നുപോരുന്ന കുറ്റങ്ങൾ ചൂണ്ടിക്കാട്ടുകയും ഇരകളായി പുറത്ത് തള്ളപ്പെട്ട ജീവിതങ്ങളോട് ഐകദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്ന 30 കവിതകളാണ് ഈ സമാഹാരത്തിലുള്ളത്.
'സ്വന്തം നാട്ടിൻപുറത്ത് ഞാൻ കണ്ടുമുട്ടിയവരാണ് എന്റെ കവിതയിലെ മനുഷ്യർ', സജിൻ പറയുന്നു. 'അവരാരുംതന്നെ സാധാരണക്കാരായിരുന്നില്ല എന്ന് ഞാനിന്നു തിരിച്ചറിയുന്നുണ്ട്. ചരിത്രത്തിൻറെ സ്ഥലരാശികളിൽ അവരെ പലപ്പോഴും കാണുന്നില്ലെങ്കിലും സൂക്ഷ്‌മ സ്ഥലികളിൽ അവർ വിളങ്ങിനിൽക്കുന്നത് എനിക്ക് കാണാം. അവരുടെ ജീവിതം, പ്രണയം, കാമം, പക, കുശുമ്പ്, കുന്നായ്‌മ, സമരം, രാഷ്ട്രീയം, വിശ്വാസം, പ്രാർത്ഥനകൾ, നെടുവീർപ്പുകൾ, കാമനകൾ, തമാശകൾ എല്ലാം എൻ്റെ കവിതകളെ എന്നും പ്രചോദിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാവാം ഇടിച്ചുകയറി അവരെന്റെ കവിതയുടെ മുറ്റത്ത് വന്നു നിൽക്കുന്നത്.'
വേട്ട, പ്രേതഭാഷണം, ഏലി മരിച്ചെന്നോ ചത്തെന്നോ, കുമ്പസാരക്കൂട് തുടങ്ങിയ 30 കവിതകളിലൂടെ സജിൻ, ജാതി-പുരുഷാധികാര-സഭാ അധികാര ഘടനകൾ ചൂണ്ടിക്കാട്ടുന്നിടത്താണ് രാഷ്ട്രീയം രൂപപ്പെടുന്നത്. സമൂഹത്തിലെ അധികാരരേഖയ്ക്കു താഴെ കഷ്ടിച്ചു ജീവിതം കഴിച്ചുകൂട്ടുന്നവരുടെ ദൈന്യദിന ജീവന്മരണപോരാട്ടങ്ങളാണ് പല കവിതകളുടെയും ആധാരം. മാർത്ത, ത്രേസ്യാമ്മ, ചിന്നമ്മ, മറിയാമ്മ എന്നിവരുടെ കഥകൾ ജാതി, ലിംഗം, സാമ്പത്തിക അസമത്വം എന്നിവയുടെ ഛായാചിത്രങ്ങളാണ്.
തലയ്ക്കു പുറകിൽ കാമുകന്റെ കല്ലുകൊണ്ടുള്ള മുത്തമേറ്റ് കായൽപരപ്പിൽ ജഡമായി പൊന്തിയ ഭർത്താവുപേക്ഷിച്ച സ്ത്രീയുടെ ആത്മഭാഷണമാണ് 'പ്രേതഭാഷണം' എന്ന കവിത. മയക്കത്തിന്റെ മറുകരയിലേക്ക് ഒഴുകിപ്പോയ നിമിഷം തന്റെ കണ്ണീർ ആരെങ്കിലും കണ്ടിരുന്നോ എന്ന് അവൾ അദ്ഭുതപ്പെടുന്നു.
ഒഴുകി ഒഴുകി മടുത്തപ്പോൾ തീരത്തടിഞ്ഞതല്ലാതെ ഞാനാരോടുമൊന്നും പറഞ്ഞില്ല.
പൊന്തിവരാതിരിക്കാൻ നീയെന്റെ അരയിൽ കെട്ടിയ നൈലോൺ,
അതിന്റെ തുമ്പത്തെ സിമന്റ് സ്ളാബ് ഞാനറിഞ്ഞുകൊണ്ടല്ല അതൊന്നും പൊട്ടിച്ചത്.
എന്നിട്ടും എന്നെക്കുറിച്ചുള്ള ഒരു രഹസ്യം നിൻ്റെ ലോറി കരുതിയത്രെ!
പോസ്റ്റുമോർട്ടം ടേബിളിൽ വെച്ചും ഡോക്ട്‌ടറെന്നോട് പലതും ചോദിച്ചു.
വയർ പിളർന്ന നേരം
തലയോട് പൊട്ടിച്ച നേരം, ചങ്കു പിളർന്നു നോക്കിയ നേരം, എന്നിട്ടും ഞാനൊന്നും പറഞ്ഞില്ല.
ശ്വാസകോശത്തിൽ കുടുങ്ങിയ ഉമ്മകൾ അയാൾ കാണാതെ ഞാൻ പറത്തിവിട്ടു.
പക്ഷെ എനിക്ക് നീ പ്രണയപൂർവ്വം കുടിക്കാൻ തന്ന കോള നിന്നെ ചതിച്ചത്രേ!
ചരിത്രത്തിന്റെ അരികുവരമ്പുകളിൽ നിന്ന് ഒഴുകിവീഴുന്ന ദലിത് ജീവിതങ്ങളുടെ കണ്ണീരും ചോരയും ഒരു രാഷ്ട്രീയ പ്രതിഷേധമായി ഈ പുസ്തകത്തിൽ മാറുന്നു. ദീർഘകാലം താൻ തൂത്തുതുടച്ച് വെടിപ്പാക്കി സൂക്ഷിച്ച വീട്ടിൽനിന്ന് ഇറക്കിവിട്ടപ്പോൾ ഗർഭശിശുവിനൊപ്പം മരണത്തിലേക്ക് പോയ ഊമയായ മറിയാമ്മയുടെ നേർക്കാഴ്ചയാണ് മറിയാമ്മേ നിന്റെ കദനം എന്ന കവിത. വീടിനു മാത്രമേ അറിയൂ അവൾ എന്താണെന്ന്. അവള്‍ ഇല്ലാതായപ്പോൾ മഴകൊണ്ട് വീട് എന്നന്നേക്കുമായി ഉറങ്ങി പോകുന്നു.
നിന്റെ മെലിഞ്ഞ കൈകളിൽ തൂങ്ങി
പകലിരവുകൾ വിരുന്നുവന്ന വീട്.
നീ ഉണർത്തുമ്പോൾ ഉണർന്നും
ഉറക്കുമ്പോൾ ഉറങ്ങിയും
മഴകൊണ്ട് വീട്
മരിച്ച കൂട്ടുകാരന്റെ ദേഹം കാറ്റിലാടുമ്പോൾ ചെഞ്ചുവപ്പാർന്ന പൂക്കൾ ഉതിരുന്ന കാഴ്ചയാണ് ഒരിന തിരുമണം നൽകുന്നത്. ഇവിടെ മുറിവുകൾ വായനക്കാരന്റെ മനസ്സിൽ കുത്തുന്നു. ഈ കണ്ണീർ ആരും കാണാതെ പോകുന്നത് പോലെ, ഈ ജീവിതങ്ങളും സമൂഹത്തിന്റെ ശ്രദ്ധയിൽനിന്ന് വിട്ടുനിൽക്കുന്നു.
കാട്ടിലവിന്റെ ചില്ലയിൽ തൂങ്ങിയ
കൂട്ടുകാരന്റെ ദേഹം.
കാറ്റിലാടുമ്പോൾ പതുക്കെപ്പൊഴിയും ചെഞ്ചുവപ്പാർന്ന പൂക്കൾ.
അവൻ്റെ മണം നിന്നെത്തേടി അവിടമാകെ അലഞ്ഞ്.
വായിൽ നിന്നുമൊഴുകും നുര,
നുരയിൽ മുഴുക്കെ പ്രേമം.
കവിതയുടെ ഭാഷ സാധാരണ ജനത്തിന്റെ ശ്വാസത്തോട് അടുത്തു നിൽക്കുന്നതാണ്. കിഴക്കൻ മലയോരത്തിലെ റബർതോട്ടങ്ങളിലും പുരയിടങ്ങളിലും കായികാദ്ധ്വാനം ചെയ്‌തു ജീവിക്കുന്ന മനുഷ്യരുടെ ഭാഷാശൈലി, രൂപകങ്ങൾ എല്ലാം ജീവിതത്തിന്റെ ക്രൂരതയെ വിളംബരം ചെയ്യുന്നു. പതിവു ഭാഷയിലെ പൊടിപ്പില്ലാത്ത പദങ്ങൾ കവിതകളെ ഊർജ്ജസ്വലമാക്കുന്നു. ജീവിതത്തിന്റെ യാഥാർഥ്യങ്ങളെ രാഷ്ട്രീയവും കലാപരവുമായി ആലിംഗനം ചെയ്യുന്ന ഈ സമാഹാരം, വിയർപ്പിന്റെയും അദ്ധ്വാനത്തിന്റെയും ചോരയുടെയും കണ്ണീരിന്റെയും സാക്ഷ്യങ്ങളാണ്. ഒരു സാഹിത്യപ്രവർത്തനം മാത്രമായി സജിന്റെ കവിതകൾ ഒതുങ്ങുന്നില്ല, ഒരു രാഷ്ട്രീയ പ്രതിക്രിയയായി അവ നിലനിൽക്കുന്നു.