ബോധോദയത്തിന്റെ സഹസ്രപൂർണിമ; നോവലിലും ജീവിതത്തിലും നയിക്കാൻ ഇനി അജിത

Mail This Article
എന്റെ സമ്പൂർണ അവസാനമാണിത്; എന്റേതായിരുന്ന എല്ലാറ്റിന്റെയും. ഇനി ഒന്നും എന്നിൽ അവശേഷിക്കുന്നില്ല. വീണ്ടും ജനിക്കാൻ വേണ്ടി ഒന്നും അവശേഷിക്കാത്തതിനാൽ പുനർജൻമം എന്ന ഭാവനയിലൂടെ ഒന്നും തിരിച്ചുവരാനും പോകുന്നില്ല. എഴുന്നേൽക്കാൻ അവസാന ശ്രമം കൂടി നടത്തി പരാജയപ്പെട്ട് അജിത കിടക്കയിലേക്കു വീണു; ജീവനില്ലാതെ.
ജീവിതത്തിന്റെ ആത്യന്തിക സത്യം അജിത ജീവിച്ചു തെളിയിച്ചത് അഞ്ചാം നൂറ്റാണ്ടിലാണ്. താൻ സമ്പൂർണമായി അവസാനിച്ചു എന്ന് അജിത ഉറപ്പിച്ചു പറഞ്ഞെങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ ജീവിതമേൽപിച്ച മുറിവുകളിൽ നിന്ന് ആശ്വാസം തേടി മോക്ഷ് മൽഹാർ അജിതയിലേക്കു തിരിയുന്നു. കുട്ടിക്കാലത്ത് അജിത ഉറുമ്പുകളെ പിൻതുടർന്നതുപോലെ. ജീവ രഹസ്യങ്ങൾ അറിയാൻ ശ്രമിച്ചതുപോലെ.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മോക്ഷ് മൽഹാറിനെയും കൂട്ടി അജിതയെ തിരയുകയാണ് ഭൗതിക ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ കെ.ശ്രീധർ; അജിത എന്ന നോവലിലൂടെ. അഞ്ചാം നൂറ്റാണ്ടിൽ തുടങ്ങുന്ന ആദ്യ അധ്യായം ഇംഗ്ലിഷ് അക്ഷരം ബി യിൽ തുടങ്ങുന്നു. ആ അധ്യായത്തിൽ ബി എന്ന അക്ഷരമേ ഇല്ല. അജിതയുടെ കുട്ടിക്കാലം. 1983 ഫെബ്രുവരിയിലാണ് രണ്ടാം അധ്യായം തുടങ്ങുന്നത്. സ്കൂൾ ഫീസ് അടയ്ക്കാനുള്ള അവസാന ദിവസം. അച്ഛന്റെ സുഹൃത്ത് പണവുമായി എത്തിയില്ലെങ്കിൽ പരീക്ഷ എഴുതാനാവില്ല. ഡി എന്നു പേരിട്ട അധ്യായത്തിൽ ഒഴിവാക്കുന്നത് അതേ അക്ഷരം തന്നെ. ഓരോ അധ്യായത്തിൽ നിന്നും ഓരോ അക്ഷരം വീതി ഒഴിവാക്കി 26 അധ്യായങ്ങളിലായി സമാന്തരമായി പുരോഗമിക്കുന്ന ആഖ്യാനം. ആദ്യ അധ്യായം തന്നെ അവസാന അധ്യായവും.
എന്നാലും, അവസാന അധ്യായം ആദ്യം വായിക്കുന്നതായി തോന്നും. നോവലിലെ നോവലും കഥയിലെ കഥയും ജീവിതത്തിന്റെ തത്ത്വചിന്തയുമാണ് അസാധാരണവും വ്യത്യസ്തവും പൂർവ മാതൃകകളില്ലാതെയും ശ്രീധർ അവതരിപ്പിക്കുന്നത്. എഴുത്തിന്റെ വ്യവസ്ഥാപിത മാതൃകകളെ തകർക്കുന്ന എഴുത്തുകാരൻ, അദ്ഭുതകരമായ നോവലാണ് രചിച്ചിരിക്കുന്നത്. ആകാംക്ഷയും ഉദ്വേഗവും നിലനിർത്തി ഒരു തത്ത്വചിന്താ പുസ്തകം ഒരുപക്ഷേ ആദ്യമാണ്. അടിത്തട്ട് കാണാവുന്ന കടൽ പോലെ, ഒഴുക്കിനൊപ്പം കൂടെ കൂട്ടുന്ന പുഴ പോലെ, വൈകാരികമായി ഉണർത്തി ബൗദ്ധികതയുടെ ഉന്നത ശൃംഗങ്ങളിലേക്ക് ഉയർത്തുന്ന കഥയും പ്രമേയവും. വായനക്കാരെ പൂർണമായി തൃപ്തിപ്പെടുത്തുന്ന പുസ്തകം. പൂർണ വിരാമ ചിഹ്നത്തിൽ അജിത അവസാനിപ്പിച്ചതിൽ നിന്ന് മെനഞ്ഞെടുത്ത ഈ ആഖ്യാനം സമകാലികർ മാത്രമല്ല, വരും തലമുറയും ഏറ്റെടുക്കും.
മോക്ഷ് മൽഹാറിന്റെ ഭാവനയിൽ വിരിഞ്ഞ കഥാപാത്രം മാത്രമല്ലേ അജിത എന്നൊരു സംശയം സ്വാഭാവികമാണ്. മഹാവീരന്റെയും ഗൗതമ ബുദ്ധന്റെയും സമകാലികനായ, അവരെപ്പോലും അദ്ഭുതപ്പെടുത്തിയ അജിതയെക്കുറിച്ച് ആരും ഒന്നും എഴുതാത്തതിനാലും ഒന്നും അവശേഷിച്ചിട്ടില്ലാത്തതിനാലും. എന്നാൽ, ആ ചരിത്രപുരുഷൻ മുന്നോട്ടുവച്ച ആശയങ്ങൾ,ആദർശങ്ങൾ, ജീവിത മാതൃക എന്നിവ ശൂന്യതയില്ല തുടങ്ങുന്നത്, അവസാനിക്കുന്നതും. അതിനൊരു ശരീരം വേണം. ശരീരം വീഴുന്നതോടെ എല്ലാം അവസാനിക്കുന്നു എന്ന് അജിത വീണ്ടും വീണ്ടും വ്യക്തമാക്കിയ സാഹചര്യത്തിൽ പ്രത്യേകിച്ചും.
തത്ത്വചിന്ത കൊണ്ട് മാസ്മരികമായി വശീകരിക്കുന്ന നോവലിന്റെ ഓരോ താളിലും ജീവിതം തുടിക്കുന്നുണ്ട്. അജിത ആയാലും മോക്ഷ് ആയാലും. സാധാരണ ജീവിതമായിരുന്നില്ല രണ്ടുപേരുടേതും. ഒട്ടേറെ തലങ്ങളിൽ. കാലത്തെയും സ്ഥലത്തെയും അതിജീവിക്കുന്നതിനൊപ്പം കാലത്തിൽ തന്നെ വേരുകളാഴ്ത്താനും നോവലിനു കഴിയുന്നുണ്ട്.
അഞ്ചാം നൂറ്റാണ്ടിലെ അജിതയുടെ ജീവിതം സൂക്ഷ്മമായി പിന്തുടരുമ്പോൾ തെളിഞ്ഞുകിട്ടുന്നത് ജീവിത യാഥാർഥ്യങ്ങളാണ്. ഒട്ടേറെത്തവണ ആവർത്തിച്ചിട്ടും ഉത്തരം കിട്ടാതിരുന്ന ചോദ്യങ്ങളുടെ അർഥം തന്നെയാണ്. ഒറ്റപ്പെട്ട, ഏകാന്തമായ തുരുത്തായിരുന്നില്ല അജിതയുടെ ജീവിതം. അജിതയും മോക്ഷും സമാനതകളിലൂടെ കടന്നുപോകുന്നുണ്ട്. നമ്മളും. വിസ്മയിപ്പിക്കുമ്പോഴും അപ്രാപ്യരായി അകന്നുനിൽക്കുമ്പോഴും അവർ പരിചിതരായതുകൊണ്ടാണ് നോവൽ ഹൃദയസ്പർശിയാകുന്നത്.
ദുരന്തങ്ങൾ മോക്ഷിനെ വേട്ടയാടുന്നുണ്ട്. തന്നോട് അടുക്കുന്നവരൊക്കെ ഏതെങ്കിലും രീതിയിൽ അകാലത്തിൽ ഇല്ലാതാകുമെന്ന ഭീതി അദ്ദേഹത്തെ വേട്ടയാടുന്നുണ്ട്. ആ ഭീതി കുറച്ചൊക്കെ യാഥാർഥ്യമാണെന്ന് പല സംഭവങ്ങളും തെളിയിക്കുന്നു. എന്നാൽ, ദുരന്തങ്ങൾ മോക്ഷ് വിചാരിച്ചതു പോലെ അദ്ദേഹത്തോട് അടുത്തതുകൊണ്ടല്ല. സ്വാഭാവികമായോ അസ്വാഭാവികമോയോ സംഭവിക്കുക പോലുമായിരുന്നില്ല. അവയുടെ കാരണങ്ങൾക്കു പിന്നിൽ ഒളിഞ്ഞിരിക്കുന്ന ശക്തികളാണ് ഈ കാലത്തെ ഇത്രമേൽ കഠിനമാക്കിയത്. തത്ത്വചിന്താ പുസ്തകം സാമൂഹിക പാഠം കൂടിയാകുന്നു.
നൂറ്റാണ്ടുകളുടെ അതിർത്തികൾ കടന്നും ഭേദിച്ചും കാലത്തിന്റെ അതിരുകൾ സാങ്കൽപികം മാത്രമാണെന്നും കാട്ടിത്തരുന്ന നോവലിലെ ഓരോ കഥാപാത്രത്തിനും മിഴിവേറെയുണ്ട്.
അപ്രധാനമായ ഒരു സംഭവം പോലുമില്ല. വെറുതേ വന്നുപോകുന്ന ഒരാൾ പോലുമില്ല. അതേ, ഏറ്റവും ലഘുവായ വസ്തു പോലും പ്രപഞ്ചത്തെ ഉൾക്കൊള്ളുന്നു. ഒരു നിമിഷത്തിൽ പോലും ചരിത്രം ഘനീഭവിച്ചിരിക്കുന്നു. ഒരു കൊച്ചു കല്ല്. ഉറുമ്പ്. കരിയില. അവർ. നിങ്ങൾ. നീ. ഞാൻ. എല്ലാറ്റിലും എല്ലാം കുടികൊള്ളുന്നു.
സാധ്യമായ ഏറ്റവും നല്ല പ്രവർത്തനത്തിലേക്ക്, ശരിയായതും ശുദ്ധമായതുമായ പ്രവൃത്തിയിലേക്ക്, സ്നേഹത്തിന്റെ ഉറവിടത്തിലേക്ക് മടങ്ങാം. വിഭജജനങ്ങൾക്ക് വിട. വ്യത്യാസങ്ങൾക്ക് ഇനി സ്ഥാനമില്ല. അവശേഷിക്കുന്നത് ഏതാനും ദിവസങ്ങളോ നിമിഷങ്ങളോ മാത്രം. മോക്ഷിനെപ്പോലെ, അജിത കാട്ടിത്തന്നപോലെ ഉറവിടങ്ങളിലേക്ക്. ആദി താളത്തിലേക്ക്. ആദ്യത്തെ ആർദ്രതയിലേക്ക്. അജിത അമ്മയോട് കുറേക്കൂടി ചേർന്നുകിടന്നു. നാളെ മറ്റൊരു ദിവസമാണ്. മറ്റൊരു യാത്രയാണ്. ഇപ്പോൾ ഈ നിമിഷം മാത്രം. ആഴത്തിൽ. കുറേ ക്കൂടി ആഴത്തിൽ. സ്നേഹം മാത്രം... ജീവിതവുമായി ബന്ധപ്പെടുത്തി കാലങ്ങളായി നിലനിന്ന എത്രയോ അന്ധവിശ്വാസങ്ങളെയാണ് അഞ്ചാം നൂറ്റാണ്ടിൽ തന്നെ അജിത പൊളിച്ചത്; ശരിയായ ജീവിതത്തിലേക്ക് വഴികാട്ടിയതും. ജീവിതം, മരണം, മോക്ഷം, പുനർജൻമം. വ്യാഖ്യാനിച്ചിട്ടും അകന്നുനിന്ന നിഗൂഢ സമസ്യകൾ ലളിതമായി ചുരുളഴിക്കുന്ന അദ്ഭുതം വായിച്ചുതന്നെ ആസ്വദിക്കേണ്ടതാണ്.
Ajita
K. Sridhar
Westland Books
Price Rs 499