ശബ്ദത്തിനും നിശബ്ദതയ്ക്കും ഇടയിൽ: എസ്. രാഹുലിന്റെ കവിതകൾ

Mail This Article
ജീവിത രഹസ്യമൊഴുകുന്ന നദിയാണ് എസ്. രാഹുലിന്റെ കവിതകൾ. വാക്ക് അദൃശ്യമാകുകയും സൗന്ദര്യവും വികാരവും ബാക്കിയാകുന്ന പ്രക്രിയയാണ് രാഹുലിന്റെ കവിത വായിക്കുമ്പോൾ സംഭവിക്കുന്നത്. കുത്തൊഴുക്കല്ല, മെല്ലെ ഒഴുകിയെത്തുന്ന നദീജലമാണ് അതിലെ വാക്കുകൾ.
തുടക്കത്തിലെ രാഹുൽ വെളിപ്പെത്തുന്നു, 'കവിതയെഴുതുക എന്നത് എനിക്ക് ഏറ്റവും സൂക്ഷ്മമായ രാഷ്ട്രീയ പ്രവർത്തനമാണ്. വാക്കിനിടയിൽ അദൃശ്യമായ ശബ്ദങ്ങളെ, വരികൾക്കിടയിൽ മറഞ്ഞുപോയ അർഥങ്ങളെ അടയാളപ്പെടുത്താനുള്ള സാധ്യതയാണ്. ആരെങ്കിലും, എപ്പോഴെങ്കിലും മറഞ്ഞു പോയതെല്ലാം കണ്ടെടുക്കുമെന്നൊരു പ്രതീക്ഷ കവിത നിലനിറുത്തുന്നു. അടിച്ചമർത്തപ്പെട്ടതിനെല്ലാം ഉയർത്തെഴുന്നേൽപ്പ് ഉണ്ടാകുമെന്ന് ഓർമ്മിപ്പിക്കുന്നു.'
ജീവിതത്തെ തൊട്ടു പോകുന്ന മനുഷ്യരെ മിഴിവോടെ, മികവോടെ അവതരിപ്പിക്കുന്ന വരികളിൽ ആകാശത്തു നിന്നു മഴ ഉതിരും പോലെ ഒരു കുളിർമ തഴുകിയെത്തുന്നു. പറങ്കിയെ തേടി അയാൾ വായിച്ച പുസ്തകം തിരയുന്ന നിമിഷം, മിണ്ടാൻ അവസരമുണ്ടായിട്ടും മിണ്ടാതെ ഒടുവില്‍ കാണാലോകത്തിലായപ്പോൾ എങ്ങനെയെങ്കിലും ഒന്നു കണ്ടിരുന്നെല്ലെന്ന ആഗ്രഹമാണുള്ളത്.
ഞങ്ങളെന്നും
രാവിലെ മുതൽ അന്തിയോളം ലൈബ്രറിയിലുണ്ട്.
പറങ്കി വായിച്ചിരുന്ന പുസ്തകം
അനേകലക്ഷം
പുസ്തകങ്ങൾക്കിടയിൽ
നിന്ന് കണ്ടെടുക്കാൻ.
വാക്കുകളെ വെറും ആശയങ്ങൾ കൈമാറാനുള്ള ഉപാധികളായി കാണാതെയാണ് രാഹുലിന്റെ സമീപനം. അതിനാൽ തന്നെ, പലപ്പോഴും അവരുടെ വരികൾ വാക്കിന്റെ അക്ഷരരൂപം വിട്ടുപോകുന്നു – ശബ്ദമായി, കാഴ്ചയായി, അനുഭവമായി പുനർജനിക്കുന്നു. ഈ പുനർജന്മത്തിന്റെ സാക്ഷിയാണ് അദ്ദേഹത്തിന്റെ ഓരോ കവിതയും. അതിന്‍റെ ഊർജ്ജവും ദീർഘായുസും.
തികച്ചും വ്യത്യസ്തമായ സാവധാനത്തോടെയാണ് രാഹുലിന്റെ കവിതകളും അതിലെ പ്രതീക്ഷകളും നമ്മെ സമീപിക്കുന്നത്. പ്രണയത്താൽ സ്വീകരിക്കപ്പെട്ടവരെ കണ്ണുകളിലൂടെ തിരിച്ചറിയാൻ സാധിക്കുന്ന മായാജാലവും ഇവിടെ രാഹുൽ കാട്ടിത്തരുന്നു.
തീവണ്ടിയിൽ
രണ്ടു പേർ
പരസ്പരം നോക്കിയിരിക്കുന്നു.
വണ്ടി
അവരുടെ കണ്ണുകളിലൂടെ
പൊയ്ക്കൊണ്ടിരിക്കുന്നു.
പാളം തെറ്റുന്നില്ല.
തുരങ്കങ്ങൾ അവരെ
ഹൃദയത്താൽ സ്വീകരിക്കുന്നു.
പ്രണയത്തിന്റെ ആഴവും പരപ്പും പല തവണകളിലായി കാട്ടുന്നു ഈ കവിതകൾ. 'ഉറങ്ങാതിരിപ്പ്' എന്ന കവിതയിലെ ഓരോ വരികളിലും പെയ്തിറങ്ങുന്നത് ഉറങ്ങാതെയിരിക്കുന്ന പ്രണയമാണ്.
ഉറങ്ങാതിരിക്കുന്ന മഴയും
ഉറങ്ങാതിരിക്കുന്ന വീടും
ഉറങ്ങാതിരിക്കുന്ന ഞങ്ങളും
കെട്ടിപ്പിടിച്ചങ്ങനെ കിടക്കുന്നു
ഇടയ്ക്കൊന്ന് ഉറങ്ങിപോകുന്നു.
മാറുന്ന കാലത്തിന്റെ മൂല്യവ്യവസ്ഥകളോട്, രാഷ്ട്രീയ ധാരണകളോട്, സൗന്ദര്യധാരകളോട് ഒക്കെ അതിന് സ്വതന്ത്രവും ധീരവുമായ നിലപാടുകളുണ്ട് ഈ കവിതകളിൽ. ഏത് നിമിഷവും വെട്ടിയരിയപ്പെട്ടേക്കാവുന്ന ഹിംസയുടെ വടിവാൾക്കനം പല കവിതകളിലും കാണാം.
മരത്തിന്റെ ഉള്ളിലൂടെ
ഒരു കാട് വളരുന്നു
എന്ന തിരിച്ചറിവോടെയാണ് 'ഇല - മരം - കാട്' എന്ന കവിത ആരംഭിക്കുന്നത് തന്നെ. അത് വെറും പ്രകൃതിയുടെ ചിത്രീകരണമല്ല; മറിച്ച് ജീവിതത്തിന്റെ ഉള്ളിലേക്കുള്ള കാഴ്ചയാണ്. ആ കാട് അടിച്ചമർത്തലുകൾക്കും അനന്തമായ തിരിച്ചടികൾക്കുമിടയിൽ നമ്മളിൽ അകത്തേക്ക് വളർന്നൊളിഞ്ഞിരിക്കുന്ന പ്രതിരോധത്തിന്റെ പ്രതീകമാണ്. രാഹുലിന്റെ കവിതയിൽ പ്രകൃതി പലപ്പോഴും രാഷ്ട്രീയവും മാനസികവും ഉള്ള ഭൂപടങ്ങളായി മാറുന്നു. പ്രകൃതിയുടെ ഭാഷ വഴിയാണ് കവിതയിലെ വിപ്ലവം ഉയരുന്നത്.
പുതിയ കവിതലമുറയുടെ ഭാഗമായിട്ടുള്ള രാഹുലിന്, ഭാഷയെ ആസ്വദിക്കാനും, അതിൽ പുതുമ പുകയ്ക്കാനും തികഞ്ഞ മികവുണ്ട്. ഒരിക്കൽ വായിച്ചാൽ മറക്കാനാകാത്ത, ഒപ്പം വീണ്ടും വീണ്ടും തിരിഞ്ഞുനോക്കേണ്ടിവരുന്ന വരികളാണ് അവ.
പറങ്കി
എസ്.രാഹുൽ
ഡിസി ബുക്സ്
വില: 110 രൂപ