നെഞ്ചു വിരിച്ചൊരു പ്രണയം; കാലങ്ങളായി കാത്തിരുന്നത്

Mail This Article
ആ നമ്പരിൽ ഏഴു കൊല്ലത്തിനിടെ ഏഴായിരം തവണ വിളിച്ചു. ഒരിക്കൽപ്പോലും ആരും അറ്റൻഡ് ചെയ്തില്ല.
സുദീർഘമായ ഏഴു കൊല്ലം. ദിവസം മൂന്നു തവണയിൽ അധികം. ഹൃദയമിടിപ്പ് കൂട്ടിയ ആദ്യ വർഷങ്ങൾ. ആരോഹണം. പൊട്ടിത്തെറിക്കാൻ പാകമായ ഹൃദയം ഓരോ തവണയും പൂർണമായിട്ടല്ലെങ്കിലും മുൻ നിലയിൽ എത്തി. വീണ്ടും ഉത്തരം കിട്ടാത്ത വിളികൾ. ആരും ഫോൺ എടുക്കില്ലെന്ന ഉറപ്പിലും വിളിക്കാതിരിക്കാൻ കഴിയില്ലായിരുന്നു. കരഞ്ഞു വീർത്ത, കാത്തിരുന്ന ദുർബല ഹൃദയം ആ പിടിവള്ളിയിലേക്കു തന്നെ വീണ്ടും വീണ്ടും നീണ്ടു. വീണ്ടും വീണ്ടും പരാജയപ്പെട്ടു. എന്നാലും അതു പ്രണയത്തിന്റെ ഒടുക്കമായിരുന്നില്ല.
യഥാർഥ പ്രണയത്തിന് അങ്ങനെ ഒടുങ്ങാനാവില്ലല്ലോ. യഥാർഥം. എന്താണ് യഥാർഥ പ്രണയം. വിട്ടുപോവാനാവാത്ത, വിട്ടുകൊടുക്കാനാവാത്ത, ഏത് അതിർത്തിയിൽ നിന്നും തിരിച്ചെത്തുന്ന പ്രണയം. ലോകം നിർമിച്ച അതിർത്തികളല്ല. വിലക്കുകളോ നിരോധനങ്ങളോ അല്ല. അവയെയൊക്കെ മറികടക്കാൻ എത്രയോ വഴികളുണ്ട്. അതൊന്നുമല്ല. ഒരിക്കലൊന്ന് ഇടറിപ്പോയി. തീർത്തും അപ്രതീക്ഷിതമായി. അതൊരു ഇടവേളയാകുമെന്നോ നീണ്ടുനിൽക്കുമെന്നോ കരുതിയതല്ല. അങ്ങനെയൊന്നും കരുതാനാവില്ലായിരുന്നു. എന്നിട്ടും ഏഴു വർഷം. ഏഴായിരം തവണ വിളിച്ചു പരീക്ഷിച്ച പ്രണയം. അതേ, പരീക്ഷണമായിരുന്നു. പരീക്ഷയായിരുന്നു. ജീവൻകൊണ്ടുള്ള കളി.
ജയിച്ചാലും തോറ്റാലും പരുക്കേൽക്കുന്നത് ഹൃദയത്തിനാണ്. മുറിവേൽക്കുന്നതും പരുക്കേൽക്കുന്നതും സ്വന്തം ശരീരത്തിൽ തന്നെയാണ്. മുറിവുകളുമായി വീണ്ടും ഗംഗോത്രിയിൽ. ഒരിക്കൽ മാറോടടുക്കിപ്പിടിച്ചു കൊണ്ടു നടന്ന കുഞ്ഞാണ്. ഇപ്പോൾ എന്തെല്ലാം മാറ്റങ്ങളുണ്ടായിരിക്കും. എന്നാലും സ്വന്തം കുഞ്ഞ് തന്നെയാണ്. ആൾക്കൂട്ടത്തിന്റെ ബഹളത്തിൽ നഷ്ടപ്പെട്ട കുഞ്ഞിനെ തിരക്കി വന്ന അമ്മയെപ്പോലെ കപില വന്നു. ജീവിതം കൊണ്ട് പ്രണയത്തെ നിർവചിക്കാൻ.
ഒരമ്മയുടെ അസാന്നിധ്യം ഏൽപിച്ച ഏകാന്തത വിത്തിട്ട പ്രണയം. അതുകൊണ്ടു തന്നെയാണ് ഈ പ്രണയം ഇത്രമേൽ തീക്ഷ്ണമായത്. അമ്മ പോയപ്പോഴുണ്ടായ ശൂന്യത. മറ്റൊരു അമ്മയുടെ സാന്നിധ്യത്തിലാണ് വിത്ത് കിളിർത്തത്. ഒന്നും ചെയ്യേണ്ടതില്ല. ഒന്നു നോക്കിയാൽ മതി. അമ്മയുടെ നോട്ടത്തിൽ തന്നെയുണ്ടല്ലോ മറ്റൊരു ഔഷധിക്കും പകരാനാവാത്ത ജീവാമൃതം. നിസ്സംഗമെന്നു തോന്നുന്ന അമ്മയുടെ വാക്കുകളിൽപ്പോലുമുണ്ടല്ലോ ജീവചൈതന്യം. അമ്മമാർക്ക് പോകാതിരിക്കാനാവില്ല. അമ്മയിലേക്ക് കുട്ടികൾക്ക് തിരിച്ചുപോകാതിരിക്കാനും ആവില്ല. വഴി ഇപ്പോഴാണ് തെളിഞ്ഞത്. പ്രണയം തെളിച്ച വഴി. പ്രണയം പ്രകാശിപ്പിച്ച വഴി. മാർഗവും ലക്ഷ്യവും അതുതന്നെ. അതേ പ്രണയം.
താഴ്‌വരയുടെ നിതാന്തമായ ഏകാന്തതയ്ക്കും പർവതങ്ങളുടെ നിത്യമായ നിസ്സംഗയ്ക്കും ഇടയിൽ ദേവദാരുവിനെപ്പോലെ, ഇലകളിൽ മഞ്ഞിന്റെ ഭാരവും പേറി, മുകളിലേക്കു മുകളിലേക്കു വളർന്ന വൃക്ഷം . 24 വയസ്സ് വരെ ഉള്ളിൽ സൂക്ഷിച്ച മഞ്ഞുമല. പ്രകാശത്തിനു വേണ്ടി, സൂര്യോദയത്തിനുവേണ്ടി കാത്തിരുന്ന ദീർഘകാലം. രണ്ടു തിരികളായി പ്രകാശിച്ച നനഞ്ഞ കണ്ണുകൾക്കു വേണ്ടി. ഉരുകിയൊലിക്കാൻ. ആകാശത്തിലേക്കുയർന്ന അഗ്രം താഴേക്ക്. ഭൂമിയിലേക്ക്. മണ്ണിലേക്ക്. ആ ജീവ നിമിഷത്തിനുവേണ്ടി.
പ്രണയം എന്ന വാക്കിലാണ് എല്ലാവിധ പ്രണയവും എന്ന മീരയുടെ നോവൽ തുടങ്ങുന്നത്. അവസാനിക്കുന്നതും.അതിനിടയിലുള്ള വർഷങ്ങൾ മഹാതപസ്സിന്റേതാണ്. ഇതുവരെ അറിഞ്ഞിട്ടും അനുഭവിച്ചിട്ടുമില്ലാത്ത പരീക്ഷകളുടെ. വിളിച്ചിട്ടും വിളിച്ചിട്ടും കേൾക്കാത്ത മൗനത്തിന്റെ, മരവിപ്പിന്റെ മഞ്ഞുമലകൾ. കുത്തനെയുള്ള കയറ്റങ്ങൾ. പ്രതികൂല കാലാവസ്ഥ. മാഞ്ഞുപോയ വഴികൾ. മറക്കാതിരിക്കാൻ മനസ്സിൽ കൊണ്ടുനടന്ന അടയാള വാക്യം. അഭിജ്ഞാനം.
ഗംഗോത്രി. ദേവദാരുക്കളും പൈൻമരങ്ങളും ആപ്പിൾ മരങ്ങളും. യമുനോത്രി. തുരങ്കം. ഗുഹ. ഗോമുഖ് യാത്ര. അവിടെവച്ചാണ് വസന്തത്തിനു പച്ചക്കൊടി കാണിക്കുന്ന പുൽക്കൊടി പോലെ തുഷാറിന്റെ വരവ്.
സംശയങ്ങൾ അവശേഷിപ്പിക്കുകയായിരുന്നു ഇതുവരെയുള്ള രീതി. നിത്യമായ ആശങ്കയും അശാന്തിയും. തിരഞ്ഞെടുത്ത പ്രണയത്തിന്റെ പേരിൽ കീഴടക്കിയ മഞ്ഞുമലകൾ. മുറിച്ചുകടന്ന ഭാഗീരഥികൾ. കൊളുത്തിയ ആരതികൾ. വഴി ഉണ്ടായിട്ടും അതറിയാതെ തിരഞ്ഞുനടന്ന വർഷങ്ങൾ. ആരും കാണിക്കാത്ത വഴിയിലൂടെ തന്നെ അവസാനം പോകേണ്ടിവന്നു. ഒരേയൊരു വഴി. ഇനി സംശയമില്ല. ആശങ്കയും അനാവശ്യ ഭീതിയുമില്ല.
നിരാശപ്പെടില്ലെന്ന് ഉറപ്പ്, ഈ പ്രണയം ഒരു പുനർജൻമമാണ്. മീരയ്ക്ക് മാത്രം എഴുതാൻ കഴിയുന്ന തീക്ഷ്ണവാങ്മയം. ഇത് ഉള്ളിൽ പടരും. മറന്നുപോയത് ഓന്നൊന്നായി ഓർമിപ്പിക്കും. തിരഞ്ഞിറങ്ങാൻ നിർബന്ധിക്കും. നഷ്ടത്തെക്കുറിച്ച് ഓർക്കുകയേ വേണ്ട.ഓരോ ഇലകളായി പൊഴിച്ച്...ഒന്നൊന്നായി നഷ്ടപ്പെടുത്തി...അടയാള വാക്യം മാത്രം മതി.
അന്നത്തെ വഴിയൊക്കെ വ്യത്യാസപ്പെട്ടിരുന്നു. ഇറക്കം ഇറങ്ങിച്ചെല്ലുന്നിടത്തെ ഭൂർജ് വൃക്ഷങ്ങൾ പലതും വെട്ടിക്കളഞ്ഞതുപോലെ വെളിമ്പറമ്പായിരുന്നു. പഴയ ഓർമ വച്ച് കാട്ടിലേക്ക്. വളഞ്ഞു വളർന്ന ഭൂർജ് വൃക്ഷത്തിന്റെ ഇടയിലൂടെ താഴേക്ക്. ഭാഗീരഥിയുടെ തീരം എന്നെ നെഞ്ചുവിരിച്ച് ഏതിരേറ്റു. ഉരുണ്ടു വെളുത്ത പാറക്കല്ലുകൾ സൂര്യപ്രകാശത്തിൽ തിളങ്ങി.ദൂരെ മേരുപർവതവും അതിനും പിന്നിൽ ശിവലിംഗ മുടിയും കണ്ടു. ഭാഗീരഥിയുടെ പളുങ്കുചുരുൾ മുടിയിഴകൾ കാറ്റിൽ പറക്കുന്നതും അവൾ വെൺകുതിരമേൽ പാഞ്ഞുപോകുന്നതും ഒന്നുകൂടി കണ്ടു. അപ്പോഴാണ്...
എല്ലാവിധ പ്രണയവും
കെ.ആർ. മീര
ഡിസി ബുക്സ്
വില 150 രൂപ