ADVERTISEMENT

 

പെട്ടെന്ന് കുടിലിന്റെ വാതിൽ തുറന്ന് വിന്ധ്യാവലി ഇറങ്ങി വന്നു. തൂവെള്ള ചേല ചുറ്റി മുടിയിൽ കുടമുല്ലപ്പൂ ചൂടി ഇറങ്ങി വന്ന വന്ധ്യാ വലിയെ കണ്ടാൽ ഒരു അപ്സരസാണെന്നു തോന്നും.

"ആരാ അവിടെ?'' പിന്നാലെ ഇറങ്ങി വന്ന നാഗരാജൻ ഉറക്കെ ചോദിച്ചു.

അതോടെ കരിമൂർഖൻ പത്തി താഴ്ത്തി കരിയിലകൾക്കിടയിൽ മറഞ്ഞു.

"ഞാനാ മൂപ്പാ.... മാരി....'' മാരി കുടിലിനു മുമ്പിലേയ്ക്ക് വന്നു.

''എന്താ മാരീ ഈ രാത്രിയിൽ?'' മൂപ്പൻ മാരിയെ നോക്കി.

"അത്... മൂപ്പാ...''

തല ചൊറിഞ്ഞു കൊണ്ട് അരയിൽ തിരുകിയിരുന്ന കുപ്പി എടുത്ത് മാരി നാഗരാജനു നേരേ നീട്ടി.

നാഗരാജൻ വേഗം മാരിയുടെ അടുത്തേയ്ക്കു വന്നു. ആർത്തിയോടെ കുപ്പി വാങ്ങി. പിന്നെ തിരിഞ്ഞ് വിന്ധ്യാവലിയെ നോക്കി.

''മോള് കിടന്നോ ... അപ്പൻ വരാൻ താമസിക്കും.'' മാരിയും നാഗരാജനും കൂടി പിൻമുറ്റത്തു കൂടി വനത്തിലേയ്ക്ക് ഇറങ്ങി.

അകത്തേയ്ക്ക് കയറാൻ തുടങ്ങിയ വിന്ധ്യാവലി പെട്ടന്ന് തിരിഞ്ഞു. പിന്നിൽ മഹേന്ദ്രൻ നിൽക്കുന്നു. വിന്ധ്യാവലിയുടെ കണ്ണുകൾ ഒന്നു പിടഞ്ഞു. വശ്യമായി പുഞ്ചിരിച്ചുകൊണ്ട് മഹേന്ദ്രൻ അടുത്തേയ്ക്ക് വന്നു.

"എന്താ ... പേടിച്ചു പോയോ?" മഹേന്ദ്രൻ വിന്ധ്യാവലിയെ നോക്കി.

''പേടിയോ....എനിക്കോ.... " വിന്ധ്യാവലി പുഞ്ചിരിച്ചു.

 

'' അപ്പാ മാരിയണ്ണന്റെ കൂടെ പുറത്തേയ്ക്ക് ഇറങ്ങി.'' വിന്ധ്യാവലി മഹേന്ദ്രനെ നോക്കി.

'' ഞാൻ വന്നത് അപ്പായെ കാണാനല്ല. എനിക്ക് കാണേണ്ടത് ഈ സുന്ദരിയെയാ.. " വിന്ധ്യാ വലിയെ നോക്കി കണ്ണിറുക്കിക്കൊണ്ട് മഹേന്ദ്രൻ പറഞ്ഞു. വിന്ധ്യാവലിയുടെ മുഖം നാണത്താൽ ചുവന്നു.

 

''ഇങ്ങോട്ട് ഇരുന്നോളൂ.... " ഒരു തടുക്ക് എടുത്ത് നീക്കി ഇട്ടു കൊണ്ട് വിന്ധ്യാവലി പറഞ്ഞു.

മഹേന്ദ്രൻ ഇരിക്കാൻ ആഞ്ഞതും മുറ്റത്തു നിന്ന് ഒരു സർപ്പം വേഗത്തിൽ ഇഴഞ്ഞു വന്ന് തടുക്കിൽ കയറി ചുരുണ്ടു കിടന്നു.

''അയ്യോ...'' ഒരു അലർച്ചയോടെ മഹേന്ദ്രൻ പിന്നോട്ടു മാറി. വിന്ധ്യാവലി ചിരിച്ചു കൊണ്ട് മഹേന്ദ്രനെ നോക്കി.

''നമുക്ക് അകത്ത് ഇരുന്നു സംസാരിക്കാം..'' 

തലയാട്ടിക്കൊണ്ട് വിന്ധ്യാവലിയുടെ പിന്നാലെ മഹേന്ദ്രനും കുടിലിനുള്ളിലേയ്ക്ക് കയറി.

കുടിലിന്റെ വാതിൽ മഹേന്ദ്രൻ ചേർത്തടച്ചു.

വരാന്തയിൽ കിടന്ന സർപ്പം തിളച്ച എണ്ണയിൽ വീണതുപോലെ ഒന്നു പുളഞ്ഞു.

പതിയെ വാതിൽക്കലേയ്ക്ക് ഇഴഞ്ഞു വന്ന് പത്തി വിരിച്ച് ഒന്നു നിന്നു.

പിന്നെ നടക്കല്ലിൽ തലയിട്ട് തല്ലാൻ തുടങ്ങി.

രക്ത തുള്ളികൾ നാലുപാടും ചിതറി.

അകത്ത് മഹേന്ദ്രന്റെ കരവലയത്തിനുള്ളിലായിരുന്ന വിന്ധ്യാവലി ഒന്നു പിടഞ്ഞു. നടക്കല്ലിൽ തലതല്ലിക്കൊണ്ടിരുന്ന സർപ്പം ചത്തുവീണു.

മഹേന്ദ്രൻ വിന്ധ്യാവലിയെ ഒന്നുകൂടി ചേർത്തു പിടിച്ചു.മഹേന്ദ്രന്റെ നെഞ്ചിൽ മുഖം ചേർത്ത് ഒരു സ്വപ്ന ലോകത്തിലെന്ന പോലെ വിസ്യാവലി കിടന്നു.

 

* * * *

 

കാട്ടു കടമ്പിന്റെ ചുവട്ടിലിരുന്ന് മാരി കൊടുത്ത വാറ്റുചാരായം വെള്ളം പോലും ചേർക്കാതെ കുടിച്ചു കൊണ്ടിരുന്ന നാഗരാജൻ ബോധംകെട്ട് പിന്നിലേയ്ക്ക് മറിഞ്ഞു.ബാക്കി ഉണ്ടായിരുന്ന ചാരായം മാരി സ്വന്തം വായിലേയ്ക്ക് കമഴ്ത്തി.പിന്നെ ഗൂഢമായ ഒരു ചിരിയോടെ കുടിലിനു നേരേ നോക്കി. ഈ സമയം നാനാ ദിക്കിൽ നിന്നുമുള്ള ആയിരക്കണക്കിന് നാഗങ്ങൾ കുടിലിനു നേരേ ഇഴഞ്ഞു വന്നുകൊണ്ടിരുന്നു. നാഗബന്ധനത്തിന്റെ സൂക്ഷിപ്പുകാരിയാണെന്നതെല്ലാം മറന്ന് തന്റെ ശരീരം മഹേന്ദ്രന് സമർപ്പിച്ചു കഴിഞ്ഞിരുന്നു വിന്ധ്യാവലി.വിയർപ്പിൽ മുങ്ങി തന്റെ നെഞ്ചിൽ തളർന്നുറങ്ങുന്ന വിന്ധ്യാവലിയെ മഹേന്ദ്രൻ തട്ടി ഉണർത്തി.

 

നാണത്തോടെ ചേലവാരി പുതച്ചു കൊണ്ട് വിന്ധ്യാവലി എഴുന്നേറ്റു

"എന്താ?"

 

''നമുക്ക് ഒരിടം വരെ പോകണം.'' മഹേന്ദ്രൻ വിന്ധ്യാവലിയെ നോക്കി.

 

"അയ്യോ ഇപ്പഴോ?... നമുക്ക് അപ്പാ വന്നിട്ട് പോകാം." വിന്ധ്യാവലി വീണ്ടും കിടന്നു.

 

''അപ്പാ പുറത്തുണ്ട്. നമുക്ക് ഇപ്പോ തന്നെ പോകണം. വാ...'' മഹേന്ദ്രൻ വിന്ധ്യാവലിയെ പിടിച്ച് എഴുന്നേൽപ്പിച്ചു.

 

പെട്ടന്ന് ചേല വാരി ചുറ്റി വിന്ധ്യാവലി മഹേന്ദ്രനൊപ്പം വെളിയിലേയ്ക്കു വന്നു.

 

നടക്കല്ലിൽ തലതല്ലി ചത്തു കിടക്കുന്ന സർപ്പത്തെ കണ്ട് വിന്ധ്യാവലി നടുങ്ങി പിന്നോട്ടു മാറി.

''നിൽക്കാൻ സമയമില്ല.വന്നേ...'' വിന്ധ്യാവലിയെ പിടിച്ചു വലിച്ചുകൊണ്ട് മഹേന്ദ്രൻ മുൻപോട്ടു കുതിച്ചു. 

"മാരീ.... " മഹേന്ദ്രൻ വിളിച്ചു. മാരി ഓടി വന്നു. 

''എന്നാ സർ...?''

വിന്ധ്യാവലിയുടെ അപ്പനെയും കൊണ്ട് പെട്ടന്ന് നിലവറ ക്ഷേത്രത്തിനു മുന്നിൽ എത്തണം.

 

''ശരി സാർ....."

 

മാരി തിരിഞ്ഞു നടന്നു.

 

"എന്തിനാ ഇപ്പോ നിലവറ ക്ഷേത്രത്തിൽ പോകുന്നത്?'' വിന്ധ്യാവലി മഹേന്ദ്രനെ നോക്കി.

 

''അത്.... എനിക്ക് നിങ്ങളുടെ നിലവറ ക്ഷേത്രം ഒന്നു കാണണം.

ഞാൻ നേരത്തേ പറഞ്ഞില്ലേ ... ഈ കാടിനെ കുറിച്ചും ഇവിടുത്തെ നാഗങ്ങളെ കുറിച്ചും ഒക്കെ പഠിക്കാൻ വേണ്ടിയാ ഞാൻ ഇങ്ങോട്ടു വന്നതെന്ന്'' ജാഗ്രതയോടെ മഹേന്ദ്രൻ പറഞ്ഞു.

 

''പക്ഷേ പുറത്തു നിന്നുള്ളവർക്ക് നിലവറ ക്ഷേത്രത്തിൽ പ്രവേശിക്കാൻ കഴിയില്ല. അതിന് നാഗരാജാവ് സമ്മതിക്കില്ല.''

 

വിന്ധ്യാവലി തറപ്പിച്ചു പറഞ്ഞു. 

 

" അതിന് ഞാനിപ്പോ പുറത്തു നിന്നുള്ള ആളല്ലല്ലോ...വിന്ധ്യാവലിയുടെ സ്വന്തമല്ലേ..?" 

 

മഹേന്ദ്രൻ കുസൃതിയോടെ വിന്ധ്യാ വലിയെ നോക്കി. വിന്ധ്യാവലിയുടെ മുഖം നാണത്താൽ ചുവന്നു.

 

''എന്നാലും... " വിന്ധ്യാവലി നഖം കടിച്ചു.

 

''ഒരെന്നാലുമില്ല... വാ... നമുക്ക് പെട്ടന്നു പോകണം." വിന്ധ്യാവലിയെ ചേർത്തു പിടിച്ചു കൊണ്ട് മഹേന്ദ്രൻ നിലവറ ക്ഷേത്രത്തിനു നേരേ നടന്നു. പിന്നിലായി നാഗരാജനെ താങ്ങി പിടിച്ചു കൊണ്ട് മാരിയും. നൂറു കണക്കിന് നാഗങ്ങളാൽ ചുറ്റപ്പെട്ട അവസ്ഥയിലായിരുന്നു അവർ.

വനത്തിനുള്ളിൽ നിന്ന് സർപ്പങ്ങളുടെ സീൽക്കാരം ഉയർന്നു കേട്ടുകൊണ്ടിരുന്നു. ഇതൊന്നും ശ്രദ്ധിക്കാതെ മഹേന്ദ്രന്റെ കൈയ്യും പിടിച്ച് വിന്ധ്യാവലി നിലവറ ക്ഷേത്രത്തിനു മുമ്പിലെത്തി.

 

'' ഇതാണ്... നിലവറ ക്ഷേത്രം. ഇവിടെയാണ് ഞങ്ങളുടെ പരദേവത. തൊഴുത് പ്രാർത്ഥിച്ചോളൂ..'' ഗുഹാമുഖത്തിനു നേരേ നോക്കി വിന്ധ്യാവലി പറഞ്ഞു. മഹേന്ദ്രൻ കൈകൂപ്പി തൊഴുതു. ''ഇനി വാതിൽ തുറക്ക്. നമുക്ക് അകത്തു കയറാം." മഹേന്ദ്രൻ ധൃതികൂട്ടി. മഹേന്ദ്രനെ ഒന്നുകൂടി നോക്കിയിട്ട് വിന്ധ്യാവലി വാതിലിനോട് ചേർന്നു നിന്നു. "മോളേ... വേണ്ട ... അപകടമാ...'' പിന്നിൽ നിന്നിരുന്ന നാഗരാജൻ കുഴഞ്ഞ ശബ്ദത്തിൽ പറഞ്ഞു കൊണ്ടിരുന്നു. പെട്ടന്ന് മാരി അയാളുടെ വായ പൊത്തി.

 

ശ്വാസ ചലനങ്ങളിലൂടെ വിന്ധ്യാവലി നാഗബന്ധനം പൂർത്തിയാക്കി. പെട്ടന്ന് ഒരു വലിയ ശബ്ദത്തോടെ ഗുഹാ കവാടം തുറക്കപ്പെട്ടു.

 

അകത്തു നിന്നും കണ്ണഞ്ചിപ്പിക്കുന്ന ഒരു പ്രകാശം പുറത്തേയ്ക്ക് ഒഴുകിയെത്തി. വിന്ധ്യാവലിയുടെ കൈപിടിച്ചു കൊണ്ട് മഹേന്ദ്രൻ അകത്തേയ്ക്ക് കയറി. പിന്നാലെ നാഗരാജനെ താങ്ങി പിടിച്ചു കൊണ്ട് മാരിയും. നാഗരാജാവിന്റെ അഞ്ചു തലയുള്ള സ്വർണ്ണവിഗ്രഹം മഹേന്ദ്രൻ കൺനിറയെ കണ്ടു. വിഗ്രഹത്തിന്റെ ചുവട്ടിൽ ഒരു കരിനാഗം ഫണം വിടർത്തി നിൽക്കുന്നു. മഹേന്ദ്രന്റെ മുഖത്ത് ഒരു വിജയ സ്മിതം ഉണ്ടായി.

 

''ഇനി ഇവിടെ നിൽക്കുന്നത് അപകടമാ. വരൂ... നമുക്ക് പോകാം." വിന്ധ്യാവലി മഹേന്ദ്രനെ നോക്കി. 

 

''അങ്ങനെ വെറുംകൈയ്യോടെ പോകാനല്ല ഇത്രയും കഷ്ടഷെട് ഞാൻ ഈ കാടുകയറിയത്. തിരിച്ചു പോകുമ്പോൾ എന്റെയൊപ്പം ഈ വിഗ്രഹവും ഉണ്ടാവും.'' മഹേന്ദ്രൻ വിഗ്രഹത്തിനു നേരേ കൈ ചൂണ്ടി.

 

" അപ്പോ .... ചതിക്കുവായിരുന്നു എന്നെ.. അല്ലേ?''  വിന്ധ്യാവലി ദയനീയമായി മഹേന്ദ്രനെ നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. മാരിയുടെ പിടിയിൽ നിന്നും ഊർന്ന് നാഗരാജൻ തറയിലേയ്ക്ക് ഇരുന്നു.

 

മാരി പേടിയോടെ മഹേന്ദ്രനെ നോക്കി. മഹേന്ദ്രൻ ഒന്നുറക്കെ ചിരിച്ചു. പെട്ടന്ന് കൊടുങ്കാറ്റുപോലെയുള്ള സീൽക്കാര ശബ്ദം കേട്ട് എല്ലാവരും തിരിഞ്ഞു. ആയിരക്കണക്കിന് നാഗങ്ങൾ പത്തി വിരിച്ച് നിലവറ ക്ഷേത്രത്തിനകത്തേയ്ക്ക് ഇഴഞ്ഞു വരുന്നു.

 

(തുടരും)

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com