ADVERTISEMENT

ഒരു ദിനം ഉരുൾ പൊട്ടി മലവെള്ളം വന്നു. വീടുകളെല്ലാം വെള്ളത്തിനടിയിലായി. എങ്ങും കണ്ണെത്താ ദൂരം വെള്ളം മാത്രം. വെള്ളവും മുതലയും പാമ്പുകളും ഒരുപാട് പേരുടെ ജീവനെടുത്തു. ജന്മിമാര്‍ മച്ചിലഭയംതേടി. ശേഷിച്ചവർ  വെള്ളമിറങ്ങിയപ്പോൾ പുതിയ തീരങ്ങള്‍ കണ്ടെത്തി. അപ്പൂപ്പനും കിട്ടി വേമ്പനാട് കായലിന്റെ ഓരത്ത് ഒരു ചെറിയ ദ്വീപ്. അതേ ചെറിയ നാടിന്റെ അധിപനായാണ് ഞാന്‍ കുട്ടിക്കാലത്ത് വളര്‍ന്നത്. 

 

മനയ്ക്കല്‍ ശങ്കരനുണ്ണി.  കഥകളിലെല്ലാമുള്ളപോലെ നല്ലവനായ ഒരു മനുഷ്യൻ. സ്വന്തമായി ഉണ്ടാക്കിയ ഔഷധക്കൂട്ടുകള്‍കൊണ്ട് രോഗശമനം നടത്തിയ ഒരു മഹാവൈദ്യനും മാന്ത്രികനും.  രോഗികളുടെയും പാവങ്ങളുടെയും ആശ്രയമായിരുന്നു ഒരു കാലത്ത് ആ തറവാട്. ഗൂഢാലോചനകള്‍ നാട്ടിലെ പലയിടങ്ങ ളിലും അരങ്ങേറി. ഒരു ദിവസം...ഒരു ദിവസം..അദ്ദേഹം അങ്ങ് ഇല്ലാതായി. ഇല്ലാതാകുകേ..ഒരു കാരണം വേണമല്ലോ. കിളിപോലെ ആകാശത്തേക്കു പറന്നുപോയത്രെ. എന്നാല്‍ ഇതെല്ലാം വാമെഴികള്‍മാത്രം. മനയ്ക്കൽ വീടിന്റെ ഭരണം കൊച്ചുകുറുപ്പെന്നറിയപ്പെടുന്ന ഭദ്രനാണ്. നാടിലെ പകുതി ഭൂമിയും ഇന്ന് അവരുടെ കൈയ്യിലായതിനാല്‍. കുടിയാന്‍മാരും പണിക്കാരും ഗുണ്ടകളും ധാരാളമുണ്ട്.  

 

നിധിയുടെ കഥ ബാക്കി എവിടെയെന്നാണോ?, അത് പറയാം. ആ കാഴ്ച..നദിയിലാകെ പ്രഭ പരത്തി നീലക്കൊടുവേലിയെന്ന  ദീപക്കാഴ്ച...അതങ്ങനെ അകന്നകന്ന് കായലിന്റെ അഗാധതയിലേക്കു പോയി... ‘‘നീ പേടിക്കണ്ട. അതാണ് നീലക്കൊടുവേലി. അത് കണ്ണില്‍പെടണമെങ്കില് ഭാഗ്യം വേണം. നീലക്കൊടുവേലി സ്വന്തമാക്കിയാല്‍ സ്വത്തിനൊരു മുട്ടും ഉണ്ടാവില്ലെന്നാണ് പറച്ചിൽ.  അപ്പൂപ്പന്റെ പോലെ നിധിയാണോ അത്.  ആ തുരുമ്പ് പെട്ടിക്കുള്ളില്‍ നിധിയാണെന്നാണല്ലോ എന്റെ കൂട്ടുകാർ പറയുന്നേ.  എന്നെ കാണിക്കുമോ അപ്പൂപ്പാ... ങ്ങും നിന്റെ നോട്ടവും പതുങ്ങലും ഞാന്‍ കണ്ടിട്ടുണ്ട്. ഏതായാലും നിന്നെ കാണിച്ചു തരാം . നാളെ മുങ്ങിക്കുളിച്ച് കാവിലേക്ക് വാ. ഇപ്പോള്‍ അടങ്ങിക്കിടന്നുറങ്ങിക്കേ’’...

 

 

മാടത്തിൽ നിന്നും രാവിലെ എണീറ്റു വീട്ടിലേക്കു നടന്നു. ചുവന്ന പട്ടുടുത്ത് ചൂരലുമായി  വടക്കുവശത്തു നിൽക്കുകയാണ് അപ്പൂപ്പന്‍. അച്ഛനുമമ്മയും ഇല്ലാത്ത തക്കംനോക്കി കട്ടിലിനടുത്തിരുന്ന ചുവന്നപട്ടില്‍ പൊതിഞ്ഞ് വച്ചിരുന്ന  തുരുമ്പിച്ച പെട്ടി വലിച്ചു നീക്കി. പൂട്ടിനിടയിൽ തിരുകി വച്ച മരത്തിന്റെ ചെറിയ കഷ്ണം ഊരിമാറ്റി  തുറന്നപ്പോള്‍ കണ്ടത്. ചെറിയ മരത്തുകൽ. മാത്രം.. അതില്‍ എന്തൊക്കെയോ ചിത്രങ്ങളും എഴുത്തുകളും. വായിക്ക്...നിധിയും സ്വര്‍ണവും ഒന്നുമില്ല. അരമണിയുടെ കിലുക്കം പിന്നിൽ കേട്ടു.അപ്പുപ്പൻ കത്തുന്ന കണ്ണുകളോടെ നോക്കുന്നു. ഭ്രാന്ത് പിടിച്ചത് പോലെ ശരീരമാകെ വിറയ്ക്കുന്നു.   നിസഹായനായി അപ്പൂപ്പനെ നോക്കി. വെള്ളികെട്ടിയ ചൂരല്‍  പുറംപൊളിച്ച് കൊണ്ട് ആഞ്ഞ് പതിച്ചു.  കണ്ടോടാ.. നീ..  നിധി.

 

 

ഓര്‍ക്കപ്പുറത്ത് വീണ അടിയുടെ ചൂടില്‍ ഞാന്‍ മയങ്ങിവീണു. ബോധം വന്നപ്പോള്‍ അച്ഛനിരുന്നു പുറം തടവുന്നുണ്ട്. ആ മൂപ്പീന്നിന് ഭ്രാന്താണെന്ന് നിനക്കറിയില്ലേടാ.. നീ എന്തിനാ അയാളുടെ പെട്ടിയില്‍ തൊട്ടത്. പണ്ട് എന്റെയും പുറം തല്ലിപ്പൊളിച്ചതാ..  പിന്നെ അമ്മ പറഞ്ഞറിഞ്ഞു. അപ്പൂപ്പനെ അച്ഛന്‍‌ കുഞ്ഞമ്മയുടെ വീട്ടിലാക്കിയെന്ന്. അപ്പൂപ്പന്റെ മൂലയിൽചെന്നു.ശൂന്യത. പക്ഷേ ഒരു തുകൽ ചുരുൾ അവിടെയുണ്ടായിരുന്നു. ആ തുകലിലെ അക്ഷരങ്ങൾ  നോക്കി പല്ലിളിക്കുന്നു . ഇത് വായിക്കണം.അതിനാദ്യം അക്ഷരം പഠിക്കണം. അദമ്യമായ ആഗ്രഹം , അതിന് വഴിയും ദൈവം നല്‍കി. വെള്ളംമോറിയും കാളവണ്ടികളില്‍നിന്ന് ഊര്‍ന്നുപോകുന്ന പുല്ലും ധാന്യവും പെറുക്കിയും പഠിക്കാന്‍ വക കണ്ടെത്തി.

 

.പക്ഷേ  പഠിച്ച അക്ഷരങ്ങള്‍ക്കൊന്നും ആ ചുരുളിലെ രഹസ്യം വെളിപ്പെടുത്താന്‍‌ പോന്ന കഴിവുണ്ടായില്ല. മരയോട്ടി വിളക്കിന്റെ വെളിച്ചത്തില്‍ ആ അക്ഷരങ്ങള്‍  കണ്ണ് പുളിക്കുന്നത് വരെ നോക്കിയിരുന്നു. കാലം ആ ആഗ്രഹത്തെ ചവിട്ടിതാഴ്ത്തി ഓരു മൂലയ്ക്കിട്ടു. മണ്‍മറഞ്ഞ അപ്പൂപ്പന്റെ ഒരു സ്മാരകം മാത്രമായി ആ  തുകൽ ചുരുൾ.. മൂക്കിനുതാഴെ രോമങ്ങൾ കിളിര്‍ക്കാന്‍ തുടങ്ങിപ്പോള്‍....അപ്പോഴാണ്.... അവള്‍ കൈപിടിച്ച് ജീവിതത്തിലേക്ക് കയറിവന്നത്?

 

കര്‍ക്കിടകത്തിലെ വെള്ളപ്പൊക്കം. നദി രൗദ്രഭയങ്കരിയായി ഒഴുകുന്നു. നദിയിലേക്ക് ചാഞ്ഞുനിക്കുന്ന മരത്തില്‍ കാലുപിണച്ച് കിടന്നാല്‍ ഒഴുകി വരുന്ന പല വസ്തുക്കളും പിടിച്ചെടുക്കാം. കുട്ടിക്കാലത്ത് കണ്‍മുന്നിലൂടെ മിന്നിമറഞ്ഞ ആ അഭൗമസസ്യം ഇനി ഒഴുകി വരുമോ. അപ്പൂപ്പനും ഞാനും പണ്ട് മാടം കെട്ടിയിരുന്ന മരം നദിയിലേക്ക് ചാഞ്ഞു ചാഞ്ഞു ഇരിക്കുന്നു. ഒരു കവിട്ടിയില്‍ അങ്ങനെ കാല് പിണച്ച് ഏകാഗ്രമാക്കി തലകീഴായികിടന്നപ്പോഴാണ് അല്‍പ്പം മുന്നിലായി വളയിട്ട ഒരു കൈ പൊങ്ങിയത്. ഭയപ്പെട്ട് ചാടിപ്പിണഞ്ഞ് എണീക്കാന്‍ നോക്കിയപ്പോള്‍ ഒരു മുഖവും ഒന്ന് പൊങ്ങിതാണു. കൃത്യമായി മുടിയിൽത്തന്നെ പിടികിട്ടി.

 

വലിച്ചുകയറ്റിയപ്പോഴേക്കും ആളുകള്‍ കൂടിയെത്തി. മനയ്ക്കലെ ആളുകളും പിന്നാലെയുണ്ടായിരുന്നു. അവര്‍ വൈദ്യന്റെ അടുക്കലേയ്ക്ക് ഓടി. കൊച്ചുതമ്പുരാട്ടിയാണ്. നാടിന്റെ പകുതിയും കൈക്കലുള്ള മനയിലെ ഇളമുറ. നല്ല ഒരു സമ്മാനം പ്രതീക്ഷിച്ചു കാത്തിരുന്നു, നിരാശയായിരുന്നു. തിരക്കിയപ്പോഴറിഞ്ഞു ഭ്രാന്തിയാണത്രെ അവള്‍. ജീവനൊടുക്കാതിരിക്കാന്‍ മുറിക്കുള്ളില്‍ പൂട്ടിയിട്ടിരിക്കുകയാണത്രെ. മകളുടെ അസുഖത്തില്‍ മനംനൊന്ത് അവളുടെ അച്ഛന്‍ നാട് വിട്ടുപോയെന്ന് പിന്നീടറിഞ്ഞു. പിന്നീട് മനയുടെ ഭരണം ബ്രഹ്മദത്തന്റെ അനിയനായിരുന്നു. ഭദ്രന്റെ ഭരണമായിരുന്നു നാട് കണ്ടത്. അയാളുടെ ഗുണ്ടകള്‍ നാടിനെ ജീവിക്കാന്‍ കൊള്ളാതാക്കി. ഇഷ്ടപ്പെടുന്നതെന്തും അത് മണ്ണാണേലും പെണ്ണാണേലും പൊന്നാണേലും തന്റേതാക്കി മാറ്റാന്‍ എന്ത് വഴിയും അയാള്‍ സ്വീകരിക്കാന്‍ തയാറായി.

 

സൗമ്യനായ അച്ഛന്‍ ആരോടോ കയര്‍ത്ത് സംസാരിക്കുന്നത് കേട്ടാണ് ഉറക്കമുണര്‍ന്നത്. ഇല്ല .ഞങ്ങള്‍ ഇവിടുന്ന് പോകില്ല. കാട് പിടിച്ചുകിടന്ന ഇവിടം ഇങ്ങനെ തെളിച്ചത്  ഞങ്ങള്‍ ആണ്. ഇവിടുന്ന് ഇറക്കി വിടണമെങ്കില്‍ തമ്പ്രാന് ഞങ്ങളെ കൊല്ലേണ്ടി വരും. നോക്കി നിക്കാതെ പിടിച്ചിറക്കെടാ..എല്ലാത്തിനേം. കുറുപ്പ് അലറി.... എടാ..മേല്‍പ്പുരയില്‍നിന്ന് മടവാള്‍ വലിച്ചെടുത്തു അച്ഛന്‍ വെളിയിലേക്കിറങ്ങി. നെഞ്ചുവിരിച്ച് നിന്ന് വെല്ലുവിളിച്ചു. കുറുപ്പിന്റെ എച്ചില്‍നക്കി ചീര്‍ത്ത നായ്ക്കളെ വരിനെടാ...എന്റെ വിയര്‍പ്പ് കുടിച്ച മണ്ണാണ് ഇവിടം. അതിന് ഞങ്ങളുടെ ചോരയും കുടിക്കണമെങ്കില്‍ ആകട്ടെ.. പക്ഷേങ്കില്‍ ഈ മണ്ണില്‍ ആദ്യം വീഴുക ഞങ്ങളുടെ ചോര ആവില്ല... വാടാ...

 

English Summary : Neelakkoduveli Chapter 2 Novel By Jalapalan Thiruvarppu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com