ADVERTISEMENT

കളരിയിലെ പൂത്തറയിലെ വിളക്കുകളെല്ലാം ആ അലർച്ചയ്ക്കൊപ്പം പ്രവഹിച്ച വായുപ്രവാഹത്തിൽ അണ‍ഞ്ഞു. കൊടിതൂക്കി മലയിൽനിന്നും നിരവധി കുറുക്കൻമാരുടെ ഓളിയിടലുയർന്നു തൊപ്പമലയിലുള്ള ചെന്നായ്ക്കളതേറ്റു പിടിച്ചു. അന്തരീക്ഷമാകെ കറുത്തു. ചുഴലിയിൽ മരങ്ങള്‍ കടപറിഞ്ഞു പൊന്തി. കവലയിലിരുന്നവരെല്ലാം അമ്പരന്ന് എണീറ്റു നിന്നു. എന്താ സംഭവമെന്ന മട്ടിൽ ഏവരും പരസ്പരം നോക്കി. വീണ്ടും ഓളിയിടുന്ന പോലെ അലർച്ച ഉയർന്നു. കേട്ടോ അത്... ഭാസ്കര പൊതുവാൾ ദേവീന്നു നെഞ്ചിൽ കൈവച്ച് നിലവിളിച്ചു.

 

വനം പോലെ കാവുങ്കൽ തറവാട് നിൽക്കുന്ന അടിവാരത്തേക്ക് ഏവരും നോക്കി. കാർമേഘങ്ങൾ തറവാടിനു മുകളില്‍ കനം വച്ച് വട്ടം ചുറ്റുന്നതും മിന്നൽപ്പിണർ അയിരം നാവുകളുള്ള സർപ്പത്തെ പോലെ ആ തറവാടിനു മുകളിൽ കുട നീർക്കുന്നതും ഏവരും ഭയത്തോടെ നോക്കി നിന്നു. ഇവൻ നാടു മുടിക്കും ഉറപ്പാ.. എന്തോ അവിടെ ഘോര കർമ്മങ്ങളാ നടക്കുന്നേ... ഒരു പൊലീസ് ജീപ്പ് റോഡിന്റെ അങ്ങേതലയ്ക്കൽ ഇരമ്പി പ്രത്യക്ഷപ്പെട്ടു. കവലയിൽ ഒന്നു പതുങ്ങിയശേഷം കാവുങ്കൽ തറവാടിന്റെ നേർക്ക് ജീപ്പ് തിരിഞ്ഞു. എസ്ഐ കവലയിൽ ഇരുന്നവരെ ഇരുത്തി നോക്കി. കല്ലുകൾ എഴുന്നു നിൽക്കുന്ന റോഡിൽ തെന്നിത്തെറിച്ച് ജീപ്പ് പോകുന്നത് ഏവരും ആകാംക്ഷയോടെ നോക്കി.

 

തറവാട്ടു മുറ്റത്തെ നനഞ്ഞ മണ്ണിലേക്കു ജീപ്പു ഇരമ്പി നിന്നു. എസ്ഐയും രണ്ട് കോൺസ്റ്റബിൾമാരും ജീപ്പിൽ നിന്നിറങ്ങി. വിചിത്രമായ എടുപ്പുകളും വീടിനു ചുറ്റും രക്ഷകളും യന്ത്രങ്ങളും പതിച്ച തറവാടിനെ എസ്ഐ വിനോദ് കുമാർ അമ്പരപ്പോടെ നോക്കി. എസ്ഐ പൂമുഖത്തേക്കു കയറി. കുറേ പൊളിഞ്ഞ പഴയ വിഗ്രഹങ്ങളും മഞ്ഞവും കുങ്കുമവുമൊക്കെ നിലത്താകെ വെച്ചിരിക്കുന്നു. വർഷങ്ങളായി അടിച്ചു വരാത്തതുപോലെ ഇറയത്താകെ ചുക്കിലി വല. എസ്ഐ കോൺസ്റ്റബിൾമാരെ നോക്കി. അവരുടെ ആത്മവിശ്വാസമാകെ നഷ്ടപ്പെട്ടിരിക്കുന്നു. പടിപോലും കയറാതെ അറച്ചു നിൽക്കുകയായിരുന്നവർ. എസ് ഐ വാതിലിൽ കെയിനുപയോഗിച്ചു കൊട്ടി. കുറച്ചുനേരം കാത്തു നിന്നിട്ടും മറുപടി ഇല്ലാതെ വന്നു, പെട്ടെന്ന് അകത്തായിൽ എവിടെനിന്നോ ഒരു സ്ത്രീയുടെ നിലവിളി ഉയർന്നു. എസ്ഐ വാതിലിൽ തള്ളിയതോടെ വാതിൽ തുറന്നു. അയാൾ അകത്തേക്കു ഓടി കയറി. പിന്നാലെ കോണ്‍സ്റ്റബിൾമാരും.

 

രാവണൻ കോട്ടപോലെ നിരവധി വളവുകളും തിരിവുകളുമുള്ള ആ വീട്ടിൽ എവിടെ നിന്നു ശബ്ദം കേൾക്കുന്നതെന്നു അവർ നോക്കവേ. പിന്നാലായി വാതിൽ അടഞ്ഞു. പൂർണ്ണ അന്ധകാരം. കോഴിയുടെ കഴുത്തൊടിയുന്നപോലെ ക്ളക് എന്ന ശബ്ദം അടുത്തെവിടെയോ കേട്ടു. ആരോ കാൽ ചുവട്ടിൽ വീണു പിടയ്ക്കുന്നു. സാർ.. രക്ഷി.. ക്ള്ക്.. അടുത്ത ശബ്ദം... തന്റെ നേരേ ആരോ വരുന്നുണ്ടെന്നു വിനോദ്കുമാറിനു തോന്നി. അയാൾ അന്തരീക്ഷത്തിൽ തന്റെ കെയ്ൻ വീശി.. അയാളുടെ ചുമലിൽ ആരോ പിടി മുറുക്കി. അഴുകിയ മാംസ ഗന്ധത്തിൽ അയാളുടെ തലചുറ്റി. കൈചുരുട്ടി ഇടിച്ചപ്പോൾ... കുഴച്ചുവച്ച മാവിനകത്തുകൊണ്ടതുപോലെ കൈതുളച്ചd അകത്തുകയറി.. പല്ലിറുമുന്ന ശബ്ദം അയാൾ ചെവിയിൽ കേട്ടു. അയാൾ നിലത്തു നിന്നും ഉയർന്നു...ക്ള്ക്ക്....

 

ഒമ്പതാം വളവിൽ ആൾക്കൂട്ടം കണ്ടാണ് വിഷ്ണു ബൈക്ക് നിർത്തിയത്. പൊലീസ് ജീപ്പിന്റെ പിൻഭാഗം താഴെ വെള്ളത്തിൽ ഉയർന്നു കാണാം. ചക്രങ്ങളും ബമ്പറും സമീപത്തെ പാറയിൽ ഉടക്കി കി‌ടക്കുന്നു. താഴെ കുഴിയിൽ മുങ്ങി പൊങ്ങിയ ഒരാളോടു പൊലീസുകാരൻ എന്തായി എന്നു ആംഗ്യത്തിൽ ചോദിച്ചു. അയാൾ ഒന്നൂടെ മുങ്ങിയശേഷം എന്തോ ഉയർത്തി. എസ്ഐയുടെ യൂണിഫോം വസ്ത്രം മാത്രം... കരയിൽ നിന്ന ഏവരും ഭയത്തോടെ പരസ്പരം നോക്കി. പാലത്തിന്റെ വശത്തു നിന്നു രാമനാഥൻ ഇതെല്ലാം നിരീക്ഷിക്കുന്നത് വിഷ്ണു കണ്ടു. രാമനാഥന്റെ നോട്ടം വിഷ്ണുവുമായി ഇടഞ്ഞു. വിഷ്ണുവിന്റെ കണ്ണിലെ ക്രോധം കണ്ടു. ഒരു പുച്ഛച്ചിരി ചിരിച്ച് അയാള്‍ ആള്‍ക്കൂട്ടത്തിനിടയിൽ മറഞ്ഞു.

 

........................

 

 

കണ്ണാടിയുടെ മുന്നിൽ നിന്നു കല്ലുമൂക്കുത്തിയുടെ ഭംഗി രുക്കു നോക്കി. തുളച്ച വേദന മാറി ഇന്നാണ് വിഷ്ണു തന്ന ആ ചെമപ്പ് കല്ലു മൂക്കൂത്തി അവൾ അണിയുന്നത്. കണ്ണാടിയിൽ പിന്നിൽ ഒരു നിഴലനക്കം കണ്ട് അവൾ തിരിയാനൊരുങ്ങുമ്പോഴേക്കും രണ്ടുകൈകൾ വന്നു കണ്ണുപൊത്തി. അവൾ ആ കൈകളിൽ തലോടി. മൃദുലമായ കൈകൾ. കൈയ്യിൽ നിരവധി കനം കുറഞ്ഞ വളകൾ. ശ്രീക്കുട്ടി!!.. ശ്രീക്കുട്ടി പൊ‌ട്ടിച്ചിരിച്ച് രുക്കുവിനെ കെട്ടിപ്പിടിച്ചു. എടീ പെണ്ണേ ആകെപ്പാടെ തിളങ്ങുവാണല്ലോ?.

 

എന്തു കോലമാടീ ഇത് നിന്റെ മുടി ഒക്കെ വെട്ടിയോ ശ്രീക്കുട്ടിയുടെ ബോബ് ചെയ്ത മുടിയിൽ രുക്കു തലോ‌ടി. സ്റ്റൈലാടീ.. സ്റ്റൈൽ. പിന്നെ നിന്റെ ചെക്കനെപ്പറ്റി പറ കേക്കട്ടെ. ഇനി കല്യാണം കഴിഞ്ഞേ ഞാൻ പോകൂ. വർത്തമാനം പറയുന്നതിനി‌ടെ ഫോൺ ഒളിച്ചിരിക്കുന്നിടത്തേക്കു രുക്കുവിന്റെ കണ്ണുകൾ പോയി. കണ്ടുപിടിച്ചാൽ കളിയാക്കിക്കൊല്ലും... അവൾ ശ്രീക്കുട്ടിയുടെ കൈകോർത്തുപിടിച്ചു അടുക്കളയിലേക്ക് ഓടി...

 

English Summary : Aryankavu Horror Novel By Jalapalan Thiruvarppu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com