‘മന്യയെ കണ്ടേ തീരൂ, അവളിലാണ് എന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളെല്ലാം...’
Mail This Article
എന്റെ രക്ഷപ്പെടലും മന്യയെ കണ്ടെത്തലും
അങ്ങനെ ഒരു വിധത്തിൽ ഞാൻ പൊലീസിന്റെ പിടിയിൽനിന്നു തൽക്കാലത്തേക്കു രക്ഷപ്പെട്ടു. അതിനെക്കുറിച്ച് ഒന്നും പറയാതിരിക്കുന്നതാണ് ഭേദം. ആ പൊലീസുകാരനില്ലായിരുന്നെങ്കിൽ ചെയ്യാത്ത തെറ്റിനു ഞാൻ റിമാൻഡിലായേനെ. ആ തടിയൻ തല്ലിച്ചതച്ച് എന്റെ കഥയും കഴിച്ചേനെ. ഏതായാലും ഭാഗ്യവശാൽ അതൊന്നും സംഭവിച്ചില്ല.
കാക്കിക്കുള്ളിലെ ആ നന്മ നിറഞ്ഞ പൊലീസുകാരനു സ്തുതി. അയാളെ അയാൾക്കു തന്നെ കാക്കാൻ
കഴിയട്ടെ. പിന്നെ റോയി വക്കീൽ. അന്നു രാത്രി പൊലീസുകാരൻ തന്ന ഫോണിൽ നമ്പർ അറിയുന്ന എല്ലാവരെയും ഞാൻ മാറി മാറി വിളിച്ചിരുന്നു. പക്ഷേ, ആരുമെടുത്തില്ല. അവസാനമാണ് ഞാൻ വക്കീലിനെ വിളിച്ചത്. ആദ്യ റിങിൽത്തന്നെ അങ്ങേരത് അറ്റൻഡു ചെയ്തു. എന്റെ കാര്യങ്ങൾ പറഞ്ഞപ്പോൾ, ‘ഞാനേറ്റു, ഡോണ്ട് വറി’ എന്നാശ്വസിപ്പിക്കുകയും നാളെ മജിസ്ട്രേട്ട് കോടതിയിൽ കാണാമെന്നുറപ്പു പറയുകയും ചെയ്തു.
പുള്ളി എനിക്കു വേണ്ടി ജാമ്യത്തിനു ശ്രമിക്കുമെന്നറിഞ്ഞപ്പോൾ ആശ്വാസമല്ല, വല്ലാത്ത പേടിയാണെനിക്കുണ്ടായതെന്നു പറയാതെ വയ്യ. അങ്ങേരാണല്ലോ കഴിഞ്ഞ പ്രാവശ്യം ജയിക്കും
എന്നു തറപ്പിച്ചു പറഞ്ഞു കേസ് വാദിച്ച് എനിക്കു പൂജപ്പുര സെൻട്രൽ ജയിലിലേക്കുള്ള വീസയടിച്ചു തന്നത്!
പക്ഷേ, ഇപ്രാവശ്യം പുളളി എല്ലാം വ്യക്തതയോടെ പറഞ്ഞു. ശക്തമായ വാദപ്രതിവാദങ്ങളായിരുന്നു കോടതിയിൽ നടന്നത്. എന്നാൽ എതിർകക്ഷിയുടെ വാദങ്ങൾക്കു മികച്ച പ്രതിവാദങ്ങൾ നടത്തി റോയ് വക്കീൽ എന്നെ രക്ഷിച്ചു, എനിക്ക് ജാമ്യം വാങ്ങിത്തന്നു. അദ്ദേഹത്തിന് ഒരായിരം നന്ദി.
പുറത്തിറങ്ങിയ എനിക്ക് ഇനിയെന്ത് എന്ന സംശയമുണ്ടായിരുന്നില്ല, മന്യയെ കണ്ടേ തീരൂ, അവളിലാണ് എന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളെല്ലാം. കെ.കെ. എന്തിനായിരിക്കും ഓൺലൈൻ വാരികയിലേക്കുള്ള നോവലുകൾ മാൻവി മുഖാന്തരം കൊടുക്കുന്നത്? മെയിൽ - കൊറിയർ സംവിധാനങ്ങൾ സജീവമായ ഈ കാലത്ത് അയാൾ അതിനെ ഒന്നും ആശ്രയിക്കാതെ ഒരു പെൺകുട്ടിയെ നോവൽ പ്രസിദ്ധീകരണത്തിനായി ആശ്രയിച്ചിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ തീർച്ചയായും എന്തോ ഒരു മോട്ടിവ് ഉണ്ട്. അതും ഒരു തുണിക്കച്ചവടക്കാരിയെ! പക്ഷേ, അത് എന്തായിരിക്കും? എനിക്ക് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല.
സഹോദരിയുടെ മരണം കഴിഞ്ഞ് ഇത്ര ദിവസമല്ലേ ആയുള്ളൂ, മന്യ ഫെമിനയിൽ ഉണ്ടാവാൻ വഴിയില്ല എന്നു ഞാനൂഹിച്ചു. അധികം ബുദ്ധിമുട്ടില്ലാതെ അവളുടെ താമസസ്ഥലം ഞാൻ കണ്ടു പിടിക്കുകയും ചെയ്തു.
മന്യ താമസിച്ചിരുന്നത് ടൗണിലെ പ്രശസ്തമായ ഒരു ഫ്ലാറ്റിലായിരുന്നു. Sky view എന്നാണാ പാർപ്പിട സമുച്ചയത്തിന്റെ പേര്. ഒരു പടുകൂറ്റൻ കെട്ടിടമാണ് Sky view. പത്തിരുപത്തിരണ്ട് നിലയെങ്കിലും ഉണ്ടാകും ലക്ഷ്വറി ഫ്ലാറ്റ് തന്നെ. അപ്പോഴാണ് കെ.കെയുടെ ‘നഗരത്തിലെ കള്ളൻ’ എന്ന നോവലിൽ രഘൂത്തമൻ എന്ന മോഷ്ടാവ് പറയുന്ന വാക്യങ്ങൾ എന്റെ മനസ്സിലേക്കു വന്നത്: ‘‘നല്ല വർക്കത്തുള്ള വീട്ടിലേ നല്ല വർക്കും ഉണ്ടാകൂ.’’
അതോർത്ത് ആ സമയത്തു പോലും എനിക്ക് ചിരി നിയന്ത്രിക്കാനായില്ല. എന്നെ ഇത്രയധികം പ്രശ്നങ്ങളിലേക്ക് അയാൾ വലിച്ചിഴച്ചിട്ടും എപ്പോഴും എല്ലാ നിമിഷവും ഞാൻ കെ.കെയെക്കുറിച്ചാണ് ചിന്തിക്കുന്നത്. അയാളുടെ നോവലിലെ വാക്കുകൾ അതേപടി എന്റെ മനസ്സിലേക്കു വരികയാണ്. എന്തായാലും വെറുക്കും തോറും അയാളോടു കൂടുതൽ അടുക്കുകയാണ് ഞാൻ.
ലിഫ്റ്റിൽ കയറിയപ്പോൾ മുതൽ ഞാനാകെ ടെൻഷനിലായിരുന്നു. എന്നെ കണ്ടാൽ മന്യ എങ്ങനെ പ്രതികരിക്കും? അവളും കോടതിയിൽ വന്നിരുന്നു. എനിക്ക് ജാമ്യം അനുവദിക്കുന്ന വിധി ജഡ്ജി വായിച്ച ആ നിമിഷം മുതൽ മന്യയുടെ മുഖത്ത് ദേഷ്യവും സങ്കടവും മിന്നിമറയുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.‘‘ഒരു കൊലയാളിയെ സംരക്ഷിക്കുന്നതാണോ നിങ്ങളുടെ നിയമം,’’ എന്നു പറഞ്ഞ് അവർ റോയി വക്കീലിനു നേരെ ചൊടിക്കുകയുണ്ടായി. ഇപ്പോൾ ഇനി എന്നെ സ്വന്തം ഫ്ലാറ്റിനു മുന്നിൽ കണ്ടാൽ മിക്കവാറും ചെരുപ്പഴിച്ച് എന്നെ അടിക്കും. അതുകൊണ്ട് വളരെ ഭയത്തോടും ജാഗ്രതയോടുമാണ് ഞാൻ അവരുടെ ഡോറിലെ കോളിങ് ബെൽ അമർത്തിയത്.
(തുടരും)
English Summary : KK Chila Anweshana Kurippukal E - novel written by Swarandeep