ADVERTISEMENT

പത്രങ്ങളിലും ചാനലുകളിലുമെല്ലാം വൻതുക സ്കോളർഷിപ് നേടി, അമേരിക്കയിൽ കംപ്യൂട്ടർ എൻജിനീയറിങ് രംഗത്ത് ഗവേഷണത്തിനു തിരഞ്ഞെടുക്കപ്പെട്ട അരുണ വിനോദിനെക്കുറിച്ച് വാർത്ത വന്ന ദിവസം. പല സ്കൂളുകളിൽനിന്നും കോളജുകളിൽനിന്നും സർവകലാശാലകളിൽനിന്നും അരുണയ്ക്കു ക്ഷണം ലഭിച്ചു. ഗവേഷണ രംഗത്തുണ്ടാക്കിയ നേട്ടങ്ങൾ വിദ്യാർഥികളുമായി പങ്കുവയ്ക്കാൻ...

പഴയ കോൺവെന്റ് സ്കൂളിൽ നിന്നും വിളി വന്നത് അല്പം കഴിഞ്ഞാണ്. അപ്പോഴാണ് ഏറ്റവും സന്തോഷം തോന്നിയത്. അലമാര തുറന്ന് പണ്ടെഴുതിവച്ച ഒരു കുറിപ്പ് എടുത്തുനോക്കി. 

enovel-nunayathi-chapter-10-k-rekha-special-image

‘‘ഒരു ദിവസം ആ കോൺവെന്റിലേക്ക് ക്ഷണിക്കപ്പെട്ട അതിഥിയായി പോകണം.’’

അഭിമാനം കൊണ്ട് കണ്ണുനിറഞ്ഞു.

അരുണയ്ക്ക് ആത്മവിശ്വാസം തീരെ ഇല്ലെന്നും പറഞ്ഞ് സുധിസാർ ഒരു പരിശീലന ക്ലാസിലേക്ക് നിർബന്ധപൂർവം അയച്ചിരുന്നു.

ആ ക്ലാസ് നയിച്ച ജയകൃഷ്ണൻ സാറാണ് പറഞ്ഞുതന്നത്.-

‘‘വരാനിരിക്കുന്ന 20 വർഷം നിങ്ങൾ ചെയ്യാനാഗ്രഹിക്കുന്ന കാര്യങ്ങൾ, സ്വപ്നങ്ങൾ ഒക്കെ ഒരു കടലാസിൽ കുറിച്ചുവയ്ക്കണം.. വല്ലപ്പോഴും അതെടുത്തുനോക്കണം. നിങ്ങളുടെ മനസ്സ് ആ ദിശയിലേക്ക് നിങ്ങൾ പോലുമറിയാതെ സഞ്ചരിച്ചുകൊണ്ടിരിക്കും. അതാണ് വിജയത്തിന്റെ ഒരു മന്ത്രം....’’

അന്നു ക്ലാസ് കഴിഞ്ഞുവന്ന് ചെയ്തതാണ്. ഈ കുറിപ്പടി... ഇന്ന് നേട്ടത്തിന്റെ ഈ ദിവസം അതോർക്കുമ്പോൾ സന്തോഷം. 

ബാൻഡ് മേളത്തോടെയാണ് സ്കൂളിലേക്ക് സ്വീകരിച്ചുകൊണ്ടുപോയത്. അതിഥികളെ അങ്ങനെ സ്വീകരിക്കുന്നതാണ് വർഷങ്ങളായി അവിടത്തെ പതിവ്. 

സിസ്റ്റർ മേഴ്സി ജോലിയിൽനിന്നു വിരമിച്ച ശേഷം ഉത്തരേന്ത്യയിലെ ഏതോ മഠത്തിലാണിപ്പോൾ കഴിയുന്നത്. 

ഹെഡ്മിസ്ട്രസ്സിന്റെ മുറിയിൽ ഫ്രെയിം ചെയ്ത ഫോട്ടോയിലിരുന്നും സിസ്റ്റർ മേഴ്സി അരിശപ്പെട്ട് നോക്കുന്നതുപോലെ. പുതിയ ഹെഡ്മിസ്ട്രസ് നന്നായി ചിരിക്കും. സംസാരം ഇംഗ്ലിഷിലാണെന്നു മാത്രം. കുട്ടികളോടും സഹപ്രവർത്തകരോടുമൊക്കെ സ്നേഹത്തോടെയാണ് ഇടപെടുന്നത്.

പ്രാർഥനയ്ക്കൊന്നും ഒരു മാറ്റവുമില്ല. ‘‘ ദിസ് ഈസ് മൈ പ്രേയർ ടു ദീ... മൈ ലോഡ്.... സ്ട്രൈക്ക്.... സ്ട്രൈക്ക് അറ്റ് ദ് റൂട്ട് ഓഫ്..’’

പ്രസംഗവും പ്രസന്റേഷനുമൊക്കെ കഴിഞ്ഞ് വേദി വിട്ടുവരുമ്പോൾ ഒരാൾ വന്ന് കൈപിടിക്കുന്നു. ദിയ സാറാ ജോസ്... ഇപ്പോൾ ഡോക്ടർ ദിയ... കാർഡിയോളജിയിൽ പിജി ചെയ്യുന്നു.

‘‘നീയിപ്പോഴും ആ പഴയ നുണയത്തി തന്നെ. ഇവിടെ ഒൻപതാംക്ലാസു വരെ പഠിച്ചിട്ടും നീയതൊന്നു പ്രസംഗത്തിൽ സൂചിപ്പിച്ചതുകൂടിയില്ല. തുടർന്നുപഠിച്ച സ്കൂളിനെക്കുറിച്ചും സുധി സാറിനെക്കുറിച്ചും ഒക്കെ പറയുകയും ചെയ്തു.’’ ദിയ അരുണയുടെ കവിളിൽ നുള്ളി.

‘‘അല്ലെടോ സത്യമാണത്... ഞാനിവിടെനിന്ന് ഒന്നും പഠിച്ചില്ല.’’

‘‘അങ്ങനെ പറയരുത്. നീ ഇവിടെ പഠിക്കുമ്പോൾ പഠിക്കാനായി കണ്ണും മനസ്സും തുറന്നില്ല എന്നതാണ് സത്യം. നീ നന്നായി പഠിച്ചിരുന്നെങ്കിൽ നിന്നെ നിഷേധിക്കാനോ ചെറുതാക്കാനോ ആർക്കും കഴിയില്ല. അന്ന് നിനക്ക് അങ്ങനെ പഠിച്ചുമിടുക്കിയാകണം എന്ന വാശി ഇല്ലാതിരുന്നതാണ് കുഴപ്പമായത്. സ്കൂളിന്റെ കുഴപ്പമല്ല.’’

‘‘ശരിയാകാം, ഞാൻ തർക്കത്തിനില്ല.’’

‘‘പക്ഷേ അന്നേ എനിക്കറിയാമായിരുന്നു, നിന്റെ ഉള്ളിൽ ഒരു ഫയറുണ്ട്. നീയൊരു വലിയ പുള്ളി ആകും എന്ന്....’’ ദിയ ചിരിച്ചു.

‘‘ഞാനിവിടെ കണ്ട നല്ല മനസ്സുള്ള ഒരേയൊരാൾ നീയായിരുന്നു, ദിയ സാറാ....’’

‘‘ഹഹഹ അതും നിന്റെ തെറ്റിദ്ധാരണയാണ്. നീ എത്ര പേരുടെ മനസ്സുകാണാൻ ശ്രമിച്ചിട്ടുണ്ട്. സീനയുടെ നുണകൾ കാരണമാണ് നമ്മൾ തമ്മിൽ പോലും അടുക്കുന്നത്.’’

‘‘അതു പറഞ്ഞപ്പോഴാണ്.. സീന ഇപ്പോൾ എവിടെ... ?.’’

‘‘അവൾ എന്റെ കൂടെ മെഡിക്കൽ കോളജിലുണ്ടായിരുന്നു. തേഡ് ഇയറിൽ വച്ച് പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിനു പിടികൂടി. പിടികൂടിയപ്പോൾ ഇറങ്ങിയോടി... അന്നൊക്കെ പത്രത്തിൽ വാർത്തയുണ്ടായിരുന്നു. പിന്നെ കോളജിലേക്ക് വന്നില്ല. ഇപ്പോൾ കല്യാണം കഴിഞ്ഞ് വിദേശത്താണ്.’’

‘‘ അതു കഷ്ടമായി.’’

‘‘ നീയിപ്പോൾ ഓർക്കുന്നത് മലയാളം ടീച്ചറുടെ രചനാക്ലാസ് അല്ലേ.... ഉപ്പുതിന്നുന്നവൻ വെള്ളം കുടിക്കും എന്നത്...’’

‘‘ ഹേയ്...ഞാനത്ര ചീപ്പല്ല....’’

‘‘ പിന്നേ..’’

.ദിയ അരുണയെ കെട്ടിപ്പിടിച്ചു... പൊട്ടിച്ചിരിച്ചുകൊണ്ടങ്ങനെ നില്ക്കുമ്പോഴാണ്.... അമ്മ വന്നു വിളിക്കുന്നത്.... 

‘‘നട്ടുച്ചയ്ക്കും ഇങ്ങനെ കിടന്നുറങ്ങാതെ നിന്റെ റിസൽറ്റ് അറിഞ്ഞു. നീയുൾപ്പെടെ ഒൻപതുപേർക്ക് സ്കൂളിൽ ഫുൾ എ പ്ളസ് ഉണ്ട്’’

‘‘ അപ്പോ കംപ്യൂട്ടർ ഗവേഷണം, അമേരിക്ക, ബാൻഡ് മേളം... പ്രസംഗം.....’’

‘‘എന്താ പിച്ചും പേയും പറയുന്നത്... ഉച്ചയ്ക്കു കിടന്നുറങ്ങിയതിന്റെ കുഴപ്പമാണ്.’’

അമ്മ ഒന്നു നുള്ളി.

‘‘കഷ്ടം...’’ അരുണ താടിക്കു കൈകൊടുത്ത് ഇരുന്നുപോയി. അപ്പോൾ ഇത്രനേരവും കണ്ടത് സ്വപ്നമായിരുന്നുവോ... ?

ഏതോ പ്രതികാരകഥ വായിച്ചതിന്റെ ഫലമാകും, ഇങ്ങനെ നിറയെ പ്രതികാരവിജയം നിറഞ്ഞ സ്വപ്നം. 

‘‘എണീറ്റുവാ ഞാൻ ലഡ്ഡു ഉണ്ടാക്കിയിട്ടുണ്ട്. അതെല്ലാവർക്കും എത്തിക്കണം. സുധി സാറിന് ഞാൻ കുറച്ചധികം പലഹാരങ്ങൾ ഉണ്ടാക്കിവച്ചിട്ടുണ്ട്. അതുകൊടുത്തിട്ടുവരാം..’’

‘‘ങ്ഹേ.... ഇനി ഈ പ്ളസ് ടു ഫുൾ എ പ്ളസും ലഡ്ഡുവുമൊക്കെ സ്വപ്നമാകുമോ.. ?.’’

‘‘ഹഹഹ അല്ലല്ല... സത്യമാണ്... സ്വയം ഒന്നു നുള്ള്... അപ്പോൾ മനസ്സിലാകും ഉറക്കത്തിലല്ല, ഉണർച്ചയിലാണെന്ന്...ദേ, ഡേവീസേട്ടനൊക്കെകൂടി, സ്കൂൾമുറ്റത്ത് നിന്റെയും കൂട്ടുകാരുടെയും ഫ്ളെക്സ് വച്ചിട്ടുണ്ട്.’’

‘‘വേണ്ടായിരുന്നു. സുധി സാറിന് അതൊന്നും ഇഷ്ടമാവില്ല.’’

‘‘പോട്ടെ... സ്നേഹം കൊണ്ടല്ലേ.... അപ്പൂപ്പൻ ഒരു മോതിരവും കൊണ്ടുതന്നിട്ടുണ്ട്.’’

‘‘ഏത്.... വഴക്കുപറയാൻ മാത്രം ഇവിടെ വരാറുള്ള അപ്പൂപ്പനോ...’’

വിശ്വസിക്കുവാൻ പ്രയാസം!

ആ നട്ടുച്ചയ്ക്ക് അരുണ കണ്ട സ്വപ്നത്തിന്റെ വിവരമത്രയും കേട്ടു കഴിഞ്ഞപ്പോൾ അമ്മ പറഞ്ഞു.

‘‘ഒന്നും വൈകിയിട്ടില്ല..... നമുക്ക് അതൊക്കെ നടത്തി എടുക്കാമെന്നേ.....’’

പശ്ചാത്തലത്തിൽ ബാൻഡ് മേളം മുഴങ്ങി.

മുറ്റത്തെ ഓറഞ്ച് പൂക്കളുടെ ചെടിയിലെ പൂക്കുലകൾ ചിരിച്ചുലഞ്ഞു. കിരീടം ചൂടിയ ഒരു വിജയറാണിയെപ്പോലെ....

ദൈവത്തിന്റെ സുന്ദരമായ നുണകൾ കേൾക്കാനായി അരുണ ആവേശപൂർവം കാതോർത്തു.

(അവസാനിച്ചു)

English Summary: ‘Nunayathi’ Novel written by K Rekha

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com